1933ലെ നൊബേല്‍ സമ്മാനം ഓസ്ട്രിയന്‍ – ഐറിഷ് സ്വദേശിയായ ഇര്‍വിന്‍ ഷോഡിംഗര്‍, ബ്രിട്ടീഷുകാരനായ പോള്‍ ഡിറാക്ക് എന്നീ ഊര്‍ജ്ജതന്ത്രശാസ്ത്രജ്ഞന്മാര്‍ക്ക് സംയുക്തമായാണ് സമ്മാനിക്കപ്പെട്ടത്. ഈ സമ്മാനം അണു സിദ്ധാന്തത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളുടെ പേരിലായിരുന്നു. ഈ മഹത്തായ അംഗീകാരത്തിന് ഭാരതീയ വേദാന്തവുമായുള്ള ബന്ധമെന്തെന്ന് നാം ചിന്തിച്ചുനോക്കേണ്ടതാണ്. സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുകയും അത് സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആ വിശ്വാസത്തിന്റെ ഉറച്ച അടിത്തറ ഉപനിഷത്തുക്കള്‍ തന്നെയാണ്. യൂറോപ്യന്മാരായ ഒട്ടേറെ ഭൗതിക ശാസ്ത്രജ്ഞന്മാര്‍ക്ക് ഹിന്ദുത്വത്തെ പറ്റിയൊ അഥവാ ഭാരതീയ തത്വചിന്തയെ പറ്റിയൊ ഉണ്ടായിരുന്ന ഉള്‍ക്കാഴ്ചയെ പറ്റി ചിന്തിക്കുമ്പോള്‍ നാം ആരുംതന്നെ അമ്പരന്നു പോകുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
1930 ജൂലായ് 14ന് ബര്‍ലിന്‍ നഗരത്തിന്റെ ചാരത്ത് വെച്ച് ഐന്‍സ്റ്റീന്‍ ഭാരതീയ തത്വചിന്തകനും സംഗീതജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ രവീന്ദ്രനാഥടാഗൂറിനെ സ്വാഗതം ചെയ്യുകയുണ്ടായി. സൈദ്ധാന്തിക മണ്ഡലത്തില്‍ ആരെയും ഉത്തേജിപ്പിക്കുകയും ഒരുപോലെ ചിന്തിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രസംഭവമായിരുന്നു ആ കൂടിക്കാഴ്ച. മാത്രവുമല്ല, ശാസ്ത്രവും മതവും തമ്മില്‍ ചരിത്രാതീതകാലം മുതല്‍ നിലനിന്നുപോരുന്ന ആശയസംഘട്ടനങ്ങളിലേക്കുള്ള ഒരു എത്തിനോട്ടവും കൂടിയായിരുന്നു ആ സംഭവം. പ്രത്യേകിച്ച് നമ്മെ സംബന്ധിച്ചിടത്തോളം. ശാസ്ത്രവും ഭാരതീയ തത്വചിന്തയും തമ്മിലുള്ള അഭേദ്യബന്ധം അത് വെളിപ്പെടുത്തി. ഐന്‍സ്റ്റീന്‍ ടാഗൂര്‍ സന്ദര്‍ശനത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ബര്‍ലിനിലെ പ്രശസ്തമായ പൊതു ഗ്രന്ഥാലയത്തില്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭാരതത്തിലൂടെ കടന്നുപോയ സൈദ്ധാന്തിക നവോത്ഥാനത്തെ പറ്റിയുള്ള ഒരു വിശദമായ ചര്‍ച്ചയും കൂടിയായിരുന്നു ആ സംഭവം. പാശ്ചാത്യ മതേതര ശാസ്ത്രചിന്തയും ഭാരതീയ പാരമ്പര്യവും തമ്മിലുള്ള ഒരു ഒത്തുചേരലും കൂടിയായിരുന്നു അവരുടെ ചര്‍ച്ചകളിലൂടെ നിഴലിച്ചു വന്നത്. ടാഗൂറും ഐന്‍സ്റ്റീനും തമ്മിലുള്ള സംഭാഷണങ്ങളില്‍ അഴിഞ്ഞാടിയത് മുന്‍കാലങ്ങളില്‍ ശാസ്ത്രചിന്തയും സൗന്ദര്യബോധവും തത്വചിന്തയും സര്‍വ്വോപരി ബോധമണ്ഡലവും തമ്മിലുള്ള ബന്ധത്തിന്റെ ഗുരുപ്രോക്തമായ വിശദീകരണവും അതിലേറെ അടിസ്ഥാനപരമായി മനുഷ്യന്റെ അസ്തിത്വവും അതിന്റെ പ്രസക്തിയും തന്നെ ആയിരുന്നു.
ടാഗൂറിനോട് ഐന്‍സ്റ്റീന്‍ ചോദിക്കുകയാണ്: ദൈവികതയും ഈ ഭൂലോകവും അഥവാ പ്രപഞ്ചവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ടാഗൂര്‍ പ്രതിവചിക്കുന്നു: ഒരിക്കലും അങ്ങിനെ ഒരു വേര്‍പെടല്‍ ഇല്ല. മനുഷ്യന്റെ അപരിമേയമായ വ്യക്തിത്വം മുഴുവന്‍ പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതാണ്. അഥവാ, മനുഷ്യന്റെ അപരിമേയമായ വ്യക്തി മനസ്സ് മുഴുവന്‍ പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതാണ്. വാസ്തവത്തില്‍ മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായി യാതൊന്നുമില്ല, ഈ പ്രപഞ്ചത്തില്‍. പ്രപഞ്ചസത്യം എന്നത് മാനവിക സത്ത തന്നെയാണ്. ദ്രവ്യം അഥവാ ഭൗതികവസ്തു എന്നത് ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ മുതലായ കണികകളുടെ കൂട്ടവും അവയ്ക്കിടയിലെ ശൂന്യതയും അടങ്ങിയതാണ്. എന്നാലും ആ വസ്തു ഖര-ദ്രവ രൂപത്തിലാണ് കാണപ്പെടുന്നത്. ഇതുപോലെ മനുഷ്യവംശം വ്യക്തികള്‍ ഉള്‍ക്കൊള്ളുന്നതാണ്. വ്യക്തികള്‍ തമ്മിലുള്ള മാനുഷിക ബന്ധമാണ് ലോകത്തിന് ജൈവികമായ ഏകത നല്‍കുന്നത്. മുഴുവന്‍ പ്രപഞ്ചവും മനുഷ്യലോകത്തോട് ബന്ധപ്പെട്ടിരിക്കുന്നതും സമാനമായ രീതിയിലാണ് അതിനാല്‍ ഈ പ്രപഞ്ചം മാനവികതയുടെ പ്രപഞ്ചമാണ്, മറിച്ച് മനുഷ്യനെ മാറ്റി നിര്‍ത്തിയുള്ളതല്ല, ഈ ഒരു ചിന്ത, കല, സാഹിത്യം, മതബോധം എന്നീ മേഖലകളില്‍ നമുക്ക് കാണാന്‍ കഴിയും.
ഐന്‍സ്റ്റീന്‍ പറയുന്നു: പ്രപഞ്ചത്തിന്റെ അവസ്ഥയെ പറ്റി രണ്ട് വ്യത്യസ്ത ചിന്തകളാണ് നമ്മുടെ മുമ്പില്‍ ഉള്ളത്. 1) ഈ പ്രപഞ്ചത്തിന്റെ ഏകത മാനവികതയില്‍ അധിഷ്ഠിതമാണ്. 2) പ്രപഞ്ചം എന്ന പാരമാര്‍ത്ഥിക വസ്തുത ഒരിക്കലും മനുഷ്യന്‍ എന്ന ഘടകവുമായി ബന്ധപ്പെട്ടല്ല എന്നുള്ള തികച്ചും ഭൗതികമായ കാഴ്ചപ്പാട്. ടാഗൂര്‍ പറയുന്നു: പ്രപഞ്ചം ചിരസ്ഥായിയായ മനുഷ്യന്‍ എന്ന സത്യവുമായി സമരസപ്പെട്ടാണ് നില്‍ക്കുന്നത്. സത്യം എന്ന സങ്കല്പവും അവിടെയാണ് വിരാജിക്കുന്നത്. അവിടെയാണ് സൗന്ദര്യവും. അതാണ് ഭാരതീയ ദര്‍ശനത്തില്‍ നാം കാണുന്ന, സത്യം,ശിവം, സുന്ദരം എന്ന ഭാവന. ഐന്‍സ്റ്റീന്‍ വീണ്ടും പറയുന്നു: ഇതാണ് പ്രപഞ്ചത്തെപ്പറ്റിയുള്ള പരിപാവനമായ യഥാര്‍ത്ഥ മാനവിക സങ്കല്പം. മറിച്ചുള്ള ഭൗതികസങ്കല്പമല്ല. ടാഗൂര്‍ വീണ്ടും പറയുകയാണ്. അതെ. മനുഷ്യനെ മാറ്റിനിര്‍ത്തിയുള്ള വേറൊരു ചിന്തയ്ക്ക് ഇവിടെ ഇടമില്ല. ഈ ഭൂലോകം, ഈ പ്രപഞ്ചം തികച്ചും മാനവികമാണ്. ഇത് തന്നെയാണ് ശാസ്ത്രബോധമുള്ള മനുഷ്യന്റെ യുക്തിസഹമായ ചിന്തയും. ഇതിന് യുക്തിചിന്തയുടെ ചാരിതാര്‍ത്ഥ്യവും നിലവാരവും സുന്ദരമായ അനുഭവവും ഉള്ളതിനാല്‍ അതാണ് പരമമായ സത്യവും. ചിരഞ്ജീവിയായ മനുഷ്യനും ആ വ്യക്തിയുടെ അനുഭവങ്ങളും നമ്മുടെയെല്ലാം അനുഭവങ്ങളുമായി താദാത്മ്യമുള്ളതാണ്. ഐന്‍സ്റ്റീന്‍ പറയുന്നു: ഇത് തന്നെയാണ് മനുഷ്യന്‍ എന്ന ആത്യന്തിക ഘടകത്തെ സാക്ഷാല്‍കരിക്കുക എന്നതും.
ടാഗൂര്‍ പറയുന്നു: അതെ, മനുഷ്യന്‍ തന്നെയാണ് ഒരേയൊരു ആത്യന്തിക ഘടകം. ഈ വസ്തുത നമുക്ക് നമ്മുടെ വികാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും സാക്ഷാല്‍കരിക്കാന്‍ സാധിക്കും. നമ്മുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ഈ അതിമാനുഷികസത്ത നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ഒന്നിനെ പറ്റിയാണ് ശാസ്ത്രത്തിന്റെ ചിന്ത. വ്യക്തിയില്‍ അധിഷ്ഠിതമല്ലാത്തതും സത്യത്തില്‍ അധിഷ്ഠിതവുമായ ഒരു മാനവികലോകത്തെ പറ്റിയാണ് താങ്കള്‍ പറഞ്ഞുവരുന്നത്. മനുഷ്യന്‍ ഈ സത്യത്തെ അംഗീകരിക്കുന്നു. നമ്മുടെ ആന്തരികവും അഗാധവുമായ ആഗ്രഹങ്ങളുമായി ഈ സത്യത്തെ സമന്വയിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മതം ചെയ്യുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും വ്യക്തിതലത്തില്‍ ഈ പാരമാര്‍ത്ഥിക സത്യത്തെ പറ്റിയുള്ള ബോധം എന്നതിന് പ്രാപഞ്ചികവും പരമപ്രധാനവുമായ ഒരു ഉന്നതതലം കൂടി ഉണ്ട്. വാസ്തവത്തില്‍ മതം സത്യത്തിന് അതിന്റെതായ ഒരു മാനം നല്‍കുകയാണ്. ഈ സത്യവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് വളരെ ശ്രേഷ്ഠമാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.
ഐന്‍സ്റ്റീന്‍ ചോദിക്കുകയാണ്: സത്യവും സൗന്ദര്യവും മനുഷ്യബന്ധിതമാണെന്നാണൊ താങ്കള്‍ പറയുന്നത്:
ടാഗൂറിന്റെ മറുപടി: അല്ല, അല്ല.
ഐന്‍സ്റ്റീന്‍ വീണ്ടും ഇടപെടുകയാണ്, അപ്പോള്‍ മനുഷ്യരാശി ഇല്ലാതാകുമ്പോള്‍ ബെന്‍വെഡേറിലെ അപ്പോളൊവിന് സൗന്ദര്യം നഷ്ടപ്പെടും, അല്ലെ?
ടാഗൂറിന്റെ മറുപടി: ഇല്ല.
ഐന്‍സ്റ്റീന്‍: സൗന്ദര്യത്തെപ്പറ്റിയുള്ള താങ്കളുടെ ആശയം എനിക്ക് സ്വീകാര്യമാണ്. പക്ഷെ സത്യത്തെ പറ്റി താങ്കള്‍ പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ല.
ടാഗൂര്‍: എന്തുകൊണ്ട് പറ്റില്ല? സത്യം, അനുഭവവേദ്യമാകുന്നതും അംഗീകരിക്കപ്പെടുന്നതും മനുഷ്യനിലൂടെ മാത്രമാണ്.
ഐന്‍സ്റ്റീന്‍: എന്റെ ഈ നിലപാട് തെളിയിക്കാന്‍ എനിക്കു സാധിക്കുകയില്ല എന്ന് വരാം. പക്ഷെ, അതാണ് എന്റെ മതം.
ടാഗൂര്‍ ഇടപെടുകയാണ്: സൗന്ദര്യം എന്നാല്‍ സമ്പൂര്‍ണ്ണ സമരസത എന്നുള്ളതാണ്. അത് പ്രാപഞ്ചിക സത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതുമാണ്. അതുപോലെ പരമമായ സത്യം എന്നാല്‍ അത് പ്രാപഞ്ചിക മനസ്സിന്റെ സമ്പൂര്‍ണ്ണ ധാരണയിലൂടെ അനുഭവപ്പെടുന്നതാണ്. നാം വ്യക്തിജീവിതത്തില്‍ യഥാര്‍ത്ഥ സത്യത്തെ മനസ്സിലാക്കുന്നത് നമ്മുടെ തെറ്റുകളിലൂടെയും അബദ്ധങ്ങളിലൂടെയും ഉള്ള നമ്മുടെ അനുഭവങ്ങളിലൂടെയും പ്രകാശപൂരിതമായ നമ്മുടെ ബോധത്തിലൂടെയും ആണ്. സത്യത്തെ അറിയാന്‍ വേറെ എന്താണ് മാര്‍ഗ്ഗം.
ഐന്‍സ്റ്റീന്‍ : സത്യം മനുഷ്യനില്‍ നിന്ന് വ്യതിരിക്തമാണ്, അത് മനുഷ്യകുലവുമായി പുലബന്ധംപോലുമില്ലാത്തതാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ എനിക്ക് സാധിക്കില്ല. എങ്കിലും സത്യത്തെപ്പറ്റിയുള്ള എന്റെ ധാരണ അതാണ്. എന്നെ സംബന്ധിച്ചിടത്തോളം പൈതഗോറസ് സിദ്ധാന്തം മൊത്തത്തില്‍ അഥവാ ഭൗതികതലത്തില്‍ ശരിയെന്ന് കരുതാം. അത് മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെടുത്തി പറയേണ്ടതില്ല. പക്ഷെ, മനുഷ്യബന്ധമില്ലാത്ത എന്തെങ്കിലും ഒരു സത്യമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വാസ്തവികതയും ഉണ്ടാകണമല്ലൊ. ആ വഴിക്കു ചിന്തിക്കുമ്പോള്‍ ആദ്യം പറഞ്ഞതിനെ നിരാകരിക്കവെ അതോടൊപ്പം തന്നെ രണ്ടാമത് പറഞ്ഞതിനെയും നിഷേധിക്കേണ്ടിവരും.
ടാഗൂര്‍ പറയുകയാണ്: സത്യം എന്ന യാഥാര്‍ത്ഥ്യത്തെ മനുഷ്യന്റെ അഭാവത്തില്‍ മനുഷ്യനില്‍ നിന്ന് അന്യമായി കാണാനോ, വിശദീകരിക്കാനോ, തെളിയിക്കാനോ സാധ്യമല്ല. അത് ഒരു വിശ്വാസമാണ്. ആരും ഇതിന് അന്യമല്ല. ജൈവപരമ്പരയില്‍ ഏറ്റവും താഴെ ശ്രേണിയിലുള്ള സൂക്ഷ്മജീവികള്‍ പോലും ഇതില്‍ നിന്ന് മുക്തമല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ഉറപ്പാണ്, സത്യം എന്നതിന് മനുഷ്യാതീതമായ ഒരു ലക്ഷ്യമാണുള്ളത്. ഈ സങ്കല്പം നമുക്ക് അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ നിലനില്‍പിനെയോ, അനുഭവങ്ങളെയോ, ഏതെങ്കിലും വസ്തുതയെയോ, നമ്മുടെ മനസ്സിനെ തന്നെയോ, ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. ഈ പറയുന്നതുകൊണ്ടും നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ നമുക്ക് സാധ്യവുമല്ല.
നമ്മുടെ വീട്ടിന്റെ ഒരുസ്ഥലത്തുള്ള മേശ ഒരു ഖരവസ്തു എന്ന നിലയില്‍ നമുക്ക് കാണപ്പെടുന്നതാണ്. അത് ശാസ്ത്രസമ്മതവുമാണ്. അതിനാല്‍ തന്നെ മനുഷ്യമനസ്സ് മേശയായി കാണുന്ന വസ്തുവിന് ആ മനസ്സിന്റെ അഭാവത്തില്‍ നിലനില്‍പ് ഇല്ലാതാവും. അതിനാല്‍ ആത്യന്തിക ഭൗതിക സത്യം എന്നൊന്നില്ല. ആ മേശ നിരവധി വിദ്യുത് കാന്തകണികകളുടെ ഒരു സമാഹാരം മാത്രമാണ് എന്നുള്ളതും മനുഷ്യ മനസ്സിന് അറിവുള്ളതാണ്. അത് കാണപ്പെടുന്നപോലെ വെറും ഒരു മേശ മാത്രമല്ല.
സത്യത്തെ മനസ്സിലാക്കുമ്പോള്‍ പ്രാപഞ്ചിക മനസ്സും വ്യക്തിമനസ്സും തമ്മില്‍ സ്ഥായിയായ ഒരു സംഘര്‍ഷമുണ്ട് എന്ന് ബോധ്യപ്പെടും. ഈ സംഘട്ടനത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് ശാസ്ത്രചിന്തയിലും തത്വചിന്തയിലും പുരാണങ്ങളിലുമൊക്കെ കണ്ടുവരുന്നത്. ഏതായാലും മനുഷ്യവംശത്തെ ആശ്രയിച്ചുനില്‍ക്കുന്ന സത്യം എന്നൊന്നുണ്ടെങ്കില്‍ അത് നമ്മെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിലനില്പില്ലാത്തതാണ്.
ഏതെങ്കിലും ഒരു സംഭവപരമ്പര നടക്കുന്നത് വെറും ശൂന്യതയിലല്ല, കാലം എന്ന മാനത്തിലാണ് എന്നതാണ് ശരി, സംഗീതത്തില്‍ ഈണങ്ങള്‍ എന്നപോലെ, പൈതഗോറസ് സിദ്ധാന്തത്തിന് സംഗീതത്തില്‍ എന്ന പോലെ. കടലാസ്സില്‍ എഴുതിയ സാഹിത്യംപോലെ, അഥവാ കടലാസ് ഭക്ഷിക്കുന്ന പൂപ്പലിന് അതിലെഴുതിയ സാഹിത്യംപോലെ. പക്ഷെ മനുഷ്യമനസ്സിന് സാഹിത്യമാണ് കടലാസ്സിനേക്കാള്‍ മൂല്യവത്തായിട്ടുള്ളത്. വെറും ഇന്ദ്രിയവേദ്യവും ബുദ്ധിക്ക് നിരക്കാത്തതുമായ ഒരു സത്യമുണ്ടെങ്കില്‍, അത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വെറും അസംബന്ധമാണ്.
ഐന്‍സ്റ്റീന്‍: അങ്ങിനെയെങ്കില്‍ ഞാന്‍ നിങ്ങളേക്കാളും മതബോധമുള്ള ആളായിരിക്കും.
ടാഗൂര്‍: അതീന്ദ്രിയ മനുഷ്യനും പ്രാപഞ്ചിക മാനവിക സത്തയും ലയിച്ചുചേരുമ്പോഴുള്ള ഒരനുഭവമാണ് എന്റെ മതം. ഇത് രണ്ടും ഒന്നാകുന്ന ഒരവസ്ഥ.
20-ാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ ഒരു മുന്നേറ്റമാണ് ക്വാണ്ടം ബലതന്ത്രത്തിന്റെ ആവിര്‍ഭാവം. അതിന് ന്യൂട്ടന്റെ ചലനനിയമങ്ങളാണ് ഭൗതിക പ്രപഞ്ചത്തെ പറ്റിയുള്ള പഠനങ്ങളില്‍ മികച്ചുനിന്നത്. പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും കൂടിവന്നപ്പോള്‍ മിക്കവാറും എല്ലാ ഭൗതിക പ്രതിഭാസങ്ങളും തൃപ്തികരമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു. ഈ രണ്ടു പഠനങ്ങളാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമായതും ഊര്‍ജ്ജതന്ത്രത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് അടിത്തറ പാകിയതും.
20-ാം നൂറ്റാണ്ടിന്റെ പില്‍ക്കാലത്ത് പരമാണു ഘടനയില്‍ ഉള്‍ച്ചേര്‍ന്ന ഇലക്‌ട്രോണുകളെ പോലുള്ള സൂക്ഷ്മകണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ നിലവിലുള്ള ഭൗതിക വിജ്ഞാനത്തെ നിരാകരിക്കുന്ന സംഭവപരമ്പരകള്‍ അനാവരണം ചെയ്യപ്പെടുകയുണ്ടായി. തല്‍ഫലമായി വെളിവാക്കപ്പെട്ട പുതിയ പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ ക്വാണ്ടം ബലതന്ത്രം എന്ന നൂതന ശാസ്ത്രശാഖയെ രൂപപ്പെടുത്തി. നിലവിലുള്ള ഒട്ടനവധി ശാസ്ത്ര സത്യങ്ങളുമായി പൊരുത്തപ്പെടുത്തിയാണ് ഇത് സാധിച്ചത്.
ഈ വിഭാഗത്തില്‍പെട്ടവരാണ് ഡാനിഷ് വംശജനായ നീല്‍സ്‌ബോര്‍, ജര്‍മ്മന്‍കാരനായ ഹിസന്‍ബര്‍ഗ്ഗ് എന്നീ ശാസ്ത്രജ്ഞന്മാര്‍. മാത്രവുമല്ല, ഈ ശാസ്ത്രജ്ഞന്മാരും മറ്റു ചിലരും കൂടിച്ചേര്‍ന്ന് ക്വാണ്ടം ബലതന്ത്രം എന്ന പുതിയ ശാസ്ത്രശാഖയെ രൂപപ്പെടുത്തി; നിലവിലുള്ള മറ്റു ശാസ്ത്രസത്യങ്ങളുമായി ബന്ധപ്പെടുത്തി സൈദ്ധാന്തികവും സാങ്കേതികവുമായ രംഗങ്ങളില്‍ പുതിയ മേഖലകള്‍ തുറന്നുകൊടുക്കുക മാത്രമല്ല, തികച്ചും അപ്രതീക്ഷിതവും വൈരുദ്ധ്യാത്മികവുമായ പ്രവചനങ്ങള്‍ക്ക് കാരണക്കാരാവുകയും ചെയ്തു. ഉദാ: ഇലക്‌ട്രോണുകള്‍ക്ക് ഭിത്തിയില്‍ കൂടികടന്നുപോകാമെന്നും, മാത്രമല്ല, ഒരേസമയം രണ്ടിടത്തായി പ്രത്യക്ഷപ്പെടാമെന്നും തമോഗര്‍ത്തങ്ങള്‍ ബാഷ്പീകരിക്കപ്പെടാമെന്നും രണ്ടു നിരീക്ഷര്‍ തമ്മില്‍ ഇന്‍ഫര്‍മേഷന്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടാമെന്നും മറ്റുമുള്ള പുതിയ അറിവുകള്‍ക്ക് വഴിതുറന്നു തന്നു. ഷ്രോഡിംഗര്‍ ഇതിന് ഒരു ഉദാഹരണമായി പറഞ്ഞത് ഒരു പൂച്ച ഒരേ സമയത്ത് ഒരിടത്ത് ജീവനോടെയും മറ്റൊരിടത്ത് മരിച്ചനിലയിലും കാണപ്പെടുന്നതുപോലെ. ആലോചിച്ചു നോക്കൂ. എത്ര രസകരമായ അനുഭവം. പ്രപഞ്ചഘടനയിലെ അതിസാന്ദ്രമായ കറുത്ത ഗര്‍ത്തങ്ങള്‍ എന്നു പറയപ്പെടുന്നവയ്ക്ക് വെറും ആവിയായി അപ്രത്യക്ഷമാകാമെന്നതാണ് വേറൊരു കണ്ടുപിടുത്തം.
ഹിഡന്‍ബര്‍ഗിന്റെ അനിശ്ചിതത്വസിദ്ധാന്തം ഇതിലേറെ രസകരമാണ്. ഈ സിദ്ധാന്തമനുസരിച്ച് ഒരു കണികയുടെ സ്ഥാനം എത്രമാത്രം കൃത്യമായി നമുക്ക് പ്രവചിക്കാന്‍ കഴിയുന്നുവോ അത്രയേറെ കൃത്യതയില്ലാതെ മാത്രമെ അതിന്റെ ഗതികോര്‍ജ്ജം പ്രവചിക്കാന്‍ കഴിയുകയുള്ളൂ. വാസ്തവത്തില്‍ ഹിഡന്‍ബര്‍ഗിന്റെ ഈ പ്രവചനം ഉപനിഷദ് തത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതായി കാണാവുന്നതാണ്. ഭഗവദ്ഗീതയിലെ മായ അഥവാ മിഥ്യയെന്നത് ഇതുതന്നെയാണ്.
ക്വാണ്ടം ഫിസിക്‌സിന്റെ വികാസ പ്രക്രിയയില്‍ ബൗദ്ധിക തലത്തില്‍ തന്നെ നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും, പ്രകാശത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സംബന്ധിച്ച്. ഉദാ: 1865ല്‍ ജെയിംസ് മാക്‌സ് വെല്‍ ആണ് പ്രകാശത്തെ വിദ്യുത്-കാന്തതരംഗങ്ങളായി വ്യാഖ്യാനിക്കാമെന്ന് പ്രസ്താവിച്ചത്. 1905ല്‍ ഐന്‍സ്റ്റീന്‍ തന്നെ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്ന കണ്ടുപിടുത്തത്തില്‍ പ്രതിപാദിക്കുന്നത് വളരെ വളരെ ഭാരം കുറഞ്ഞ ഫോട്ടോണ്‍ എന്ന അതിസൂക്ഷ്മകണികകളുടെ പ്രവാഹമാണ് പ്രകാശം എന്നതാണ്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി ഡി ബ്രോയി ഈ രണ്ടു സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ച് 1924ല്‍ ഒരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. ഇതനുസരിച്ച് ദ്രവ്യം അതിന്റെ എല്ലാരൂപത്തിലും തരംഗസ്വഭാവം കൂടി കാണിക്കുന്നുണ്ട് എന്നാണ്. ഈ പുതിയ അറിവിനെ അണു-തരംഗദ്വിത്വം(wave – particle duality) എന്നാണ് നാമകരണം ചെയ്തത്.ഈ സിദ്ധാന്തത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ശാസ്ത്രരംഗത്ത് പരസ്പരം വെല്ലുവിളിക്കുന്ന വ്യത്യസ്തമായ ആശയങ്ങള്‍ തന്നെ ഉടലെടുത്തു. ഈ സംഭവങ്ങള്‍ വാസ്തവത്തില്‍ പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ്. കേവലം ഭൗതികശാസ്ത്രപരമായ ചിന്തയാണ് പ്രപഞ്ചത്തിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഈ അവസ്ഥയ്ക്ക് കാരണം.
പാരമ്പര്യ ഊര്‍ജ്ജതന്ത്രത്തില്‍ ഇലക്‌ട്രോണ്‍ പോലുള്ള കണികകള്‍ ദ്രവ്യത്തിന്റെ അതിസൂക്ഷ്മരൂപങ്ങളാണ്. പക്ഷെ ക്വാണ്ടം ബലതന്ത്രം ഈ ചിത്രത്തിന്റെ വാസ്തവികതയെ തന്നെ മാറ്റി മറിക്കുകയാണ്, നമ്മുടെ ഇന്ദ്രിയാനുഭവങ്ങളെ തന്നെ മറികടന്നുകൊണ്ട്, വാസ്തവത്തില്‍ ഈ സംഭവവികാസങ്ങള്‍ അന്നത്തെ ശാസ്ത്രലോകത്തെ വലിയൊരു വിഷമാവസ്ഥയിലേക്കാണ് തള്ളിവിട്ടത്. വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ക്ക്, പ്രത്യേകിച്ചും യൂറോപ്പ് കേന്ദ്രീകൃതമായ ശാസ്ത്രജ്ഞന്മാര്‍ക്കും അവരുടെ സഹയാത്രികര്‍ക്കും ഇതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പക്ഷെ, ഇവിടം വിട്ടോടി രക്ഷപ്പെടേണ്ട ഒരു കാര്യവുമില്ല. ഹിന്ദുചിന്തയില്‍ ഇതിന് കൃത്യമായ ഉത്തരമുണ്ട്. ഹൈന്ദവ വേദാന്ത ദര്‍ശനത്തില്‍ ഒരു ശരാശരി മനുഷ്യന്റെ സ്വാഭാവിക മനസ്സിന്നപ്പുറം വേറൊരു മാനസിക തലമുണ്ട്. അത് അതിബൃഹത്തായ ബോധമണ്ഡലമാണ്. അത് പ്രപഞ്ചത്തോളം വ്യാപ്തിയുള്ളതാണ്. അഥവാ അതിന് പരിധിയില്ലാത്ത വ്യാപ്തിയാണുള്ളത്. അതാണ് സാക്ഷാല്‍ ബ്രഹ്മന്‍, നമ്മുടെ എല്ലാവരുടെയും ഈശ്വരന്‍, ഒരു മുഴുപ്രപഞ്ചത്തിന്റെ ചാലകശക്തി എന്ന ഏകത്വം. അത് സര്‍വ്വവ്യാപിയാണ്, സര്‍വ്വശക്തമാണ്, എല്ലാം അറിയുന്ന ഒരു ശക്തിവിശേഷം. അത് കേവലം മായയല്ല. അത് മായയാണെന്ന് പറഞ്ഞ് അവസാനിപ്പിക്കരുത്. മറിച്ച് ഇതാണ് പരമമായ സത്യം. അത് എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്നു, വിവിധങ്ങളായ രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഇലക്‌ട്രോണും ഫോട്ടോണും കല്ലും കട്ടയും സ്വര്‍ണ്ണവും വെള്ളിയും ചോരയും നീരും എല്ലാം അതുള്‍ക്കൊള്ളുന്നു. അതാണ് സത്യം, പരമമായ സത്യം, ആ സത്യം മനുഷ്യനില്‍ കൂടിയാണ് വെളിവാക്കപ്പെടുന്നത് എന്നാണ് ടാഗൂറും ഐന്‍സ്റ്റീനും ഒക്കെ പറഞ്ഞുവെച്ചത്. മറ്റു ജീവജാലങ്ങള്‍ മനുഷ്യനോളം വികസിച്ചിട്ടില്ലാത്തതിനാല്‍ അവയ്ക്ക് അത് ബോധ്യപ്പെടുകയില്ല. മനുഷ്യനായി ജനിച്ചവ ഈ സത്യവുമായി വിലയം പ്രാപിക്കുക എന്നതായിരിക്കണം പരമമായ ലക്ഷ്യം. അതുതന്നെയാണ് മോക്ഷം. ആധുനിക ശാസ്ത്രലോകം ഈ വഴിക്ക് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന് കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ.