ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളുടെ പരീക്ഷണശാലയായിരുന്ന തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ് സഭ മതപരിവര്‍ത്തനങ്ങള്‍ നടത്തിയത് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടാണ്. മരണാനന്തരം ഉയര്‍ത്തെഴുന്നേല്‍പ്പും സ്വര്‍ഗരാജ്യവും മാത്രം പറഞ്ഞാല്‍ മതംമാറ്റം നടക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. പകരം ഭൗതികലോകത്തെ സൗകര്യങ്ങള്‍ ഒന്നൊന്നായി അവര്‍ വാഗ്ദാനം ചെയ്തു. കൂടാതെ പണവും -മാനവികതയോ ദൈവസ്‌നേഹമോ ഒന്നുമല്ല മതം മാത്രമായിരുന്നു ആനുകൂല്യങ്ങളുടെ അടിസ്ഥാനം. എവിടത്തെയും പോലെ തിരുവിതാംകൂറിലെയും എല്ലാ സാഹചര്യങ്ങളെയും അവര്‍ അതിനായി ചൂഷണം ചെയ്തു.
അക്കാലത്ത് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ് ഊഴിയം വേല. സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയെക്കരുതി സൗജന്യ നിരക്കില്‍ ചെയ്യുന്ന ജോലിയാണിത്. റോഡുകള്‍, തോടുകള്‍, പാലങ്ങള്‍, സത്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ പൊതുവായവയെല്ലാം നിര്‍മിച്ചിരുന്നത് ഊഴിയം വേല സമ്പ്രദായം വഴിയായിരുന്നു. സര്‍ക്കാരിന്റെയും ക്ഷേത്രങ്ങളുടെയും ജോലികളായിരുന്നു ഈ ഗണത്തില്‍ പെട്ടിരുന്നത്. നായരില്‍ താഴെ വരുന്ന ജാതികളാണ് ഇത്തരം ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. ഇവര്‍ കാര്‍ഷിക മേഖലയിലും നിര്‍മാണ തൊഴിലാളികള്‍ എന്ന നിലയിലും ജോലി ചെയ്തിരുന്നു.
നായര്‍ സമുദായത്തിന് രാജാധികാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും കാവല്‍ക്കാര്‍ ആയിരുന്നു. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുക, വഴിയാത്രക്കാരെ സംരക്ഷിക്കുക. രാജാവിനും കൊട്ടാര ഉദ്യോഗസ്ഥര്‍ക്കും അകമ്പടി പോകുക, തോട്ടങ്ങള്‍ക്കും കൃഷിഭൂമികള്‍ക്കും കാവല്‍ നില്‍ക്കുക, നികുതി പിരിച്ച് രാജ്യത്തിന് വരുമാനം ഉണ്ടാക്കുക എന്നിങ്ങനെയായിരുന്നു പണികള്‍. ഇതില്‍ നികുതി പിരിവിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ നായന്മാരെ മറ്റു സമുദായങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. തിരുവിതാംകൂറിനെക്കുറിച്ചുള്ള പല ചരിത്ര പുസ്തകങ്ങളിലും നായര്‍ സമുദായത്തിന് വില്ലന്റെ പരിവേഷമുണ്ട്.
തിരുവിതാംകൂറിലെ ജനങ്ങള്‍ ആ രാജ്യത്തെ കണ്ടിരുന്നത് ശ്രീപത്മനാഭ സ്വാമിയുടെ രാജ്യമായിട്ടായിരുന്നു. 1749 ല്‍ മാര്‍ത്താണ്ഡവര്‍മ രാജാവ് താന്‍ ഇതുവരെ നടത്തിയിട്ടുള്ള യുദ്ധങ്ങള്‍ക്കും ഹിംസകള്‍ക്കും പരിഹാരമായി തന്റെ രാജ്യത്തെ ശ്രീപത്മനാഭ സ്വാമിക്ക് അടിയറവ് വെച്ച് സമര്‍പ്പിച്ച് ശ്രീപത്മനാഭ ദാസനായി ഭരണം നടത്തുവാന്‍ തുടങ്ങിയിരുന്നു. ശ്രീ പത്മനാഭന്റെ മണ്ണ് എന്നാണ് തിരുവിതാംകൂര്‍ അറിയപ്പെട്ടിരുന്നത്. ഈ ഒരു വികാരം തിരുവിതാംകൂറില്‍ ആകെ ഉണ്ടായിരുന്നു. ഊഴിയം വേലയിലൂടെ രാജ്യത്തിന് ചെയ്യുന്ന പണികള്‍ പത്മനാഭസ്വാമിക്ക് ചെയ്യുന്ന പണികളായി സമൂഹം കണക്കാക്കിയിരുന്നു.
ഊഴിയം വേല ചെയ്യുന്ന വ്യക്തിക്ക് ദൈനംദിന ചിലവുകള്‍ക്കും സമ്പാദനത്തിനുമായി ക്ഷേത്രം വക സ്ഥലങ്ങള്‍ കൃഷി ചെയ്യുവാന്‍ കൊടുത്തിരുന്നു. എത്ര കൃഷി വേണമെങ്കിലും ചെയ്യാം. ഇതിനൊരു പ്രതിഫലം ഉടമക്ക് നല്‍കണം. പാട്ടവ്യവസ്ഥ എന്നൊക്കെ അറിയപ്പെടുന്ന ആ സമ്പ്രദായം ഇന്നും ഉണ്ട്. ജോലിക്ക് ഭക്ഷണം എന്നതായിരുന്നു ഊഴിയത്തിലെ ഒരു പ്രതിഫല രീതി. സാധനങ്ങളും പ്രതിഫലമായി നല്‍കുന്നതായിരുന്നു മറ്റൊരു രീതി. യുദ്ധങ്ങളും ആക്രമണങ്ങളും ഉണ്ടാകുമ്പോള്‍ കൃഷിഭൂമി അടക്കമുള്ള സ്വത്തുക്കള്‍ നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഇവ ക്ഷേത്രസ്വത്തിന്റെ ഭാഗമാക്കി സംരക്ഷിക്കപ്പെടുന്ന ഒരു രീതി അക്കാലത്തുണ്ടായിരുന്നു. ക്ഷേത്രസ്വത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ വ്യക്തികള്‍ സംരക്ഷിതമായി സമര്‍പ്പിച്ച ഭൂമികളായിരുന്നു. ക്ഷേത്ര ഭൂമികള്‍ എന്ന നിലയില്‍ ഈ ഭൂമികളിലും ഊഴിയം വേല നടന്നിരുന്നു. രാജ്യത്തെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും ഉല്‍പ്പാദനവും നിലനിര്‍ത്തുന്നതില്‍ ഈ സമ്പ്രദായത്തിന് വലിയ പങ്കുണ്ടായിരുന്നു. കാര്‍ഷിക രംഗത്ത് പണിയെടുക്കുന്നവര്‍ക്ക് വിളവിന്റെ മൂന്നിലൊന്നായിരുന്നു പ്രതിഫലം.
പിന്നിട് ഈ ഊഴിയംവേല പല ഭാഗത്തും ചൂഷാണാധിഷ്ഠതമായി മാറി എന്നതാണ് ചരിത്രം. ശ്രീ പത്മനാഭസ്വാമിക്ക് വേണ്ടി ജോലി ചെയ്യുന്ന കൂട്ടത്തില്‍ തങ്ങളുടെ കൃഷിയിടങ്ങളിലും മറ്റും ഊഴിയം വേല ചെയ്യിക്കുവാന്‍ ജന്മിമാര്‍ തുടങ്ങി. ബ്രാഹ്മണര്‍, നമ്പൂതിരിമാര്‍, പോറ്റിമാര്‍, നായര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവരുടെ പറമ്പുകളിലെ പണികള്‍ ഊഴിയത്തിന്റെ പേരില്‍ ചെയ്യിപ്പിക്കുവാന്‍ തുടങ്ങി. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുവാനോ കൃഷിഭൂമി പരിചരിക്കുവാനോ കൃഷിക്കാര്‍ക്ക് സമയം ഇല്ലാതെ വന്നു.ഇത് ഈ വേലയില്‍ ഏര്‍പ്പെടുന്ന ജനവിഭാഗങ്ങളില്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കി.
തിരുവിതാംകൂറിലെ ജനങ്ങള്‍ ക്ഷേമരാഷ്ട്രത്തിനായി അടക്കുന്ന നികുതി പണം പല പല നികുതികളായി ബ്രിട്ടീഷ് കമ്പനി കൊണ്ടുപോകുകയായിരുന്നു. നികുതി വര്‍ദ്ധനവിന്റെ കുറ്റം രാജാവിനും ഗുണം സായിപ്പിനുമായിരുന്നു. ബ്രിട്ടീഷ് കമ്പനി അവര്‍ സ്വമേധയാ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സൈനിക സഹായ നികുതിക്ക് വേണ്ടി രാജാവിനെ നിര്‍ബന്ധിക്കുമ്പോഴൊക്കെ രാജാവ് നികുതി കൂട്ടും. ഇത് മൂലം രാജ്യവും ജനങ്ങളും ദുരിതത്തിലായിരുന്നു. കിട്ടുന്നതു കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥ. പലപ്പോഴും നികുതി വര്‍ദ്ധനവും നിര്‍ബന്ധിത പിരിവും ഉണ്ടായി. നികുതി പിരിക്കുവാന്‍ പോകുന്നത് നായന്മാരാണ്. നായര്‍ ഗുമസ്തന്മാരുടെ മാടമ്പിസ്വഭാവവും അധികാര ഭാവവും ഇവര്‍ക്കെതിരെ മറ്റു സമുദായങ്ങളെ ഒന്നിപ്പിച്ചിരുന്നു. ജനങ്ങള്‍ ദുരിതത്തിലായി. ഈ ദുരിതത്തിനെല്ലാം കാരണം രാജഭരണമാണെന്ന് മിഷണറിമാര്‍ നന്നായി തന്നെ പ്രചരണം നടത്തിയിരുന്നു. ഹിന്ദു മതംമാറി ക്രിസ്ത്യാനിയായാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് സഭകള്‍ പ്രചരിപ്പിച്ചിരുന്നു. മതം മാറി ക്രിസ്ത്യാനികളായവരെ ഇത്തരം പ്രചരണങ്ങള്‍ക്കായി മിഷണറിമാര്‍ നന്നായി തന്നെ ഉപയോഗിച്ചിരുന്നു. ഇവര്‍ക്ക് ഇഷ്ടം പോലെ പണവും പുതിയ വസ്ത്രങ്ങളും സമൂഹത്തില്‍ ചില വിശേഷ ഇളവുകളും സ്ഥാനങ്ങളും സായിപ്പ് നല്‍കി. മതം മാറിയവര്‍ക്ക് രാജ്യത്തേക്കാള്‍ കുറ് സായിപ്പിനോടായിരുന്നു.
ബ്രിട്ടനില്‍ നിന്ന് നിയന്ത്രിക്കാവുന്ന രീതിയിലുള്ള വളരെ കേന്ദ്രീകൃതമായ ഒരു സംവിധാനത്തിന്റെ കീഴിലാണ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ കമ്പനി ഭരണവും മിഷണറി പ്രവര്‍ത്തനവും പോയിരുന്നത്. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമ സംവിധാനം തന്നെ ഉണ്ടായിരുന്നു.മതപരിവര്‍ത്തന പരിപാടികള്‍ക്ക് പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് വലിയ സാമ്പത്തിക സഹായങ്ങളാണ് കിട്ടിക്കൊണ്ടിരുന്നിരുന്നത്. സഭകള്‍ കൃത്യമായി ഇവിടത്തെ മതപരിവര്‍ത്തന വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ സഭാ ആസ്ഥാനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കണം.ഈ റിപ്പോര്‍ട്ടുകള്‍ നോക്കിയിട്ടാണ് സാമ്പത്തികം അടക്കമുള്ള മറ്റ് സഹായങ്ങള്‍ നല്‍കുക. ഇങ്ങനെയുള്ള സഹായങ്ങള്‍ കുടുതല്‍ കുടുതലായി കിട്ടുന്നതിന് വേണ്ടി ഇവിടത്തെ മതപരിവര്‍ത്തനക്കാര്‍ കമ്പനിക്കും സഭാ നേതൃത്വത്തിനും ഇവിടെ നിന്ന് റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നു. യൂറോപ്പില്‍ നിന്ന് മിഷണറി പ്രവര്‍ത്തനത്തിനായി വന്നവര്‍ പണം ലക്ഷ്യം വെച്ച് എഴുതിയുണ്ടാക്കിയ ഈ റിപ്പോര്‍ട്ടുകള്‍ പലതും അതിശയോക്തികരവും അസത്യങ്ങളുമായിരുന്നു. ഇവിടത്തെ സാമൂഹ്യാവസ്ഥയേയും കീഴ്‌വഴക്കങ്ങളെയും പരമാവധി താറടിച്ച് കാണിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇവര്‍ എഴുതിവിട്ടത്. സാമൂഹ്യ ദയനീയത കൂടുംതോറും മതപരിവര്‍ത്തനത്തിനുള്ള സാദ്ധ്യതകള്‍ കൂടുതലുണ്ടെന്ന് സഭാ നേതൃത്വം മനസിലാക്കി അതിനനുസരിച്ച് കൂടുതല്‍ പണം അയച്ചുതരണമെന്നതാണ് ലക്ഷ്യം. മതപരിവര്‍ത്തന ലക്ഷ്യത്തോടെ വന്ന പാശ്ചാത്യ ചരിത്രകാരന്മാരുടെ രചനകളില്‍ ഭൂരിഭാഗവും തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഏകപക്ഷീയ ചരിത്രരചന നടത്തിയ പലരും പിന്നീട് വലിയ ചരിത്രകാരന്മാരായി ഘോഷിക്കപ്പെടുകയും ഇവരുടെ തിരക്കഥകള്‍ ചരിത്ര സത്യം എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഊഴിയം വേലക്കായി കൃഷി ഭൂമി ഉഴുന്നതിന് പോത്തിനെ കിട്ടാതെ വന്നപ്പോള്‍ ഒരു പോത്തിന്റെ മറുഭാഗത്ത് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കെട്ടി നിലം ഉഴുതിക്കുകയും പിന്നിട് ആ സ്ത്രീ മരിക്കുകയും ചെയ്തു എന്ന് തുടങ്ങിയ കഥകള്‍ ഇത്തരം ചരിത്രകാരന്മാരുടെ സൃഷ്ടിയാണ്.
ട്രാക്ടര്‍ കണ്ടുപിടിക്കുന്നത് വരെ ഈ ലോകത്ത് കൃഷിയിടം ഉഴുത് മറിച്ചിരുന്നത് കന്നുകാലികളെ ഉപയോഗിച്ചായിരുന്നു. തിരുവിതാംകൂറിലും അങ്ങിനെ തന്നെ. കന്നുകാലികളുടെ എണ്ണത്തില്‍ ഒരെണ്ണം കുറവുണ്ടെങ്കില്‍ നുകത്തിന്റെ ആ ഭാഗം വീട്ടിലൊരാള്‍ പിടിക്കും. നിലം ഉഴുത് കഴിഞ്ഞാല്‍ ലവല്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. കൊല്ലിയടിക്കുക എന്നാണ് അതിന് പറയുക. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ ലവല്‍ ചെയ്താല്‍ മാത്രമേ വെള്ളം സമമായി നില്‍ക്കുകയുള്ളൂ. വിതക്കുവാന്‍ കഴിയുകയുള്ളൂ. കൊല്ലിയടിക്കുമ്പോള്‍ നുകത്തിന്റെ രണ്ട് ഭാഗത്തും മനുഷ്യരാണ് നില്‍ക്കുക. കാരണം കന്നുകാലിയെ ഉപയോഗിച്ച് ഉഴുതാല്‍ മൃഗത്തിന്റെ കുളമ്പ് ചെളിയില്‍ താഴ്ന്ന് കുഴിയുണ്ടാകും. ഈ കൊല്ലിയടിക്കലിനെ ഊഴിയം വേലയിലെ അടിമത്തമായി കണ്ട് സായിപ്പ് വിദേശത്തേക്ക് കത്തെഴുതി ഒരു ചരിത്രം ഉണ്ടാക്കി. സവര്‍ണ ഹിന്ദുക്കള്‍ മൃഗത്തിന് പകരം അവര്‍ണനെ ഉപയോഗിച്ച് നിലം ഉഴുതുന്നുവെന്നതായിരുന്നു ആ ചരിത്രം.
ഊഴിയം വേലക്കെതിരെ ജനങ്ങളില്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കുവാന്‍ മിഷണറിമാര്‍ ശ്രമം തുടങ്ങി. ഊഴിയം വേല കാര്‍ഷിക വ്യവസ്ഥിതിയുടെയും പൊതു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഒരു പ്രധാന ഭാഗമായിരുന്നതിനാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഇത് നിര്‍ത്തലാക്കുക സാധ്യമായിരുന്നില്ല. ഇത് നന്നായി അറിയാവുന്നവരായിരുന്നു മിഷണറിമാരെങ്കിലും അവര്‍ ഊഴിയം വേലക്കെതിരെ പ്രചരണം ആരംഭിച്ചു. കലാപം ഉണ്ടാക്കി ജനങ്ങളെ രാജാവിനെതിരെ തിരിക്കുക. കലാപം രൂക്ഷമാകുമ്പോള്‍ ഇടപെടുക. പരിഹാര ചര്‍ച്ചയില്‍ പുതിയ ഉപാധികള്‍ വെച്ച് രാജാവിനെ കൂടുതല്‍ ദുര്‍ബലനാക്കുക. ഇതിലൂടെ മുതലെടുപ്പ് നടത്തുക. ഇതായിരുന്നു തന്ത്രം. മതംമാറ്റ ചൂണ്ടയില്‍ കൊത്താനുള്ള ഒരു ഇരയായി ഊഴിയത്തെ ഉപയോഗപ്പെടുത്തുവാന്‍ സഭയും ബ്രിട്ടീഷ് കമ്പനിയും തീരുമാനിച്ചു. ഇനി വേണ്ടത് വാഗ്ദാനമാണ്. മതം മാറി ക്രിസ്ത്യാനികള്‍ ആകുന്നവരെ ഊഴിയം വേലയില്‍ നിന്ന് ഒഴിവാക്കാമെന്ന് മിഷണറിമാര്‍ വാഗ്ദാനം ചെയ്തു.
1815ല്‍ റസിഡന്റായിരുന്ന കേണല്‍ മണ്‍റോ റോമന്‍ സഭ ക്രിസ്ത്യാനികളെ ഊഴിയം വേലയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചു. മറ്റു സഭകളിലെ ക്രിസ്ത്യാനികളെ പ്രൊട്ടസ്റ്റന്റ് സഭയിലേക്ക് ചാക്കിടുവാന്‍ മണ്‍റോ ശ്രമിക്കുന്ന കാലഘട്ടമായിരുന്നു അത്. ഒപ്പം തന്നെ ഇതിലൂടെ മറ്റ് വിഭാഗങ്ങളെയും തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.പക്ഷെ ഇത് കാര്യമായ ഫലം കണ്ടില്ല. കാരണം മണ്‍റോയും പ്രൊട്ടസ്റ്റന്റ് സഭയും ആഗ്രഹിച്ച പോലെയുള്ള എതിര്‍പ്പ് ഇതിനോട് സമൂഹത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇതിലൂടെ ഒരു പാട് പേരുടെ ദൈനംദിന ചിലവുകളും നടന്നുപോയിരുന്നു.
മതം മാറിയാല്‍ കിട്ടുന്ന ആനുകൂല്യങ്ങളും സൗഭാഗ്യങ്ങളും പ്രചരിപ്പിച്ച് റസിഡന്റും മിഷണറിമാരും നാടാകെ പാടി നടന്നു. സാമ്പത്തിക സഹായത്തിനായി ഒരു വലിയതുക തന്നെ സഭ വകയിരുത്തിയിരുന്നു. ഈ ആനുകൂല്യങ്ങളുടെയെല്ലാം ആകര്‍ഷണീയതയില്‍ പലരും മതം മാറുവാന്‍ തയ്യാറായിയെങ്കിലും ഇവരെ സ്വാഭാവിക ക്രിസ്ത്യാനികളായി അംഗീകരിക്കുവാന്‍ അവിടത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉദ്യോഗസ്ഥരും തയ്യാറായില്ല. തല്‍ഫലമായി ഊഴിയം വേല തുടര്‍ന്നു കൊണ്ടേയിരുന്നു. കേണല്‍ മണ്‍റോക്ക് ശേഷം റസിഡന്റായി വന്ന ചാള്‍സ് മിഡ് 1821 ല്‍ പുതു ക്രിസ്ത്യാനികള്‍ ഞായറാഴ്ചകളില്‍ ഊഴിയം വേല ചെയ്യേണ്ട എന്ന ഉത്തരവ് ഇറക്കി. കൂടാതെ ഹിന്ദുമതവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ക്രിസ്ത്യാനികളായ ആളുകളെ ഉപയോഗിച്ച് ഊഴിയം വേല ചെയ്യുവാന്‍ പാടില്ലെന്നും ഉത്തരവ് ഉണ്ടായി. ഇതിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് സായിപ്പ് ലക്ഷ്യം ഇട്ടത്. ക്രിസ്ത്യാനികള്‍ക്ക് ദേവസ്വം സ്വത്തുക്കളിലെ ഊഴിയം ഒഴിവാക്കാം. ക്രിസ്ത്യാനിയായിക്കഴിഞ്ഞാല്‍ കിട്ടുന്ന ഇത്തരം ആനുകൂല്യങ്ങള്‍ ഒന്ന്, ഊഴിയത്തിലൂടെ ഉണ്ടാകുന്ന സാധന നഷ്ടം പള്ളി പരിഹരിക്കും.മറ്റൊന്ന് ഇതിലൂടെയെല്ലാം മറ്റുള്ളവര്‍ക്ക് ക്രിസ്ത്യാനിയാകാനുള്ള പ്രേരണ.എന്നാല്‍ ഇതുകൊണ്ട് മാത്രം മതം മാറി വന്നവര്‍ തൃപ്തിപ്പെട്ടില്ല. വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും പെട്ട് മതം മാറി വന്നവരെ പിടിച്ച് നിര്‍ത്തുവാന്‍ സായിപ്പിന് എന്തെങ്കിലും ചെയ്‌തേ മതിയാകുമായിരുന്നുള്ളു.
ഇതിലേക്കുള്ള ഒരു ശക്തമായ ചുവടുവെപ്പ് എന്ന നിലയില്‍ മതം മാറി വരുന്ന ക്രിസ്ത്യാനികളെ പൂര്‍ണമായും ഊഴിയം വേലയില്‍ നിന്നൊഴിവാക്കി. മണ്‍റോയ്ക്ക് വേണമെങ്കില്‍ ഊഴിയം വേല പൂര്‍ണമായും നിര്‍ത്തലാക്കാമായിരുന്നു. ഇതിനുള്ള എല്ലാ അധികാരങ്ങളും ഇദ്ദേഹം കൈക്കലാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യാനികളെ മാത്രം ഒഴിവാക്കുകയും ഊഴിയം വേല നിലനിര്‍ത്തുകയും ചെയ്തു. ഇതിലൂടെ സായിപ്പിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഊഴിയം വേല പൂര്‍ണമായും നിര്‍ത്തലാക്കിയാല്‍ പിന്നെ ഈ പേരും പറഞ്ഞുള്ള മതപരിവര്‍ത്തനം നടക്കില്ലല്ലോ.
പക്ഷെ ഇതുകൊണ്ടൊന്നും മതം മാറി വന്നവര്‍ തൃപ്തരായില്ല – അവര്‍ ഒന്നിനു പുറകെ ഒന്നായി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നു. മറ്റു രാജ്യങ്ങളെപ്പോലെ തന്നെ തിരുവിതാംകൂറിലും രാജാവ് ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചിരുന്നു. ഈ നികുതിയില്‍ നിന്ന് നമ്പൂതിരി, നായര്‍, ക്രിസ്ത്യാനി എന്നിവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മറ്റു ജാതിക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കാം എന്ന് റസിഡന്റും സഭയും വാഗ്ദാനം നല്‍കി. ഇത് മതം മാറുവാനുള്ള മറ്റൊരു പ്രേരണയായിരുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ നികുതി ഒഴിവാക്കുവാന്‍ വേണ്ടി മതം മാറുന്നതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു.
ബ്രിട്ടീഷ് കമ്പനിയുടെയും മിഷണറിമാരുടെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം മതം ആയിരുന്നു. രാജ്യത്തെ ജാതിവ്യവസ്ഥയ്ക്ക് പരിഹാരം തങ്ങളുടെ മതം മാത്രമാണെന്ന് മിഷണറിമാര്‍ പ്രചരിപ്പിച്ചിരുന്ന കാലത്താണ് അയ്യാ വൈകുണ്ഠസ്വാമിയുടെ ജനനം.
(തുടരും)