ആദിശങ്കരന്‍ മണ്ഡന മിശ്രനോട് സംവാദത്തിന്റെ സാദ്ധ്യത തേടി സത്യാന്വേഷണത്തിന്റെ ഉയര്‍ന്ന തലം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ആകട്ടെയെന്ന് അനുവാദം കൊടുക്കുമ്പോള്‍ തന്നോളം പോരാത്തവനോട് തര്‍ക്കിക്കുന്നത് തമാശയായി ആസ്വദിക്കാന്‍ കഴിയുമെന്നോര്‍ത്ത് മണ്ഡന മിശ്രന്‍ ഉള്ളാലെ ചിരിച്ചിട്ടുമുണ്ടാകാം. പക്ഷേ ശങ്കരനുറപ്പുണ്ടായിരുന്നു ശരിയും സത്യവുമാണ് തന്റെ പക്ഷമെന്നും അത് സ്ഥാപിച്ച് ലോകഹിതം സ്ഥാപിക്കുവാന്‍ സംവാദം ഉതകുമെന്നും. മദ്ധ്യസ്ഥയായി സംവാദം നിയന്ത്രിക്കുവാന്‍ മണ്ഡന മിശ്രയുന്റെ ധര്‍മ്മപത്‌നി, പദ്മാവതീദേവിയാകട്ടെയെന്നു നിശ്ചയിച്ചതും അദിശങ്കരന്റെ ആത്മവിശ്വാസമാണ് വ്യക്തമാക്കിയത്. സംവാദം തുടങ്ങുമ്പോള്‍ രണ്ടു പേരെയും അണിയിക്കുന്ന പുതുപുഷ്പമാലകളില്‍ ആദ്യം ആരുടെ മാലയാണ് വാടുന്നതെന്ന് നോക്കി മറ്റെയാളുടെ വിജയം നിര്‍ണ്ണയിക്കുമെന്ന നിബന്ധന പ്രഖ്യാപിച്ചപ്പോഴും ശങ്കരന് ചിരിച്ചുകൊണ്ട് സമ്മതം അറിയിക്കാന്‍ സന്തോഷമായിരുന്നു. തരുണന്‍ തര്‍ക്കങ്ങളിലേര്‍പ്പെട്ടാല്‍ ചൂടും ആവേശവും ഏറുമെന്നത് സ്വാഭാവികമാണെന്നുള്ളത് അറിഞ്ഞിരുന്നിട്ടും ശരിയുടെയും സത്യത്തിന്റെയും പക്ഷമാണ് തന്റെതെന്ന പൂര്‍ണ്ണ ബോദ്ധ്യം സംവാദം താനാഗ്രഹിക്കുന്ന സകാരാത്മകതലത്തിലേക്ക് ഉയരുമെന്ന വിശ്വാസം ആദിശങ്കരനില്‍ ദൃഢപ്പെടുത്തി. സത്യം വിജയിക്കുക തന്നെ ചെയ്തു. ഒപ്പം തന്നെ തര്‍ക്കമുണ്ടാകുന്നിടത്ത് സംവാദം ഉയര്‍ത്തുന്ന സാദ്ധ്യതകള്‍ ലോകത്തിനു ബോദ്ധ്യമാകുകയും ചെയ്തു. ആ പൊതു ബോദ്ധ്യത്തിന്റെ പൊരുളറിഞ്ഞു തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പി.പരമേശ്വരന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുമായി സംവാദത്തിലൂടെ സമാധാനം തേടിയിറങ്ങിയത്.
സനാതനധര്‍മ്മം വെല്ലുവിളിക്കപ്പെട്ട ഇടങ്ങളിലേക്കായിരുന്നു ആദിശങ്കരന്‍ നടത്തിയ സംവാദത്തിന്റെ ജൈത്രയാത്ര. ഹിന്ദു സംസ്‌കൃതിയെയും ഭാരത ദേശീയതയെയും കടന്നാക്രമിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസ്റ്റ് ചിന്തയോടുള്ള നേര്‍ സംവാദത്തിനാണ് പി.പരമേശ്വരന്‍ ഏലങ്കുളം മനയ്ക്കലെ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ സ്വാഗതം ചെയ്തത്. ആദിശങ്കരന്റെ പാത പിന്തുടര്‍ന്ന പരമേശ്വര്‍ജിയുടെ ആദര്‍ശത്തിന്റെ വിജയയാത്ര രണ്ടു സംവാദകരുടെയും കാലം കഴിഞ്ഞിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന വസ്തുത അറിഞ്ഞനുഭവിക്കുമ്പോള്‍ ആ രണ്ട് ജീവിതയാത്രകളെയും താരതമ്യം ചെയ്യുന്നത് സത്യാന്വേഷികള്‍ക്ക് പ്രയോജനപ്രദമാകും.
ഏലങ്കുളത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് നമ്പൂതിരി സമുദായ പരിഷ്‌കരണം മോഹിച്ചു ജീവിത യാത്ര തുടങ്ങി. കമ്മ്യൂണിസ്റ്റ് ആശയം അദ്ദേഹത്തിന്റെ യൗവ്വന കാലത്തു തന്നെ ഭാരതത്തില്‍ ഇടം തേടിത്തുടങ്ങിയിട്ടും അങ്ങോട്ട് ഒളികണ്ണെറിയുക പോലും ചെയ്യാതെ കോണ്‍ഗ്രസ്സിനോടൊപ്പം നിന്നു. മോത്തിലാല്‍ നെഹ്രുവിന്റെ മോഹം പൂവണിയുവാന്‍ മഹാത്മജി വഴിയൊരുക്കുമെന്ന തിരിച്ചറിവില്‍ ജവഹര്‍ലാല്‍ നെഹ്രുപക്ഷത്ത് നമ്പൂതിരിപ്പാടും നിലകൊണ്ടു. ലോകത്തെവിടെയാണെങ്കിലും (സോവിയറ്റു യൂണിയനിലൊഴികെ?) ദേശീയതയുടെ വളര്‍ച്ച, സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗത്തിന്റെ സമഗ്രാധിപത്യത്തിലേക്കുള്ള പോരാട്ട പാതയില്‍ വഴി തടസ്സമാകുമെന്ന സ്റ്റാലിന്‍ നിയന്ത്രിത കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ തിട്ടൂരത്തിനു വഴങ്ങി ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ വഴിമുടക്കുകയായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റുകളുടെ പാര്‍ട്ടിപരിപാടി. തങ്ങളോടൊപ്പമല്ലാത്തവരെ താറടിക്കുകയും തലയ്ക്കടിക്കുകയുമാണല്ലോ അന്നും ഇന്നും കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനരീതി! അതുകൊണ്ടു തന്നെ 1930കളുടെ ആരംഭം വരെ പി.കൃഷ്ണപിള്ളയേയും എ.കെ.ജിയെയും ഇഎംഎസ്സിനെയും കോണ്‍ഗ്രസ്സ് ബൂര്‍ഷ്വാകളെന്നു വിളിച്ചു പരിഹസിക്കുകയായിരുന്നു അവരുടെ പതിവ്. എന്നാല്‍ പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസ്സാക്കി സ്വതന്ത്ര ഭാരത ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസ്സ് നീങ്ങാന്‍ തുടങ്ങിയതും സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു അധികാരകേന്ദ്രമാകുവാനുള്ള സാദ്ധ്യതയും വായിച്ചെടുത്ത കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ നെഹ്രുപക്ഷത്ത് പ്രതീക്ഷയോടെ നിലയുറപ്പിച്ചിരുന്ന ഇ.എം.എസ്സ് ഉള്‍പ്പെടെയുള്ളവരോട് ചങ്ങാത്തം കൂടുന്ന അടവുനയത്തിലേക്ക് നീങ്ങുകയാണുണ്ടായത്. നെഹ്രുവിനെ കൂടെ ചേര്‍ത്തോ ചതിയില്‍ കുടുക്കിയോ, സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയന്റെ ബാഹ്യ സഹായത്തോടെ ഭാരതത്തെ കമ്യൂണിസ്റ്റു രാഷ്ട്രമാക്കാമെന്നായിരുന്നു അവരുടെ രാഷ്ട്രീയ ലക്ഷ്യം. ഇ.എം.എസ്സ് ഉള്‍പ്പടെയുള്ളവരോട് കൂടി ചേര്‍ന്ന് നെഹ്രുവുമായി ചങ്ങാത്തം കൂടുന്നതായിരുന്നു അവരുടെ അടവുനയം. അടവുകളിലും തന്ത്രങ്ങളിലും അവര്‍ക്കും മേലെയായിരുന്ന നമ്പൂതിരിബുദ്ധി പില്‍ക്കാല കമ്മ്യൂണിസ്റ്റുകാരുടെ ഭാരതത്തിലെ ശബ്ദമായി മാറിയത് മറ്റൊരു ചരിത്രം! അതിനിടെ പുന്നപ്രയിലും വയലാറിലും അണികളുടെ ചോര വീണപ്പോഴും ചെറുപോറല്‍ പോലും ഏല്‍ക്കാതെ നമ്പൂതിരിപ്പാട് കരുതി നിന്നു. സോവിയറ്റു സഹായത്തോടെ കമ്മ്യൂണിസ്റ്റ് അട്ടിമറി എളുപ്പമാക്കാന്‍ സ്വാതന്ത്ര്യാനന്തര കാലത്ത് നടന്ന പരിശ്രമങ്ങളോടൊപ്പം നിന്നപ്പോളും ‘ബൂര്‍ഷ്വാ’ പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ കേരള മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പ് വിജയിക്കുവാന്‍ വേണ്ടി തിരുവിതാംകൂറില്‍ ശബരിമല തീവെയ്പ്പിലും മലബാറില്‍ രാമസിംഹന്‍ കൊലപാതകത്തിലും കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ പ്രീണനത്തിലും പൊറുതിമുട്ടിയ ഹിന്ദു വികാരം കഴിയുംവിധം വിനിയോഗിച്ചു. ആദ്യ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെ വാസസ്ഥലത്തു നിന്ന് ഇറങ്ങിത്തിരിച്ചപ്പോള്‍ നമ്പൂതിരിപ്പാടിന്റെ നെറ്റിയിലെ തിലകക്കുറിയും കേരളം കണ്ടതാണ്. അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസ നയവും ഭൂപരിഷ്‌കരണ നയവും മറ്റും വഴിയാക്കി ന്യൂനപക്ഷ പ്രീണനവും ഹിന്ദു പാര്‍ശ്വവത്കരണവും തുടങ്ങിവെച്ചത് ചതിയുടെ ചരിത്രം! കമ്മ്യൂണിസ്റ്റു കുതന്ത്രങ്ങളും അടവുകളും അഭ്യാസങ്ങളും തിരിച്ചറിഞ്ഞതോടെ മതങ്ങള്‍ക്കും ജാതികള്‍ക്കുമപ്പുറം ബഹുജനരോക്ഷം അണപൊട്ടി ഒഴുകിയ കേരളത്തിന് കമ്മ്യൂണിസ്റ്റുകളില്‍ നിന്നുള്ള വിമോചനത്തിനു വഴി ഒരുങ്ങി. അതിനുശേഷം അവസരങ്ങള്‍ക്കായി കാത്തിരുന്ന നമ്പൂതിരിപ്പാടിന് 1962ലെ ചൈനയുടെ കടന്നാക്രമണം പുതിയ പ്രതീക്ഷ വളര്‍ത്തി. ചൈന ഭാരതം പിടിച്ചെടുത്ത് കോളനിയാക്കി പാവസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അവസരം നല്‍കുമെന്ന പ്രതീക്ഷയില്‍ സഖാക്കളെ ചൈനയുടെ ചാരന്മാരാക്കി മാറ്റുവാന്‍ ഇ.എം.എസ്സ് ബൗദ്ധികന്യായങ്ങള്‍ നിരത്തി. യുദ്ധവിരാമത്തോടെ ആ പ്രതീക്ഷ നഷ്ടപ്പെടുകയും കമ്മ്യൂണിസ്റ്റു സഖാക്കള്‍ ചൈനയുടെ ചാരന്മാരാണെന്ന് ഭാരതീയ പൊതു സമൂഹം മുദ്രയടിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ കേരളത്തിലൊരു ഭരണം കിട്ടാന്‍ വേണ്ടി മുസ്ലീംലീഗെന്ന കടുത്ത വര്‍ഗീയ പാര്‍ട്ടിയെയും ഈര്‍ക്കില്‍ പാര്‍ട്ടികളുള്‍പ്പടെ അഞ്ച് പാര്‍ട്ടികളെയും ചേര്‍ത്ത് സപ്ത കക്ഷി മുന്നണിയുണ്ടാക്കി സ്വയം മുഖ്യമന്ത്രിപദം തരപ്പെടുത്തിയെടുത്ത അവസരവാദരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു ശങ്കരന്‍ നമ്പൂതിരിപ്പാട്. അധികാരക്കസേര തേടിയുള്ള പ്രായോഗിക രാഷ്ട്രീയ അതിമോഹങ്ങളുടെ സഞ്ചാരപഥമായിരുന്നു ഈ.എം.എസ്സിന്റെ രാഷ്ട്രീയ ജീവിതം.
പി.പരമേശ്വരന്റെ ജീവിതം വ്യത്യസ്തവും അദ്ദേഹത്തിന്റെ കര്‍മ്മപഥം ഉദാത്തവുമായിരുന്നു.
‘അമ്മയുടെ മടിയിലിരിക്കുന്ന കുട്ടി ലോകത്തെയാകെ വെല്ലുവിളിക്കും’. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന് ഒത്തുകൂടിയ ഒരു പ്രൗഢസഭയില്‍ ‘മാതൃത്വം – അമ്മയും ആദ്ധ്യാത്മികതയുടെ സന്താനവും’ എന്ന വിഷയത്തില്‍ തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയില്‍ നിന്ന് ആ ജീവിതം പഠിച്ചു തുടങ്ങാവുന്നതാണ്. പരമേശ്വര്‍ജിയുടെ ജീവിത സമീപനത്തിന്റെ കരുത്തിന്റെ രഹസ്യമാണ് അവിടെ വെളിപ്പെട്ടത്. ഭാരതാംബയുടെ മടിത്തട്ടില്‍ എന്നും ഇരുന്നു നുകര്‍ന്ന വാത്സല്യത്തിന്റെ നിറവില്‍ ലോകത്തോട് സംവദിക്കുന്നതിനുള്ള അസാമാന്യ ധൈര്യമാണ് പരമേശ്വര്‍ജി പ്രകടമാക്കിയത്. അവിടെയിരുന്നു കൊണ്ട് അമ്പിളിയമ്മാവനെ തനിക്ക് പിടിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നില്ല, അമ്മയുടെ ആ പ്രിയ പുത്രന്‍. മറിച്ച്, അമ്മയുടെ മുഖത്ത് താന്‍ വായിച്ചെടുത്ത മ്ലാനതയുടെ കരിനിഴല്‍ മായ്ച്ചു കളഞ്ഞ് നക്ഷത്രത്തിളക്കമുള്ള ലോക രാഷ്ട്രങ്ങളുടെ സമൂഹത്തില്‍ ഏറ്റവും തിളക്കമുള്ള മഹാറാണിയായി ഭാരതമാതാവിനെ മാറ്റിയെടുക്കുവാനുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കര്‍മ്മ മേഖലയില്‍ സ്വയം സമര്‍പ്പിക്കുകയാണ് തന്റെ ജീവിത ദൗത്യമെന്ന് അദ്ദേഹം നിശ്ചയിച്ചുറച്ചു. അറിവായിരുന്നു ആ ധന്യപുരുഷന്റെ ആയുധം. അന്വേഷിച്ചു കണ്ടെത്തിയ സത്യദര്‍ശനത്തിന്റെ ഉള്‍ക്കരുത്തും മൂര്‍ച്ചയും ഉള്ള ആയുധം!
വയലാര്‍ രാമവര്‍മ്മയെ സ്‌കൂള്‍ കവിതാ മത്സരത്തില്‍ ‘കോളു കൊണ്ട വേമ്പനാട്’ എഴുതി പരാജയപ്പെടുത്തിയ സര്‍ഗ്ഗധനനായിരുന്നു അദ്ദേഹം. ചേര്‍ത്തലയില്‍ രക്തത്തിന്റെ മണമുള്ള കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തിലായിരുന്നു ആ ജീവിതം പിച്ചവെച്ചു തുടങ്ങിയത്. എന്നിട്ടുമെന്തേ കവിയായില്ല, കമ്മ്യൂണിസ്റ്റായില്ല എന്ന ചോദ്യം പിന്നീട് അദ്ദേഹത്തോടു തന്നെ ചോദിക്കുകയുണ്ടായി. ചെറുപ്പത്തിലേ തന്നെ താന്‍ വിവേകാനന്ദനെ വായിച്ചുള്‍ക്കൊണ്ടതുകൊണ്ടാണ് തന്റെ മാര്‍ഗം ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും സകാരാത്മക സമീപനത്തിന്റേതുമായി മാറിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അതായിരുന്നു കാറല്‍ മാക്‌സിനേക്കാള്‍ വിവേകാനന്ദനിലേക്കടുക്കുവാന്‍ പരമേശ്വര്‍ജിക്ക് പ്രേരണയും പ്രചോദനവുമായി മാറിയത്.
ഭാരതത്തെ സ്വതന്ത്രയാക്കി മാനവികതയ്ക്ക് ധന്യ നേതൃത്വം ഉറപ്പാക്കണമെന്നായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വിവേകാനന്ദന്‍ നല്‍കിയ സന്ദേശം. മറ്റെല്ലാ ദേവതമാരെയും മറന്ന് ഭാരത മാതാവിനെ പൂജിച്ച് അമ്മയുടെ കാലുകളിലെയും കൈകളിലെയും ചങ്ങലകള്‍ പൊട്ടിച്ചെറിയും വരെ വിശ്രമിക്കരുതെന്നായിരുന്നു സ്വാമിജി നല്‍കിയ ആഹ്വാനം. വീരസവര്‍ക്കറും ശ്രീ അരവിന്ദനും ബാലഗംഗാധര തിലകനും മഹാത്മാ ഗാന്ധിയും ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറുമൊക്കെ ആ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ആധുനിക കുരുക്ഷേത്രത്തിലേക്ക് ഇറങ്ങിയതോടെ 1947 ആഗസ്റ്റ് 15 ന് ചരിത്രം തിരുത്തപ്പെട്ടു, ഭാരതം സ്വതന്ത്രയായി.
പക്ഷേ അന്തിമ ലക്ഷ്യം അന്നും അകലെയായിരുന്നു. അടുത്ത ഘട്ടത്തിന്റെ ഉത്തരവാദിത്തം ഗുരുജി ഗോള്‍വല്‍ക്കറെയാണ് ചരിത്രം ഏല്‍പ്പിച്ചത്. ആ ദൗത്യത്തില്‍ ഗുരുജിയോടു ചേരുവാന്‍ ആദിശങ്കരന്റെയും ശ്രീ നാരായണ ഗുരുവിന്റെയും കേരളം ഭാരതത്തിനു നല്‍കിയ സംഭാവനയായിരുന്നു പരമേശ്വര്‍ജി. അങ്ങനെ രാഷ്ട്രീയ സ്വയംസേവക സംഘത്തോട് നടന്നടുത്ത കേരള യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി മുഖ്യ ശിക്ഷകനായി ചുമതല നോക്കും വേളയില്‍ സ്വയം സേവകര്‍ക്ക് ബൗദ്ധിക കാര്യക്രമത്തിനായി ഗുരുജിയെത്തിയതും അവിടെ അക്രമം നടത്തി അലങ്കോലം സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് നിയോഗവുമായി കടന്നുകയറിയ ഒ.എന്‍.വി. കുറുപ്പും മലയാറ്റൂര്‍ രാമകൃഷ്ണനും നേതൃത്വം നല്‍കിയ സംഘത്തെ വേണ്ടും വിധം തിരിച്ചയക്കാന്‍ പരമേശ്വര്‍ജി പ്രകടിപ്പിച്ച സംഘടനാ പാടവവുമൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായി നേട്ടം കൊയ്ത് അക്കാദമിക രംഗത്ത് ഉയര്‍ച്ചയിലേക്കുള്ള വഴിതുറന്നുവെങ്കിലും ഗുരുജിയുടെ ശിക്ഷണത്തിനു വിധേയനായി ഭാരതീയ ദേശീയതയുടെ വിശ്വവിജയമെന്ന തന്റെ ജന്മദൗത്യം സഫലമാക്കാന്‍ നാഗപ്പൂരിലെ സംഘ ആസ്ഥാനമായിരുന്നു രണ്ടു വര്‍ഷത്തോളം ആ ധര്‍മ്മയോദ്ധാവിന്റെ പരിശീലനക്കളരി. അവിടെ ലഭ്യമായിരുന്ന വിശാല പുസ്തകശേഖരം അദ്ദേഹത്തിന് ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ ആശയപരമായ അടിത്തറ പ്രദാനം ചെയ്തു. ആ വ്യക്തിത്വത്തിന്റെ ശക്തിയും പ്രയോഗക്ഷമതയും അവിടെയാണ് രുപം കൊണ്ടത്.
1950കളുടെ തുടക്കത്തില്‍ തന്നെ തന്റെ കര്‍മ്മമേഖലയിലെ ദേശീയ തലത്തിലുള്ള നേതൃനിരയുടെ ഭാഗമാകുവാനുള്ള തലയെടുപ്പും തന്റേടവും കര്‍മ്മകുശലതയും പരമേശ്വര്‍ജി ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഇവിടെ കേരളത്തില്‍ വര്‍ഗീയതയുടെ ശക്തികളും കമ്മ്യൂണിസ്റ്റ് വര്‍ഗസമര പക്ഷവും ഉയര്‍ത്തിയ വെല്ലുവിളികള്‍ വളരെയധികമായിരുന്നു കേരളത്തിലെ വര്‍ഗീയ ശക്തികള്‍ ഇംഗ്ലീഷ് ഭരണകാലത്ത് അവര്‍ക്ക് ലഭിച്ച വിശേഷാല്‍ പരിഗണനയുടെ അഹങ്കാരത്തില്‍ നിന്ന് മുക്തരായിരുന്നില്ല. കമ്മ്യൂണിസ്റ്റുകളാണെങ്കില്‍ 1920കള്‍ മുതല്‍ തുടര്‍ന്നുപോന്ന, സോവിയറ്റു യൂണിയന്റെ ഒഴിച്ചുള്ള ഒരു ദേശീയതയേയും വളരാന്‍ അനുവദിക്കരുതെന്നും ഭാരതീയ ദേശീയതയെയും തകര്‍ക്കണമെന്ന പ്രത്യയശാസ്ത്ര വൈകല്യം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും തുടര്‍ന്നു പോരുന്നവരായിരുന്നു. ഭാരതത്തെ വീണ്ടും ഭിന്നിപ്പിച്ച് സോവിയറ്റ്/ചൈനാ സഹായത്തോടെ പറ്റുന്നയിടങ്ങളിലൊക്കെ അധികാരത്തിലെത്തണമെന്നതായിരുന്നു അവരുടെ മോഹം. ഈ രണ്ടു ശക്തികളെയും പരിമിതമായ സംഘടനാ ശേഷികൊണ്ട് പ്രതിരോധിക്കുന്നതും വെല്ലുവിളികളെ നേരിട്ട് സംഘശക്തി വളര്‍ത്തുന്നതും പരമേശ്വര്‍ജിക്കും ഒപ്പമുള്ളവര്‍ക്കും നിരന്തര ജാഗ്രതയും അസാമാന്യ ധീരതയും പ്രകടമാക്കേണ്ട സാഹചര്യമാണൊരുക്കിയത്.
തുടര്‍ന്ന് കേരളം കണ്ടത് പരമേശ്വര പ്രഭാവം കേരളത്തിന്റെ ബൗദ്ധിക മേഖലയെയും രാഷ്ട്രീയ അന്തരീക്ഷത്തെയും ക്രമേണ സ്വാധീനം ചെയ്തു തുടങ്ങുന്നതാണ്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഭാരതീയ ജനസംഘത്തിലെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചതും അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള സമരമുഖത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടവും വര്‍ഗീയ ശക്തികളുടെ ഹിന്ദുവിരുദ്ധ കടന്നുകയറ്റത്തിനെതിരെ നിലയ്ക്കല്‍ വിഷയത്തില്‍ നടത്തിയ ധര്‍മ്മസമരവുമൊക്കെ ചരിത്രപരമായ പ്രാധാന്യം ഏറെയുള്ളതാണെങ്കിലും ബൗദ്ധിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളാണ് പത്തരമാറ്റില്‍ തിളങ്ങുന്നത്. ഒപ്പമുള്ളവര്‍ക്ക് ദര്‍ശന വ്യക്തതയ്ക്കുള്ള ഗുരുവിന്റെ സാന്നിദ്ധ്യം അദ്ദേഹം പ്രദാനം ചെയ്തു. ആശയ പോരാട്ടത്തിന് അങ്കം കുറിച്ചവരോട് അഹങ്കാരവും വെറുപ്പും കാട്ടാതെ താനറിഞ്ഞതും അവരറിഞ്ഞതും താരതമ്യം ചെയ്ത് സത്യത്തിലെത്തുവാന്‍ സദാ സന്നദ്ധനായിരുന്നു ആ ജ്ഞാനയോഗി. വിവേകാനന്ദനെയും മഹര്‍ഷി അരവിന്ദനെയും ശ്രീ നാരായണ ഗുരുവിനെയും കാറല്‍ മാക്‌സിനെയും ആഴത്തില്‍ അറിഞ്ഞു. ഭഗവദ്ഗീതയുടെയും ഭാരതീയ ദര്‍ശനങ്ങളുടെയും പൊരുളറിഞ്ഞു. എഴുതിയ പുസ്തകങ്ങളിലൂടെയും ചെയ്ത പ്രഭാഷണങ്ങളിലൂടെയും നടത്തിയ പോരാട്ടങ്ങളിലൂടെയും ഹിന്ദുത്വത്തിലധിഷ്ഠിതമായ സാംസ്‌കാരിക ദേശീയതയുടെ സന്ദേശമായി തന്റെ ജീവിതത്തെ വളര്‍ത്തിയെടുത്തു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രയുടെയും ദില്ലിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരത്തെ ഭാരതീയ വിചാര കേന്ദ്രത്തിന്റെയും അമരത്തിരുന്ന് ആശയഅടിത്തറയുടെ അനുസ്യൂത വളര്‍ച്ചയ്ക്കുതകുന്ന സംഘടനാ വ്യവസ്ഥയ്ക്ക് ശക്തി പകര്‍ന്നു.
അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായതോടെ ലാല്‍ കൃഷ്ണ അദ്വാനി നേരിട്ടു കണ്ട് വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിപദം നന്ദിപൂര്‍വ്വം നിരസിച്ച് ആ അവസരം ഓ.രാജഗോപാലിന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ആ നിഷ്‌കാമ കര്‍മ്മയോഗിക്ക് പകരം വെക്കാന്‍ തീരെ കുറഞ്ഞത് കേരളത്തിലെങ്കിലും ആരുമില്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് അദ്ദേഹത്തിന് അടവും അവസരവാദവും വേണ്ടിയിരുന്നുമില്ല. സ്വന്തം പേരിനു വാലായി എന്തെങ്കിലും ചേര്‍ത്ത് ചെല്ലുന്നിടത്തെല്ലാം പ്രത്യേക പരിഗണന ഉറപ്പാക്കേണ്ട കാര്യവുമില്ലായിരുന്നു. എതിര്‍ പക്ഷത്തോട് മാന്യത കാട്ടുമ്പോള്‍ തന്നെ ആശയങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംവാദശൈലി. മറുപക്ഷത്തെ വ്യക്തിപരമായി പോലും കടന്നാക്രമിക്കുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പക്ഷം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചരിത്ര വസ്തുതകളെ വളച്ചൊടിക്കാന്‍ എതിര്‍ പക്ഷം ശ്രമിക്കുമ്പോഴും സ്ഥിതപ്രജ്ഞ ഭാവത്തില്‍ നേരിനൊപ്പം നേരെ നിന്നതാണ് പരമേശ്വര്‍ജിയുടെ സംവാദശൈലിയുടെ വിജയ രഹസ്യം. കേരളം തുടര്‍ന്ന് ആവശ്യപ്പെടുന്നതും അത്തരം കൊടുക്കല്‍ വാങ്ങലുകളിലൂടെ ശക്തിപ്പെടുന്ന ദാര്‍ശനിക അടിത്തറയാണ്.