പശ്ചിമഘട്ടനിരകള്‍ക്കും അറബിക്കടലിനുമിടയ്ക്ക് 590 കിലോമീറ്റര്‍ തീരദേശവും അതിനോടു ചേര്‍ന്നുള്ള ഇടനാടും മലനാടുമടങ്ങുന്ന കേരളം 44 നദികളാലും സമ്പന്നമാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയും സമൃദ്ധമായിരുന്ന ജല സമ്പത്തും വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക വികസനത്തിന് വളരെ അനുയോജ്യമാണ്. അതോടൊപ്പം വമ്പിച്ച ധാതുമണല്‍ ശേഖരങ്ങളായ കരിമണലും വെള്ളമണലും കളിമണ്ണും വ്യാവസായിക വികസനത്തിനും അനുയോജ്യമാണ്. എല്ലാറ്റിലുമുപരി വര്‍ഷം മുഴുവന്‍ ലഭ്യമായ സോളാര്‍ ഊര്‍ജ്ജം ഏറ്റവും പ്രയോജനകരമായ പ്രകൃതി സമ്പത്താണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ മറ്റൊരു ശക്തമായ വിഭവമാണ്. എന്നാല്‍ ഈ അനുകൂല സാഹചര്യങ്ങളൊന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വികസനപ്രതിസന്ധികള്‍ക്കുള്ള മുഖ്യകാരണം.
കേരളാ മോഡലെന്ന പ്രഹേളിക
1965 മുതല്‍ 1990 വരെയുള്ള കാലത്ത് കൊട്ടിഘോഷിച്ചിരുന്ന ‘കേരളാ മോഡലി’ന്റെ പിതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൈയടക്കുന്ന വിചിത്രമായ കാഴ്ചയാണ് കേരളം കണ്ടത്. ഉല്‍പ്പാദന മേഖലകളില്‍ കാര്യമായ മുതല്‍മുടക്കോ വികസനമോ ഇല്ലാത്ത അവസ്ഥയിലും പല വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന ജനന-മരണ നിരക്കുകള്‍, ശിശുമരണനിരക്ക്, ജീവിതദൈര്‍ഘ്യം, സാക്ഷരത തുടങ്ങിയ ജീവിത ഗുണനിലവാര സൂചികകള്‍ കൈവരിക്കാനായതിനെയാണ് ‘കേരള മോഡല്‍’ എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയായത്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ ദക്ഷിണാര്‍ദ്ധത്തില്‍ രാജഭരണകാലത്ത് (പ്രത്യേകിച്ചും തിരുവിതാംകൂറില്‍) നടപ്പാക്കിയ വിദ്യാഭ്യാസ- ആരോഗ്യസുരക്ഷാ പരിപാടികളാണ് ഇതിനസ്ഥിവാരമിട്ടത്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്കും നിസ്തുലമായിരുന്നു. ശ്രീനാരായണഗുരുവിന്റെ ‘വിദ്യകൊണ്ടുമുക്തരാകുക’ എന്ന ആഹ്വാനമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളെ വിദ്യാഭ്യാസ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. അതുപോലെ ചട്ടമ്പിസ്വാമികളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് എന്‍.എസ്.എസ്സും ഈ മേഖലയില്‍ സജീവമായത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും കത്തോലിക്കാസഭകള്‍ അവരുടെ മതപ്രചരണ പരിപാടികള്‍ക്ക് ശക്തി പകരാനായി നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ആശുപത്രികളും സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര എം.ഇ.എസ്സും ഈ മേഖലയില്‍ സജീവമായി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കേരളത്തിനുപുറത്തും ഭാരതത്തിനുപുറത്തും ജോലി തേടിപ്പോയ മലയാളികളും അവരുടേതായ പങ്കു വഹിച്ചിരുന്നു. അതോടൊപ്പം കേരള സംസ്‌കാരത്തിന്റെ ഭാഗമായ വൃത്തിയും വെടിപ്പും ശുദ്ധമായ കുടിവെള്ളവും ഗ്രാമീണ തലത്തില്‍ പോലും ലഭ്യമായിരുന്ന പാരമ്പര്യ ചികിത്സാരീതികളുമെല്ലാം ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും മരണനിരക്ക് കുറയ്ക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും സഹായകമായിരുന്നു. അതേസമയം നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്നവകാശപ്പെട്ടിരുന്ന രോഗങ്ങള്‍ വീണ്ടും തലപൊക്കുകയും മൂന്നിലൊന്നിലധികം ജനങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ക്കടിമപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.
കാര്‍ഷിക പ്രതിസന്ധി
1956ല്‍ സംസ്ഥാന രൂപീകരണ സമയത്ത് കാര്‍ഷികമേഖലയായിരുന്നു സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. 1955-56ല്‍ സംസ്ഥാന ജി.ഡി.പി.യുടെ 52 ശതമാനവും മൊത്തം തൊഴില്‍ സേനയുടെ (Work in g population)- 53.1 ശതമാനവും കാര്‍ഷികമേഖലയുടെ സംഭാവനയായിരുന്നു. 2018-19ല്‍ കാര്‍ഷികമേഖലയുടെ സംഭാവന ജി.ഡി.പി.യുടെ കേവലം 9.2 ശതമാനമായി ചുരുങ്ങിയിരുന്നു. ഇതില്‍ കാര്‍ഷികവിളകളുടെ പങ്ക് 4.3 ശതമാനവും മൃഗസംരക്ഷണമേഖലയുടേത് 3.3 ശതമാനവും മത്സ്യബന്ധനമേഖലയുടേത് 1.6 ശതമാനവുമായിരുന്നു. ഇത് സംസ്ഥാന രൂപീകരണശേഷം കാര്‍ഷികമേഖലയുടെ തളര്‍ച്ചയാണ് വ്യക്തമാക്കുന്നത്.
1970 ഓടെ നടപ്പാക്കിയ ഭൂപരിഷ്‌കരണം വിപ്ലവകരമായ സാമൂഹ്യപരിഷ്‌കരണമായി വാഴ്ത്തപ്പെട്ടു. 12 ലക്ഷം കുടിയാന്മാരെ ഭൂ ഉടമകളാക്കിമാറ്റിയെങ്കിലും ഭാരതത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വിജയിച്ച ഹരിതവിപ്ലവം കേരളത്തില്‍ സൃഷ്ടിക്കുന്നതിന് ഇത് പര്യാപ്തമായില്ല. 1962-63 മുതല്‍ 1973-74 വരെ കൃഷിഭൂമിയുടെ വ്യാപ്തിയിലും ഉല്പാദനത്തിലും വര്‍ദ്ധനവുണ്ടായി. അറുപതുകളുടെ അവസാനം മലബാറിലേയ്ക്കുള്ള കുടിയേറ്റം ശക്തമായി. എഴുപതുകളുടെ തുടക്കത്തില്‍ മലബാറിലെ സ്വകാര്യവനം ദേശസാല്‍ക്കരിച്ചതോടെ കയ്യേറിയ ഭൂമിയെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കാന്‍ കാപ്പി എസ്റ്റേറ്റുകളും മറ്റുമായി മാറ്റുന്നതിലും ചെന്നെത്തി. ഇത് വലിയതോതില്‍ വനനശീകരണത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി. അരി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതും 1960-61 വര്‍ഷത്തില്‍ ഇന്റന്‍സീവ് അഗ്രികള്‍ച്ചറല്‍ ഡിസ്ട്രിക് പ്രോഗ്രാമും (ഐഎഡിപി), 1971-72ല്‍ ഊര്‍ജ്ജിത നെല്‍കൃഷി വികസനപദ്ധതിയും (ഐപിഡിപി) നടപ്പാക്കിയതിന്റെ ഭാഗമായി നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണവും ഉല്പാദനവും വര്‍ദ്ധിക്കുകയുണ്ടായി. 1974ല്‍ മൊത്തം നെല്‍കൃഷി ചെയ്യുന്ന ഭൂമി (3 വിളകളും ചേര്‍ന്ന്) 8.8 ലക്ഷം ഹെക്ടര്‍ വരെ ഉയര്‍ന്നിരുന്നത് 80-81ല്‍ 8.02 ലക്ഷം ഹെക്ടറായും 1990-91ല്‍ 5.59 ലക്ഷം ഹെക്ടറായും 2017-18ല്‍ 1.89 ലക്ഷം ഹെക്ടറായും കുറയുകയാണുണ്ടായത്. ഇതുമൂലം അതിന്റെ ഉല്പാദനം 1972-73ല്‍ 13.5 ലക്ഷം ടണ്ണായിരുന്നത് 1980-81ല്‍ 12.72 ലക്ഷം ടണ്ണായും 2000-01ല്‍ 7.51 ലക്ഷം ടണ്ണായും 2017-18ല്‍ 5.21 ലക്ഷം ടണ്ണായും 2019-20ല്‍ 5 ലക്ഷത്തില്‍ താഴെയായും പടിപടിയായി കുറയുകയാണുണ്ടായത്.
നെല്‍കൃഷിയുടെ വിസ്തൃതി കുറയുന്നതോടൊപ്പം മറ്റ് ഭക്ഷ്യവിളകളുടെ വിസ്തൃതിയും കുറയുകയാണുണ്ടായത്. മരച്ചീനി കൃഷി ചെയ്തിരുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം പകുതിയായി. മരച്ചീനി 62000 ഹെക്ടറിലും നേന്ത്രന്‍ 53000 ഹെക്ടറിലും മറ്റ് വാഴകള്‍ 56000 ഹെക്ടറിലും അടക്കം 1.7 ലക്ഷം ഹെക്ടറിലാണ് മറ്റ് പ്രധാന ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നത്. അതേസമയം 96500 ഹെക്ടര്‍ തരിശുഭൂമിയും 1.02 ലക്ഷം മറ്റ് തരിശുഭൂമികളും കൃഷിയോഗ്യമായവ ഉപയോഗിക്കാതെ കിടപ്പുണ്ട്. എഴുപതുകളിലെ ഗള്‍ഫ് ബൂമിനെതുടര്‍ന്ന് കൃഷിഭൂമി ഒരു കമേഴ്‌സ്യല്‍ അസറ്റായതും കര്‍ഷകത്തൊഴിലാളി സമരങ്ങളും ട്രാക്ടര്‍ സമരങ്ങളുമെല്ലാം നെല്‍കൃഷിയെ നിരുസാഹപ്പെടുത്തുകയായിരുന്നു.
ഇതിന്റെ പ്രധാന ഭവിഷ്യത്ത് ഭീമമായ ഭക്ഷ്യക്കമ്മിയാണ്. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ഭീഷണിയാണ് സംസ്ഥാനം നേരിടുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണത്തിന് സംസ്ഥാനത്തിനു നല്‍കുന്ന ഭക്ഷ്യധാന്യമാണ് പട്ടിണി ഒഴിവാക്കുന്നത്.
ഐ.സി.എം. ആറിന്റെ പോഷകാഹാര മാനദണ്ഡങ്ങളനുസരിച്ച് കേരളത്തില്‍ ഒരു വര്‍ഷം 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. എഴുപതുകളുടെ ആദ്യപകുതിയില്‍ സംസ്ഥാനത്തിനുവേണ്ട ഭക്ഷ്യധാന്യങ്ങളുടെ പകുതിയോളം ഉല്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ പത്തിലൊന്നിലും താഴെയാണ്. പച്ചക്കറികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ കമ്മി 65-70 ശതമാനവും ഇറച്ചി – മുട്ട തുടങ്ങിയവയുടെ കാര്യത്തില്‍ 75-80 ശതമാനവും പാലിന്റെ കമ്മി 10-25 ശതമാനവും (സീസണ്‍ അനുസരിച്ച്) ആണ്. ഇതിന്റെ ഫലമായി വര്‍ഷം തോറും സംസ്ഥാനത്തിന് 50000 മുതല്‍ 60000 കോടി രൂപ മറ്റ് സംസ്ഥാനങ്ങളിലേക്ക് നഷ്ടപ്പെടുത്തുന്ന അവസ്ഥയാണുള്ളത്.
ഏറ്റവും കൂടുതല്‍ സ്ഥലത്തു കൃഷി ചെയ്യുന്ന തെങ്ങിന്റെയും (30 ശതമാനം) കാര്യം ശോചനീയമാണ്. കാറ്റുവീഴ്ചയും മണ്ഡരിയുമായി 3 ദശകത്തോളമായി കേരകര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. വിദേശികളെ കേരളത്തിലേയ്ക്കാകര്‍ഷിച്ചത് സുഗന്ധവിളകളായിരുന്നു. അവയും പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ക്രമമായി കൃഷിഭൂമിയുടെ വിസ്തൃതി വര്‍ദ്ധിച്ചത് റബ്ബറിനുമാത്രമാണ്. സംസ്ഥാനത്തിന്റെ 20.9 ശതമാനം സ്ഥലത്ത് റബ്ബര്‍ കൃഷി വ്യാപിച്ചുകഴിഞ്ഞു. ഇപ്പോള്‍ റബ്ബര്‍ കര്‍ഷകരും വിലത്തകര്‍ച്ചയെ നേരിടുകയാണ്.
വ്യാവസായിക തകര്‍ച്ച
കേരളത്തില്‍ വന്‍കിട വ്യവസായങ്ങളെല്ലാം എഴുപതുകള്‍ക്ക് മുന്‍പ് തുടങ്ങിയവയായിരുന്നു. അവയില്‍ പ്രധാനപ്പെട്ടവ സ്തംഭിച്ചിട്ട് ദശാബ്ദങ്ങളായി. അതേസമയം കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍ മേഖലയിലും ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, കരകൗശലമേഖല, ഖാദി ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവയ്ക്കായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ചുള്ള 1993ലെ ടാസ്‌ക്ക്‌ഫോര്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് മേഖലയില്‍ 12.52 ലക്ഷം പേര്‍ തൊഴിലെടുത്തിരുന്നു. കയര്‍ മേഖലയില്‍ 4 ലക്ഷം പേരും, കശുവണ്ടിമേഖലയില്‍ 1.5 ലക്ഷം പേരും കൈത്തറി മേഖലയില്‍ 1.04 ലക്ഷം പേരും, കരകൗശല – ബീഡി വ്യവസായങ്ങളില്‍ 3.88 ലക്ഷം പേരും, ഖാദി-ഗ്രാമീണ വ്യവസായങ്ങളില്‍ 2.10 ലക്ഷം പേരുമാണ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. അറുപതുകളില്‍ ഈ മേഖലകളില്‍ 18 ലക്ഷം പേര്‍ വരെ തൊഴിലിലേര്‍പ്പെട്ടിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ട്. ഇന്ന് ഈ മേഖലയില്‍ 3 ലക്ഷത്തില്‍ താഴെ മാത്രമാണ് തൊഴില്‍ ചെയ്യുന്നവരുള്ളത്. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനികവല്‍ക്കരണവും ഉല്പാദനവൈവിദ്ധ്യവും നടപ്പാക്കുന്നതിന് എതിരായി തൊഴിലാളികളെ മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളാണ് ഈ ദുഃസ്ഥിതിക്ക് പ്രധാന കാരണം.
പ്രവാസികളില്‍നിന്ന് കിട്ടുന്നതിന്റെ ഇരട്ടി നഷ്ടപ്പെടുത്തുന്നു
2017 ലെ റിസര്‍വ്വ് ബാങ്കിന്റെ കണക്കനുസരിച്ച് 95000 കോടിയാണ് പ്രവാസികള്‍ സംസ്ഥാനത്തേയ്ക്കയച്ചത്. 2019 – 20ല്‍ ഇത് 1.10 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. ഹവാല- കുഴല്‍പ്പണ ചാനലുകള്‍ വഴി മറ്റൊരു 8000-10000 കോടി കൂടി സംസ്ഥാനത്തെത്തുന്നതായാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന കണക്ക്. അതായത് 1.20 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് 2019-20ല്‍ പ്രവാസികളില്‍നിന്ന് ലഭിച്ചു. അതേസമയം ഇതിന്റെ ഇരട്ടിയിലധികം സംസ്ഥാനത്തിന് നഷ്ടപ്പെടുകയും ചെയ്തു. ഒരു ഉപഭോഗ സംസ്ഥാനമെന്ന മേനി പറച്ചില്‍ തുടരുമ്പോള്‍ ഇത്രയും വലിയ വിഭവച്ചോര്‍ച്ച സംസ്ഥാനത്തിന്റെ സ്ഥായിയായ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നത് കേരളസമൂഹം ചര്‍ച്ചാവിഷയമാക്കുന്നതേ ഇല്ല.
ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളം ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, ഇറച്ചി, മുട്ട, പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് പലവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാമായി 50,000 മുതല്‍ 60,000 കോടി രൂപയാണ് മറ്റു സംസ്ഥാനങ്ങളിലേക്കൊഴുക്കുന്നത്. കഴിഞ്ഞ 4 വര്‍ഷമായി ശരാശരി 10.5 ലക്ഷം വാഹനങ്ങളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത് (പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ഇതിനു പുറമെ). ഉദാഹരണത്തിന് 2018ല്‍ 10.48 ലക്ഷം വാഹനങ്ങള്‍ വിറ്റതില്‍ 2.15 ലക്ഷം കാറുകളും 6 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളും 90,000 മീഡിയം സൈസ് വാഹനങ്ങളും മുച്ചക്രവാഹനങ്ങളും 1611 ബസ്സുകളും, നിരവധി ട്രക്കുകളും മറ്റ് ഹെവി വെഹിക്കിളുകളും ഉള്‍പ്പെട്ടിരുന്നു. ഇവയുടെ കുറഞ്ഞ വില കണക്കാക്കിയാല്‍ പോലും 40,000 മുതല്‍ 45,000 കോടി രൂപ കേരളത്തിന് നഷ്ടമായിട്ടുണ്ട്. ഗാര്‍ഹിക ഉപകരണങ്ങള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് (മൊബൈല്‍ ഫോണ്‍ അടക്കം) എന്നിവയ്ക്കായി 20,000 മുതല്‍ 30,000 കോടി രൂപ കേരളത്തിന് നഷ്ടപ്പെടുന്നുണ്ട്. ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ 2018-19ലെ ദേശീയ വിറ്റുവരവ് 3.4 ലക്ഷം കോടിയായിരുന്നു. ഇതില്‍ കേരളത്തിന്റെ പങ്ക് 6 മുതല്‍ 8 ശതമാനമാണ്. ഇവയ്ക്കുവേണ്ടി 20,000 മുതല്‍ 25,000 കോടി രൂപയും പുറത്തേക്കൊഴുകുന്നുണ്ട്. നിര്‍മ്മാണമേഖലക്കുവേണ്ട സിമന്റ് (70 ശതമാനം) കമ്പി, ടൈലുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഇലക്ട്രിക്കല്‍-സാനിറ്ററി ഫിറ്റിങ്ങുകള്‍, ഗ്ലാസുകള്‍, ജനറേറ്ററുകള്‍, ലിഫ്റ്റുകള്‍, പെയിന്റുകള്‍ തുടങ്ങിയവയ്ക്കായി മറ്റൊരു 30,000 മുതല്‍ 40,000 കോടിയും, സ്വര്‍ണ്ണം, വെള്ളി, സ്റ്റീല്‍ ഉല്പന്നങ്ങള്‍, അലോപ്പതി മരുന്നുകള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, ടയറുകള്‍, ബ്രാന്റഡ് ബാറ്ററികള്‍, ബ്രാന്റഡ് സ്റ്റേഷനറി, ന്യൂസ് പ്രിന്റ് തുടങ്ങിയവയ്ക്ക് മറ്റൊരു 35,000-40,000 കോടിയും ചേര്‍ത്താല്‍ ഒരു വര്‍ഷം 1,95,000 കോടി മുതല്‍ 2,40,000 കോടിവരെ കേരളത്തില്‍ നിന്ന് പുറത്തേയ്‌ക്കൊഴുകുന്നതായി കാണാം.
ഇതിനുപുറമെ 30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. 2019-20 കാലത്ത് 30,000 മുതല്‍ 35,000 കോടി രൂപ സ്വദേശത്തേയ്ക്ക് അയച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവ കൂടി ചേര്‍ത്താല്‍ 2091-20 ല്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് രണ്ടേകാല്‍ ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയ്ക്കും ഇടയ്ക്കുള്ള ക്രിയശേഷിയാണ്. ഇതില്‍ നാലിലൊന്നെങ്കിലും സംസ്ഥാനത്തിനകത്ത് ചിലവാക്കാവുന്ന വിധം ഉല്പാദനമേഖലകള്‍ വികസിപ്പിക്കാനായാല്‍ തന്നെ കേരളത്തിന് വികസനത്തില്‍ മുന്നേറാനാകും.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
സംസ്ഥാനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി വിഭവ സമാഹരണത്തിന് ഫലപ്രദമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോട്ടറിയേയും മദ്യത്തേയും അമിതമായി ആശ്രയിക്കുന്ന രീതിയാണ് വിവിധ സര്‍ക്കാരുകള്‍ സ്വീകരിച്ചത്. അത് വികസനത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കഴിഞ്ഞ 4 വര്‍ഷമായി സാമ്പത്തിക ഞെരുക്കം മൂലം പദ്ധതി ചിലവുകള്‍ 25 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറക്കുകയായിരുന്നു. 2012-13നും 2018-19നും ഇടയ്ക്ക്, 2015-16ല്‍ മാത്രമാണ് മൂലധനചിലവ് സംസ്ഥാന ബജറ്റിന്റെ 10 ശതമാനത്തിലെത്തിയത് (11.02%). ഇത് സംസ്ഥാനത്തിന്റെ വര്‍ത്തമാന വികസനത്തെ മാത്രമല്ല, ഭാവി വികസനത്തേയും വിപരീതമായി ബാധിച്ചിട്ടുണ്ട്.
ഇതിന്റെ മറ്റൊരു പരിണാമമാണ് കേരളം നേരിടുന്ന കടക്കെണി. ലഭ്യമായ വിഭവങ്ങള്‍ പലിശ കൊടുക്കാന്‍ വിനിയോഗിക്കുമ്പോള്‍ വികസനം വഴിമുട്ടുകയാണ്. 2018-19ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 2,37,216 കോടിരൂപയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം ഇത് 3 ലക്ഷം കോടിയിലധികമാകും. അതായത് പ്രതിശീര്‍ഷ കടബാദ്ധ്യത 85,000 രൂപയിലധികമാകും. കിഫ്ബിയുടെ കടംകൂടി കണക്കാക്കിയാല്‍ ഇത് 90,000ത്തി ല്‍ കവിയും. സംസ്ഥാന ജി.ഡി.പി.യുടെ ഏകദേശം 40 ശതമാനത്തോളമാണ് കടബാദ്ധ്യത.
ഉയര്‍ന്ന തൊഴിലില്ലായ്മ
കേരളവികസനത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ് ഭീമമായ തൊഴിലില്ലായ്മ. ഉയര്‍ന്ന വിദ്യാഭ്യാസം തൊഴിലന്വേഷകരുടെ സംഖ്യ അനുദിനം വര്‍ദ്ധിപ്പിക്കുന്ന വികലമായ വികസനമാണ് നിലവിലുള്ളത്. 45 ലക്ഷം മലയാളികള്‍ വിദേശത്തും ഏതാണ്ട് 25 ലക്ഷം പേര്‍ മറ്റ് സംസ്ഥാനങ്ങളിലും ജോലി തേടിപ്പോയതിനുശേഷമുള്ള അവസ്ഥയാണിതെന്ന് ഓര്‍ക്കണം. കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ 5-ാം ദേശീയ തൊഴിലില്ലായ്മ സര്‍വ്വെയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ തൊഴില്‍ സേനയുടെ (18നും 60 വയസ്സിനും ഇടയ്ക്കുള്ളവര്‍) 12.5 ശതമാനം പേര്‍ തൊഴില്‍രഹിതരായിരുന്നു. ത്രിപുരയും സിക്കിമും മാത്രമാണ് കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മയുള്ള രണ്ടു സംസ്ഥാനങ്ങള്‍. അതേസമയം നാഷണല്‍ സാമ്പിള്‍ സര്‍വ്വെയുടെ കണക്കനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മ 9.3 ശതമാനമായിരുന്നു.
സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കുകളനുസരിച്ച് 2019 മാര്‍ച്ച് അവസാനം കേരളത്തില്‍ 36.26 ലക്ഷം തൊഴില്‍രഹിതര്‍ ഉണ്ടായിരുന്നതില്‍ 23 ലക്ഷം പേരും വനിതകളായിരുന്നു. തൊഴില്‍രഹിതരായ സ്ത്രീകളില്‍ 10.08 ശതമാനവും പുരുഷന്മാരില്‍ 7.50 ശതമാനവും ബിരുദധാരികളായിരുന്നു. സ്ത്രീകളിലെ 3.62 ശതമാനവും പുരുഷന്മാരുടെ 1.47 ശതമാനവും ബിരുദാനന്തര ബിരുദധാരികളുമായിരുന്നു. 44559 എഞ്ചിനീയറിംഗ് ബിരുദധാരികളും 7303 എം.ബി.ബി.എസ്സുകാരും 12006 നഴ്‌സിങ്ങ് ബിരുദധാരികളും 6413 എം.ബി.എ.ക്കാരും 3771 എം.സി.എക്കാരും 78410 ഐ.ടി.സി. കഴിഞ്ഞവരും തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിരുന്നത് രൂക്ഷമായ തൊഴിലില്ലായ്മയുടെ തെളിവാണ്. അതേസമയം 30 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തൊഴില്‍ തേടി വന്നത് വിരോധാഭാസമായി തോന്നാം. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യവികസനം നടക്കാത്തതും വ്യവസായവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും അപര്യാപ്തതയും വൈറ്റ് കോളര്‍ ജോലി ഒഴിച്ചുള്ള ജോലികള്‍ സ്വീകരിക്കാനുള്ള വിമുഖതയുമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്.
വികസനത്തിലെ വിരോധാഭാസങ്ങള്‍
കേരളാ മോഡലെന്ന് പാടിപ്പുകഴ്ത്തി അഹങ്കരിക്കുന്ന നമ്മുടെ വികസനം നിരവധി വിരോധാഭാസങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. ഇവയില്‍ ചിലതുമാത്രം ഇവിടെ പരാമര്‍ശിക്കാം. ഇവയില്‍ ആദ്യത്തേത് ഉല്പാദനമേഖലകള്‍ തളരുകയും മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തിലും സംസ്ഥാനത്തിന്റെ ജി.ഡി.പിയും പ്രതിശീര്‍ഷവരുമാനവും ഉയര്‍ന്നു നില്‍ക്കുന്ന പ്രതിഭാസമാണ്. 2018-19ല്‍ ദേശീയതലത്തില്‍ പ്രതിശീര്‍ഷവരുമാനം (ജി.ഡി.പി.) 93655 രൂപയായിരുന്നപ്പോള്‍ കേരളത്തിന്റേത് 1,48,078 രൂപയായിരുന്നു. ജി.ഡി.പി.യുടെ കാര്യത്തില്‍ 10-ാം സ്ഥാനത്തായിരുന്ന സംസ്ഥാനം പ്രതിശീര്‍ഷവരുമാനത്തില്‍ 6-ാം സ്ഥാനത്തായിരുന്നു. കാര്‍ഷിക മേഖലയുടെയും വ്യാവസായിക ഉല്പാദനമേഖലയുടേയും (manufacturing) ചേര്‍ന്നുള്ള എസ്.ഡി.പിയുടെ 22 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. അപ്പോള്‍ പ്രതിശീര്‍ഷവരുമാനം ഉയരാനുള്ള കാരണം വികസനമല്ല. നേരെമറിച്ച് പ്രവാസികളയക്കുന്ന ഒരു ലക്ഷം കോടി രൂപയിലധികമുള്ള പണവും, ഉയര്‍ന്നമൂല്യമുള്ള സുഗന്ധവിളകള്‍, മത്സ്യോല്പന്നങ്ങള്‍ തുടങ്ങിയവയും ഉയര്‍ന്ന കൂലിയും മറ്റുമാണ്. കേരളത്തിലെ വാണിജ്യബാങ്കുകളിലെ 2017-18 ലെ എന്‍.ആര്‍.ഐ. നിക്ഷേപം 1.7 ലക്ഷം കോടി രൂപയായിരുന്നു. ഇത് അവയുടെ മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനത്തോളമായിരുന്നു.
ഈ പ്രതിഭാസത്തിന്റെ മറ്റൊരുവശം കേരളം വലിയൊരു ഉപഭോഗ സംസ്ഥാനമായി മാറി എന്നതാണ്. ദേശീയ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെയുള്ള ജനസംഖ്യമാത്രമുള്ള സംസ്ഥാനത്ത്, ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, അലോപ്പതി മരുന്നുകള്‍, ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ 7 മുതല്‍ 10 ശതമാനമാണ് വിറ്റഴിക്കുന്നത്. 2018-19ല്‍ ദേശീയതലത്തില്‍ വിറ്റകാറുകളുടെ 7.49 ശതമാനവും കേരളത്തിലാണ് വിറ്റഴിച്ചത് (2,52,639 കാറുകള്‍)
മറ്റൊരു വിരോധാഭാസം ഉയര്‍ന്ന ജീവിതദൈര്‍ഘ്യവും ഉയര്‍ന്ന ജീവിതഗുണനിലവാരസൂചികകളോടൊപ്പം ഉയരുന്ന രോഗാതുരത്വമാണ്. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം സംസ്ഥാനരൂപീകരണ സമയത്തു തന്നെ ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലായിരുന്നു. 2019-20 ല്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 74.9 ആയി ഉയരുന്നതോടൊപ്പം രോഗാതുരത്വത്തിലും സംസ്ഥാനം ഒന്നാമതായി. ജീവിതശൈലീരോഗങ്ങള്‍ ബാധിച്ചവരുടെ ശതമാനം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. 2011ലെ സെന്‍സസ്സ് റിപ്പോര്‍ട്ടനുസരിച്ച് 12.6 ശതമാനം പേര്‍ 60 വയസ്സ് കഴിഞ്ഞവരായിരുന്നു. ദേശീയ ശരാശരി 8.6 ശതമാനമായിരുന്നു. 2019ലെ ഇക്കണോമിക് റിവ്യൂവില്‍ 2025 ഓടെ 60 വയസ്സുകഴിഞ്ഞവര്‍ 20 ശതമാനമായി ഉയരുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്: ഇതു രോഗാതുരത്വം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.
നാഷണല്‍ ന്യൂട്രീഷന്‍ മോണിറ്ററിംഗ് ബ്യൂറോ 2015-16ല്‍ നടത്തിയ പഠനത്തില്‍, ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവ്യാപനവും കേരളത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ 31.4 ശതമാനം സ്ത്രീകളും 38.6 ശതമാനം പുരുഷന്മാരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനടിമകളാണെന്നും 33 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ 4 വര്‍ഷംകൊണ്ട് ഇവ 50 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടാകും. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകളുടേയും മറ്റ് അലോപ്പതി മരുന്നുകളുടേയും 10 ശതമാനത്തിലധികവും കേരളത്തിലാണ് വില്‍ക്കപ്പെടുന്നത് എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മറ്റൊരു വിരോധാഭാസം ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത ഗുണനിലവാരവും നിലനില്‍ക്കുമ്പോള്‍ കേന്ദ്ര ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ 2017ലെ കണക്കനുസരിച്ച് കേരളം ഒന്നാംസ്ഥാനത്താണെന്നു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലുമാണ്. കേരളത്തില്‍ ലക്ഷംപേര്‍ക്കിടയില്‍ 455 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 325 മാത്രമായിരുന്നു. മറ്റൊരു സൂചിക മൊത്തം ഐ പി സി എസ് എല്‍എല്‍ കുറ്റകൃത്യങ്ങളുടെ കൊഗ്‌നൈസബിള്‍ റേറ്റിന്റെ ദേശീയ ശരാശരി 379.30 ആയിരുന്നപ്പോള്‍, കേരളത്തിന്റേത് 1463 (2016ല്‍) ആയിരുന്നു. മാത്രവുമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്.
അതുപോലുള്ള മറ്റൊരു പ്രതിഭാസമാണ് ഉയരുന്ന ആത്മഹത്യകള്‍. 2017ല്‍ കേരളത്തില്‍ 7870 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2018ല്‍ 8237 പേര്‍ ഈ വിധത്തില്‍ മരിക്കുകയുണ്ടായി. ഇത് റോഡപകടങ്ങളില്‍ മരിച്ചവരുടെ (4304) ഇരട്ടിയായിരുന്നു. ഉയരുന്ന ആത്മഹത്യാ നിരക്ക് സാമൂഹ്യസാമ്പത്തിക സുരക്ഷിതത്വത്തിന്റെ അപര്യാപ്തത വ്യക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യപ്രശ്‌നങ്ങളുടെ ഗൗരവവും വെളിവാക്കുന്നു. വികസനം വെറും ഭൗതിക വികസനം മാത്രമല്ല. ആരോഗ്യവും മാനസികാരോഗ്യവും ഒരു വികസിത ജനതയുടെ അനിവാര്യ സവിശേഷതകളാണ്.
പരിസ്ഥിതിയാഘാതങ്ങള്‍
ദീര്‍ഘമായ പശ്ചിമഘട്ടനിരകളും തീരദേശവും കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്ന പ്രകൃതിയുടെ വരദാനങ്ങളാണ്. എന്നാല്‍ വികലമായ വികസന പ്രക്രിയകൊണ്ട് ഇവ രണ്ടും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി നേരിടുകയാണ്. പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടമേഖലയില്‍ നൂറുകണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുപുറമെ അനധികൃത കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അതോടൊപ്പം അശാസ്ത്രീയമായ കടുംകൃഷിയും മലയോരങ്ങളിലെ റബ്ബര്‍ കൃഷിയും വ്യാപകമായ വനനശീകരണവും ചോലകളുടെ നശീകരണവും സംസ്ഥാനത്തെ പാരിസ്ഥിതികമായ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവുമെല്ലാം ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
കേരളത്തില്‍ 44 നദികളും 81 ഡാമുകളുമുണ്ട്. എന്നിട്ടും ഏപ്രില്‍-മെയ് മാസങ്ങളില്‍ ജലക്ഷാമം അനുഭവിക്കുന്നത് വിചിത്രമായി തോന്നാം. പ്രമുഖ ഡാമുകളെല്ലാം ഏകദേശം 5 പതിറ്റാണ്ടിന് മുന്‍പ് നിര്‍മ്മിച്ചവയും അതിനുശേഷം വൃത്തിയാക്കാത്തവയുമാണ്. മിക്ക ഡാമുകളുടേയും സംഭരണശേഷി 40 ശതമാനത്തില്‍ താഴെയാണ്. ചെളിയും മണലും അടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞതാണ്. അതുകൊണ്ടാണ് മൂന്നുവര്‍ഷമായി പ്രളയക്കെടുതികള്‍ ഉണ്ടാകുന്നത്. അതോടൊപ്പം നീര്‍ച്ചാലുകളും തോടുകളും ചെളിനിറഞ്ഞ് ഉപയോഗശൂന്യമാകുകയും പലതും നികത്തി കൈയേറുകയും ചെയ്തിട്ടുമുണ്ട്. മാത്രവുമല്ല, നെല്‍വയലുകള്‍ നികത്തിയും താഴ്ന്ന പ്രദേശങ്ങള്‍ നികത്തിയും അശാസ്ത്രീയമായി വീടുകളും കെട്ടിടസമുച്ചയങ്ങളും പണിത് നീര്‍വാര്‍ച്ചയുണ്ടായിരുന്ന തോടുകളും മറ്റും നികത്തിയതു കാരണം അവിടങ്ങളിലെല്ലാം മഴക്കാലത്ത് വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുകയാണ്.
പശ്ചിമഘട്ട സംരക്ഷണത്തിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനോട് പുറം തിരിഞ്ഞു നിന്ന സര്‍ക്കാര്‍, കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകാത്തത് രാഷ്ട്രീയ താല്പര്യം കൊണ്ടാണ്. ഇനിയും പശ്ചിമഘട്ടത്തെ ഇടിച്ച് മണ്ണെടുക്കുകയും ക്വാറികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്താല്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രകൃതി ദുരന്തങ്ങളാകും.
വിദ്യാഭ്യാസ – ആരോഗ്യ മേഖലകളുടെ ശോച്യാവസ്ഥ
ഈ കൊച്ചു കേരളത്തില്‍ 15 സംസ്ഥാന യൂണിവേഴ്‌സിറ്റികളും ഒരു കേന്ദ്ര സര്‍വ്വകലാശാലയും, രണ്ട് ഡീംഡ് സര്‍വ്വകലാശാലകളും ഒരോ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ഐ.ടി.എം.കെ (IIITMK) ഐസര്‍, എന്‍.ഐ.ടി തുടങ്ങിയവയും അമൃത സര്‍വ്വകലാശാലയുടേയും അലിഗാര്‍ മുസ്ലീം സര്‍വ്വകലാശാലയുടെയും പഠനകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിട്ടും വിദ്യാഭ്യാസനിലവാരം ശോചനീയമാണ്. ഇവയ്ക്ക് പുറമെ 24 മെഡിക്കല്‍ കോളേജുകള്‍, 188 എഞ്ചിനീയറിംഗ് കോളേജുകള്‍, 925 ഓളം അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ വിപുലീകരിക്കുന്നതിന് കൊടുക്കുന്ന മുന്‍ഗണന പഠനനിലവാരവും ഗവേഷണനിലവാരവും നൈപുണ്യവികസനവും ശക്തിപ്പെടുത്തുന്നതിന് നല്‍കാത്ത വികലമായ നയമാണ് ഇതിനുകാരണം. പുതിയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന നാലഞ്ചുവര്‍ഷം കൊണ്ട് ഇവയെ വേണ്ടവിധം ശാക്തീകരിക്കാനും പുനസ്സംഘടിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനും കഴിഞ്ഞാല്‍ കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബായി മാറ്റാന്‍ കഴിയും.
ആരോഗ്യമേഖലയില്‍ 1300ലധികം ആശുപത്രികളും 24 മെഡിക്കല്‍ കോളേജുകളും ആയുര്‍വ്വേദ – ഹോമിയോ കോളേജുകളും ആശുപത്രികളുമുണ്ടെങ്കിലും അവയും അനാരോഗ്യമൂലം തളര്‍ന്ന അവസ്ഥയിലാണ്. കേരളത്തില്‍ രോഗാതുരത്വത്തിന്റെ തോത് വര്‍ഷം തോറും കൂടുകയാണ്. അതോടൊപ്പം മനോരോഗവും ആത്മഹത്യയും വര്‍ദ്ധിക്കുന്ന പരിതാപകരമായ അവസ്ഥയാണുള്ളത്. ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയര്‍ത്തി വളരെ നല്ല ഗുണനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്താനായാല്‍ കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഹബ്ബായി മാറ്റാന്‍ കഴിയും.
വര്‍ത്തമാനകേരളം അഭിമുഖീകരിക്കുന്ന പ്രധാന വികസന പ്രതിസന്ധികള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. ഇവയ്ക്കുപുറമെ ചെറുതും വലുതുമായ മറ്റ് നിരവധി വികസന പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ കേരളം നേരിടുന്ന വികസന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഘടനാപരവും നയപരവും ഭരണപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. വ്യക്തമായ വികസന വീക്ഷണത്തിന്റെ അഭാവത്തില്‍ അമിതമായ രാഷ്ട്രീയ അതിപ്രസരവും മുതല്‍മുടക്കുന്നവരോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ ശത്രുതാ മനോഭാവവും ഗള്‍ഫ് പണത്തിനെ അമിതമായി ആശ്രയിച്ചതുമെല്ലാം കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പ്രതിബന്ധമായി മാറുകയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം കൊടുക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു സംസ്ഥാന ഭരണമാണാവശ്യം. അടുത്തകാലത്ത് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിന്റെ വികസനവിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. പഞ്ചായത്തുകളെ വികസനോന്മുഖമാക്കാന്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉപകാരപ്രദമാകും.
(തുടരും)