1806 ജനുവരിയില്‍ രയരപ്പന്‍ നായര്‍ കമ്പനിപ്പട്ടാളത്തിന്റെ വലയിലകപ്പെട്ടു. ഏറ്റുമുട്ടലില്‍ മാരകമായി പരിക്കേറ്റ അദ്ദേഹം അതു വകവെക്കാതെ എതിരാളികളിലൊരാളെ വധിച്ചതിന് ശേഷമാണ് മരിച്ചു വീണതെന്ന് 1806 ജനുവരി 14ന് ബാബര്‍ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. രയരപ്പന്‍ നായരെ സഹായിക്കാന്‍ തിരുമുല്‍പ്പാട് കുറച്ചാളുകളെ അയച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുന്‍പേ അദ്ദേഹം വീണു കഴിഞ്ഞിരുന്നു.
പഴശ്ശി രാജാവിനെയും കൂട്ടാളികളെയും വധിച്ചതിനുശേഷം ബാബര്‍, എമ്മന്‍ നായരെ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ‘ശിരസ്താര്‍’ കേശവപൊതുവാളിന്റെ നേതൃത്വത്തില്‍ എടനാവൂര്‍ കാട്ടില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ‘മുണ്ടോട്ടില്‍ നായര്‍’ പിടിയിലായി. എന്നാല്‍ എമ്മനെ കണ്ടെത്താനായില്ല.
അധികം താമസിയാതെ ജനുവരി രണ്ടാം വാരത്തില്‍ എമ്മന്‍ നായരും ഏതാനും അനുയായികളും കമ്പനിയുടെ വലയിലായി. ബാബര്‍, കരുണാകരമേനോന്‍, കേശവപൊതുവാള്‍ തുടങ്ങിയവരുടെ കഠിന പരിശ്രമങ്ങള്‍ കൊണ്ടാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മാനം കെടുത്തിയ എമ്മന്‍ നായരെന്ന ‘വയനാടന്‍ പുലിയെ ജീവനോടെ പിടികൂടാന്‍ സാധിച്ചത്! എമ്മനെ കീഴടക്കിയതിന്റെ വിവരണങ്ങളൊന്നും കമ്പനി രേഖകളില്‍ കാണാനില്ല. ഒരു പക്ഷെ മൂത്ത സഹോദരനായ രയരപ്പന്‍ നായരുടെ ദാരുണ മരണവാര്‍ത്തയറിഞ്ഞ് രഹസ്യതാവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാകാം അദ്ദേഹം പിടിയിലായത്.
എമ്മനെയും അനുയായികളേയും അറസ്റ്റ് ചെയ്ത് ആദ്യം തലശ്ശേരി കോട്ടയില്‍ കസ്റ്റഡിയില്‍ വെക്കുകയും പിന്നീട് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുപോയി കുറ്റവിചാരണ നടത്തുകയും ചെയ്തു. എമ്മന്‍ നായര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടറായി കോടതിയില്‍ ഹാജരായത് കരുണാകര മേനോനായിരുന്നു. 1806 ഏപ്രില്‍ 7ന് കമ്പനിയുടെ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാല്‍ ഏപ്രില്‍ 9ന് പരിഗണിച്ച അപ്പീല്‍ ഹര്‍ജി പ്രകാരം അദ്ദേഹത്തേയും കൂട്ടാളികളേയും പെനാംഗ് ദ്വീപിലേയ്ക്ക് (മലേഷ്യ) രാഷ്ട്രീയ തടവുകാരായി നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു!
കുറച്ചു നാളുകള്‍ അദ്ദേഹം തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ കോട്ടയില്‍ ‘പോളിഗാര്‍’ പോരാളികളോടൊപ്പം തടവില്‍ കിടന്നു. പിന്നീട് കമ്പനി അധികാരികള്‍ കപ്പല്‍മാര്‍ഗ്ഗം അദ്ദേഹത്തേയും കൂട്ടുകാരേയും പെനാംഗ് ദ്വീപിലേയ്ക്ക് കൊണ്ടുപോയി!
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ന്യായാധിപന്മാര്‍ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. അപ്പീലുകള്‍ പരിഗണിക്കുന്ന പതിവും ഇല്ല. എന്നാല്‍ എമ്മന്‍നായരുടെ കാര്യത്തില്‍ ഈ ചിട്ടകളെല്ലാം തെറ്റുകയായിരുന്നു!
പഴശ്ശിയുടെ ചാരനായി വന്ന് കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കൊടും കുറ്റവാളിയാണ് അദ്ദേഹമെന്ന് തെളിയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. മാത്രമല്ല, 1799 മുതല്‍ 1802 വരെയുള്ള മൂന്ന് വര്‍ഷക്കാലം കമ്പനിയെ ‘ആത്മാര്‍ത്ഥമായി’ സഹായിച്ച അഭ്യുദയകാംക്ഷി എന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചുകാണണം. കൂടാതെ രഹസ്യമായി ടിപ്പുവിനെ പരാജയപ്പെടുത്തുന്നതിനും പരസ്യമായി പഴശ്ശിയുടെ സൈനിക ആസ്ഥാനമായ പേര്യയും മണത്തനയും കീഴടക്കുന്നതിനും അദ്ദേഹം നല്‍കിയ വിലപ്പെട്ട സഹായങ്ങളും അപ്പീല്‍ പരിഗണിക്കുമ്പോള്‍ വിചാരണ കോടതി പരിശോധിച്ചിട്ടുണ്ടാകണം.
കേണല്‍ വെല്ലസ്ലിയുടെ സുഹൃത്ത് കൂടിയായ എമ്മന്‍ നായരുടെ ശിക്ഷാ ഇളവ് അക്കാലത്ത് കമ്പനി ഉദ്യോഗസ്ഥരിലും നാട്ടുകാരിലും അമ്പരപ്പുളവാക്കി. പ്രത്യേകിച്ച് എമ്മന്റെ പ്രശസ്തിയിലും സ്വാധീന ശക്തിയിലും അസൂയ വെച്ചു പുലര്‍ത്തിയ പുലാപ്ര കരുണാകര മേനോനെപ്പോലുള്ള കമ്പനി അനുഭാവികള്‍ക്ക് ‘എമ്മന്‍ പ്രഭാവം’ താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു.
1807 ജനുവരിയില്‍ എമ്മന്‍ നായരും അനുയായികളും (നാലുപേര്‍) പെനാംഗ് (Prince of Wales Island) ദ്വീപില്‍ എത്തി. കേണല്‍ വെല്ലസ്ലി സ്ഥാപിച്ച ‘ജോര്‍ജ്ജ് ടൗണ്‍’ എന്ന ചെറുതുറമുഖ പട്ടണത്തിലാണ് അവരെ പാര്‍പ്പിച്ചത്. രാഷ്ട്രീയ തടവുകാരായതുകൊണ്ട് ദ്വീപിലെവിടെയും സഞ്ചരിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ തടവുപുള്ളികളായ നിരവധി തൊഴിലാളികള്‍ അന്നവിടെ ഉണ്ടായിരുന്നു.
എമ്മന്‍ നായര്‍ ഏതെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. കമ്പനിയുടെ ചെലവിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. രാഷ്ട്രീയ തടവുകാര്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തായിരുന്നു താമസം. സഹതടവുകാരായിരുന്ന കോയമ്പത്തൂര്‍, ഡിണ്ടിഗല്‍ പ്രദേശത്തെ പോളിഗാര്‍മാരുമായും ദ്വീപിലെത്തുന്ന തെക്കേ ഇന്ത്യയിലെ മുസ്ലീം കച്ചവടക്കാരുമായും അടുത്തിടപഴകുന്നതില്‍ എമ്മന്‍ നായര്‍ക്ക് വിലക്കുണ്ടായിരുന്നത്രേ! വിദൂരദേശത്തെത്തിയിട്ടും എമ്മന്‍ കമ്പനിയുടെ നിരീക്ഷണത്തിലായിരുന്നെന്ന് സാരം!
‘പെനാംഗി’ല്‍ വളരെ പരിമിതമായ ജീവിതസൗകര്യം മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിലും ഒരുദേശസ്‌നേഹിയുടെ ആത്മാഭിമാനം കൈവിടാതെയാവണം അദ്ദേഹം ജീവിച്ചിട്ടുണ്ടാവുക! ചില തടവുകാര്‍ മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കിത്തരാന്‍ കമ്പനി അധികാരികളോട് നിരന്തരം അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മാസം തോറും 7 സ്പാനിഷ്‌ഡോളര്‍ കമ്പനി അനുവദിച്ചുകൊടുത്തു. എമ്മന്‍ നായര്‍ക്കും ഈ തുക തന്നെ ലഭിച്ചിട്ടുണ്ടാകണം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോളനിയായിരുന്ന പെനാംഗില്‍ ആദ്യകാലത്ത് ഇന്ത്യക്കാരായ 71 രാഷ്ട്രീയ തടവുകാര്‍ ഉണ്ടായിരുന്നത്രേ! 1817 ആയപ്പോഴേക്കും പല കാരണങ്ങളാല്‍ അവരുടെ എണ്ണം പതിനഞ്ചായി ചുരുങ്ങി!
ഏഴുവര്‍ഷത്തെ തടങ്കല്‍ ജീവിതത്തിന് ശേഷം 1814-ല്‍ എമ്മന്‍ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാന്‍ വേണ്ടി സഹതടവുകാരോടൊപ്പം ശിക്ഷാ ഇളവിനുള്ള അപ്പീല്‍ നല്‍കിയെങ്കിലും മലബാര്‍ ജില്ലാകോടതി സുരക്ഷാപരമായ കാരണങ്ങളാല്‍ അപേക്ഷ നിരസിച്ചു. എമ്മന്റെ ‘വിപുലമായ ബന്ധങ്ങളും അസാമാന്യമായ കഴിവുകളും കമ്പനിയ്ക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തിയ മദ്രാസ് സര്‍ക്കാര്‍ കോടതിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
1819-ല്‍ തമിഴ്‌നാട്ടിലെ ‘പോളിഗാര്‍’മാര്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ അനുവാദം ലഭിച്ചുവെങ്കിലും എമ്മന്‍ നായരുടെ രാഷ്ട്രീയതടവ് ജീവപര്യന്തമായി തന്നെ നിലനിന്നു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. 1820-ല്‍ (ചരമദിനത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമല്ല) ധീരതയുടെ ആള്‍രൂപമായ എമ്മന്‍ നായര്‍ എന്ന കര്‍മ്മയോഗി ഒരു വട്ടം കൂടി പിറന്ന മണ്ണില്‍ കാലുകുത്താന്‍ കഴിയാതെ ഈ ലോകത്തോട് വിടപറഞ്ഞു! മരിക്കുമ്പോള്‍ അദ്ദേഹത്തിന് അറുപതിനടുത്ത് പ്രായമുണ്ടാവാനാണ് സാധ്യത!
പഴശ്ശിരാജാവിന്റെ അനുയായികളായ എടച്ചെന കുങ്കന്‍, കൈതേരി അമ്പു, തലയ്ക്കല്‍ ചന്തു, ചുഴലി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖരുടെ ബന്ധുക്കളും പിന്‍മുറക്കാരും മലബാര്‍ പ്രദേശങ്ങളില്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ വയനാട്ടില്‍ ഏറ്റവുമധികം സ്വാധീനശക്തിയുണ്ടായിരുന്ന എമ്മന്‍ നായരുടെ പിന്‍മുറക്കാരെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആരും മുന്നോട്ടു വന്നിട്ടുമില്ല!
ഹൈദരലിയുടേയും ടിപ്പുസുല്‍ത്താന്റെയും പടയോട്ടത്തെ ഭയന്ന് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരില്‍ എമ്മന്‍ നായരുടെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. നാടുപേക്ഷിച്ച അവര്‍ പയ്യോര്‍മല, കുറുമ്പ്രനാട്, താമരശ്ശേരി പ്രദേശങ്ങളിലേയ്ക്ക് പോകുകയും അവിടെ സ്ഥിരതാമസമാക്കുകയുമാണുണ്ടായത്!
1799-ല്‍ എമ്മന്‍ നായര്‍ കമ്പനിയുടെ പക്ഷത്തേക്ക് മാറുകയും കുറുമ്പ്രനാടിന്റെ അതിര്‍ത്തിയിലുള്ള അത്യോടിഗ്രാമത്തില്‍ (ചെറുക്കാട് – കായണ്ണ പഞ്ചായത്ത്) താമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്. സമീപകാലം വരെ ഈ പ്രദേശത്തിന്റെ ജന്മിമാരായിരുന്ന കാരായട്ടുതോട്ടുങ്കര തറവാട്ടുകാരും നാല് കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പുറ്റാട് ദേശത്തുള്ള (നൊച്ചാട് പഞ്ചായത്ത്) പുത്തലത്ത്, പുതിയെടുത്ത്, കണ്ണച്ചാണ്ടി തറവാട്ടുകാരും എമ്മന്‍നായരുടെ പിന്‍മുറക്കാരാണെന്ന് പറയപ്പെടുന്നു!
250 കൊല്ലം മുമ്പ് കോട്ടയം രാജാവിന്റെ കല്പന പ്രകാരം തങ്ങള്‍ വയനാട്ടില്‍ നിന്ന് വന്നവരാണെന്നും പൂതാടിയാണ് ആസ്ഥാനമെന്നും ഈ തറവാട്ടുകാര്‍ അവകാശപ്പെടുന്നു. ഇവരുടെ കുടുംബക്ഷേത്രങ്ങളില്‍ പൂതാടി പരദേവതയായ കിരാത മൂര്‍ത്തിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്! പുത്തലത്ത് തറവാടിന്റെ ഉല്പത്തിഗാനത്തിലും (പ്രശസ്തിപ്പാട്ട്) ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചൊല്ലുന്ന അഞ്ചടിയിലും ഇവരുടെ ‘വയനാടന്‍ ബന്ധം’ സൂചിപ്പിക്കുന്നുണ്ട്! പുതിയെടുത്ത് തറവാട്ടിലെ ലക്ഷ്മി അമ്മയും ഒതയോത്ത് ബാലന്‍ നായരും നാടിന്റെ കാര്യക്കാരനായ എമ്മന്‍ കാരണവരെക്കുറിച്ച്, കേട്ടിട്ടുണ്ടത്രേ. ‘ഭൂമി ചവിട്ടിക്കുലുക്കാന്‍ പ്രാപ്തിയുള്ള’ അദ്ദേഹത്തിന്റെ കൈവശം പിച്ചള കെട്ടിയ 18 തോക്കുകള്‍ ഉണ്ടായിരുന്നത്രേ! ഈ തോക്കുകള്‍ ‘കണ്ടുകെട്ടാന്‍’ വന്ന – ‘അംശം’ അധികാരി കാരണവരെ കണ്ട് ഭയപ്പെടുകയും വെറും കയ്യോടെ മടങ്ങിപ്പോകുകയും ചെയ്തത്രേ. പുറ്റാട് ദേശത്തെ പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴും ഈ കഥകളൊക്കെ നിറം മങ്ങാതെ നില്‍ക്കുന്നുണ്ട്.
‘കാരയാട്ട് തോട്ടുങ്കര’ തറവാട്ടുകാരുടെ കുടുംബ ‘പുരാവൃത്ത’ ത്തില്‍ ‘മാനവന്‍’ എന്ന പേരിലാണ് എമ്മന്‍ അറിയപ്പെട്ടത്. തങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയത് കോട്ടയം ‘കിഴക്കേടത്ത് കൊയിലോത്തു’ കാരാണെന്ന് ഈ തറവാട്ടുകാര്‍ വിശ്വസിക്കുന്നു. രാജാവിന് ആനയെ സമ്മാനിച്ച ആളാണത്രേ ഇവരുടെ കാരണവര്‍! മാത്രമല്ല രാജാവിന്റെ മുന്നില്‍ ഇരിക്കാനുള്ള അനുവാദം ഇദ്ദേഹത്തിനുണ്ടായിരുന്നത്രേ!
ഈ തറവാട്ടുകാരുടെ കുടുംബക്ഷേത്രങ്ങളില്‍ തന്ത്രി അധികാരമുണ്ടായിരുന്നത് ‘വേണാട്ടില്ലം’ നമ്പൂതിരിമാര്‍ക്കാണ്. പഴശ്ശിത്തമ്പുരാന്‍ ചെറുക്കാട് പ്രദേശത്ത് ഒളിവുജീവിതം നയിച്ചപ്പോള്‍ അദ്ദേഹത്തിന് സംരക്ഷണമൊരുക്കിയ കാരായാട്ടുതോട്ടുങ്കരക്കാരോടൊപ്പം വേണാട്ടില്ലത്തെ ആയുധമെടുത്ത ഒരു ബ്രാഹ്മണനുമുണ്ടായിരുന്നത്രേ!
താമരശ്ശേരി പ്രദേശത്തുള്ള ചില തറവാട്ടുകാര്‍ എമ്മന്‍ നായരുടെ കുടുംബ പരമ്പരയില്‍ പെട്ടവരാണ്. നടുവീട്ടില്‍, മേപ്പുതിയോട്ടില്‍ എന്നീ തറവാടുകളുടെ ഉല്‍പ്പത്തി കഥകളില്‍ എമ്മന്‍ നായര്‍ പ്രത്യക്ഷപ്പെടുന്നു. നടുവീട്ടില്‍ തറവാട്ടുകാര്‍ ‘എമ്മന്‍ പുലി’ എന്ന പടനായകനെ സ്മരിക്കുന്നു. നല്ല വാക്ചാതുര്യമുള്ള അദ്ദേഹത്തിന് ആളുകളെ ആകര്‍ഷിക്കാനും ഒപ്പം കൂട്ടാനും അസാമാന്യ കഴിവുണ്ടായിരുന്നു. തന്റെ വിശേഷപ്പെട്ട വേഷ്ടി ആകാശത്തേയ്ക്ക് ഉയര്‍ത്തി ചുഴറ്റിയ ശേഷം ‘വരീനെടാ …’ എന്ന് പറഞ്ഞ് ഇറങ്ങി നടന്നാല്‍ അനുയായികള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ പിറകെ പോകുമായിരുന്നത്രേ!
പരപ്പന്‍ പൊയിലിലെ (താമരശ്ശേരി) മേപ്പുതിയോട്ടില്‍ (മേപ്പോട്ടില്‍) തറവാട്ടിലുള്ളവര്‍ക്ക് ‘കഷ്ടനഷ്ടങ്ങള്‍’ ഉണ്ടാക്കിയ ആളാണ് എമ്മന്‍ നായര്‍. സമീപകാലത്ത് തറവാട് ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണത്തോടനുബന്ധിച്ച് നടത്തിയ ‘വേര്‍പാട്’ കര്‍മ്മത്തില്‍ (അനാഥ പ്രേതങ്ങള്‍ക്ക് മോക്ഷം നല്‍കുന്ന അനുഷ്ഠാന കര്‍മ്മം) ഒന്നാം പേരുകാരന്‍ ‘എമ്മന്‍ നായര്‍’ എന്ന കാരണവരായിരുന്നു.
മഴുപ്പാറയ്ക്കല്‍ ഭഗവതിയാണ് ഈ തറവാട്ടുകാരുടെ ഒരു ആരാധനാമൂര്‍ത്തി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തില്‍ കോമരങ്ങളോടൊപ്പം കാലുറയും ഷര്‍ട്ടും ധരിച്ച നായാട്ടു വേഷധാരിയും പ്രത്യക്ഷപ്പെടുന്നു! ഭഗവതിയുടെ ‘പുറപ്പാടി’ല്‍ പാശ്ചാത്യ വേഷക്കാരന് എന്തുകാര്യം എന്നു ചിന്തിക്കുമ്പോഴാണ് സ്റ്റീവന്‍സണ്‍ നയിച്ച സൈനിക വ്യൂഹത്തിന്റെ റൂട്ട് ഓഫീസറായ ‘എമ്മന്‍ നായര്‍’ എന്ന നായാട്ടുകാരനെ ഓര്‍മ്മ വരിക!! (1801 മെയ് 4ന് സ്റ്റീവന്‍സണും പട്ടാളവും താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്തിരുന്നു)
(അവസാനിച്ചു)