തുലാമാസ പൂജ കഴിഞ്ഞ് നട അടച്ചു. ഒരു മണ്ഡലകാലം കൂടി അടുത്തെത്തി. തിരുസന്നിധി ശരണാരവങ്ങളാല്‍ മുഖരിതമാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ഒപ്പം വിവാദങ്ങളും വിമര്‍ശനങ്ങളും പടികയറാനും തുടങ്ങുകയാണ്.
കലിയുഗവരദായകനായ ശബരീശ്വരന്റെ പരമപവിത്രമായ പൂങ്കാവനത്തില്‍ അഭയം തേടി ഭക്തജന ലക്ഷങ്ങള്‍ വൃശ്ചികം ഒന്നു മുതല്‍ ഒഴുകി എത്തി തുടങ്ങും. കാനനവാസനും 18 പൂങ്കാവനങ്ങള്‍ക്ക് നാഥനുമായ ശബരീശന്റെ ദര്‍ശനപുണ്യത്താല്‍ ജന്മസായൂജ്യം നേടാന്‍ അവര്‍ കഠിനവ്രതത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു. പുണ്യപാപ ചുമടുമായി മലകയറാന്‍ ഒരുങ്ങുന്ന ഭക്തജനങ്ങള്‍ക്ക് നേരെ അമ്പൊടുങ്ങാത്ത ആവനാഴിയുമായി മതേതര സര്‍ക്കാര്‍ ഏകപക്ഷീയമായ യുദ്ധവും പ്രഖ്യാപിച്ചു കഴിഞ്ഞു.
‘രോഗി ഇച്ഛിച്ചതും, വൈദ്യന്‍ കല്‍പിച്ചതും പാല്’ എന്നു പറഞ്ഞതുപോലെ വര്‍ഷങ്ങളായി ശബരിമലയെ തകര്‍ക്കാന്‍ ഉറക്കമിളച്ചിരുന്നവര്‍ക്ക് കിട്ടിയ ആയുധമായി കൊറോണ എന്ന മഹാമാരി. അതിന്റെ മറവില്‍ അടിസ്ഥാന ആചാരങ്ങളെ സമൂലം പരിവര്‍ത്തനം ചെയ്യാനുള്ള പടപ്പുറപ്പാടാണ് അണിയറയില്‍ ഒരുങ്ങുന്നത്. നീലിമല വഴി പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടില്ല എന്നതും, പമ്പാസ്‌നാനം നിഷേധിച്ചതും അതിന്റെ മുന്നൊരുക്കമാണ്. പൊതുശൗചാലയം ഉപയോഗിച്ചാല്‍ വരാത്ത മഹാമാരി പമ്പാസ്‌നാനത്തിലൂടെ എത്തും എന്ന് കണ്ടെത്തിയതിലെ ശാസ്ത്രീയത അപാരം തന്നെ. തന്നെയുമല്ല ഷവര്‍ബാത്തിലൂടെ ഉപയോഗിക്കുന്ന ജലം വീണ്ടും പമ്പയില്‍ തന്നെ പതിക്കുകയും ആ വെള്ളം വീണ്ടും പമ്പ് ചെയ്തതാണ് ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നതും. തമ്മില്‍ ഭേദം സാമൂഹിക അകലം പാലിച്ച് പമ്പാ സ്‌നാനം അനുവദിക്കുന്നതായിരുന്നു. തന്നെയുമല്ല കോവിഡ് ഇല്ല എന്ന് 48 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് ചെയ്തതിന്റെ റിസള്‍ട്ട് നിര്‍ബ്ബന്ധിതമാക്കുന്നു. അങ്ങനെ വരുന്നവരെ വീണ്ടും നിലയ്ക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് കടത്തിവിടുന്നതും. പിന്നെ എന്തിനാണ് പമ്പാസ്‌നാനം നിഷേധിക്കുന്നത്?
സാമ്പത്തിക സ്രോതസ്സ് എവിടെ ഉണ്ടോ അവിടെയാണ് സര്‍ക്കാരിന്റെ കണ്ണ്. അത് സ്വര്‍ണ്ണമായാലും ഖുറാനായാലും ഈന്തപ്പഴമായാലും ശബരിമലയായാലും.സീസണ്‍ സമയത്ത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന പണികള്‍ക്ക് ക്വട്ടേഷന്‍ പോലും സമര്‍പ്പിക്കേണ്ടതില്ല. അതുകൊണ്ട് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും പത്തനംതിട്ടയില്‍ തുലാമഴ ആരംഭിക്കുമ്പോള്‍ നാമമാത്രമായി നടപ്പിലാക്കുന്ന റോഡ് അറ്റകുറ്റപ്പണിയിലൂടെ കോടികളുടെ അഴിമതിയാണ് നടന്നുവരുന്നത്. സീസണില്‍ ബന്ധപ്പെട്ട റോഡ് ഡിവിഷനിലേക്ക് മാറ്റം ലഭിക്കുവാന്‍ ലക്ഷങ്ങളുടെ കൈക്കൂലിയും ഉന്നത രാഷ്ട്രീയ പിടിപാടും അനിവാര്യമാണെന്നത് പിന്നാമ്പുറ രഹസ്യമാണ്. അടിയന്തിര സര്‍വീസായി നടക്കുന്ന തീര്‍ത്ഥാടനപാത നവീകരണത്തിന് ഓഡിറ്റോ, മറ്റ് കണക്കുകാണിക്കലോ ബാധകമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയാണ് അവസാന ഒപ്പ്. പമ്പയില്‍ നിരവധി ഷവര്‍ബാത്ത് ഒരുക്കുമ്പോള്‍ അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തിരിമറി നടക്കും. ഭക്തജനങ്ങളെ കുളിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കാനുള്ള കാരണവും ഇതായിരിക്കാം.
യോഗനിദ്രാഭാവം പൂണ്ടിരിക്കുന്ന അയ്യപ്പ വിഗ്രഹദര്‍ശനം ജാതിമത ഭേദെമന്യേ എല്ലാ ഈശ്വരവിശ്വാസികളുടെയും ജീവിതാഭിലാഷമാണ്. ദര്‍ശനപുണ്യം കൊണ്ട് ജന്മമുക്തി നേടാനാവും എന്ന് ആചാര്യമതം. ആചാരാനുഷ്ഠാന കര്‍മ്മങ്ങളാല്‍ ബന്ധിതമായ സനാതന ധര്‍മ്മ ജീവിതചര്യയില്‍ ഒരുപടി കൂടി കടന്ന് ഭക്തന്‍ ഭഗവാനാകുന്ന അഥവാ നരനില്‍ നിന്ന് നാരായണനിലേക്ക് ലയനം പ്രാപിക്കുന്ന ആദ്ധ്യാത്മിക യാത്രയാണ് ശബരിമല തീര്‍ത്ഥാടനം. വ്രതശുദ്ധിയോടെ, ശരീരശുദ്ധിയോടെ മനുഷ്യസ്വഭാവത്തെ സ്വയം നിയന്ത്രിക്കുന്ന വ്രതാരംഭത്തോടെ ആണ് ദര്‍ശനത്തിന് ഒരുങ്ങുന്നത്. വൃശ്ചിക പുലരിയില്‍ അയ്യപ്പമുദ്രാലംകൃതമായ ചന്ദനമാല കഴുത്തില്‍ അണിഞ്ഞ് വ്രതം നോക്കി അയ്യപ്പകഞ്ഞിയും അയ്യപ്പ പടുക്കയും ഭജനയും കഴിഞ്ഞ് വിഘ്‌നേശ്വരന് തേങ്ങാ ഉടച്ച് അനുഗ്രാശിസ്സുകളോടെയും മന്ത്രാരവങ്ങളോടെയും ശബരിമലയിലേക്ക് യാത്രതിരിക്കുന്നു. യാത്രാമദ്ധ്യേ ക്ഷേത്രസന്നിധികളില്‍ ഒരുക്കിയിരിക്കുന്ന ഇടത്താവളങ്ങളില്‍ വിരിവെച്ച് വിശ്രമിച്ച് എരുമേലിയില്‍ എത്തി പേട്ടകെട്ടി കോട്ടപ്പടി കഴിഞ്ഞ് പേരൂര്‍ തോട്ടില്‍ കുളിച്ച് വിശ്രമിക്കുന്നു. അവിടെനിന്ന് കാളകെട്ടി വഴി അഴുതയില്‍ മുങ്ങി കല്ലെടുത്ത് അഴുത കയറി കല്ലിട്ട് വലംതിരിഞ്ഞ് കല്ലിടാം കുന്ന് കയറുന്നു. തുടര്‍ന്ന് കരിയിലം തോടുവഴി ഇലവുംതാവളത്തില്‍ വിശ്രമിക്കും. പിറ്റേന്ന് രാവിലെ കരിമലയും വലിയാനവട്ടവും ചെറിയാന വട്ടവും കടന്ന് പമ്പയില്‍ എത്തിച്ചേരുന്ന ഭക്തര്‍ പമ്പാസദ്യയും ബലികര്‍മ്മാദികളും നടത്തി പമ്പാവിളക്കും ദര്‍ശിച്ച് പമ്പയില്‍ വിരിവെക്കും. പിറ്റേദിവസം നീലിമലയും കടന്ന് ശബരിപീഠവും ശരംകുത്തിയും ദര്‍ശിച്ച് സന്നിധാനത്ത് എത്തുന്നു. അവിടെ വിരിവെച്ച് പവിത്രമായ ഇരുമുടി ഇറക്കി നെയ്‌ത്തേങ്ങയും പൂജാസാധനങ്ങളും എടുത്ത്, നെയ്‌ത്തേങ്ങാ ഉടച്ച് നെയ്യഭിഷേകം നടത്തി പ്രസാദം വാങ്ങുന്നു.
ആടിയ നെയ്യ് സ്വീകരിച്ച് തേങ്ങ അഗ്നികുണ്ഡത്തില്‍ ഹോമിക്കുന്നു. അയ്യപ്പമുദ്ര ധരിക്കുന്നതു മുതല്‍ വീട്ടില്‍ ദര്‍ശനം കഴിഞ്ഞ് സന്ധ്യാവിളക്ക് വെച്ച് ഗൃഹപ്രവേശനം നടത്തി മാല ഊരുന്നതുവരെ ഓരോ ചടങ്ങിനും അര്‍ത്ഥവത്തായ ദര്‍ശനങ്ങള്‍ ഉണ്ട്. സവിസ്തരം പ്രതിപാദിക്കാന്‍ സ്ഥലപരിമിതി മൂലം സാധിക്കില്ല. എന്തായാലും സംസാര സാഗരത്തില്‍പ്പെട്ട് ഉഴലുന്ന ജീവാത്മാവിനെ മാനസിക പരിവര്‍ത്തനത്തിലൂടെ പരമാത്മാവിലേക്ക് ഉയര്‍ത്തി ‘തത്വമസി’ (അത് നീ തന്നെ ആകുന്നു) എന്ന് അറിവും തിരിച്ചറിവും തരുന്ന ജീവിതയാത്രയിലെ ഈ തീര്‍ത്ഥയാത്ര ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ചതാണ്. ഈ ആചാരക്രമങ്ങളും വ്രതാനുഷ്ഠാനങ്ങളും തെറ്റിച്ച് ശബരിമലയാത്ര പൂര്‍ണ്ണമാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഭക്തജനലക്ഷങ്ങളോടുള്ള അവഗണനയ്ക്കും തിന്മയ്ക്കുമെതിരെ നമുക്കൊരു മാറ്റം അനിവാര്യമാണ്. അതിന് അനുകരിക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണ് ശ്രീകൃഷ്ണാഷ്ടമിക്ക് ബാലഗോകുലം കാണിച്ചു തന്നത്. കലുഷിതമായ കാലഘട്ടത്തില്‍ പ്രതിബന്ധങ്ങളെ അനുകൂലമാക്കാന്‍ അറിവിനെ ഈശ്വരാര്‍പ്പണമായി പ്രയോജനപ്പെടുത്തി സമാജത്തിന് മാതൃകയായി അവര്‍ മാറി.
അയ്യപ്പന്‍ ജീവിച്ചിരുന്നില്ല, പന്തളത്ത് താമസിച്ചതിന് തെളിവില്ല, ഇതെല്ലാം കെട്ടുകഥകളാണ് എന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞത്. നിര്‍ബ്ബന്ധിത സ്ത്രീ പ്രവേശാനന്തരം, അയ്യപ്പനും മാളികപ്പുറത്തമ്മയുമായുള്ള കല്യാണം കഴിഞ്ഞെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം നശിച്ചെന്നും എം. സ്വരാജിന്റെ വക കണ്ടുപിടുത്തം. ശബരിമലയില്‍ യൗവന യുക്തകളായ സ്ത്രീകള്‍ എത്രയോ തവണ കയറിയിട്ടുണ്ടെന്നും, ഞങ്ങള്‍ വിചാരിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും കയറ്റാന്‍ കഴിയുമെന്നും എം.എം.മണിയുടെ അവകാശവാദം. തന്നെയുമല്ല അയ്യപ്പഭക്തന്മാര്‍ എല്ലാം വായിനോക്കികളാണന്നൊരു കണ്ടുപിടുത്തവും. ഏത് യുവതി വന്നാലും ശബരിമല കയറാന്‍ പോലീസ് സംരക്ഷണം നല്‍കുമെന്ന് പിണറായി വിജയന്‍. സ്ത്രീകള്‍ ഒറ്റത്തവണ കയറിയാലേ ഹര്‍ത്താലുള്ളോ രണ്ടാമത് കയറിയാല്‍ വേണ്ടേ എന്ന് മുഖ്യന്റെ വക പരിഹാസം, ഒപ്പം ആരാധ്യനായ തന്ത്രിയോട് തന്ത്രിപ്പണിയേക്കാള്‍ നല്ലത് തോട്ടിപ്പണിയാണെന്ന് ഒരു ഉപദേശവും. തന്നെയുമല്ല സന്നിധാനത്ത് ശരണം വിളി പാടില്ല എന്ന് മുഖ്യന്റെ വക കര്‍ശന നിര്‍ദ്ദേശവും. ശരണം വിളിച്ചാല്‍ ഫ്യൂസ് ഊരും എന്നൊരു താക്കീതും. ഒപ്പം സര്‍വ്വപരിത്യാഗിയും ഋഷീശ്വരനും താപസിയുമായ ചിദാനന്ദപുരി സ്വാമികളുടെ പിതാമഹനെപോലും ആക്ഷേപിച്ചുള്ള പ്രസംഗവും. ശരണം വിളിച്ച് സമാധാനപരമായി നടന്നു നീങ്ങിയ അമ്മമാരുടെ നേരെ പോലീസിന്റെ ക്രൂരവിളയാട്ടം, നാമജപം നടത്തിയതിന് 50000 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. മലകയറി ക്ഷീണിച്ച് അവശരായി എത്തുന്ന ഭക്തരെ തലചായിക്കാനും, വഴിപാട് സാധനങ്ങള്‍ ഒരുക്കി എടുക്കാനും, വിരി വെയ്ക്കാന്‍ പോലും അനുവദിക്കാതെ നടപ്പന്തലില്‍ നിരന്തരം ജലപീരങ്കി പ്രയോഗം, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് പന്തളത്ത് വയോധികനായ ഒരു സാധു ഭക്തന്റെ ക്രൂരമായ കൊലപാതകം. സ്ത്രീത്വത്തെ മുഴുവന്‍ അവഹേളിക്കുകയും, ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകള്‍ ഈറനുടുത്ത് ക്ഷേത്രത്തില്‍ പോകുന്നത് നഗ്നതാ പ്രദര്‍ശനം നടത്താനാണെന്ന് പത്തനംതിട്ടയില്‍ ശ്രീമതി ടീച്ചര്‍ വക പരിഹാസം. ഭക്തരുടെ വികാരപ്രകടനങ്ങള്‍ നാമജപമല്ല തെറിജപമാണെന്നും ആഭാസസമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും തോമസ് ഐസക്കിന്റെ വക കണ്ടുപിടുത്തം. സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ശരണാരവുമായി തെരുവീഥികള്‍ നിറഞ്ഞപ്പോഴും ഒരു പട്ടിയുടെ പോലും സപ്പോര്‍ട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ.
ഈ അവസരം മുതലാക്കി അമ്പലനടകളില്‍ ബീഫ് ഫെസ്റ്റ് ആഘോഷിക്കാനും അവര്‍ മറന്നില്ല. മണ്‍മറഞ്ഞ ഫ്യൂഡലിസത്തിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുന്നവരാണ് നാമജപസമരക്കാരെന്നും ഒപ്പം നികൃഷ്ട ഭാഷയില്‍ തന്ത്രി കുടുംബാംഗങ്ങളെ മുഴുവന്‍ അടച്ചാക്ഷേപിക്കലും ജി.സുധാകരന്റെ വക. ആളോഹരി കഴിഞ്ഞ് ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി ഏത് അറ്റം വരെ പോകാനും തയ്യാറെന്ന് സി.പി.എമ്മിന്റെ പരസ്യപ്രസ്താവനയും. ഇങ്ങനെ കലങ്ങി മറിഞ്ഞ് അസ്വസ്ഥത ഉളവാക്കി നെടുവീര്‍പ്പോടെ ഭക്തജനങ്ങള്‍ ഉറക്കമിളച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞ മണ്ഡലകാലം. അതുകൊണ്ട് അവഹേളനങ്ങള്‍ക്ക്, അറുതി വരുത്താനും സര്‍ക്കാരിന്റെ ഹൈന്ദവ ജനതയുടെ നേരെയുള്ള സാമ്പത്തിക ചൂഷണം ഇല്ലാതാക്കാനും സ്വാമി നിന്ദയ്‌ക്കെതിരെയും ഇത്തവണ നമുക്ക് മനസ്സുകൊണ്ടൊരു മലകയറ്റം നടത്തുന്നതല്ലേ ഉചിതം? അതുകൊണ്ട് വീടൊരു പൂങ്കാവനമാക്കി മനസ്സുകൊണ്ട് മലചവിട്ടി വ്രതാനുഷ്ഠാനത്തോടെ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ശരണം വിളിച്ച് 18-ാം പടികയറി നമുക്ക് സ്വാമിദര്‍ശനം നടത്തിക്കൂടെ? വീടിനോട് ചേര്‍ന്ന് ചെറിയൊരു പന്തലിട്ട് അതില്‍ കുരുത്തോല വിരിച്ച് പൂക്കള്‍ കെട്ടിതൂക്കി പന്തലില്‍ ചാണകം മെഴുകി നിലവിളക്ക് കൊളുത്തി അയ്യപ്പവിഗ്രഹം അണിയിച്ചൊരുക്കി വിളക്കിന് മുമ്പില്‍ തൂശനിലയിട്ട്, അവല്‍, മലര്‍, ശര്‍ക്കര, പഴം ഇവ വിഘ്‌നേശ്വരന് സമര്‍പ്പിച്ച് പഴയകാലസന്ധ്യാവേളകളെ ഓര്‍മ്മപ്പെടുത്തി നമുക്ക് നാമജപം നടത്താം. കുടുംബപ്രാര്‍ത്ഥനയിലൂടെ കൂട്ടപ്രാര്‍ത്ഥനയിലൂടെ എവിടെയോ നമുക്ക് കൈമോശം വന്ന യഥാര്‍ത്ഥ ഈശ്വര വിശ്വാസത്തെ തിരിച്ചുപിടിക്കാം. ഇനി പന്തലും കുരുത്തോലയും ഒരുക്കങ്ങളും ബുദ്ധിമുട്ടാണെങ്കില്‍ വീടൊരുക്കി പുജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന് മുമ്പില്‍ കെടാവിളക്കായ് നിലവിളക്ക് കൊളുത്തി വ്രതശുദ്ധിയോടെ 41 ദിവസം കുടുംബാംഗങ്ങള്‍ ഒന്നിച്ച് വൈകുന്നേരം ശരണഘോഷം നടത്താം. കലിയുഗവരദായകനായ ശബരീശ്വരനെ ഭവനങ്ങളില്‍ ഒരുക്കിയ ഭഗവല്‍ കാഴ്ചയായി നമുക്ക് ദര്‍ശനം നടത്താം. കാലാതിവര്‍ത്തിയായ തൃപ്പാദദര്‍ശനം വിമര്‍ശനങ്ങള്‍ക്കും വിഷമതകള്‍ക്കും അറുതി വരുത്തി സ്വഭവനങ്ങളില്‍ സകുടുംബം ഭക്ത്യാദരപൂര്‍വ്വം നടത്തുവാന്‍ നമുക്ക് സാധിച്ചാല്‍ കവി പാടിയപോലെ നമ്മുടെ ”മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നാകും.”