ഡോ. മധു മീനച്ചിലിന്റെ പാക്കനാര്‍ തോറ്റം എന്ന കവിതാസമാഹാരം താന്‍ വിശ്വസിച്ചുപോരുന്ന ആശയത്തിന്റെ കാഴ്ചകളെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരമായ ‘മഴ നനഞ്ഞുപോയ പെങ്ങളി’ല്‍ ഏറിയ കൂറും ആത്മനിഷ്ഠമായിരുന്നു കവിതകളെങ്കില്‍ പാക്കനാര്‍ തോറ്റത്തില്‍ അത് ആത്മാവര്‍പ്പിച്ച ആദര്‍ശങ്ങളിലേക്ക് ചിറകുവെച്ചുയരുന്നു.
ആശ്രമങ്ങളിലെ മുനികുമാരന്മാരിലെവിടെയാണ് കവിത പിറക്കുന്നതെന്ന് ഒരു പരിഹാസം പുരോഗമനക്കാര്‍ പലപാട് ഉയര്‍ത്തിയിട്ടുണ്ട്. കവിത വികാരാവേശത്തിന്റെ പരകാഷ്ഠയില്‍ പിറക്കുന്ന ഒന്നാണെന്ന് നിനച്ചുപോയവരുടെ വിലയിരുത്തലുകളാണത്. നമുക്ക് കവിതകള്‍ പിറന്നതത്രയും മുനിവാടങ്ങളിലാണെന്നത് അറിയാത്തവരാണവര്‍. പൂ വിരിയുന്നതും പുഴയൊഴുകുന്നതും നിലാവ് പൊഴിയുന്നതും മുകില്‍ ചിരിക്കുന്നതും മണ്ണ് മഴയില്‍ കുളിരുന്നതും മഞ്ഞുതിരുന്നതുമൊക്കെ ആസ്വദിക്കാനും ആസ്വദിപ്പിക്കാനും നിയോഗിക്കപ്പെട്ടവരാണ് കവികളെന്നതാണ് അവരുടെ മതം. അവിടെ ശകുന്തങ്ങള്‍ക്കൊപ്പം കളിച്ചുവളരുന്ന ഒരു പെണ്‍കൊടിയെ സങ്കല്പിക്കാനാകില്ല. സിംഹത്തിന്റ വായ് പിളര്‍ന്ന് നോക്കിച്ചിരിക്കുന്ന കുരുന്നിനെ വരച്ചിടാനാവില്ല, ഒരു ഓടക്കുഴല്‍പാട്ടില്‍ തലയാട്ടി കാതോര്‍ക്കുന്ന പൈക്കിടാങ്ങളെ, തരുവല്ലീലതകളെ കാണാനാവില്ല… അവരുടെ വരികളില്‍ മാനിനോടും മയിലിനോടും മാനിനിയായ സീതയെ എങ്ങാനും കണ്ടോ എന്ന് ആരാഞ്ഞുഴറുന്ന രാഘവനെ കാണാനാവില്ല…. പ്രകൃതിയില്‍ നിന്ന് വേറിട്ടതല്ല ഭാരതീയന്റെ ജീവിതം.
‘മധുരമീനാക്ഷിതന്‍ മധുരക്കരിമ്പുനീര്‍ ഒഴുകിപ്പരന്നതാണരിയ മീനച്ചിലാര്‍’ എന്ന് ഡോ: മധു എഴുതുമ്പോള്‍ പുനര്‍ജനിക്കുന്നത് ആശ്രമവാടത്തില്‍ പിറന്ന കവികളുടെ സംസ്‌കൃതിയാണെന്ന് പറയാതെ വയ്യ.
രാത്രിയില്‍ പൂക്കുന്ന നിശാഗന്ധികളാണ് ഋഷിവാടങ്ങളില്‍ പിറന്ന കവിതകള്‍ പലതും. സ്വര്‍ഗീയ പരമേശ്വര്‍ജി പാടിയതു പോലെ ക്ഷണം കൊണ്ട് മൃത്യുവെ വിജയിച്ചവ. കാലം അവയെ പിന്നെത്രയോ രാവുകളില്‍ പാടിവിരിയിച്ചു. അവ വിരിയുന്നത് കാണാന്‍ അമാവാസിരാവില്‍ നിമേഷങ്ങളെണ്ണി തപം ചെയ്തു കണ്ണ് ചിമ്മാതെ കാത്തിരുന്നിട്ടുണ്ട്. ലോകത്തിനും കാലത്തിനും സുഗന്ധം പരത്താന്‍ വിരിയുന്ന കവിതകളാണ് ധര്‍മ്മചിന്തയുടെ തപോവനങ്ങളില്‍ വിടര്‍ന്നു വിലസുന്നതെന്ന് സാരം.
നിളാതടമാണ് ക്ലാസിക്കല്‍ കലയുടെയും എഴുത്തിന്റെയും ഈറ്റില്ലമെന്ന് ഒരു പൊതുമൊഴിയുണ്ട്. അതിനെ പരിഹസിച്ചുകൊണ്ടാണ് മുമ്പൊരു എഴുത്തുകാരന്‍ ‘ഒരാ ണും പെണ്ണും നിളയുടെ തീരത്ത് ആടിപ്പാടി നടന്നാല്‍ അത് ക്ലാസിക്കല്‍ പ്രേമവും മീനച്ചിലാറിന്റെ തീരത്തായാല്‍ അത് പൈങ്കിളിയുമാകുമോ’ എന്ന് അല്പം ക്ഷുഭിതനായത്.
സഞ്ചാരിയായ കവിയാണ് ഡോ: മധു. കാഴ്ചകള്‍ മാത്രമല്ല അകക്കാഴ്ചകളാണ് ആ കവിതകളുടെ അകക്കാമ്പാവുന്നത്. അതുകൊണ്ടാണ് മീനച്ചിലാറിന്റെ തീരത്തുനിന്ന് വരുന്ന ഈ കവിക്ക് മീനാക്ഷിയാറിന്റെ പേരും പെരുമയും പാടിത്തോറ്റാന്‍ കഴിയുന്നത്. ഒരു സംസ്‌കാരത്തിന്റെ ഒഴുക്കാണത്. ‘ഗൗണമാമുനിയുടെ തീര്‍ത്ഥപാത്രം മറിഞ്ഞുകവിഞ്ഞുപരന്നവള്‍, ഇവള്‍ ഞങ്ങള്‍തന്‍ പുണ്യഗംഗ’ എന്ന ഗര്‍വാണ്, അന്തസ്സാണ് പാക്കനാര്‍തോറ്റത്തിന്റെയാകെ അഭിമാനം.
മീനച്ചിലാര്‍ പകര്‍ന്ന സംസ്‌കൃതിയുടെ നഗരവര്‍ത്തമാനങ്ങള്‍ പാലയിലേക്കും പൂഞ്ഞാറിലേക്കും ഒക്കെ ഒഴുകിപ്പരക്കുന്നത് പുതിയ തലമുറ അത്ഭുതത്തോടെയും ആദരവോടെയും കണ്ടുനില്‍ക്കും. ‘ശ്രീപോര്‍ക്കലിതന്നുപാസകരാം നാടുവാഴികള്‍ തീര്‍ത്തതാം പള്ളി അള്‍ത്താരകള്‍
ഒക്കെ സ്‌നേഹത്തിന്‍ മതാതീത സൗഹൃദഹൃത്തുകള്‍ പൂത്ത നദീതടവാഴ്‌വുകള്‍…
പലരും പറയാന്‍ മടിച്ച് മറച്ചുപിടിച്ചവ…. മീനാക്ഷിയാറിന്റെ തീരത്തെ മണ്ണ് തൊട്ട് നെറ്റിയില്‍ വെക്കാന്‍ തോന്നുന്ന വര്‍ത്തമാനങ്ങള്‍…
മലയാളത്തിന്റെ ഭാഗ്യ, ദൗര്‍ഭാഗ്യങ്ങളെ തോറ്റിയുണര്‍ത്തുക എന്ന ദൗത്യമുണ്ട് ഈ കവിതകള്‍ക്ക് പിന്നില്‍. അതുകൊണ്ട് കൂടിയാണ് നിത്യസഞ്ചാരിയായ കവിയുടെ കാഴ്ചകള്‍ അകക്കാഴ്ചകളാകുന്നത്….. ആറ്റുവേലച്ചന്തവും ചൂട്ടുപടയണിക്കാഴ്ചയും തിരുവോണത്തോണിയെഴുന്നെള്ളത്തുമൊക്കെ തോരാമഴയത്ത് തിണ്ണയില്‍ കാല്‍നീട്ടിയിരുന്നോതുന്ന പഴംപാട്ടിലെ വര്‍ത്തമാനങ്ങള്‍ മാത്രമാവുകയും നദി ചര്‍മ്മണ്വതിക്ക് തുല്ല്യം ഇറച്ചിയും എല്ലുമടിഞ്ഞ് മുടിയുകയും ചെയ്യുന്ന വര്‍ത്തമാനത്തിലാണ് ആശ്രമവാടത്തില്‍ നിന്ന് മീനാക്ഷിയാര്‍ മധുരക്കരിമ്പുനീര്‍ പോലെ വായനക്കാരിലേക്ക് മെല്ലെ ഒഴുകിപ്പരക്കുന്നത്…. ഓര്‍മ്മയായും ഓര്‍മ്മിപ്പിക്കലായും.
കാലനെയും കൂസാത്ത, മൊഴികളില്‍ അഗ്നി സൂക്ഷിക്കുന്ന നേരിന്റെ നേര്‍മൊഴി ഉടുക്കിലുണര്‍ത്തുന്ന പാണനാരാണ് കവിയുടെ ആദര്‍ശം. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന ബാല്യമല്ല, അധികാരത്തിന്റെ നഗ്നതയ്‌ക്കെതിരെ അടരിന്‍ പടപ്പാട്ട് കെട്ടിനല്‍കുന്ന ധീരതയാണ് കവിക്ക് വേണ്ടതെന്ന പ്രഖ്യാപനമുണ്ട് പാണനാര്‍ എന്ന കവിതയില്‍.
ആര്‍ഷമാണ് ഭാഷ. കാലികതയോട് പുറംതിരിയുന്ന നിഷ്പക്ഷതയുടെ കാപട്യം തെല്ലുമില്ലാത്തതാണ് സമീപനം. ഇതൊക്കെക്കൊണ്ടുതന്നെ സമകാലകവികളുടെ കൂട്ടത്തില്‍ നിന്ന് മാറി ലക്ഷ്യബോധമുള്ള കവിതകളുടെ ഉടയോന്‍ എന്ന് നിസ്സംശയം വിളിക്കാവുന്ന തലമുണ്ട് മീനച്ചില്‍ കവിതകള്‍ക്ക്. പള്ളിവേട്ട എന്ന കവിത കേരളത്തിനുള്ള ഉണര്‍ത്തുപാട്ടാണ്. ഭാര്‍ഗവരാമന്‍ സ്രഷ്ടാവും കൊടുങ്ങല്ലൂര്‍ ഭദ്ര ഭരദേവതയും കരിമലവാസന്‍ ശബരിഗിരീശന്‍ സാക്ഷാല്‍ മണികണ്ഠനയ്യപ്പന്‍ കാവലാളുമായ കേരളം എന്ന് പണ്ടേ നിരീക്ഷിച്ച മഹാകവി പി.കുഞ്ഞിരാമന്‍നായരുടെ ആദര്‍ശത്തിന്റെ പാതയിലാണ് ഈ കവിയും വില്ലുകുലയ്ക്കുന്നത്. അതുകൊണ്ടാണ്
വില്ലാളിവീരാ വരൂ യോഗനിദ്രയില്‍
നിന്നുണര്‍ന്നീ മലനാടിനെ കാക്കുവാന്‍
കണ്‍തുറക്കൂ ചുരികായുധനേ
കുലവില്ലെടുക്കൂ പള്ളിവേട്ടയ്ക്കു നേരമായ്… എന്ന് ഈ കവിക്ക് ഉറക്കെ നെഞ്ചുനീറി വിളിക്കാന്‍ സാധിക്കുന്നത്.
ഭവിഷ്യപുരാണം എന്ന കവിത പ്രതികരണത്തിന്റെ എരികനല്‍ വരികളാല്‍ തീര്‍ത്തെടുത്തതാണ്.
അരചരധര്‍മ്മികളാകുമ്പോള്‍ പുരമെരിയും വറുതിത്തീപടരും
എന്നൊക്കെയുള്ളവരികള്‍ ധര്‍മ്മം അഴിഞ്ഞുവീണ എല്ലാ കാലത്തേക്കുമുള്ള വിരല്‍ചൂണ്ടലാണ്.
ചിങ്ങനിലാവ് മറഞ്ഞു മരണം
പൂക്കളമിട്ടൊരു മുറ്റത്ത്
ഏങ്ങലടിച്ചു വിളിക്കുന്ന മലയാളിയുടെ സമകാലദുരിതത്തിന്റെ കാഴ്ചകളില്‍ വെന്തുനീറാത്തവന്‍ മനുഷ്യനാകുന്നില്ല. പിന്നല്ലേ കവിയാകുന്നത്….
സെലക്ടീവ് ഇടപെടലുകളുടെ ലോകത്തുനിന്നുകൊണ്ടാണ് ഒരു കവി ധര്‍മ്മത്തിന് വേണ്ടി തൂലിക ഉയര്‍ത്തുന്നത്. ദാരികവാഴ്‌വിന്‍ പൊറുതിക്കേടില്‍ നാട് വലയുമ്പോള്‍
തിരുനാന്ദകവാളാലുടനെ രുധിരപ്പേമാരികള്‍ ചൊരിയൂ
തിരുനെറ്റിക്കണ്ണാലമ്മേ കല്പാന്തതീയെരിയിക്കൂ എന്ന് പ്രാര്‍ത്ഥിക്കുന്നത് കാലത്തിന്റെ ധര്‍മ്മമാണെന്ന് അറിയുന്നവനാണ് കവിയാണ്….
പാക്കനാര്‍ തോറ്റം പോരാട്ടത്തിന്റെ ശംഖധ്വാനമാണ് മുഴക്കുന്നത്. നേരുനെറികള്‍ പുലര്‍ന്നുകാണാന്‍ പാടി നാട് നിറഞ്ഞവന്റെ പാട്ടുകളാണ്.
ഒറ്റ ജീവിതത്തില്‍ പല വേഷമുണ്ട് കവിക്ക്. പത്രാധിപരായി, നാടകകാരനായി, സംഘാടകനായി, പിന്നെ സഞ്ചാരിയായി. പല വേഷമാണെങ്കിലും ധര്‍മ്മമൊന്ന് എന്ന് അറിയുന്നിടത്തുനിന്നാണ് ഈ കവി വരുന്നത്.
കൊലമരച്ചോട്ടില്‍ നിന്നൊരു കവി വരുന്നൂ എന്നൊക്കെ പലരും പണ്ട് നമ്മളെ പാടിപ്പേടിപ്പിച്ചിട്ടുണ്ട്. അമ്മാതിരി കവികളുടെ മുന്നില്‍ പോലും പോകാന്‍ വായനക്കാരന്‍ ഭയക്കും. നിരാശയും വിഷാദാത്മകത്വവും കൊടിപ്പടമാക്കിയ തരളവികാരങ്ങള്‍ കുത്തിനിറച്ച കവിതകളുടെ പെയ്ത്തുകാലത്തിനിടയിലാണ് പാക്കനാര്‍ത്തോറ്റമെത്തുന്നത്. നന്മയുടെ പുലരികളാണ് ഉന്നം. അമ്മ മൂകാംബയാണ് മുന്നില്‍…. പിറന്നിടത്തിന്റെ മഹിമ പാടുവാന്‍ മടികാട്ടാത്ത പാണനാരുടെ കല്പനകളാണ് ഈ തോറ്റമത്രയും.
പ്രസാധകരംഗത്ത് തുടക്കം കുറിക്കുന്ന വേദബുക്‌സിന്റെ നിലപാട് പ്രഖ്യാപനം കൂടിയാണ് പാക്കനാര്‍തോറ്റം.