ധീരതയുടെ ഇതിഹാസം! സാധാരണ സൈനികര്‍ക്ക് ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത ധീരതയുടെ കൊടുമുടിയിലാണ് വിക്രം ബത്രയുടെ സ്ഥാനം. കാര്‍ഗില്‍ യുദ്ധത്തില്‍ പരം വീര്‍ചക്ര നേടിയെന്നു മാത്രമല്ല അദ്ദേഹം സ്വജീവന്‍ തീറു നല്‍കി പാകിസ്ഥാന്‍ സൈനികരില്‍നിന്ന് തിരിച്ചുപിടിച്ച കാര്‍ഗില്‍ കുന്നിന് ‘വിക്രം ഹില്‍’ എന്നു പേരുകൊടുക്കുകയും ചെയ്തു ഇന്ത്യന്‍ ആര്‍മി.
സൈനിക പരിശീലനത്തിനു ശേഷം ആദ്യനിയമനം ലഭിച്ചത് ജമ്മു കാശ്മീരില്‍ ബാരാമുള്ള ജില്ലയില്‍പ്പെട്ട സോപ്പോറില്‍. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ച്ചയായി വേദിയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലം. അവിടെ നിയമിക്കപ്പെട്ടതിനുശേഷം ഒട്ടും വൈകാതെ ഭീകരരുമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടായി. ഒരിക്കല്‍ തന്റെ പ്ലാറ്റൂണിനെ നയിച്ചുകൊണ്ട് ഭീകരരെ തെരഞ്ഞ് കൊടുംവനത്തിലൂടെ സഞ്ചരിക്കവെ ഒളിയാക്രമണത്തില്‍പ്പെട്ട ബത്രയുടെ നേരെ ഒരു വെടിയുണ്ട പാഞ്ഞുവന്നു. അത് അദ്ദേഹത്തിന്റെ തോളില്‍ പോറലേല്പിച്ചുകൊണ്ട് കടന്നു പോയെങ്കിലും പിന്നില്‍ നിന്ന ഒരു സൈനികന്റെ നെഞ്ചില്‍ തുളച്ചുകയറി അദ്ദേഹം മരണത്തിനു വിധേയനായി. ഈ സംഭവം ബത്രയെ ഉലച്ചു. അദ്ദേഹം തന്റെ പ്ലാറ്റൂണിനെയുംകൂട്ടി രാത്രി മുഴുവന്‍ തെരച്ചില്‍നടത്തി ആ ഭീകര സംഘത്തെ പൂര്‍ണ്ണമായും വധിച്ചു. എങ്കിലും തനിക്കുവേണ്ടി എത്തിയ വെടിയുണ്ട ഏറ്റുവാങ്ങിയ സഹപ്രവര്‍ത്തകനെക്കുറിച്ചുള്ള ദുഃഖം അദ്ദേഹത്തിന്റെ മനസ്സില്‍നിന്നു വിട്ടുമാറിയില്ല. സഹോദരിയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
”ദീദീ… ആ വെടിയുണ്ട എന്നെക്കരുതി വന്നതാണ്. പക്ഷേ കൊണ്ടുപോയത് എന്റെ ഗ്രൂപ്പിലെ മറ്റൊരു സൈനികനെ.”
അസാമാന്യ ധീരതാപ്രകടനം കൊണ്ട് ‘ഷേര്‍ഷാ'(സിംഹരാജന്‍) എന്ന വിളിപ്പേര് വൈകാതെ അദ്ദേഹത്തിനു ലഭിച്ചു. ഷേര്‍ഷാ തുണയ്‌ക്കെത്തുന്നു എന്നറിഞ്ഞാല്‍ ഇന്ത്യന്‍ സൈനികര്‍ ആശ്വസിക്കും. അതേസമയം ആ പേര് പാക് സൈനികര്‍ക്കിടയില്‍ ആശങ്ക പരത്തും.
ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ (Palampur) 1974 സപ്തംബര്‍ 9 ന് ഇദ്ദേഹം ജനിച്ചു. ഗവണ്‍മെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഗിര്‍ധാരിലാല്‍ ബത്രയുടെയും സ്‌കൂള്‍ അദ്ധ്യാപിക കമല്‍ കാന്ത ബത്രയുടെയും പുത്രന്‍. ഇരട്ട സഹോദരങ്ങളില്‍ ഒരാളായിരുന്നു വിക്രം ബത്ര. ശ്രീരാമദേവന്റെ തീവ്രഭക്തയായിരുന്ന മാതാവ് അദ്ദേഹത്തിന്റെ പുത്രന്മാരെ അനുസ്മരിച്ചുകൊണ്ട് സ്വന്തം ഇരട്ടക്കുട്ടികളെ ലവ-കുശന്മാര്‍ എന്നുവിളിച്ചു. കായിക മത്സരങ്ങളില്‍ മുന്നിട്ടുനിന്ന വിക്രം ബത്ര ദേശീയ മത്സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചു. കരാട്ടെയിലും ടേബിള്‍ ടെന്നീസിലും പ്രതിഭ തെളിയിച്ചു. എന്‍.സി.സി.യില്‍ സി സര്‍ട്ടിഫിക്കറ്റുനേടി. 1994 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ എന്‍.സി.സിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. പരേഡുകഴിഞ്ഞു തിരിച്ചെത്തിയ വിക്രം ബത്ര തന്റെ ജീവിതം ഇന്ത്യന്‍ ആര്‍മിക്കുള്ളതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മര്‍ച്ചന്റ് നേവിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം മാതാവിനോടു പറഞ്ഞു.
”ധന സമ്പാദനമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എന്റെ രാജ്യത്തിനു പ്രശസ്തി ലഭിക്കുന്ന എന്തെങ്കിലും, മഹത്വമുള്ള, അസാധാരണമായ കാര്യം ചെയ്യണം.”
ചണ്ഡീഗഡിലെ ഡി.എ.വി (DAV) കോളേജില്‍നിന്നു ബിരുദം നേടിയതിനുശേഷം ഇംഗ്ലീഷ് ഭാഷയില്‍ എം.എ. ബിരുദാനന്തര ബിരുദ കോഴ്‌സിന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പകല്‍ സമയം ചണ്ഡീഗഡിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ബ്രാഞ്ചു മാനേജരായി ജോലിചെയ്തുകൊണ്ട് വിക്രം ഈവനിംഗ് ക്ലാസില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ”അച്ഛനു ഭാരമായിത്തീരാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ്. ഇതിനോടൊപ്പം സി.ഡി.എസ് (Combined Defence Service) പരീക്ഷയ്ക്കും തയ്യാറായിക്കൊണ്ടിരുന്ന വിക്രം ബത്ര 1996-ല്‍ ആ പരീക്ഷ പാസ്സായി. വൈകാതെ ആര്‍മിയുടെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ആര്‍മിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു. പരിശീലനം കഴിഞ്ഞ് ബാരാമുള്ള ജില്ലയിലെ സോപോറില്‍ ആദ്യ നിയമനം കിട്ടി.
ഒരിക്കല്‍ അവധിയില്‍ വീട്ടിലെത്തിയ വിക്രം ബത്രയെ ഒരു സുഹൃത്ത് ഉപദേശിച്ചു. ”യുദ്ധരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സൂക്ഷിക്കണം.” അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
”ഒന്നുകില്‍ ഭാരത് മാതാവിന്റെ വിജയപതാക ഉയര്‍ത്തിയശേഷം ഞാന്‍ മടങ്ങിവരും. അല്ലെങ്കില്‍ ആ പതാകയില്‍ പൊതിഞ്ഞ് ഞാനെത്തും. രണ്ടായാലും തിരിച്ചെത്തുമെന്നുള്ളതു തീര്‍ച്ച.”
വിക്രം ബത്രയുടെ ബറ്റാലിയന്‍, 13 ജമ്മു കാശ്മീര്‍ റൈഫിള്‍സ് 1999 ജൂണ്‍ 6-ന് കാര്‍ഗിലിലെ ദ്രാസ് മേഖലയിലെത്തി. കാര്‍ഗില്‍ കുന്നുകളില്‍ നുഴഞ്ഞുകയറി ബങ്കറുകള്‍ തീര്‍ത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്ന പാക് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സിനും ഹൈവേ 1 ഡി യ്ക്കും ഭീഷണിയായിക്കഴിഞ്ഞു. അവരെ എന്തുവിലകൊടുത്തും ഒഴിപ്പിച്ചേ മതിയാകൂ.
ദ്രാസ് സെക്ടറില്‍ പോയിന്റ് 5140 എന്നു വിളിക്കപ്പെടുന്ന കുന്നിനു മുകളില്‍നിന്ന് ശത്രുക്കളെ ഒഴിപ്പിക്കാനുള്ള ഉത്തരവ് വിക്രം ബത്ര അംഗമായിട്ടുള്ള 13 ജമ്മു ആന്‍ഡ് കാശ്മീര്‍ റൈഫിള്‍സിന് 1999 ജൂണ്‍ 17ന് കിട്ടി. ലഫ്. കേണല്‍ യോഗേഷ് കുമാര്‍ ജോഷിയാണ് കമാന്‍ഡര്‍. 16962 അടി ഉയരമുള്ള കുന്നിന്‍ മുകളില്‍ പ്രാണവായുവിന്റെ കുറവ് അനുഭവപ്പെടും. മൈനസ് ഡിഗ്രിയില്‍ ആയിരിക്കും എപ്പോഴും താപനില. ദ്രാസ് സെക്ടറിലെ ഏറ്റവും ഭയാനകമായ കുന്നാണ് പോയിന്റ് 5140.
ജൂണ്‍ 18-ന് അവര്‍ നടത്തിയ ശത്രു സങ്കേത പരിശോധനയില്‍ കിട്ടിയത് ശുഭവാര്‍ത്തയൊന്നുമായിരുന്നില്ല. ശത്രു 7 ബങ്കറുകള്‍ കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ സൈനികരെയും വന്‍തോതില്‍ ആയുധങ്ങളും ഒളിപ്പിച്ചിട്ടുണ്ട്. രണ്ടു ബങ്കറുകള്‍ ഏറ്റവും മുകളില്‍, 4 എണ്ണം കിഴക്കുഭാഗത്ത്, ഒരെണ്ണം വടക്കുദിശയില്‍. ഇരുട്ടിന്റെ മറയില്‍ മാത്രമേ കയറ്റം നടക്കൂ. കാരണം യന്ത്രത്തോക്കുകളുമായി മുകളില്‍ കാത്തിരിക്കുന്ന ശത്രുവിന്റെ പ്രതിരോധം പകല്‍ മാരകമായിരിക്കും. അതുകൊണ്ട് അടുത്ത പ്രഭാതത്തിനുമുന്‍പ് പോയിന്റ് 5140 പിടിച്ചെടുക്കണമെന്ന് ഉത്തരവുകിട്ടി. ലഫ്. സഞ്ജീവ് സിങ് ജംവാളിന്റെ നേതൃത്വത്തില്‍ ബ്രാവോ കമ്പനിയും ലഫ്. വിക്രം ബത്രയുടെ കമാന്‍ഡില്‍ ഡെല്‍റ്റാ കമ്പനിയും പോയിന്റ് 5140 കീഴടക്കാന്‍ നിയോഗിക്കപ്പെട്ടു. ജൂണ്‍ 20 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് ഇരുകമ്പനികളും കയറ്റം ആരംഭിച്ചു. കുന്നിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലൂടെയാണ് നമ്മുടെ ജവാന്മാര്‍ കയറിയത്. കയറ്റം തുടങ്ങുന്നതിനു വളരെ മുന്‍പുതന്നെ കുന്നിന്‍മുകളിലെ ഓരോ ഇഞ്ചു സ്ഥലത്തും ഷെല്ലുകള്‍ വീണു പൊട്ടിത്തെറിക്കത്തക്കവണ്ണം ഇന്ത്യന്‍ സൈന്യം പീരങ്കി വെടി ആരംഭിച്ചിരുന്നു. ബങ്കറുകള്‍ക്കകത്തുനിന്ന് ഒരു നുഴഞ്ഞു കയറ്റക്കാരനെങ്കിലും പുറത്തിറങ്ങിയാല്‍ അവന്‍ ഷെല്‍ചീളുകള്‍ കൊണ്ട് കഷണങ്ങളായി മുറിഞ്ഞുവീഴും. അത്ര ജാഗ്രതയോടെ ലക്ഷ്യം കുറിച്ചാണ് നമ്മുടെ സൈന്യം കുന്നിന്‍ മുകളിലേയ്ക്കു നിറയൊഴിച്ചിരുന്നത്. കയറുന്ന ജവാന്മാര്‍ കുന്നിന്‍ നെറുകയില്‍ നിന്ന് 200 മീറ്റര്‍ താഴെ എത്തുമ്പോള്‍ പീരങ്കിവെടി നിര്‍ത്തണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ചിലപ്പോള്‍ സ്വന്തം ജവാന്മാര്‍ക്കിടയിലാകുമല്ലോ ഷെല്ലുകള്‍ പതിക്കുന്നത്. അങ്ങനെ തീക്ഷ്ണമായ പീരങ്കിവെടിയുടെ മറവില്‍ നമ്മുടെ ജവാന്മാര്‍ കയറിക്കൊണ്ടിരുന്നു. മലയുടെ നെറുകയില്‍നിന്ന് 200 മീറ്റര്‍ താഴെ അവര്‍ എത്തിക്കഴിഞ്ഞപ്പോള്‍ മുന്‍ നിശ്ചയപ്രകാരം വെടിനിര്‍ത്തി. എന്നാല്‍ ബങ്കറുകള്‍ക്കുള്ളിലിരുന്ന പാകിസ്ഥാന്‍ സൈന്യം ആ നിമിഷം പുറത്തുചാടി. അവര്‍ കനത്ത മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചു കൊണ്ട് താഴെനിന്നു കയറുന്ന ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടി വയ്പാരംഭിച്ചു. ഇന്ത്യന്‍ സൈനികര്‍ കുത്തനെയുള്ള പാറക്കെട്ടിന്റെ പാര്‍ശ്വങ്ങളില്‍ പറ്റിച്ചേര്‍ന്നു കിടന്നു. മുകളില്‍നിന്നു വരുന്ന വെടിയുണ്ടകള്‍ അവരുടെ ശരീരത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. തല ഒന്നുയര്‍ത്താന്‍ കഴിയാതെ ഏറെ നേരം കടന്നുപോയി. സൈനികര്‍ അവിടെ കുടുങ്ങിക്കഴിഞ്ഞുവെന്ന് കമാന്‍ഡര്‍ക്കു മനസ്സിലായി. ലഫ്. ജംവാളും ലഫ്. വിക്രം ബത്രയും റേഡിയോയിലൂടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു പീരങ്കിവെടി പുനരാരംഭിക്കാനും അവര്‍ കുന്നിന്‍ മുകളില്‍നിന്നു 100 മീറ്റര്‍ താഴെ എത്തുന്നതുവരെ തുടരാനും ആവശ്യപ്പെട്ടു. അങ്ങനെ പീരങ്കികള്‍ വീണ്ടും അലറിത്തുടങ്ങി. നുഴഞ്ഞുകയറ്റക്കാര്‍ പെരുച്ചാഴികളെപ്പോലെ ബങ്കറുകളിലേയ്ക്ക് ഉള്‍വലിഞ്ഞു.
വെളുപ്പിന് 3.15 ആയപ്പോള്‍ ഇരു കമ്പനികളും പോയിന്റ് 5140 കൊടുമുടി കാഴ്ചയുടെ പരിധിയില്‍വരുന്ന അകലത്തിലെത്തി. ഇനിയങ്ങോട്ട് മുഖാമുഖ യുദ്ധമാണ്. ബങ്കറുകള്‍ തകര്‍ക്കാന്‍ ലഫ്. ജംവാള്‍ സൈനികര്‍ക്കൊപ്പം കുതിച്ചു. ശത്രുവിന്റെ ബങ്കറുകളില്‍നിന്ന് തുടര്‍ച്ചയായി വെടിമഴ പെയ്തുകൊണ്ടിരുന്നു. ഇരുട്ടും മൈനസ് ഡിഗ്രിയിലെ തണുപ്പും ചേര്‍ന്ന് കറുത്ത മഞ്ഞുകട്ടപോലെ അന്തരീക്ഷം കിടക്കുമ്പോള്‍ അടുത്തു വന്നുകൊണ്ടിരിക്കുന്ന ജംവാളിനു നേരെയുള്ള ശത്രുവിന്റെ പ്രതിരോധം ദുര്‍ബ്ബലമായി. 12 മണിക്കൂറിലേറെനേരം പൊട്ടിക്കൊണ്ടിരുന്ന ഇന്ത്യന്‍ പീരങ്കികളുടെ ഷെല്‍ ചീളുകളും അടിവയര്‍ കുലുങ്ങുന്ന ശബ്ദവും ശത്രുവിന്റെ കരുത്തു ചോര്‍ത്തിക്കഴിഞ്ഞിരുന്നു. ജംവാളും സൈനികരും ബങ്കറിനുനേരെ ഗ്രനേഡുകള്‍ എറിഞ്ഞുകൊണ്ട് പാഞ്ഞടുത്തു. ബങ്കറിനുള്ളില്‍ ഗ്രനേഡുകള്‍ വീണുപൊട്ടി. പാകിസ്ഥാനി മെഷീന്‍ഗണ്ണുകള്‍ തകര്‍ന്നു. അടുത്തു ചെന്നു നോക്കിയപ്പോള്‍ ജംവാളും കൂട്ടരും കണ്ടത് പാകിസ്ഥാന്‍ സൈനികരുടെ ജഡങ്ങളാണ്. വെളുപ്പിന് 3.35 ന് ജംവാളിന്റെ റേഡിയോ സന്ദേശം ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി. ”ഓ… യാ… യാ… യാ” (Oh… Yeah… yeah, yeah). അത് ലഫ്. ജംവാളിന്റെ വിജയ കാഹളമാണ്.
തനിക്കുവേണ്ടി നീക്കിവച്ചിരുന്ന ലക്ഷ്യങ്ങളില്‍ എത്താന്‍ വിക്രം ബത്രയ്ക്ക് അത്രവേഗം കഴിഞ്ഞില്ല. പിന്‍ഭാഗത്തുകൂടി കുന്നിന്‍മുനയിലെത്തുകയെന്ന തന്ത്രമാണ് വിക്രം ബത്ര സ്വീകരിച്ചത്. ശത്രുവിന് പിന്‍വാങ്ങണമെങ്കില്‍ അത് കുന്നിന്റെ പിന്‍ഭാഗത്തുകൂടിയേ കഴിയൂ. ആവഴി ഇന്ത്യന്‍ ഭടന്മാര്‍ ആക്രമിച്ചു കയറുമെന്ന് പാകിസ്ഥാനികള്‍ സങ്കല്പിക്കുകയില്ല. അങ്ങനെ കീഴ്ക്കാംതൂക്കായ പാറക്കെട്ടുവഴി കയറിക്കൊണ്ട് വിക്രം ബത്ര 3 റോക്കറ്റുകള്‍ പാക് ബങ്കറുകള്‍ക്കുനേരെ തൊടുത്തുവിട്ടു. 16000 അടിക്കുമേല്‍ ഉയരത്തില്‍ തീയും പുകയും പ്രകമ്പനവും ഉണ്ടാക്കിക്കൊണ്ടു പൊട്ടിത്തെറിക്കുന്ന റോക്കറ്റിന്റെ നശീകരണ ശക്തി ഭയാനകമാണ്. അതു ലക്ഷ്യത്തെ തകര്‍ക്കുമെന്നു മാത്രമല്ല കുഴികള്‍ക്കുള്ളില്‍ തണുത്തു വിറച്ച് ഒളിച്ചിരിക്കുന്ന ശത്രുവിന്റെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും. കൊള്ളിമീനുകള്‍ പായുംപോലെ പിന്നെയും ഷേര്‍ഷായുടെ റോക്കറ്റുകള്‍ പാഞ്ഞു.
ശത്രു നിര്‍വീര്യമായിട്ടുണ്ടാകുമെന്നു കരുതി കയറ്റം തുടര്‍ന്ന ഷേര്‍ഷാ (വിക്രം ബത്ര)യാണ് ഇത്തവണ അമ്പരന്നത്. താഴേയ്ക്കു തിരിച്ചുവച്ച ഒരു യന്ത്രത്തോക്കില്‍ നിന്ന് അവര്‍ക്കുനേരെ തുടര്‍ച്ചയായി വെടിവയ്പുണ്ടായി. വിക്രമും സൈന്യവും പാറപ്പരപ്പില്‍ പറ്റിച്ചേര്‍ന്ന് ഇരുട്ടിന്റെ മറപറ്റിക്കിടന്നു. യന്ത്രത്തോക്കിന്റെ വെല്ലുവിളി അവസാനിക്കുന്നില്ല. ഒടുവില്‍ വിക്രം 5 സൈനികരെയും കൂട്ടിക്കൊണ്ട് മെഷീന്‍ ഗണ്ണിനുനേരെ കുതിച്ചു. തോക്കിനു മുന്‍പിലേക്കുള്ള ഷേര്‍ഷായുടെ ആ കുതിപ്പ് പാകിസ്ഥാനികള്‍ പ്രതീക്ഷിച്ചില്ല. ബത്രയും കൂട്ടരും തുടരെത്തുടരെ എറിഞ്ഞ ഗ്രനേഡുകള്‍ മെഷീന്‍ഗണ്‍ തകര്‍ത്തു; അതിനു പിന്നാലെ 3 ശത്രുസൈനികര്‍ കുഴിയില്‍നിന്നു പൊങ്ങിവന്നു. ഗ്രനേഡിന്റെ ചീളുകളും പുകയും അവരെ താല്ക്കാലികമായി വിഭ്രാന്തിപ്പെടുത്തിയിരുന്നു. ഷേര്‍ഷാ ആ മൂന്നുപേരെയും വെടിവച്ചുവീഴ്ത്തി. ഷേര്‍ഷായ്ക്കു കഠിനമായി മുറിവേറ്റിരുന്നു. ശരീരത്തില്‍ എവിടെയൊക്കെയോ ചോര പൊട്ടി ഒഴുകുന്നു. പക്ഷേ അതു പരിശോധിക്കാന്‍ അദ്ദേഹം നിന്നില്ല. തന്റെ സൈനികരെയും കൂട്ടിക്കൊണ്ട് ശത്രുവിന്റെ അടുത്ത ബങ്കറിലേയ്ക്കു കുതിച്ചു. ഇന്ത്യന്‍ സൈന്യം ഒരിക്കലും കടന്നുവരുകയില്ലെന്നു കരുതിയ ഉയരങ്ങളില്‍ അവര്‍ എത്തിയതുകണ്ട് പാകിസ്ഥാനികള്‍ ഹതാശരായിരുന്നു. അവരുടെ പോരാട്ടവീര്യം തകര്‍ന്നു. വിക്രം ബത്ര എന്ന സിംഹരാജാവ് ചാടിവീഴുന്നതു കണ്ട പാകിസ്ഥാനികള്‍ ദുര്‍ബ്ബലമായ പ്രതിരോധത്തിനിടയില്‍ വെടികൊണ്ടു വീണു. നിരവധി പാകിസ്ഥാനികള്‍ പോയിന്റ് 5140-ല്‍ മരിച്ചതുകൂടാതെ അവര്‍ ആയാസപ്പെട്ടു ചുമന്നു മുകളില്‍ കൊണ്ടുപോയി സ്ഥാപിച്ചിരുന്ന ഒരു വിമാനവേധത്തോക്ക് (Heavy anti air craft machine gun) വിക്രം ബത്ര പിടിച്ചെടുക്കുകയും ചെയ്തു. അത്രയും ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ഒരു വിമാനവേധ യന്ത്രത്തോക്ക് നമ്മുടെ വിമാനങ്ങള്‍ക്ക് എത്രമാത്രം ഭീഷണിയാകുമായിരുന്നെന്ന് ആലോചിക്കേണ്ടതാണ്.
വെളുപ്പിന് 4.35 ന് വിക്രം ബത്ര തന്റെ വിജയവാര്‍ത്ത ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ റേഡിയോയിലൂടെ അറിയിച്ചു. കൂടാതെ ഒരു വിശേഷ വാര്‍ത്തകൂടി വിക്രം ബത്രക്ക് അറിയിക്കാനുണ്ടായിരുന്നു. പോയിന്റ് 5140 നുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ സൈനികനുപോലും ജീവഹാനി നേരിട്ടില്ല. മലമുകളില്‍ ശത്രു എത്തിച്ചിരുന്ന വളരെയേറെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കാനും കഴിഞ്ഞു.
പോയിന്റ് 5140 പിടിച്ചെടുത്തതിനുശേഷം വിക്രം ബത്ര ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. കരസേനാ മേധാവി വേദ്പ്രകാശ് മാലിക് അദ്ദേഹത്തെ നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. ഷേര്‍ഷായുടെ വിജയവാര്‍ത്ത രാജ്യം മുഴുവന്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്നു.
ജൂണ്‍ 26 മുതല്‍ 4 ദിവസത്തെ വിശ്രമത്തിന് വിക്രമിന്റെ ബറ്റാലിയനെ ദ്രാസില്‍ നിന്നും ഖുമ്‌റി (Ghumri)യിലേയ്ക്കു മാറ്റി. അനന്തരം ജൂണ്‍ 30-ന് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന മുഷ്‌കോ (Mushkoh) താഴ്‌വരയിലേയ്ക്കു നീക്കി. അടുത്ത യുദ്ധം അവിടെ ആരംഭിക്കുകയാണ്.
(തുടരും)