ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി രാജ്യം കൊണ്ടാടുന്നതെന്തിനാണ് എന്ന ചോദ്യത്തിന് സാമൂഹ്യമാധ്യമത്തില്‍ ഈയിടെ കണ്ട മറുപടി ഭാരതത്തെയദ്ദേഹം മകള്‍ക്കും പേരക്കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി കോണ്‍ഗ്രസ്സിലൂടെ ദാനം ചെയ്തതിനാണെന്നാണ്. ആക്ഷേപകരമായി തോന്നാമെങ്കിലും ആഴത്തില്‍ പരിശോധിക്കേണ്ട ഒരു മറുപടിയാണിത്. രാജ്യത്തെ ‘കാവിഭീകരത’യില്‍ നിന്നും ‘മോദിസ’ത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് പ്രിയങ്കാവാദ്രയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടുള്ള സാഹചര്യത്തിലും റോബര്‍ട്ട് വാദ്ര ഊഴം കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.
പണ്ഡിറ്റ്ജി ശിശുക്കള്‍ക്കായി കാര്യമായൊന്നും ചെയ്തു കാണുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ഒരിക്കലഭിപ്രായപ്പെട്ടപ്പോള്‍ തെളിവുകള്‍ നിരത്തി അദ്ദേഹത്തെ എതിരിടാന്‍ കഴിയാത്തതിനാല്‍ പയറഞ്ഞാഴി എന്നോതി ജനശ്രദ്ധ തിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ഭക്തര്‍ തയ്യാറായത്. ”നെഹ്‌റു തന്റെ രത്‌നങ്ങള്‍ മകള്‍ ഇന്ദിരക്ക് നല്‍കി, ചിതാഭസ്മം ഭാരതത്തിനും” എന്ന് സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹര്‍ ലോഹ്യ അഭിപ്രായപ്പെട്ടതുമിവിടെ സ്മരണാര്‍ഹമാണ്. വിപുലമായ തോതില്‍ നടന്ന പണ്ഡിറ്റ്ജിയുടെ മരണാനന്തര ചടങ്ങുകള്‍ വിലയിരുത്തിയായിരുന്നു ലോഹ്യയുടെ പ്രതികരണമെങ്കിലും അതിനദ്ദേഹത്തെ പലരും ശകാരിച്ചു. എന്നാല്‍ ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ഉരുക്കുമനുഷ്യനോട് മരണശേഷവും നെഹ്‌റു കാണിച്ച മര്യാദകേടിനെ ഒരു ‘മഹാനും’ ഭര്‍ത്സിച്ചിരുന്നില്ല. ”വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും വീക്ഷണം കൊണ്ട് അന്തര്‍ദേശീയനും സംസ്‌കാരംകൊണ്ട് മുസ്ലീമും ജന്മം കൊണ്ടുമാത്രം ഹിന്ദുവുമാണ് ഞാന്‍” എന്നു പ്രഖ്യാപിച്ചവനും (ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന്റെ ഹൈദരബാദ് പതിപ്പ് 19-11-2018ന് ഈ പ്രഖ്യാപനം ഉദ്ധരിച്ചിട്ടുണ്ട്) യുക്തിവാദിയാണെന്ന് അവകാശപ്പെട്ടവനുമായൊരു വ്യക്തിയുടെ ശേഷക്രിയകള്‍ ഹൈന്ദവാചാരപ്രകാരം നടത്തിയതിലും തന്റെ ചിതാഭസ്മം ഗംഗപോലുള്ള പുണ്യനദികളില്‍ നിമജ്ജനം ചെയ്യണമെന്ന് നെഹ്‌റുതന്നെ നിര്‍ദ്ദേശിച്ചിരുന്നതിലുമുള്ള പൊരുത്തക്കേടുപോലും ലോഹ്യാ വിമര്‍ശകരെ അലട്ടിയില്ല. തന്റെ സമ്പത്തും പുസ്തകങ്ങളുടെ റോയല്‍റ്റിയും ഇദ്ദേഹം കൈമാറിയതും മകള്‍ക്കാണല്ലൊ.
രാജ്യം ദാരിദ്ര്യത്തിലാണ്ടു കിടക്കുമ്പോഴും നെഹ്‌റുവിന്റെ ആര്‍ഭാടത്തിന് കുറവുണ്ടായിരുന്നില്ലെന്നും വിദേശരാജ്യങ്ങളില്‍ അദ്ദേഹം നടത്തിയ വിരുന്നുസല്‍ക്കാരങ്ങള്‍ വന്‍വിജയമാക്കാന്‍ നമ്മുടെ നയതന്ത്രപ്രതിനിധികള്‍ പെടാപ്പാടുപെട്ടിരുന്നുവെന്നും സ്വപന്‍ദാസ് ഗുപ്തയെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ പ്രധാനമന്ത്രിയാണ് സര്‍ദാര്‍ പട്ടേലിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന സര്‍ക്കാര്‍ സെക്രട്ടറിമാര്‍ സ്വന്തം പണം മുടക്കിവേണം യാത്രചെയ്യാനെന്നു നിഷ്‌ക്കര്‍ഷിച്ചതും!
പ്രിയങ്കവാദ്രയുടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനാരോഹണത്തെ ചില വാര്‍ത്താമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് നെഹ്‌റുവിയന്‍ കമ്പനിയില്‍ ഒരു കുടുംബാംഗം കൂടി ചേര്‍ന്നുവെന്നാണ്. അങ്ങിനെ മദാമ്മാ ഗാന്ധിയും മക്കളും ഉടമസ്ഥരായ ഒരു സ്വകാര്യസ്ഥാപനമായിരിക്കുന്നു പാര്‍ട്ടിയിപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും പഴക്കം പേറുന്ന കക്ഷിയെ നയിക്കാന്‍ നൂറ്റിമുപ്പതുകോടി ഭാരതീയരില്‍ മറ്റാര്‍ക്കും യോഗ്യതയോ അവകാശമോ ഇല്ലെന്നര്‍ത്ഥം. കൂടാതെ അരനൂറ്റാണ്ടിലേറെ കാലം രാജ്യത്തെ സേവിച്ച് നെഹ്‌റുകുടുംബം നേടിയ ‘ദക്ഷിണ’ എത്ര സഹസ്രം കോടികള്‍ വരുമെന്ന് ഊഹിക്കാനാകുമോ? സോണിയാ ‘ഗാന്ധി’യെന്ന അന്റോണിയോ മെയ്‌നോ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഭാരതത്തിലെത്തുമ്പോള്‍ അവരുടെ ആസ്തി എന്തായിരുന്നു? ഇപ്പോഴത് എത്രയാണ്? ഈ അത്ഭുതമെങ്ങിനെ സംഭവിച്ചു എന്നന്വേഷിക്കാന്‍ കരളുറപ്പുള്ള ഒരു ഖദര്‍ധാരിയെങ്കിലും രാജ്യത്തുണ്ടോ? റോബര്‍ട്ട് വാദ്രയുടെ മമ്മിക്കുപോലും പൊതുഖജനാവില്‍ നിന്നും പണം മുടക്കി വന്‍ സുരക്ഷ നല്‍കിയിരുന്ന കാര്യം നാമറിയുന്നത് കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിച്ചപ്പോഴാണ്. നിരവധി ദേശസ്‌നേഹികള്‍ക്കും സ്വാതന്ത്ര്യസമരനായകര്‍ക്കും രക്തസാക്ഷികള്‍ക്കും ജന്മം നല്‍കിയ നാടാണ് ഭാരതം. പക്ഷെ ഈ മഹാത്മാക്കളെയെല്ലാം അവഗണനയുടേയും വിസ്മൃതിയുടേയും അഗാധഗര്‍ത്തങ്ങളില്‍ തള്ളിയിട്ടാണ് രാജ്യത്തെ നൂറുകണക്കിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നെഹ്‌റു കുടുംബക്കാരുടെ പേരുകള്‍ ചാര്‍ത്തിയിരിക്കുന്നത്. ദല്‍ഹിയുടെ കണ്ണായ സ്ഥലത്ത് പണ്ഡിറ്റ് നെഹ്‌റുവിനും ഇന്ദിരാ’ഗാന്ധി’ക്കും രാജീവ് ‘ഗാന്ധി’ക്കും സ്മരണാര്‍ത്ഥം നീക്കിവച്ചിട്ടുള്ള ഭൂമിയുടെ വിസ്തൃതിയും മതിപ്പുവിലയും അറിഞ്ഞാല്‍ തല കറങ്ങിപ്പോകും.
ഇറ്റാലിയന്‍ ‘ഗാന്ധി’ക്കും മക്കള്‍ക്കും ഭാരതത്തേയോ അതിന്റെ ചരിത്ര സംസ്‌ക്കാരാദികളെക്കുറിച്ചോ എന്തറിയാം? മഹാത്മാഗാന്ധിയുടെ കുടുംബക്കാരാണീ വ്യാജഗാന്ധിമാരെന്ന് വിശ്വസിക്കുന്ന നിരവധിപേര്‍ ‘സാക്ഷര’ കേരളത്തില്‍ പോലുമുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച നാള്‍ തൊട്ട് പ്രിയങ്കാ വാദ്രയെ പ്രിയങ്കാ ‘ഗാന്ധി’ വാദ്രയാക്കിയിട്ടുണ്ട് പത്രമുത്തശ്ശിമാര്‍. ഇക്കണക്കിന് റോബര്‍ട്ട് വാദ്രയും നാളെ റോബര്‍ട്ട് ‘ഗാന്ധി’ വാദ്രയായേക്കും. ‘ഇന്ത്യാ ഇന്ദിരാ, ഇന്ദിരാ ഇന്ത്യാ’ എന്നായിരുന്നു കോണ്‍ഗ്രസ്സദ്ധ്യക്ഷന്‍ ഡി.കെ. ബറുവയുടെ മുദ്രാവാക്യമെങ്കില്‍” ഇന്ത്യാ സമം നെഹ്‌റുകുടുംബം, നെഹ്‌റുകുടുംബം സമം ഇന്ത്യ” എന്നാക്കിയതിനെ പരിഷ്‌ക്കരിച്ചിരിക്കുന്നു ഇന്നത്തെ കോണ്‍ഗ്രസ്സുകാരെന്നും പറയാം.
സ്വതന്ത്രഭാരതം രാഷ്ട്രശില്പിയായി അവരോധിച്ചിട്ടുണ്ട് ജവഹര്‍ലാലിനെ. എങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നത് ‘പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട പൗരസ്ത്യനും’ കാശ്മീര്‍ പ്രശ്‌നത്തിന്റെ പിതാവും ചൈനീസ് ആക്രമണത്തിന്റെ പ്രണേതാവുമായാണ്.
തികഞ്ഞ മെക്കാളേയിസ്റ്റാകണം എന്ന സ്വപ്‌നം കണ്ടാണ് മോത്തിലാല്‍ നെഹ്‌റു മകനെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസത്തിനയച്ചത്. അവിടെ നിന്നും നെഹ്‌റു പിന്നീട് പിതാവിനയച്ച കത്ത് ”ഈ കാംബ്രിഡ്ജ് സ്ഥാപനം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു, അതുകൊണ്ടു ഞാന്‍ ഓക്‌സ്‌ഫോര്‍ഡിലേക്ക് പഠനം മാറ്റിയാലോ, എന്നാരാഞ്ഞുകൊണ്ടായിരുന്നു.” (Decolonizing the Hindu Mind – Dr. Koenraad Elst Rupa Publications New Delhi – P 27) അങ്ങിനെ പിതാവിന്റെ ആഗ്രഹം സഫലീകരിച്ചു മുന്നേറിയ നെഹ്‌റു ഇന്ത്യക്കാരുടെ കഷ്ടകാലത്തിന് അവരുടെ ഭരണകര്‍ത്താവായി മാറുകയും ചെയ്തുവെന്ന് ‘നെഹ്‌റു – എട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പുസ്തകത്തിന്റെ കര്‍ത്താവായ സ്റ്റാന്‍ലി വൂള്‍പെര്‍ട്ടിനെ അധാരമാക്കി എല്‍റ്റ്‌സ് അറിയിക്കുന്നു. ഇതേ പുസ്തകം നിരൂപണം ചെയ്ത് ജോസഫ് ഷറ്റാന്‍ അമേരിക്കന്‍ സ്‌പെക്‌റ്റെറ്ററില്‍ 1997 ഫെബ്രുവരിയില്‍ എഴുതിയ ലേഖനത്തില്‍ നെഹ്‌റുവിനെ വിലയിരുത്തിയത് ”ഇന്ത്യയെ നശിപ്പിക്കാന്‍ വന്ന ഇംഗ്ലീഷുകാര”നായിട്ടുമാണ്.
അരവിന്ദമഹര്‍ഷിയായി രൂപാന്തരപ്പെട്ട അരവിന്ദഘോഷിന്റെ അച്ഛന്‍ മകനെ ഇംഗ്ലണ്ടിലേക്ക് പഠിക്കാനയച്ചതും വലിയ ഇംഗ്ലീഷുകാരനായിത്തീരണം എന്ന ആഗ്രഹത്തോടെയായിരുന്നു. പക്ഷെ ‘ജെന്റില്‍മാന്‍സ് ഡിഗ്രി’ക്കുപകരം യൂറോപ്യന്‍ ക്ലാസ്സിക്കുകളായ ഗ്രീക്കിലും ലാറ്റിനിലും മാത്രമല്ല ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലും അസൂയാവഹമായ വിജയം കൈവരിച്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി ബംഗാളിയും സംസ്‌കൃതവുമഭ്യസിച്ച് ഋഷീശ്വരന്മാരുടെ ഈ മണ്ണിനെ അതിന്റെ തനിമയിലും മഹിമയിലും കണ്ടെത്തിയതും സനാതനധര്‍മ്മത്തിന്റെ വീറുറ്റ വക്താവായതും ചരിത്രമാണ്. അതായത് ഒരാള്‍ രക്തത്തിലും വര്‍ണത്തിലും മാത്രം ഭാരതീയനായപ്പോള്‍ അപരന്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതാംബയുടെ സന്തതിയായി.
കാശ്മീര്‍ വിഷയം ‘രാഷ്ട്രശില്പി’ തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്തതും അവിടെ അനാവശ്യമായി ഹിതപരിശോധനാ ആശയം മുന്നോട്ടുവച്ചതും രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയല്ലേ ഇപ്പോള്‍? ഭാരതത്തിലെ അഞ്ഞൂറ്റി അറുപതില്‍പരം നാട്ടുരാജാക്കന്മാര്‍ ഒപ്പുവച്ച അതേ സംയോജന ഉടമ്പടിയാണ് കാശ്മീരിന്റെ കാര്യത്തില്‍ രാജാഹരിസിംഗും ഒപ്പിട്ടത്. എന്നിട്ടും തന്റെ രക്തസഹോദരന്‍ (Blood Brother) എന്ന് വിശേഷിപ്പിച്ച് ഷെയ്ക്ക് അബ്ദുള്ളക്കു നല്‍കിയ പ്രത്യേക പരിഗണനയും വിശ്വപൗരനാകാനുള്ള പണ്ഡിറ്റ്ജിയുടെ ശ്രമവുമാണ് കാശ്മീര്‍ താഴ്‌വരയെ ചോദ്യചിഹ്നമാക്കിയത്. ഭരണഘടനയിലെ 370-ാം വകുപ്പും ഹിതപരിശോധനാ നിര്‍ദ്ദേശവും ചൂണ്ടിക്കാട്ടി ജമ്മു-കാശ്മീര്‍ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് അന്താരാഷ്ട്രരംഗത്ത് പാകിസ്ഥാന്‍ വാദിക്കുമ്പോള്‍ നമുക്ക് പലപ്പോഴും ക്ഷീണം സംഭവിക്കുന്നു. രക്തബന്ധുവിനെ നെഹ്‌റുവിനുതന്നെ ദേശദ്രോഹത്തിന് അറസ്റ്റു ചെയ്യേണ്ടി വന്നതും വിസ്മരിച്ചുകൂടാ. ഇന്നിപ്പോള്‍ നമ്മുടെ സുരക്ഷാ സൈനികരുടെ ശരീരഭാഗങ്ങള്‍ ഭീകരാക്രമണങ്ങളില്‍ ചിതറത്തെറിക്കുമ്പോള്‍ ഹിതപരിശോധനാ വിഷയം മുന്നോട്ടുവെക്കുന്നു സ്വദേശികളായ മതേതര രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ പോലും.
കോണ്‍ഗ്രസ്സിനാണെങ്കില്‍ സമര്‍ത്ഥരായ ഭാരത സൈനികരുടെ കഴിവിലും പരാക്രമങ്ങളിലും വിശ്വാസമില്ലെന്നു മാത്രമല്ല അവരുടെ മനോവീര്യം തകര്‍ക്കാനാണ് താല്‍പര്യവും. തുറന്നു പറഞ്ഞാല്‍ രാജ്യം നേരിടുന്ന വലിയ വെല്ലുവിളി മതഭീകരരില്‍ നിന്നാണോ മതേതര ഭീകരരില്‍ നിന്നാണോ എന്നു വിലയിരുത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
കോണ്‍ഗ്രസ്സുകാരനും ലോകസഭാംഗവും പല രാജ്യങ്ങളിലും നയതന്ത്രപ്രതിനിധിയും ഹിമാലയത്തെ പ്രണയിച്ചവനുമായ ഡോ. സത്യനാരായണ സിന്‍ഹയുടെ ”അഡ്രിഫ്റ്റ് ഓണ്‍ ദ ഗംഗ” എന്ന പുസ്തകത്തിന്റെ (ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരണം) പുറം 189 മുതല്‍ 215 വരെയെങ്കിലും ദേശസ്‌നേഹികള്‍ വായിക്കണം. ചൈനീസ് പട്ടാളത്തിന് തിബത്തു കീഴടക്കാന്‍ ലഡാക്കിലും സിക്കിമിലും ഭാരത ഭൂപ്രദേശത്തുകൂടി നാം സഞ്ചാരാനുമതി നല്‍കിയ പാതകളിലൂടെ ചെമ്പട പിന്നീട് നമ്മെ കടന്നാക്രമിച്ചത്, 1940 മുതല്‍ 1953ല്‍ മരിക്കുന്നതുവരെ ജോസഫ് സ്റ്റാലിന്‍ ഭാരത ഭൂപ്രദേശങ്ങളില്‍ കണ്ണുവച്ചിരുന്നത്, 1962നും പത്തു വര്‍ഷം മുമ്പുതൊട്ട് ഈ രാജ്യത്തെ വെട്ടിപ്പിടിക്കാന്‍ ചൈന ആസൂത്രണം തുടങ്ങിയിരുന്നത്, ലോകസഭയിലെ കന്നിപ്രസംഗത്തില്‍ (1952) വടക്കന്‍ അതിര്‍ത്തിയില്‍ ഭാരതം നേരിടുന്ന വെല്ലുവിളികള്‍ തെളിവുകള്‍ നിരത്തി ഗ്രന്ഥകാരന്‍ വിസ്തരിച്ചത്, എന്നാല്‍ അതെല്ലാം സാമ്രാജ്യത്വ ശക്തികളുടെ പ്രചരണം ഏറ്റുപിടിക്കലാണെന്ന് നെഹ്‌റുവും കമ്മ്യൂണിസ്റ്റുകാരും പരിഹസിച്ചു തള്ളിയത്, പിന്നീട് പാര്‍ലമെന്റ് പ്രിവിലേജസ് കമ്മറ്റി ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയത്, സിന്‍ഹ കേസ് എന്ന പേരിലിത് അറിയപ്പെടുന്നത്, സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്കില്‍ സിവിലിയന്‍ വേഷത്തില്‍ വന്ന് നമ്മുടെ അതിര്‍ത്തി ഭൂപടങ്ങള്‍ ചൈനീസ് സൈന്യം തയ്യാറാക്കിയിരുന്നതു ശ്രദ്ധയില്‍ പെട്ട സിന്‍ഹ വിവരം ന്യൂദല്‍ഹിയെ അറിയിക്കുന്നതിനു മുമ്പ് കള്ളക്കളി പുറത്തായെന്നറിഞ്ഞ ചൈന അതിന്റെ എംബസി വഴി നെഹ്‌റുവിനെ സ്വാധീനിച്ചതിനാല്‍ തന്റെ റിപ്പോര്‍ട്ട് തള്ളിക്കളയാനിടയായത്, 1954ല്‍ ചൈനയുമായുണ്ടാക്കിയ പഞ്ചശീല കരാര്‍ ഭാരതഭൂപ്രദേശത്തു കടന്നു കയറാന്‍ ആ രാജ്യത്തിനു സഹായകമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നയതന്ത്രവുമായി ബന്ധപ്പെട്ട് ഇതിലും നല്ലൊരു കരാറില്‍ രാജ്യം ഏര്‍പ്പെട്ടിട്ടില്ലെന്ന് 18-5-1954ല്‍ നെഹ്‌റു പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് തുടങ്ങി അമ്പരപ്പിക്കുന്ന വിവരങ്ങള്‍ മേല്‍ കാണിച്ച പുറങ്ങളിലുണ്ട്.
1962ലെ യുദ്ധം വിചാരണ ചെയ്ത ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്ക്‌സിന്റെ റിപ്പോര്‍ട്ടും പണ്ഡിറ്റ് നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പുന്നപ്ര-വയലാര്‍ സമരകാലത്ത് പാവപ്പെട്ട തൊഴിലാളികളെ വാരിക്കുന്തവും മുളകുപൊടിയുമായി നിറതോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരെ ആക്രമിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം പറഞ്ഞുവിട്ടതുപോലെയാണ് സുസജ്ജമായ ചൈനീസ് സൈന്യത്തെ ഭാരതമണ്ണില്‍ നിന്നും തുരത്തിയോടിക്കാന്‍ വേണ്ടത്ര ആയുധങ്ങളോ മറ്റു സജ്ജീകരണങ്ങളോ ഇല്ലായിരുന്ന നമ്മുടെ സൈനികരോട് നെഹ്‌റു ആജ്ഞാപിച്ചത്. ദയനീയ പരാജയവും അസംഖ്യം ജവാന്മാരുടെ ജീവഹാനിയുമായിരുന്നു അതിന്റെ പരിണതിയെന്നും അറിയാത്തവരില്ല. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍. രക്ഷാസമിതി പ്രമേയത്തെ നാലാം തവണയും ചൈന വീറ്റോ ചെയ്തു പരാജയപ്പെടുത്തിയല്ലൊ. എന്നാല്‍ ഇതേ ചൈനയെ രക്ഷാസമിതിയില്‍ അംഗത്വം നേടാന്‍ സഹായിച്ചത് പണ്ഡിറ്റ് നെഹ്‌റുവിന്റെ ഭരണമാണെന്നോര്‍ക്കണം. നമ്മുടെ രക്ഷാസമിതി അംഗത്വത്തെ എതിര്‍ക്കുന്നതും ഈ രാജ്യമാണെന്നതാണ് പ്രത്യുപകാരത്തിന്റെ മറ്റൊരു ‘ഉദാത്ത’ ദൃഷ്ടാന്തം.
വാസ്തവത്തില്‍ ഭാരതം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെല്ലാം ഇങ്ങനെ സ്വയം സൃഷ്ടിച്ചവയാണ്. 25-2-2019ലെ ഡെക്കാന്‍ ക്രോണിക്കിളില്‍ പ്രധാനപ്പെട്ടൊരു വാര്‍ത്തയുണ്ട്. തിബത്തന്‍ മേഖലയില്‍ നമ്മെ ലക്ഷ്യം വച്ച് ചൈന വന്‍തോതില്‍ സൈനിക സജ്ജീകരണവും നവീകരണവും നടത്തുന്നുവെന്നും നാമീ നടപടികള്‍ സഗൗരവം കണക്കിലെടുക്കണമെന്നുമാണ് ലേഖകന്‍ അറിയിക്കുന്നത്. ഡോക്‌ലാം സംഘര്‍ഷ വേളയില്‍ പ്രശ്‌നത്തിന്റെ ‘നിജസ്ഥിതി’ യറിയാന്‍ ദല്‍ഹിയിലെ ചൈനീസ് എംബസി സന്ദര്‍ശിച്ച രാഹുല്‍ ‘ഗാന്ധി’ ഈ വാര്‍ത്തയുടെ സത്യാവസ്ഥ തേടി ഷീജിപിങ്ങിനെ സമീപിക്കുമായിരിക്കും! സ്വതന്ത്ര ഭാരതത്തിന് സുരക്ഷാ സൈന്യം ആവശ്യമില്ല, കാരണം രാജ്യത്തിനു ശത്രുക്കളില്ല എന്നൊരു ചിന്താഗതിയും പണ്ഡിറ്റ്ജിക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇതു പരമാര്‍ത്ഥമാണെങ്കില്‍ ‘രാഷ്ട്രശില്പി’ യുടെ ‘ക്രാന്തദര്‍ശിത്വ’ത്തെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. ഇദ്ദേഹത്തിന്റെ മറ്റു ‘നേട്ടങ്ങള്‍’ ക്കു നിദാനമാണ് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം മണ്ണില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നതും ആവഡി സോഷ്യലിസത്തെ സ്വന്തം പാര്‍ട്ടി തള്ളിക്കളഞ്ഞതും (1991) പഞ്ചവത്സര പദ്ധതികളുടെ പരാജയവും ഇടതു ചേരിചേര്‍ന്നുകൊണ്ടുള്ള ‘ചേരിചേരാ’ നയത്തിന്റെ സ്ഥിതിയും.
1928 മുതല്‍ ഗാന്ധിജിയും നെഹ്‌റുവും തമ്മില്‍ ആശയതലത്തില്‍ അകന്നിരുന്നുവെന്നൊരു വൃത്താന്തം നാളുകള്‍ക്കു മുമ്പു പുറത്തുവന്നു. ഗാന്ധിജിയോട് ആദര്‍ശപരമായ അനീതി ചെയ്തു നെഹ്‌റുവെന്ന് ജയപ്രകാശ് നാരായണനെപ്പോലുള്ളവരും കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷെ എല്ലാമറിഞ്ഞിട്ടും ഇദ്ദേഹത്തെ സ്വതന്ത്രഭാരതത്തിന്റെ സാരഥിയാകാന്‍ നിയോഗിച്ച് രാഷ്ട്രീയത്തിലെ ആള്‍ ദൈവമായി വളരാന്‍ ഇടവരുത്തിയതും കോണ്‍ഗ്രസ് ഒരു കുടുംബകക്ഷിയായി മാറാന്‍ വഴിയൊരുക്കിയതും മറ്റാരുമല്ലെന്നത് വിരോധാഭാസമായി അവശേഷിക്കുന്നു.