കമ്മ്യൂണിസ്റ്റുകളുടെ ഹീറോ ആയ സാക്ഷാല്‍ ചെഗുവേരയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മന്നത്ത് പദ്മനാഭന്‍ മുന്നില്‍ നിന്നു നയിച്ച വിമോചന സമരം ഉച്ചസ്ഥായിയില്‍ എത്തുന്നതും ഇപ്പോളിവര്‍ ഉയര്‍ത്തിക്കൊണ്ടു നടക്കുന്ന സാക്ഷാല്‍ നെഹ്‌റു അന്നത്തെ ലോകത്തിലെതന്നെ ഏക ജനാധിപത്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടുന്നതും.
അന്ന് ചൈനയില്‍ ഭരിച്ചിരുന്നത് മാവോയാണ്. റഷ്യയില്‍ സ്റ്റാലിനും. ഫിഡലിന്റെ വ്യവസായമന്ത്രി ചെഗുവേര ആ സമയം ഇന്ത്യയിലും. ഭരിക്കുന്നത് സോഷ്യലിസ്റ്റെന്ന് ഇന്നും കമ്മ്യൂണിസ്റ്റുകള്‍ വാഴ്ത്തിപ്പാടുന്ന കോണ്‍ഗ്രസ്സുകാരന്‍ നെഹ്‌റുവും. അതായത് ലോകത്തിലെ കമ്മ്യൂണിസ്റ്റ് ശക്തിദുര്‍ഗ്ഗങ്ങളെല്ലാം ഒന്നു വിചാരിച്ചിരുന്നെങ്കില്‍ നെഹ്‌റുവിനു ചെറുവിരലനക്കാന്‍ സാധിക്കാത്ത ആ സമയത്ത്, ഇന്ത്യന്‍ ഭരണകൂടത്തെ സ്വാധീനിക്കാമായിരുന്നു. എന്നാല്‍ ജാതിബോധത്തിനെതിരെ ജാതിവാല്‍ കളഞ്ഞ ഒരു മന്നത്തുപദ്മനാഭന്റെ മുന്നില്‍ ജാതിവാല്‍ അലങ്കാരമായ ഒരു ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കടപുഴകി വീഴുകയാണുണ്ടായത്.
വിമോചനസമരത്തിനെതിരെ ഒരക്ഷരം മറുത്തുപറയാഞ്ഞിട്ടാണോ എന്തോ, ഇ.എം.എസ്. മന്ത്രിസഭ പിരിച്ചു വിടപ്പെടുന്നതിനും മുന്നേ ബംഗാളടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ചെഗുവേരയെ കാണാന്‍ ഒറ്റ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും കൂട്ടാക്കിയില്ല. കമ്മ്യൂണിസ്റ്റുകള്‍ ചെഗുവേര ടീഷര്‍ട്ടുമിട്ട് കൊടിയില്‍ വരെ ചെഗുവേരയെ ആലേഖനം ചെയ്ത് ആഘോഷിക്കുമ്പോള്‍ ഇന്ത്യാസന്ദര്‍ശനത്തില്‍ ഓള്‍ ഇന്ത്യാ റേഡിയോയുടെ കെ.പി ഭാനുമതിക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ ചെഗുവേര പറഞ്ഞത്, താന്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റെന്നു വിളിക്കില്ലെന്നും സ്വയം ഒരു കാത്തലിക് സോഷ്യലിസ്റ്റ് ആണെന്നും ആണ്. ഇങ്ങനെയുള്ള ചരിത്രബോധമില്ലാത്ത കമ്മ്യൂണിസ്റ്റുകളാണ് കമ്മ്യൂണിസ്റ്റ് വിഗ്രഹമായി ചെഗുവേരയെ കൊണ്ടുനടക്കുന്നത്.
സ്വയം കമ്മ്യൂണിസ്റ്റെന്നു പറയാന്‍ നാണക്കേട് തോന്നിയിരുന്ന ഒരാളെ ലാറ്റിനമേരിക്കയില്‍ നിന്ന് കെട്ടിയിറക്കി പൂജിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനേയും മന്നത്ത്പദ്മനാഭനേയും പോലുള്ളവരെ തെറിവിളിക്കുന്നത് പരാജയബോധം മറച്ചുവെയ്ക്കാനല്ലെ?
അവര്‍ണ്ണര്‍ക്ക് പൊതുവഴി ഉപയോഗിക്കാനുള്ള അവകാശത്തിനായി നടന്ന വൈക്കം സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സവര്‍ണ്ണ പദയാത്ര നടത്തിയതും എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കാന്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തതും ആദ്യ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ്എന്ന നിലയില്‍ കേരളത്തിലെ അനവധി ക്ഷേത്രങ്ങളെ ധനസഹായം നല്‍കി സംരക്ഷിച്ചതും എസ്.എന്‍.ഡി.പി നേതാവായിരുന്ന ആര്‍. ശങ്കറുമായി യോജിച്ചു ഹിന്ദുമഹാ മണ്ഡലം സ്ഥാപിച്ചതും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരം സംഘടിപ്പിച്ചതുമൊക്കെ മന്നം ആണ്.
സമാജത്തിനും ധര്‍മ്മത്തിനും ദേശീയതക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഭാരത രാഷ്ട്രപതി ‘ഭാരത കേസരി’ പുരസ്‌കാരം നല്‍കി ആദരിച്ച ആളാണ് മന്നം. അങ്ങനെയൊരു മഹാത്മാവിനെ ജാതീയവാദികള്‍ക്കും കമ്മ്യൂണിസ്റ്റ് അപകര്‍ഷതാകൂട്ടങ്ങള്‍ക്കും മാത്രമേ ചരിത്ര അപനിര്‍മ്മിതി നടത്തി ജാതീയവാദി ആക്കാന്‍ കഴിയൂ.
അതിനിവര്‍ ചെയ്യുന്നത് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് വാലാട്ടികളായ ബുദ്ധിജീവി നാട്യക്കാരെക്കൊണ്ട് നുണകളും വളച്ചൊടിക്കലുകളും ചേര്‍ത്ത് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയാണ്. പ്രസിദ്ധീകരിക്കുന്ന സമയം വിവാദങ്ങള്‍ സൃഷ്ടിച്ചാലും ഒരമ്പതു വര്‍ഷം കഴിഞ്ഞാല്‍ ഈ നുണപ്പുസ്തകത്തെ ചരിത്ര റഫറന്‍സാക്കാന്‍ തങ്ങളുടെ ഗീബല്‍സിയന്‍ മാനസപുത്രന്മാര്‍ക്കു കഴിയുമെന്ന് ഇവര്‍ക്കറിയാം. നങ്ങേലിയുടെ നുണക്കഥ ഇന്ന് ചരിത്രമാക്കി അവതരിപ്പിക്കുന്ന, കഴുവേറിക്കല്ല് ബുദ്ധന്മാരെ കൊന്നതാണെന്ന് പറയുന്ന, ദളവാക്കുളത്തിന്റെ നുണപറയുന്ന അതേ പാറ്റേണ്‍. എന്തിനേറെപ്പറയുന്നു, ശബരിമല ബുദ്ധവിഹാരമാണെന്ന് സ്ഥാപിച്ച എന്നാലത് ചീറ്റിയപ്പോള്‍ മലയരയരുടേതാണെന്ന് സ്ഥാപിച്ച അതേ പാറ്റേണ്‍. ജാതിഭിന്നിപ്പ് എന്ന വ്രണം ഇടയ്ക്കിടയ്ക്ക് കുത്തി ചലമൊലിപ്പിക്കുന്നതുകൊണ്ടുമാത്രമാണ് കമ്മ്യൂണിസ്റ്റുകളെ ഇത്രയേറെ എതിര്‍ക്കേണ്ടിവരുന്നതും ഇവരിലെ സൈദ്ധാന്തികരെ സാമൂഹികദ്രോഹികളായി കണക്കാക്കേണ്ടിവരുന്നതും.
ഭിന്നിപ്പിച്ച് ഭരിക്കുക, വെറുപ്പോടെ ജീവിക്കുക-ഇതാണ് കമ്മ്യൂണിസ്റ്റ് അതിജീവന തന്ത്രം. അതിന്റെ ഇന്നത്തെ ഇരയാണ് മന്നത്ത് പദ്മനാഭന്‍. അദ്ദേഹം ജാതിവാദിയല്ലായിരുന്നു. എന്നാല്‍ കഠിന ജാതീയവാദിയും അദ്ദേഹത്തിന്റെ സമകാലീനനും ആയ ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു. പേര് സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട്. ശ്രീനാരായണഗുരുവിനെ ഗുരുവെന്നു പോലും സംബോധന ചെയ്യാന്‍ മടിച്ചിരുന്ന, മഹാത്മാ അയ്യങ്കാളിയെ ഒരിക്കലും വേണ്ട ബഹുമാനത്തോടെ പരാമര്‍ശിക്കാതിരുന്ന, ചരിത്ര അപനിര്‍മ്മിതികള്‍ക്ക് ചരിത്രകാരന്മാരെ പ്രേരിപ്പിച്ചിരുന്ന അതേ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് ഇ.എം.എസ് നമ്പൂതിരിപ്പാട്.
പക്ഷേ കമ്മ്യൂണിസ്റ്റ് ഗീബല്‍സിയന്‍ മെഷിനറിയുടെ കൂട്ടക്കരച്ചില്‍ സൃഷ്ടിക്കുന്ന നുണബോധം നമ്പൂതിരിപ്പാടിനെ മഹാനും മന്നത്തിനെ ജാതീയവാദിയും ആക്കുന്നു എന്നതാണ് മലയാളിയുടെ പ്രബുദ്ധതയുടെയും ചരിത്രബോധത്തിന്റെയും അപചയത്തിന്റെ അടയാളം. അപ്പോള്‍ ഇനിയും മന്നം ജയന്തികള്‍ ഇങ്ങനെ വരും. ഇങ്ങനെതന്നെ കമ്മ്യൂണിസ്റ്റുകളാല്‍ അവമതിക്കപ്പെട്ട് കടന്നുപോകും. അതൊക്കെ, കൊള്ളാവുന്ന ചരിത്രം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ചരിത്രത്തെ കാര്‍ക്കിച്ചു തുപ്പുന്നതാണെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി.
കമ്മ്യൂണിസ്റ്റുകളെ എതിര്‍ത്ത ചരിത്രപുരുഷന്മാരെ വിഗ്രഹഭഞ്ജനം നടത്തി സ്വാഭിമാനമില്ലാത്ത സമൂഹങ്ങളെ വാര്‍ത്തെടുത്ത് കമ്മ്യൂണിസം നല്‍കുന്ന ‘സഖാവ്’എന്ന മിഥ്യാഭിമാനത്തിലേക്ക് ചേര്‍ത്തുകെട്ടുകയാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. ശരിയായ ചരിത്രം ഉറക്കെപ്പറയുക എന്നതുമാത്രമാണ് ഇവരുടെ വ്യാജ പൊതുബോധനിര്‍മ്മിതിക്കെതിരെ ആകെയുള്ള മരുന്ന്. അതിനായി ശരിയായ ചരിത്രത്തിന്റെ പ്രചരണത്തിന് ലഭ്യമായ ആധുനികസാങ്കേതിക വിദ്യയുടെയെല്ലാം വര്‍ദ്ധിച്ച ഉപയോഗം എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തുകയാണ്.