കലാകാരന്മാരെ കോവിഡ് ക്വാറന്റൈനിലാക്കിയിരിക്കയാണല്ലോ. രോഗമില്ലെങ്കിലും കലാകാരന്‍ ഒഴിഞ്ഞ ഇടങ്ങളിലേക്ക് ഉള്‍വലിയണം. ഗാലറികളോ പൊതു ഇടങ്ങളോ ഇല്ലാതായി. ഒരു ചിത്രം നേരിട്ട് കാണാന്‍ നിര്‍വ്വാഹമില്ല. എല്ലായിടത്തും രോഗത്തിന്റെയും ചികിത്സയുടെയും നിയമാവലികള്‍ മാത്രമാണുള്ളത്. ആരോഗ്യ ചികിത്സാ പ്രോട്ടോക്കോള്‍ പുതിയ സൗന്ദര്യശാസ്ത്രമാവുകയാണ്. ഒരാള്‍ ഇന്ന് മനുഷ്യനായിരിക്കുന്നത് തന്നെ പ്രത്യേക സാമൂഹ്യ അളവുകോലുകള്‍ അനുസരിച്ച് അധാര്‍മ്മികമാകുകയാണ്. സ്‌നേഹം പ്രകടിപ്പിക്കാന്‍ പറ്റില്ല. സ്‌നേഹിതര്‍ക്കുള്ളതെല്ലാം മേഘസന്ദേശങ്ങള്‍ മാത്രം. കാളിദാസന്‍ ഇത് നേരത്തേ കണ്ടു. തന്റെ പ്രിയതമയെ കാണാനാവാത്ത ദു:ഖം അനുഭവിച്ച യക്ഷന്‍ (കുബേരന്റെ ഉദ്യോഗസ്ഥന്‍) അതിനു പരിഹാരമായാണ് ഒരു പുതിയ മാധ്യമം കണ്ടുപിടിച്ചത്. ജോലിയില്‍ വീഴ്ച വരുത്തിയതിനാല്‍ ശിക്ഷയുടെ ഭാഗമായി ദൂരേക്ക് പറഞ്ഞയക്കപ്പെട്ട യക്ഷന്‍ തന്റെ പ്രിയമുള്ള ഭാര്യയ്ക്ക് സന്ദേശം പകരാനാവാതെ കുഴങ്ങുന്നു. മേഘങ്ങളെ നോക്കിയിരുന്നപ്പോള്‍ അറിയാതെ സ്വപ്‌നദര്‍ശിയാവുകയാണ്അയാള്‍. തന്നെക്കുറിച്ചോര്‍ത്ത് വിഷാദിക്കുന്ന പെണ്ണ് തീര്‍ച്ചയായും മേഘങ്ങളെ നോക്കുമെന്നും അപ്പോള്‍ മേഘങ്ങള്‍ തന്റെ സങ്കടകരമായ ജീവിതത്തിന്റെ സന്ദേശം കൈമാറുമെന്നുമാണ് യക്ഷന്‍ ചിന്തിക്കുന്നത്.
നമ്മില്‍ ഒരു യക്ഷന്‍
അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണിവിടെയുള്ളത്. മേഘങ്ങളെ വിശ്വസിക്കാം; വഞ്ചിക്കില്ല. കാരണം ആരോടും കരാര്‍ ഉറപ്പിക്കുന്നില്ലല്ലോ. നിര്‍വ്യാജമായ ആശയസംവേദനമാണിവിടെ കാണാനാവുന്നത്. മേഘങ്ങളിലേക്ക് നോക്കുന്നവന്റെ മാനസികാവസ്ഥയായി അത് രൂപാന്തരപ്പെടുകയാണ്. കാളിദാസന്റേത് ഒരു ഇംപ്രഷണിസ്റ്റിക്, സറിയലിസ്റ്റിക് ആവിഷ്‌കാരമാണ്. കാരണം കാളിദാസന്‍ നോക്കുമ്പോഴാണ് ആ മേഘം സജ്ജമാകുന്നത്. സകല കാലങ്ങളെയും വിശ്വസിച്ചുകൊണ്ടാണ് മേഘങ്ങള്‍ സ്വയം ആവൃതമാകുന്നത്. അതിനു ആരെയും ഭയവുമില്ല. എത്രയോ കാമുകന്മാരുടെ ഹൃദയവികാരങ്ങളുടെ അഗ്‌നി അത് ഉള്ളില്‍ വഹിക്കുന്നു. എന്നിട്ടും മേഘങ്ങള്‍ അതൊന്നും ഭാവിക്കുന്നില്ല. ഒരു നിസ്സംഗതയുടെ പ്രഭാവമാണിവിടെയുള്ളത്. ദൂരെയുള്ള കാമുകന്റെ മനോവ്യഥകളും പാരവശ്യങ്ങളും അറിയാന്‍ കാമുകിക്ക് ഈ മേഘങ്ങളേയുള്ളു. പോകുന്ന വഴിക്ക് കണ്ടാസ്വദിക്കാനുള്ള സ്ഥലങ്ങളെക്കുറിച്ചും യക്ഷന്‍ മേഘത്തിനു വിവരം കൊടുക്കുന്നു. ഈ കോവിഡ് കാലത്ത് കാളിദാസന്റെ യക്ഷനും മേഘസന്ദേശവും നമ്മളില്‍ പ്രവര്‍ത്തിക്കുകയാണ്. നാമോരുത്തരും യക്ഷനാവുകയാണ്.
നമ്മളൊക്കെ ഒരു ക്വാറന്റൈന്‍ പ്രതീതിയിലാണ്. ഇന്നത്തെ മനുഷ്യരുടെ അസ്തിത്വവ്യഥ കാളിദാസന്റെ ഈ കാവ്യത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായി അകലം പാലിക്കുന്നതിന്റെയും ആരോടും സങ്കടം പറയാന്‍ ഇല്ലാത്തതിന്റെയും സ്‌നേഹം വിരഹമായി മാറുന്നതിന്റെയും സങ്കീര്‍ണമായ പ്രതിസന്ധി ഇവിടെ ദൃശ്യമാണ്.
വാന്‍ഗോഗിന്റെ കിടപ്പുമുറി
വിശ്രുത ഡച്ച് ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് (1853-1890) ഹൃദയവികാരങ്ങളിലൂടെ പ്രബുദ്ധത സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ മനസ്സിന്റെ അഗാധതകളെ ഭാഷയ്ക്കും നിറങ്ങള്‍ക്കും വിവരിക്കാനാവാത്ത വിധം അനുഭവിച്ച ആ കലാകാരന്‍ 1890 ല്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നല്ലോ. പാരീസിലെ ആള്‍സി (Arles)ലുള്ള യെലോ ഹൗസി (Yellow House) ലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ സുഹൃത്തുക്കള്‍ വരുമായിരുന്നു.1888 ല്‍ വാന്‍ഗോഗ് വരച്ച Bedroom in Arles ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രോഗിയായും ഒറ്റപ്പെട്ടും കഴിഞ്ഞ നാളുകളിലെ അനുഭവങ്ങളാണ് ഈ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ഇതേ പേരില്‍ അദ്ദേഹം മൂന്നു ചിത്രങ്ങള്‍ വരച്ചു, ചെറിയ വ്യത്യാസങ്ങളോടെ. ആദ്യചിത്രം ആള്‍സിലെ വാന്‍ഗോഗ് ഫൗണ്ടേഷന്റെ ശേഖരത്തിലാണുള്ളത്. രണ്ടാമത്തെ ചിത്രം ചിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടിലും മൂന്നാമത്തേത് ഫ്രഞ്ച് സര്‍ക്കാരിന്റെ പക്കലും. ഈ ചിത്രം കോവിഡ് കാലത്ത് വീട്ടിനു പുറത്തിറക്കാത്ത മനുഷ്യന് പെട്ടെന്ന് മനസ്സിലാവും.
വാന്‍ഗോഗ് ശൈലിയുടെ പരമതലം ഇതിലുണ്ട്. തന്റെ പ്രിയപ്പെട്ട പച്ചയും മഞ്ഞയും മങ്ങിയ നീലയും വിളറിയ വെള്ളയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിശ്ചലതയും ഒറ്റപ്പെടലും തപ്തമായ ചിത്തത്തില്‍ തളംകെട്ടി നിര്‍ത്തിയിരിക്കുന്ന പ്രതീതിയാണ് ചിത്രം നല്കുന്നത്. രണ്ടു കസേരകളും ഒരു മേശയും കൂജയും ഗ്‌ളാസുകളും നാലു ചിത്രങ്ങളും (ഭിത്തിയില്‍) ഒരു കട്ടിലും ഭിത്തിയില്‍ തൂക്കിയിട്ട നിലയിലുള്ള വേറെ രണ്ടു ചിത്രങ്ങളും കാന്‍വാസില്‍ കാണാം. ജനാല പാതി അടച്ച നിലയിലാണ്. വാതില്‍പാളി പകുതി ചാരിയ നിലയിലും. അവിടെ ആരോ താമസിക്കുന്നുണ്ട് എന്ന അനുഭൂതി തരുകയാണ് വാന്‍ഗോഗ്. രോഗിയുടെ മാനസിക നില വിഷാദാത്മകമായി അപകടകരമാണെന്ന സൂചന തരാന്‍ ആ ഫര്‍ണിച്ചര്‍ ധാരാളം മതി. തന്റെ രോഗമാണ് ഈ ചിത്രം വരയ്ക്കാന്‍ കാരണമെന്ന് വാന്‍ഗോഗ് സഹോദരനുള്ള കത്തില്‍ എഴുതിയിട്ടുണ്ട്. ഈ ബെഡ്‌റൂം നമ്മുടേതുമാണ്, കോവിഡിന്റെ നിശ്ചലതയില്‍ മുങ്ങിത്താഴ്ന്ന്, ഭ്രമാത്മക സ്വപ്‌നങ്ങളില്‍ ഞെട്ടിയുണര്‍ണ്…!
കാഫ്കയുടെ മുറി
ചെക്ക് – ജര്‍മ്മന്‍ എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്ക എഴുതിയ ‘മെറ്റാമോര്‍ഫോസിസ്’ (രൂപാന്തരം, 1915) മറ്റൊരു ഏകാന്ത തടവിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ കഥയ്ക്ക് കാഫ്കയുടെ വ്യക്തിജീവിതവുമായി ബന്ധമുണ്ട്. ഗ്രിഗര്‍ സാംസ എന്ന കഥാപാത്രം ഒരു ദിവസം മനസ്സിലാക്കുന്നു, താനൊരു വലിയ ഷഡ്പദമായി മാറിയെന്ന്! സെയില്‍സ്മാനായ അയാള്‍ക്ക് തന്റെ ഓഫീസുമായും വീടുമായും ബന്ധം നഷ്ടപ്പെടുന്നു. ഇതും ഒരര്‍ത്ഥത്തില്‍ ക്വാറന്റൈന്‍ തന്നെ. ഇത് കാഫ്ക തന്റെ കുടുംബത്തില്‍ അനുഭവിച്ച ഒറ്റപ്പെടലിനോടുള്ള കടുത്ത പ്രതികരണമായി കാണാം. അതോടൊപ്പം, ബാഹ്യലോകവുമായുള്ള ബന്ധം അറ്റുപോകുന്ന ഒരു വ്യക്തി ആന്തരികമായി എത്ര രൂപാന്തരപ്പെടുന്നുവെന്നും വ്യക്തമാവുന്നു.
രോഗങ്ങളുടെയും പീഡനങ്ങളുടെയും കാലത്ത് മനുഷ്യന്‍ ഒരു അടഞ്ഞ മുറിയാണ്. വിനിമയത്തിനു അസാധ്യമായ വിധം ഇടുങ്ങിയ മുറി. മേല്‍പ്പറഞ്ഞ മൂന്നു രചനകളിലും നാം കാണുന്നത് നിരാലംബനായ മനുഷ്യന്റെ അടഞ്ഞ ലോകം എങ്ങനെ നിര്‍മ്മിക്കപ്പെടുന്നുവെന്നാണ്. ഈ കാലത്തെ ഏതൊരാള്‍ക്കും അത് തന്റെ ജീവിതമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.
വായന
വി.ടി.ഭട്ടതിരിപ്പാട് ഒരു സ്‌നേഹമുള്ള വെട്ടമായിരുന്നു. ഇരുട്ടില്‍ നിന്ന് നമ്മെ നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആത്മവെട്ടം. വി.ടിയെക്കുറിച്ച് കവി ചവറ കെ.എസ്. പിള്ള എഴുതിയ കുറിപ്പ് (ഗ്രന്ഥാലോകം, സപ്തംബര്‍) ഗുരുപൂജ പോലെ പ്രചോദനം തരുന്നതാണ്. വി.ടിയുടെ പ്രസംഗം കേട്ടതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ‘ഇരുട്ടു കോട്ടകള്‍ തച്ചുടച്ച് വേതാളങ്ങളെ തുറന്നുകാട്ടി നര്‍മ്മത്തിന്റെ മര്‍മ്മത്തിലൂടെ പ്രത്യാശയുടെ പ്രകാശഗോപുരങ്ങളില്‍ എത്തിക്കുന്ന വി.ടി യുടെ ഓരോ പ്രസംഗവും ഉല്പതിഷ്ണുത്വത്തിന്റെ ഉത്തേജകപ്രവാഹങ്ങളായിരുന്നു.’
ഇത് ഈ കാലഘട്ടത്തില്‍ മനസ്സിലാക്കുന്ന പ്രഭാഷകര്‍ കുറവായിരിക്കും. ഇന്ന് പ്രഭാഷകര്‍ ഇല്ലാതായിരിക്കുന്നു. സര്‍ക്കാരില്‍ നിന്ന് സൗജന്യം നേടാനും, പദവികള്‍ കൈപ്പറ്റാനും വേണ്ടി ചരിത്ര, മാനവിക വിഷയങ്ങളെ വളച്ചൊടിച്ച് പ്രസംഗിക്കുന്നവരെ ധാരാളം കാണാനുണ്ട്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ജോസഫ് മുണ്ടശ്ശേരി, ജി.ശങ്കരക്കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവര്‍ വിടവാങ്ങിയതോടെ പ്രഭാഷണകലയും പിന്‍വാങ്ങി.
ജ്ഞാനസമ്മാനം
ജ്യോതി മദന്‍ എഴുതിയ ‘മറ്റൊന്നാവുകയെന്നാല്‍’ ( എഴുത്ത്, സപ്തംബര്‍) ആലോചനകളിലേക്ക് നയിക്കുന്നുണ്ട്.
‘ബോധിവൃക്ഷച്ചുവട്ടില്‍
തപസ്സിരിക്കുകയെന്നാല്‍
സ്വയം വെളിപ്പെടാന്‍
വഴി തേടുകയെന്നാണ്.
ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് നടന്നുകയറുകയെന്നുമാണ്. ഇതില്‍ ഈ കാലഘട്ടത്തിലെ കവിതകളുടെ പൊതുശൈലി അനാവശ്യമായി കടന്നുവന്നിരിക്കയാണ്. ബോധിവൃക്ഷത്തിനു ചുവട്ടില്‍ വെറുതെ ഇരുന്നാല്‍ നടന്നു കയറാനൊക്കില്ല. ബുദ്ധനെപ്പോലെ ധ്യാനത്തിന്റെ പല പടവുകള്‍ കയറുന്നവര്‍ക്കാണ് ജ്ഞാനസമ്മാനം. അതിനു കുടുംബം, തൊഴില്‍, ധനം, പദവി, ഭോഗം, ജ്വരം എല്ലാം ഉപേക്ഷിക്കേണ്ടിവരും. ഇന്നത്തെ കപടലോകത്ത് ജ്ഞാനത്തിനു വേണ്ടി ആരെങ്കിലും ഇത്രയും കഷ്ടപ്പെടുമോ?
റോഷ്‌നി സ്വപ്‌നയുടെ ‘ഏകാന്തലവ്യന്‍’ എന്ന നോവലിനെ നിരൂപണം ചെയ്തുകൊണ്ട് എം.ആര്‍.രേണുകുമാര്‍ എഴുതിയ ലേഖനത്തില്‍ (മലയാളം, ഒക്ടോബര്‍ 19 ) ഇങ്ങനെ കാണാം: ‘സങ്കീര്‍ണമായൊരു സങ്കര സാഹിത്യരൂപമാണ് നോവലെന്നും പരീക്ഷണാത്മകത അതിന്റെ അടിസ്ഥാന സ്വഭാവമാണെന്നും ഇ.വി.രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ട. ്’ നവനോവലിനെക്കുറിച്ചുള്ള താത്ത്വിക ചര്‍ച്ചയില്‍ ഇ.വി.രാമകൃഷ്ണനെന്താണ് പ്രസക്തി? അലന്‍ റോബേ ഗ്രിയേ, ഉമ്പര്‍ട്ടോ എക്കോ, മിലാന്‍ കുന്ദേര തുടങ്ങിയവരെ ഉദ്ധരിച്ചാല്‍ മനസിലാക്കാം. മലയാളസാഹിത്യത്തില്‍ നടക്കുന്ന നിഗൂഢമായ സ്വജന കൂട്ടുകെട്ടിന്റെ വാപിളര്‍ന്നു നില്ക്കുന്ന ഒരു പ്രകടനമാണ് രേണുകുമാറിന്റെ പ്രവൃത്തിയില്‍ കാണുന്നത്; ഉദ്ധരിക്കുന്നതില്‍ പോലും പാരസ്പര്യം, ഒരുമ!
എം.ബി. മിനിയുടെ ‘പോസ്റ്റ് ട്രൂത്ത്’ (പ്രസാധകന്‍ ഓണപ്പതിപ്പ്) കഥ പറയുന്ന രീതിയില്‍ മികവു പുലര്‍ത്തിയെങ്കിലും വൃഥാസ്ഥൂലമായി. ഇത്ര നീട്ടിപ്പറയാനുള്ള ‘ബോംബ്’ കഥയിലില്ല. ഒരു ചാനല്‍ ഇന്റര്‍വ്യുവിന്റെ പൊള്ളത്തരം വ്യക്തമാക്കാന്‍ ഇത്രയും വിരസമായി വിവരിക്കേണ്ടിയിരുന്നില്ല.
അര്‍ച്ചന
വെറുതെ പൂവുകള്‍ അര്‍പ്പിച്ചതുകൊണ്ട് കാര്യമില്ല. അര്‍ച്ചനയ്ക്ക് നല്ലത് ഹൃദയപുഷ്പമാണെന്ന് സ്വാമി തുരീയാമൃതാനന്ദപുരി (കേസരി ഓണപ്പതിപ്പ്) എഴുതുന്നത് ജ്ഞാനപരമായ സുവിശേഷമാണ്.
സാവിത്രി രാജീവന്റെ ‘അരൂപി’ (പ്രസാധകന്‍) മരണത്തെക്കുറിച്ചുള്ള ചിന്തയാണ്. മരണം ഉടലുകളില്‍ നിന്ന് ഉടലുകളിലേക്ക് കൂടുമാറുകയാണെന്ന് കവി നിരീക്ഷിക്കുന്നു.
നുറുങ്ങുകള്‍
♠തോപ്പില്‍ ഭാസിയുടെ കലാ പ്രവര്‍ത്തനത്തോട്, അദ്ദേഹത്തിന്റെ ‘അശ്വമേധം’ എന്ന നാടകത്തോട് കിടപിടിക്കുന്ന യാതൊന്നും തന്നെ തന്റെ കണ്‍മുന്നില്‍ വരുന്നില്ലെന്ന് പ്രമുഖ തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായിരുന്ന ലോഹിതദാസ് പറഞ്ഞത് ചര്‍ച്ചചെയ്യാവുന്നതാണ്.
♠അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികനായ സ്റ്റാന്‍ലി ഫിഷി (Stanly Fish) ന്റെ Reader response theory വളരെ പ്രസക്തമാണ്. വായനക്കാരാണ് പല കാലങ്ങളിലൂടെ ഒരു കൃതിക്ക് മൂല്യങ്ങള്‍ കണ്ടുപിടിക്കുന്നത്. എത്രയോ വട്ടം ചര്‍ച്ച ചെയ്തിട്ടും രാമായണവും മഹാഭാരതവും ഒരു കരയ്ക്ക് എത്തിക്കാനാവുന്നില്ല. അര്‍ത്ഥത്തിനു തീര്‍പ്പില്ല. ഓരോ വായനക്കാരന്റെയും സമീപനമാണുണ്ടാവുന്നത്. അതിനെ എതിര്‍ക്കുന്നത് മറ്റൊരു ടെക്സ്റ്റ് ആവുകയാണ്; വ്യാഖ്യാനമാണത്. ഇങ്ങനെയാണ് വായനക്കാരന് അസ്തിത്വമുണ്ടാകുന്നത്; കൃതിക്കും.
♠ഏഴാച്ചേരി രാമചന്ദ്രന്‍ കവിതയില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചു എന്ന് ഒരു ഫീച്ചറില്‍ എഴുതിക്കണ്ടു. അബദ്ധമാണിത്. ഭാവുകത്വം എന്നു പറഞ്ഞാല്‍ പുതിയ വൈകാരിക സംവേദനത്വമാണ് അര്‍ത്ഥമാക്കുന്നത്. അതുവരെയില്ലാതിരുന്ന ഒരു അസ്തിത്വരഹസ്യം അനാവരണം ചെയ്യണം. ഏഴാച്ചേരി അങ്ങനെയൊന്നും എഴുതിയിട്ടില്ല. ഇംഗ്‌ളീഷ് കവിതയില്‍ വേര്‍ഡ്‌സ്‌വര്‍ത്ത് (Wordsworth)) പുതിയ ഭാവുകത്വം സൃഷ്ടിച്ചു എന്ന് പറയുന്നത് വാസ്തവമാണ് .ടി.എസ്.എലിയറ്റ് അങ്ങനെ ഒരാളാണ്. വേര്‍ഡ്‌സ്‌വര്‍ത്ത് റൊമാന്റിസിസം എന്ന പുതിയ പ്രസ്ഥാനം തന്നെ കണ്ടുപിടിച്ചു. യേറ്റ്‌സ് (Yeats), റില്‍ക്കെ (RiIke) തുടങ്ങിയവര്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചത് ആധുനികതയുടെ പിറവിക്ക് കാരണമായി. മനുഷ്യന്റെ മൂല്യബോധത്തിലും ചിന്തയിലും സൗന്ദര്യബോധത്തിലും സമൂലമായ പരിവര്‍ത്തനം വരുത്തുമ്പോഴാണ് പുതിയ ഭാവുകത്വമുണ്ടാകുന്നത്.
♠1916 ല്‍ ബനാറസ് സെന്‍ട്രല്‍ ഹിന്ദു കോളജ് പ്രസിദ്ധീകരിച്ച ‘സനാതനധര്‍മ്മ’ എന്ന ലഘുഗ്രന്ഥത്തില്‍ കര്‍മ്മത്തെക്കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെ സംഗ്രഹിക്കാം: ‘ഏത് വിത്ത് നടുന്നുവോ അതിന്റെ ഫലമേ ഉണ്ടാകൂ. നെല്ല് നട്ടാല്‍ നെല്ല് ഉണ്ടാകും. ബാര്‍ളി വിതച്ചാല്‍ ബാര്‍ളിയുണ്ടാകും. ഗോതമ്പ് വിതച്ചാല്‍ ഗോതമ്പു വിളയും. നെല്ല് വിതച്ചിട്ട് ഗോതമ്പ് കൊയ്യാമെന്ന് പ്രതീക്ഷിക്കരുത്. ഇതാണ് കര്‍മ്മ സിദ്ധാന്തം. ഓരോരുത്തരും നേടുന്നത് അവനവന്റെ കര്‍മ്മഫലമാണ്. കൊയ്യാന്‍ ആഗ്രഹിക്കുന്നത് നട്ടുവളര്‍ത്തുക. നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കണമെങ്കില്‍, ഒരു വിത്ത് എന്ന പോലെ സന്തോഷം നട്ടുവളര്‍ത്തണം. നമ്മള്‍ ക്രൂരത വിതച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് വരുത്തി വയ്ക്കുന്നത് ക്രൂരത മാത്രമായിരിക്കും.’
♠ഇംഗ്‌ളീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെല്‍ (George Orwell) രചിച്ച 1984 (1949) എന്ന നോവല്‍ സ്റ്റാലിന്‍ ഭരണകാലത്തിന്റെ പശ്ചാത്തലത്തില്‍ ഏകാധിപത്യം, ജനാധിപത്യം എന്നീ ഭരണക്രമങ്ങളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് വിശകലനം ചെയ്യുകയാണ്. ചരിത്രപരമായി വലിയ പ്രാധാന്യമാണ് ഈ കൃതി നേടിയിട്ടുള്ളത്. ഇതില്‍ ഇങ്ങനെയൊരു നിരീക്ഷണമുണ്ട്: ‘നിങ്ങളുടെ ഏറ്റവും വലിയ ശത്രു സ്വന്തം നാഡീവ്യവസ്ഥയാണ്. നിങ്ങളുടെയുള്ളിലെ സംഘര്‍ഷം ഏത് സമയത്തും മറ്റുള്ളവര്‍ക്ക് കാണാവുന്ന വിധം പ്രകടമായിരിക്കും.’
♠അക്കിത്തം മലയാളകവിതാ ലോകത്ത് ഒരു പുതിയ പുരുഷാര്‍ത്ഥം ആര്‍ജിച്ച് വിജയിപ്പിച്ചിട്ടാണ് ദേഹം ഉപേക്ഷിച്ചത്: ഒരു കമ്പോള വസ്തുവാകാതെ സ്വന്തം കവിതയായി സ്വയം ആവിഷ്‌കരിക്കുക.