ശാഖാപദ്ധതിയെ ആകര്‍ഷകമാക്കുന്ന കളികളേയും കളികളെ ആവേശഭരിതമാക്കുന്ന ഘോഷങ്ങളേയും കുറിച്ചുള്ള വിചാരങ്ങള്‍ തുടരുകയാണ്. സംഘം സമാജത്തിന്റെ സംഘടനയാണെന്ന് പരംപൂജനീയ ഡോക്ടര്‍ജി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവണ്ണം പറഞ്ഞിരുന്നു. പക്ഷേ പ്രഖ്യാപനം കൊണ്ട് മാത്രമത് യഥാര്‍ത്ഥ്യമാവില്ലെന്ന് ഡോക്ടര്‍ജിക്ക് ബോധ്യമുണ്ടായിരുന്നു. സ്വയംസേവകര്‍ക്ക് സമാജത്തെ തങ്ങളുടെ സ്വന്തമായി കാണാനും അങ്ങനെ കണ്ടുകൊണ്ട് വ്യവഹരിക്കാനും സാധിക്കുമ്പോഴേ തന്റെ ഈ വാക്കുകള്‍ അനുഭവതലത്തില്‍ വരികയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സമാജത്തിലെ ഏതെങ്കിലും ഒരു പക്ഷത്തെ മാത്രമായി സംഘടിപ്പിച്ചാല്‍ സംഘമൊരിക്കലും സമാജത്തിന്റെ സംഘടനയാവില്ലെന്നും എല്ലാവരേയും ഒപ്പംചേര്‍ത്തുകൊണ്ടാണ് ഭാരതത്തെ വൈഭവപദത്തിലേക്ക് ഉയര്‍ത്തേണ്ടതെന്നുമുള്ള ഉത്തമബോധ്യം ഡോക്ടര്‍ജിക്കുണ്ടായിരുന്നു. സമ്പൂര്‍ണ്ണസമാജവും രാഷ്ട്രഭക്തിയാല്‍ പ്രേരിതരായി ധര്‍മ്മാധാരിതമായ ജീവിതം നയിക്കുമ്പോള്‍ മാത്രമേ രാഷ്ട്രവൈഭവവും സാധ്യമാവുകയുള്ളൂ. ഈ ദിശയില്‍ പ്രവര്‍ത്തിച്ച് ഭേദവ്യത്യാസങ്ങളേതുമില്ലാതെ സര്‍വരേയും സംഘടിപ്പിച്ച് അവരില്‍ രാഷ്ട്രഭക്തിയും ധര്‍മ്മബോധവും നിറക്കുകയെന്ന ദൗത്യമാണ് സ്വയംസേവകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ധര്‍മ്മാധാരിതമായ സമാജത്തിന്റെ സൃഷ്ടിക്കായി, ധര്‍മ്മാധാരിതമായി ജീവിക്കുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മാര്‍ഗ്ഗമാണ് ഡോക്ടര്‍ജി ആവിഷ്‌ക്കരിച്ചത്. ഇത് നന്നായി മനസ്സിലാക്കാന്‍ ധര്‍മ്മം എന്ന വാക്കിന്റെ പൊരുള്‍ നാമറിയേണ്ടതുണ്ട്. കാരണം പലപ്പോഴും ധര്‍മ്മം എന്ന ശബ്ദത്തെ തെറ്റായി ധരിച്ച് പലരുമിതിനെ പൂജാപദ്ധതിയുമായി ചേര്‍ത്തുകാണുന്നുണ്ട്. അഖില ഭാരതീയ സഹ വ്യവസ്ഥാ പ്രമുഖ് അനില്‍ജി ഓക്ക് ഒരിക്കല്‍ ചൂണ്ടിക്കാട്ടിയ രസകരമായ ഉദാഹരണം ഓര്‍മ്മവരുന്നു. ഈശ്വരാര്‍പ്പിതമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയോട് ഒരിക്കല്‍ താങ്കളുടെ വീട്ടില്‍ ധര്‍മ്മമാചരിക്കാറുണ്ടോയെന്ന് ഒരാള്‍ ചോദിക്കുകയുണ്ടായി. ധര്‍മ്മമെന്നാല്‍ ഈശ്വരോപാസനയാണെന്ന് ധരിച്ചിട്ടുള്ള മാന്യദ്ദേഹം ഉണ്ടെന്ന് മറുപടി നല്‍കി. ഗൃഹത്തിലങ്ങ് ആചരിക്കാറുള്ള ധര്‍മ്മങ്ങളെന്തൊക്കെയാണെന്ന ചോദ്യത്തിന് താന്‍ രാവിലെ എണീറ്റാലാദ്യം ഭൂമിദേവിയെ തൊട്ടുവണങ്ങുമെന്നും പുണ്യനദികളെ സങ്കല്പിച്ച് സ്‌നാനകര്‍മ്മാദികള്‍ ചെയ്ത ശേഷം ദിവസവും സൂര്യഭഗവാനെ വന്ദിക്കുമെന്നും ഗായത്രി ചൊല്ലുമെന്നും വീട്ടില്‍ മഹദ് ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമെന്നും ഓരോ കാര്യങ്ങളും ചെയ്യുന്നതിന് മുമ്പായി ഈശ്വരസ്മരണം നടത്തുമെന്നും വൈകിട്ട് മുടങ്ങാതെ ഭഗവാന് ആരതിയുഴിയുമെന്നും അങ്ങനെ പുലര്‍ച്ചെ ഉണര്‍ന്നുകഴിഞ്ഞാല്‍ രാത്രി ഉറങ്ങും വരെ ഈശ്വരചിന്തയാല്‍ നിരതമാണെന്റെ ഭവനമെന്നും അദ്ദേഹം വിശദീകരിച്ചു. അതുകേട്ട ചോദ്യകര്‍ത്താവ്അപ്പോള്‍ അങ്ങനെയെങ്കില്‍ ധര്‍മ്മം കുടികൊള്ളുന്ന അങ്ങയുടെ ഭവനത്തെ ധര്‍മ്മശാല എന്നു വിളിക്കാമല്ലോയെന്ന് ചോദിച്ചു. അതുകേട്ടതും എന്തസംബന്ധമാണ് നിങ്ങള്‍ പറയുന്നത്, എന്റെ വീട് ധര്‍മശാലയൊന്നുമല്ല എന്നുപറഞ്ഞ് ആ വ്യക്തി പൊട്ടിത്തെറിച്ചു. കാരണം ഉത്തരഭാരതത്തില്‍ ‘ധര്‍മ്മശാല’ എന്നുവിളിക്കുന്നത് രാത്രികാലങ്ങളില്‍ വഴിയിലകപ്പെടുന്നവര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും തങ്ങാനിടമൊരുക്കുന്ന മന്ദിരങ്ങളെയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. പാഠം പകര്‍ന്നു നല്‍കുന്നയിടത്തെ പാഠശാലയെന്നും കലകള്‍ പഠിപ്പിക്കുന്നയിടത്തെ കലാശാലയെന്നും വൈദ്യ പരിചരണം ലഭ്യമായ ഇടത്തെ വൈദ്യശാല എന്നും നമ്മള്‍ വിളിക്കുന്നു. സമാനമായി ധര്‍മ്മത്തിന്റെ ആലയമാണല്ലോ ധര്‍മ്മശാല. അങ്ങനെയെങ്കില്‍ നമ്മുടെ ഭാരതത്തില്‍ പൂജയും നാമജപവും നടക്കുന്നിടത്തെയല്ല മറിച്ച് അശരണര്‍ക്ക് ആലംബമേകുന്ന കേന്ദ്രങ്ങളെയാണ് ധര്‍മ്മശാല എന്ന് വിളിക്കുന്നത്. ധര്‍മ്മം എന്നാലെന്താണെന്നതിന്റെ ഉത്തരമാണ് ഇതിലൂടെ സ്പഷ്ടമാകുന്നത്. അവനവനുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് കരുതലേകി ഒരുവന്‍ തന്റെ ജീവിതത്തില്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെയാണ് ഭാരതം ധര്‍മ്മമെന്നു വിളിച്ചത്. വീട്ടില്‍ ഭിക്ഷക്കാരനെത്തിയാല്‍ ധര്‍മ്മം കൊടുക്കുക എന്നാണല്ലോ നമ്മള്‍ പറയാറുള്ളത്. ധര്‍മ്മമെന്നാല്‍ തനിക്കു വേണ്ടിയല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങളാണ് എന്നാണതിനര്‍ത്ഥം. ധര്‍മ്മത്തിന് നല്ലൊരു നിര്‍വചനം നല്‍കിയത് സന്യാസിവര്യനായ ശ്രീനാരായണ ഗുരുദേവനാണ്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന ലളിതമായ വരിയില്‍ കൂടി ധര്‍മ്മമെന്ന തത്വത്തെ അദ്ദേഹം സരളമായി വിളംബരം ചെയ്തു.
ലോകത്തില്‍ ഭാരതം മാത്രമാണ് ധര്‍മ്മം എന്ന തത്വത്തെ മുന്നോട്ടു വച്ചത്. ഇതിന് തത്തുല്യമായൊരു പദം ലോകത്തുള്ള ഒരു ഭാഷകളിലും നമ്മുക്ക് കാണാനാവില്ല. ഇനിയെന്താണ് ഭാരതം മുന്നോട്ടുവക്കുന്ന ധര്‍മ്മാചരണത്തിന്റെ പ്രാധാന്യമെന്ന് ചിന്തിക്കാം. ഇങ്ങനൊരു വിശദീകരണം തന്നെ നല്‍കേണ്ടി വരുന്നതെന്തുകൊണ്ടാണ്? നാം പറയാറില്ലേ കുരുടന്‍മാര്‍ രണ്ട് തരമുണ്ടെന്ന്. കണ്ണുള്ള കുരുടന്‍മാരും മറ്റൊന്ന് കണ്ണില്ലാത്ത കുരുടന്‍മാരും. ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷവും കണ്ണുള്ള കുരുടന്‍മാരാണ്. കാരണമവര്‍ കാണേണ്ടതെല്ലാം കാണുന്നില്ല. ഒരുദാഹരണം പറയാം. കുട്ടികളുടെ ശാഖയില്‍ പോവുമ്പോളൊരു ചോദ്യം ചോദിക്കാറുണ്ട്. മനുഷ്യനിലെ ഏറ്റവും വലിയ നന്മകളിലൊന്നാണ് കൃതജ്ഞതാ ഭാവം. അങ്ങനെയെങ്കില്‍ നമുക്ക് ആരോടൊക്കെ കൃതജ്ഞതയുണ്ട്? കുട്ടികളോരോരുത്തരായി മറുപടി പറഞ്ഞു തുടങ്ങും. അച്ഛനോട്, അമ്മയോട്, അധ്യാപകരോട്. അവിടെ നിര്‍ത്തും. ‘പിന്നെ?’ എന്ന ചോദ്യത്തിനവര്‍ തലപുകഞ്ഞാലോചന തുടങ്ങും. ശേഷം ബന്ധുക്കളോട്, സുഹൃത്തുക്കളോട് എന്ന് പറഞ്ഞവസാനിപ്പിക്കും. ഒരുവട്ടം കൂടി ചോദിച്ചാല്‍ അറ്റകൈയ്ക്ക് ദൈവത്തിനോട് എന്നുകൂടി പറഞ്ഞുകളയും. കുട്ടികളോട് മാത്രമല്ല മുതിര്‍ന്നവരോട് ഈ ചോദ്യമാവര്‍ത്തിച്ചാലും ഉത്തരം ഇതുതന്നെ ആയിരിക്കും.
ഇതു പറയാന്‍ കാരണം കൃതജ്ഞത എന്തിനോടൊക്കെയെന്ന് ചോദിക്കുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള പലതിനേയും കാണാനുമറിയാനും മനുഷ്യന് സാധിക്കുന്നില്ല. ഉദാഹരണത്തിന് പ്രാണവായുവില്ലാതെ അരനിമിഷം മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. ശരീരത്തിന് കുളിര്‍മ്മയേകിക്കൊണ്ട് നിരന്തരം തഴുകുന്ന, ചുറ്റും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷവായുവിന്റെ പേര് മനുഷ്യരുടെ കൃതജ്ഞതാ പട്ടികയില്‍ പെടാത്തതെന്തുകൊണ്ടാവും. ഇനി പ്രാണവായുവും അന്നവും തണലും നല്‍കി നമ്മെ പാലിക്കുന്ന സസ്യജാലങ്ങളുണ്ടല്ലോ നമ്മുടെ കണ്‍മുന്നില്‍. അവയും പട്ടികയില്‍ ഇടം പിടിക്കാത്തതെന്തുകൊണ്ടാവും? ജീവജലമേകുന്ന ഭൂമിയേയും സ്വയമെരിഞ്ഞ് പ്രകൃതിയെ നിലനിര്‍ത്തുന്ന സൂര്യനേയും നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതെന്തുകൊണ്ടാവും? അതുകൊണ്ടാണ് കണ്ണുണ്ടായിട്ടും കാണാത്ത കുരുടന്‍മാര്‍ എന്നു പറയാന്‍ കാരണം. ഇനി ഈ കണ്ട കാഴ്ചകളെ മനസ്സിരുത്തിയൊന്ന് വിചിന്തനം ചെയ്തു നോക്കൂ. അപ്പോള്‍ വലിയൊരു സത്യം നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടും. അത് മറ്റൊന്നുമല്ല, സൂര്യന്‍ മുതല്‍ സസ്യജന്തുജീവജാലങ്ങളും വായുവും ജലവും ഭൂമിയുമുള്‍പ്പെടെ പ്രപഞ്ചത്തിലെ സകല സൃഷ്ടികളും ഒന്ന് മറ്റൊന്നിനുവേണ്ടി നിലകൊള്ളുന്നതായി കാണാം. ഇങ്ങനെ എല്ലാസൃഷ്ടികളും പരസ്പരപൂരകമായി ഒന്ന് മറ്റൊന്നിനെ പോഷിപ്പിച്ച് നിലകൊള്ളുന്നതുകൊണ്ടാണ് പ്രപഞ്ചജീവിതം ആനന്ദമയമായിരിക്കുന്നത്. ഒന്ന് മറ്റൊന്നിനുവേണ്ടി നിലകൊള്ളുകയെന്നതാണ് പ്രപഞ്ചനിലനില്പിന്റെ തന്നെ അടിസ്ഥാനതത്വം. പ്രപഞ്ചത്തിനാധാരമായ ഈ തത്വത്തെയാണ് ധര്‍മ്മം എന്ന മൂന്നക്ഷരം കൊണ്ട് ഭാരതം പ്രഖ്യാപിച്ചത്.
താനുല്പാദിപ്പിച്ച പ്രകാശവും ഊര്‍ജ്ജവും ലോകത്തിന് വിട്ടുനല്‍കിയ സൂര്യനും, തങ്ങളുല്പാദിപ്പിച്ച പ്രാണവായുവും അന്നവും ഇതര ജീവജാലങ്ങള്‍ക്ക് വിട്ടു നല്‍കിയ സസ്യജാലങ്ങളും തന്റെ മടിത്തട്ടും അതിലെ ജല സ്രോതസ്സുകളും സര്‍വര്‍ക്കുമേകിയ ഭൂമിയും അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണമെന്ന നാരായണ ഗുരുദേവന്റെ ധര്‍മ്മ ദര്‍ശനത്തിന്റെ പ്രത്യക്ഷ മാതൃകകളാണ്. ഈ ധര്‍മ്മബോധത്തെ മാനവകുലം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴേ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥന സഫലമാകൂ. ഈ ദൃഷ്ടിയുള്ളില്‍ വരിച്ച് മനുഷ്യന്‍ തന്റെ ചുറ്റുമുള്ള ചരാചരങ്ങള്‍ക്കെല്ലാം കരുതലേകുമ്പോഴാണ് വസുധൈവ കുടുംബകം എന്ന പ്രഖ്യാപനവും യഥാര്‍ത്ഥ്യമാവുക.
ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അവിടെ വസിക്കുന്ന ജനതയുടെ ധര്‍മ്മബോധത്തിന് അഥവാ പരസ്പരമുള്ള കരുതലിന് ഏറെ പ്രാധാന്യമുണ്ട്. സമാജാംഗങ്ങള്‍ക്ക് പരസ്പരം കരുതലുണ്ടാവുമ്പോഴേ സമാജത്തിന് കെട്ടുറപ്പുണ്ടാവൂ. സമാജത്തിന്റെ കെട്ടുറപ്പാണ് രാഷ്ട്രത്തിന്റെ ശക്തിയായി പരിണമിക്കുന്നത്. പരസ്പരപൂരകമായി മനുഷ്യര്‍ വര്‍ത്തിക്കുന്ന സമാജത്തെയും രാഷ്ട്രത്തേയും പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ല. നിര്‍ഭാഗ്യവശാല്‍ ഈ തിരിച്ചറിവില്ലായ്മയുടെ ദുരന്തഫലം ഭാരതീയസമാജം ഏറെയനുഭവിച്ചിട്ടുണ്ട്. രണ്ട് സഹസ്രാബ്ദങ്ങള്‍ നീണ്ട അധിനിവേശം തന്നെ നല്ല ഉദാഹരണം. അന്നത്തെ നാട്ടുരാജ്യങ്ങളും ജനസമൂഹങ്ങളും ഒത്തൊരുമിച്ച് നിന്നിരുന്നെങ്കില്‍ അധിനിവേശശക്തികളെ അനായാസം തടുക്കാമായിരുന്നു. ഭാരതമൊരിക്കലും ഖണ്ഡിതമാവുകയില്ലായിരുന്നു. കേരളത്തില്‍ തന്നെ 1921 ല്‍ നടന്ന മാപ്പിള ലഹള നമ്മുക്കറിയാം. അന്ന് ഹാലിളകിയ മാപ്പിളമാര്‍ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ എണ്ണമുണ്ടായിട്ടും ആ പൈശാചിക കൃത്യത്തെ തടുക്കാനാവാതെ ഹിന്ദുസമാജം നിസ്സഹായാവസ്ഥയില്‍ ആണ്ടുപോയത് പരസ്പരമുള്ള കരുതലില്ലായ്മ മൂലമായിരുന്നു. അര്‍ത്ഥം ഒരു സമാജത്തിനും രാഷ്ട്രത്തിനും അഭ്യുന്നതി കൈവരണമെന്നുണ്ടെങ്കില്‍ ജനതക്ക് കരുതലെന്ന ധര്‍മ്മബോധം ഉണ്ടാവണമെന്നു സാരം.
പരംപൂജനീയ ഡോക്ടര്‍ജി ധര്‍മ്മബോധത്തിന്റെ പ്രാധാന്യത്തെ നല്ലവണ്ണം ഉള്‍ക്കൊണ്ടുകൊണ്ടാണ് 1925 ല്‍ സംഘസ്ഥാപനം നടത്തിയത്. സ്വയം ആശയം പകര്‍ന്ന് ചിട്ടപ്പെടുത്തിയ സംഘ പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ സംഘത്തിന്റെ ലക്ഷ്യം പരാമര്‍ശിക്കുന്ന ഭാഗത്താണിത് വിശദമാക്കിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ പരമമായ വൈഭവമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അത് നേടിയെടുക്കാന്‍ ധര്‍മ്മസംരക്ഷണമെന്ന മാര്‍ഗത്തെ സംഘം സ്വീകരിച്ചിരിക്കുന്നു. ആ ദിശയില്‍ ലക്ഷ്യപ്രാപ്തിക്കായി ധര്‍മ്മിഷ്ഠരായ വ്യക്തികളുടെ നിര്‍മ്മാണമാണ് സംഘശാഖയിലൂടെ നടക്കുന്നത്. ധര്‍മ്മത്തിന്റെ മുഖമുദ്ര പരസ്പരമുള്ള കരുതലും പോഷണവുമാണെന്ന് പറഞ്ഞിരുന്നല്ലോ. അങ്ങനെയെങ്കില്‍ ഈ മനോഭാവത്തെ വളര്‍ത്താന്‍ ശാഖയിലെന്തു പദ്ധതിയാണുള്ളതെന്ന് നോക്കാം.
ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ശാഖയില്‍ കളിക്കുന്ന ഒരു കളിയാണ്. കളിയുടെ പേര് സഹായതാ. ഇത് വിശ്രമയിലുള്ള ഒരു കുഞ്ഞ് തൊടീല്‍ കളിയാണ്. ശിക്ഷകന്‍ നിശ്ചയിക്കുന്ന ഒരാള്‍ മറ്റുള്ളവരെ തൊടാന്‍ ചെല്ലും. പക്ഷേ കളിയിലൊരു വ്യവസ്ഥയുണ്ട്, രണ്ടുപേര്‍ ചേര്‍ന്ന് നിന്നാല്‍ തൊടാനാവില്ല. കളി തുടങ്ങാനുള്ള സൂചന ലഭിച്ചാല്‍ എല്ലാവരും ഓടും. തൊടാന്‍ ചുമതലപ്പെടുത്തിയയാള്‍ ഓടുന്നവരിലാരെയെങ്കിലും തൊടുമെന്ന ഘട്ടം വന്നാല്‍ അയാള്‍ സഹായതാ എന്നുറക്കെ മറ്റുള്ളവരോട് വിളിച്ചുപറയും. സഹായതാ എന്നുവിളിച്ച് സഹായമഭ്യര്‍ത്ഥിക്കുന്നത് കേട്ടാലുടന്‍ ഓടുന്നവരില്‍ ആരെങ്കിലും വന്നയാളെ ചേര്‍ത്ത് നിര്‍ത്തി തൊടാന്‍ വരുന്നയാളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കും. ഇവിടെ സഹായമഭ്യര്‍ത്ഥിച്ചയാളെ രക്ഷിക്കാന്‍ മുതിരുന്നയാള്‍ ആ ഉദ്യമത്തിനിടയില്‍ തന്നെ തൊടാനിടയുണ്ടെന്നും കളിയില്‍ നിന്ന് ഒരുപക്ഷേ പുറത്താക്കപ്പെട്ടേക്കായും പിന്നീട് അസുഖബാധിതനായി നിര്‍ഭാഗ്യവശാല്‍ നമ്മെ വിട്ടുപിരിഞ്ഞുപോവുകയും ചെയ്ത മുതിര്‍ന്ന സ്വയംസേവകന്‍ മേജര്‍ ലാല്‍കൃഷ്ണയെയാണ്.ഒരുപക്ഷേ പുറത്താക്കപ്പെട്ടേക്കാമെന്നതും വകവെക്കാതെയാണ് കൂടെയുള്ളയാളെ രക്ഷിക്കാനോടിയെത്തുക. തന്നെക്കുറിച്ച് കുറച്ച് മാത്രം ചിന്തിക്കുന്നവര്‍ക്കേ മറ്റുള്ളവര്‍ക്ക് കരുതലേകാനാവൂ. ഇതുപറയുമ്പോള്‍ മനസ്സിലോര്‍മ്മ വന്നത് ഒരു വര്‍ഷം മുമ്പ് തന്റെ ശരീരത്തെക്കുറിച്ചധികം വേവലാതിപ്പെടാതെ പ്രളയദുരന്തമുണ്ടായ സ്ഥലത്ത് സേവനമനുഷ്ഠിക്കുകയും പിന്നീട് അസുഖബാധിതനായി നിര്‍ഭാഗ്യവശാല്‍ നമ്മെ വിട്ടുപിരിഞ്ഞുപോവുകയും ചെയ്ത മുതിര്‍ന്ന സ്വയംസേവകന്‍ മേജര്‍ ലാല്‍കൃഷ്ണയെയാണ്.
രാഷ്ട്രം വിവിധങ്ങളായ ഭീഷണികള്‍ നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം സ്വയംസേവകരുടെ ഈവിധമുള്ള ഉയര്‍ന്ന ചിന്ത സമാജം കണ്ടിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് തങ്ങളെ കുറിച്ചധികം ചിന്തിക്കാതെ സ്വയംസേവകര്‍ സമരമുഖത്തിറങ്ങിയത് ചരിത്രമാണല്ലോ. അന്ന് ക്രൂരമായ മര്‍ദ്ദനമേറ്റ് അസ്ഥികളൊന്നൊനായി നുറുങ്ങിയപ്പോഴും രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും രക്ഷക്കായി നാം നിലകൊണ്ടു. യുദ്ധവേളകളില്‍ സൈന്യത്തിന് പിന്നില്‍ രണ്ടാം നിരയായി പ്രവര്‍ത്തിച്ച് ജീവിതമര്‍പ്പിച്ച സ്വയംസേവകരും ചരിത്രത്തില്‍ ഒട്ടനവധിയുണ്ട്. ഈ കരുതലിന്റെ ഭാവം നമ്മുടെ മനസ്സില്‍ വളര്‍ത്താന്‍ സഹായത പോലുള്ള ചെറിയ ചെറിയ കളികളൊഴിച്ചാല്‍ ഒരു മണിക്കൂര്‍ ശാഖയില്‍ പ്രത്യേകിച്ച് വിശേഷ പരിശീലനങ്ങളൊന്നുമില്ല. ഇതു ചിന്തിക്കുമ്പോഴാണ് സത്യത്തില്‍ ശാഖയില്‍ നാം കളിക്കുന്ന ചെറിയ കളികളുടെ യഥാര്‍ത്ഥ വലുപ്പം തിരിച്ചറിയുന്നത്.