ഒരു ഇടക്കാലത്തിനുശേഷം രാഷ്ട്രപതി സ്ഥാനത്ത് ചില ഉജ്ജ്വല വ്യക്തിത്വങ്ങള്‍ എത്തി. രാഷ്ട്ര ജീവിതത്തിലെ വിവിധ രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചതിനുശേഷമാണ് അവര്‍ രാഷ്ട്രത്തിലെ പ്രഥമ പൗരന്മാരായി തീര്‍ന്നത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അജാതശത്രു തന്നെ ആയിരുന്നു എന്നത് അനിഷേധ്യം. പ്രൊഫ. പ്രണബ് മുഖര്‍ജി രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വമാണ്. കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവര്‍പോലും അദ്ദേഹത്തെ ആദരവോടെ മാത്രം കണ്ടു. ദേഹാന്ത്യത്തിനുശേഷം അദ്ദേഹത്തിന്റെ അപദാനങ്ങള്‍ മിക്കവാറും വാഴത്തപ്പെട്ടത് ഏതാണ്ട് രാഷ്ട്രീയത്തിന് അതീതമായി തന്നെ. എന്നിരുന്നാലും രാഷ്ട്രപതി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ഏറെ ആലോചിച്ച് തീരുമാനത്തില്‍ എത്തി, അദ്ദേഹം പങ്കെടുത്ത ഒരു സുപ്രധാന പരിപാടി മാധ്യമങ്ങള്‍ എഴുതിക്കണ്ടില്ല. ശ്രദ്ധാപൂര്‍വ്വമായ അശ്രദ്ധയായിരിക്കണം. 2018 ജൂണ്‍ 7നു നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് സംഘടനയുടെ മൂന്നാം വര്‍ഷ സംഘശിക്ഷ വര്‍ഗ് സന്ദര്‍ശിച്ച് ശിക്ഷാര്‍ത്ഥികളെ അഭിസംബോധന ചെയ്ത കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രണബ് ദാ നാഗ്പൂരില്‍ എത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇരുപതു ദിവസം നീണ്ട പ്രഥമ, ദ്വിതീയ വര്‍ഷ സംഘ ശിക്ഷാവര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയവരാണ് മൂന്നാം വര്‍ഷ പരിശീലനത്തിന് നാഗ്പൂരില്‍ എത്തുന്നത്. ഈ പരിശീലനം കഴിയുന്നതോടെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായ പരിശീലീനം ലഭിച്ച പ്രവര്‍ത്തകരാകുന്നു എന്നാണ് ആര്‍.എസ.്എസ്സിന്റെ സംഘടനാ സമ്പ്രദായം. ക്യാമ്പിന്റെ സമാപന പരിപാടിയില്‍ പ്രണബ് ദാ ഡോ.മോഹന്‍ ഭാഗവതിനോടോപ്പം വേദി പങ്കിട്ടു. രാഷ്ട്ര നേതൃത്വവും രാഷ്ട്രീയ കക്ഷികളും, സാമൂഹ്യപ്രവര്‍ത്തകരും, ഉദ്യോഗസ്ഥ വൃന്ദവും ശ്രദ്ധിക്കേണ്ട ചില സുപ്രധാന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞത്. ദേശീയതയാണ് പരമപ്രധാനം. വിശ്വവിശാലതയാണ് ഭാരതീയ ദേശീയതയുടെ അടിസ്ഥാനം. ദേശീയത നിര്‍ബാധം, യഥേഷ്ടം പ്രവഹിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം, ദേശീയത, ദേശഭക്തി എന്നീ സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള തന്റെ ധാരണകള്‍ പങ്കു വെക്കാനാണ് താന്‍ ആ പ്രവര്‍ത്തകരുടെ മുന്നില്‍ നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ മൂന്നു സങ്കല്‍പ്പങ്ങളും പരസ്പരം ഇഴ ചേര്‍ന്ന് നില്‍ക്കുന്നു എന്നും മുന്‍ രാഷ്ട്രപതി പറഞ്ഞു. നമ്മുടേത് ഒരു തുറന്ന സമൂഹമാണ്, അന്തര്‍ദേശീയമായി ഗാഢബന്ധം പുലര്‍ത്തുന്ന സമൂഹമാണ്. നാം മുഴുവന്‍ ലോകത്തെയും ഒരു കുടുംബമായി കാണുന്നു. നാം പ്രാര്‍ത്ഥിക്കുന്നത് മുഴുവന്‍ ലോകത്തിന്റെയും നന്‍മക്കും ക്ഷേമത്തിനും വേണ്ടിയാണ്. നമ്മുടെ ദേശീയതയുടെ മര്‍മ്മം സാര്‍വ്വലൗകിക സാഹോദര്യത്തില്‍ അധിഷ്ഠിതമാണ് എന്നും പ്രണബ് ദാ ചൂണ്ടിക്കാട്ടി. ബഹുസ്വരത ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ”വസുധൈവ കുടുംബകം” എന്നാണ് നാം ലോകത്തെ പഠിപ്പിച്ചത്. നാമെല്ലാം ഒരു രാജ്യം, ഒരു ദേശീയത, ഒരു പതാക എന്ന തത്വത്തിന്‍ കീഴിലാണ് ജീവിക്കുന്നത് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. നമ്മുടെ രാജ്യം നിരവധി മഹാന്മാരായ ചിന്തകരെ സൃഷ്ടിച്ചു. നമ്മുടെ പൗരാണിക സ്ഥാപനങ്ങള്‍ വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നു. നമ്മുടെ നാട് 600 വര്‍ഷങ്ങളോളം ഇസ്ലാമിക അധിനിവേശത്തിലായിരുന്നു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു. പല തരത്തിലുള്ള ഭരണാധികാരികള്‍ വന്നിട്ടും അയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സംസ്‌കാരം അമരമായി തുടര്‍ന്നു. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളുമാണ് ഭാരതീയരെ സഹിഷ്ണുതയുള്ളവരാക്കിയത്.
സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഏകീകരിച്ചു എന്നു പ്രണബ് ദാ പറഞ്ഞു. സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള മാഗ്‌നകാര്‍ട്ടയാണ് നമ്മുടെ ഭരണഘടന. ജനാധിപത്യം നമുക്ക് കിട്ടിയ ഉപഹാരമല്ല എന്നും അത് നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പരിപാടിക്കു മുമ്പ് മുന്‍ രാഷ്ട്രപതി രേശംഭാഗില്‍ ആര്‍എസ്എസ് സ്ഥാപകന്‍ പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെയും ദ്വിതീയ സര്‍സംഘചാലക് പൂജനീയ ഗുരുജി എം എസ് ഗോല്‍വല്‍ക്കറിന്റെയും സമാധിസ്ഥലങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
മുന്‍ രാഷ്ട്രപതി തന്റെ യാത്രാപരിപാടിയില്‍ ഇല്ലാതിരുന്ന ഒരു പരിപാടിയും കൂടി അന്ന് നടത്തി. ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മഗൃഹത്തിലേക്കുള്ള സന്ദര്‍ശനം. അവിടെയുള്ള സന്ദര്‍ശക ഡയറിയില്‍ പ്രണബ് ദാ ഇങ്ങിനെ എഴുതി: ”ഭാരതമാതാവിന്റെ ഒരു ഉത്തമ പുത്രന് ആദരവും ആദരാഞ്ജലികളും അര്‍പ്പിക്കാനാണ് ഞാന്‍ ഇന്നിവിടെ വന്നിരിക്കുന്നത്”.
പ്രണബ് ദായുടെ നാഗ്പൂര്‍ സന്ദര്‍ശനം കോണ്‍ഗ്രസ് പാര്‍ട്ടിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും ആ ദിവസങ്ങളില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. സ്വാഭാവികമായും അത് ഒരു ദേശീയ ചര്‍ച്ചക്ക് വഴിതെളിച്ചു. തന്റെ പിതാവ് ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും കഥകള്‍ മെനയാനുള്ള ആയുധങ്ങള്‍ നല്‍കുന്നു എന്നാണ് അദ്ദേഹത്തിന്റെ പുത്രി ശര്‍മിഷ്ട മുഖര്‍ജി പ്രതികരിച്ചത്. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പ്രണബ് ദായെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും സി.കെ. ജാഫര്‍ ഷെറീഫും അദ്ദേഹത്തിന് കത്തുകള്‍ എഴുതി. പാര്‍ട്ടി നേതാവ് ആനന്ദ് ശര്‍മ്മയാകട്ടെ മുന്‍ രാഷ്ട്രപതിയെ നേരില്‍ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ”താങ്കളില്‍ നിന്നു ഇത് പ്രതീക്ഷിച്ചില്ല” എന്നാണ് സോണിയയുടെ ഉപദേശകനായ അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത്. ”ഇതില്‍ ഒരു ചര്‍ച്ച ആവശ്യമില്ലെന്നും ആര്‍.എസ്.എസ്സിന്റെ തത്വങ്ങളിലെ പിഴകളും തെറ്റുകളും എന്താണെന്ന് അദ്ദേഹം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത്” എന്നും പി. ചിദംബരം പറഞ്ഞു. സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞത് ”പ്രണബ് ദാ മതേതര മൂല്യങ്ങളുടെ സന്ദേശം ആര്‍.എസ്.എസ്സിന് നല്കണം” എന്നാണ്.
ഈ തടസ്സ വാദങ്ങളെയെല്ലാം പ്രണബ് ദാ തള്ളിക്കളഞ്ഞു. തനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് അദ്ദേഹം മാതൃകാപരമായി നടപ്പാക്കുകയും ചെയ്തു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെത് അതീവ ശ്രദ്ധേയമായ വാക്കുകളായിരുന്നു. പൊതു പരിപാടിയില്‍ പ്രണബ് ദായ്ക്കു സ്വാഗതമോതിക്കൊണ്ട് അദ്ദേഹം ഇങ്ങിനെ പറഞ്ഞു: ”ഈ പരിപാടി കഴിഞ്ഞാലും പ്രൊഫ. പ്രണബ് മുഖര്‍ജി പ്രൊഫ. പ്രണബ് മുഖര്‍ജി ആയി തന്നെ തുടരും; ആര്‍.എസ്.എസ് ആകട്ടെ ആര്‍.എസ്.എസ് ആയി തന്നെ തുടരും”.
മുന്‍ രാഷ്ട്രപതി പല കാര്യങ്ങളും സര്‍സംഘചാലകനോടു ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. തലേന്ന് നാഗ്പൂരില്‍ എത്തിയ മുന്‍ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിച്ചത്. ആ രാത്രി അദ്ദേഹത്തിന്റെ അത്താഴം ഡോ. ഭാഗവതിനോടൊപ്പമായിരുന്നു.
രാഷ്ട്രപതിയായിരിക്കുമ്പോള്‍ പ്രൊഫ. മുഖര്‍ജി നാല് പ്രാവശ്യമെങ്കിലും ഡോ. ഭാഗവതിനെ രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് സര്‍സംഘചാലകിന് അത്താഴ വിരുന്ന് നല്കിയ ആദ്യത്തെ രാഷ്ട്രപതി എന്നതും ഒരുപക്ഷേ പ്രണബിന്റെ റിക്കാര്‍ഡായിരിക്കും. അത്തരമൊരു സന്ദര്‍ശനത്തിനിടക്ക് ആര്‍.എസ്.എസ്സിന്റെ നവതി വര്‍ഷ പ്രത്യേകപതിപ്പുകള്‍ ദല്‍ഹിയില്‍ നിന്നുള്ള ”ഓര്‍ഗനൈസര്‍” (ഇംഗ്ലീഷ്), ”പാഞ്ചജന്യ” (ഹിന്ദി) എന്നീ സംഘ വാരികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നു ഡോ. മോഹന്‍ ഭാഗവത് രാഷ്ട്രപതിയോട് പറഞ്ഞു. തനിക്കു അവയുടെ പ്രതികള്‍ വേണമെന്നായിരുന്നു പ്രണബ് ദായുടെ പ്രതികരണം. അടുത്ത ദിവസം തന്നെ ഇരുവാരികകളുടെയും എഡിറ്റര്‍മാരായ പ്രഫുല്‍ കേള്‍ക്കറും ഹിതേഷ് ശങ്കറും ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു പ്രതികള്‍ നല്കി. അത് മറിച്ചു നോക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞത് ഈ വാരികകളുടെ സര്‍ക്കുലേഷന്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിപ്പിക്കണം എന്നാണ്.
ഒന്നു വ്യക്തം. രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം തന്റെ ചിന്തകളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച അനിര്‍വചനീയ നേതാവായിരുന്നു പ്രണബ് ദാ. ഇങ്ങിനെയുള്ളവര്‍ക്ക് തന്നെയല്ലേ ”ഭാരതരത്‌ന” കിരീടം ഏറ്റവും യോജിക്കുന്നത്.