നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളീയ മനസ്സില്‍ എഴുത്തച്ഛനും അദ്ദേഹത്തിന്റെ കൃതികളും വിസ്മരിക്കാതെ നിലനില്‍ക്കുന്നു. കാലം അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയില്ല. എഴുത്തച്ഛന്‍ കൃതികള്‍ ഇന്നും പുനര്‍വായനയ്ക്ക് വിധേയമാകുന്നു. ഓരോ വായനയിലും പുതുമ ചോരാതെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നു. കാലാതിവര്‍ത്തിയായി ഈ അത്യാധുനികയുഗത്തിലും ചൈതന്യത്തോടെ നിലനില്‍ക്കുന്നു.
‘ന:ഋഷി:കവി:’ എന്നാണ് കാവ്യശാസ്ത്രത്തില്‍ കവിയുടെ ലക്ഷണമായി പറയുന്നത്. ഋഷിയല്ലാത്തവന്‍ കവിയല്ല. എഴുത്തച്ഛന്‍ ഒരു ഋഷികവിയായിരുന്നു. ഋഷിപ്രോക്തങ്ങള്‍, ഉപനിഷദ്‌സാരങ്ങള്‍, വേദസാരങ്ങള്‍ അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍ മുഴങ്ങിക്കേള്‍ക്കാം. മാത്രമല്ല ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എന്നാല്‍ ആദ്ധ്യാത്മിക തത്ത്വങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രചന. ശങ്കരാചാര്യരുടെ കൃതികള്‍ ധിഷണാശാലികള്‍ക്കു മാത്രമേ ഉള്‍ക്കൊള്ളാനാകൂ. മേല്‍പ്പത്തൂരിന്റെ കൃതികള്‍ സംസ്‌കൃത പണ്ഡിതന്മാര്‍ക്കേ മനസ്സിലാകുമായിരുന്നുള്ളു. എന്നാല്‍ പണ്ഡിതപാമരഭേദമെന്യേ എഴുത്തച്ഛന്‍ കൃതികള്‍ വായിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ കൃതികളുടെ കാലിക പ്രസക്തിയ്ക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ്.
എഴുത്തച്ഛന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ (16-ാം നൂറ്റാണ്ട്) ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അദ്ദേഹം ഉദ്ധരിച്ചു. മണിപ്രവാളസാഹിത്യത്തിന്റെ ശൃംഗാരാതിപ്രസരത്തിനുമേല്‍ തലവെച്ചുറങ്ങിയ കേരളീയ മനസ്സിനെ ഭക്തിയിലൂടെ ഉണര്‍ത്തിയത് അദ്ദേഹമാണ്. എഴുത്തച്ഛന്റെ കവിതാസുദര്‍ശനം, കേരളീയ ജനതയുടെ ശാരീരികവും മാനസികവും ആത്മീയവുമായ തകര്‍ച്ചകളില്‍ നിന്നും അവരെ അനായാസം മോചിപ്പിച്ചു. ഇത് എഴുത്തച്ഛന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഭക്തിയിലൂടെയുള്ള വിശ്വാസശക്തിമൂലമാണ്. ആ വിശ്വാസശക്തിയാണ് അവരുടെ രക്ഷാമാര്‍ഗ്ഗമായിട്ടെത്തിയത്.
വിശ്വാസശക്തിയുടെ ഉത്തമ നിദര്‍ശനമാണ് ഭാഗവതം 8-ാം സ്‌കന്ധത്തിലെ ഗജേന്ദ്രമോക്ഷം കഥ. കാലില്‍ പിടികൂടിയ മുതലയില്‍ നിന്നും ഗജേന്ദ്രന്‍ രക്ഷപ്പെട്ടത് അചഞ്ചലമായ വിശ്വാസശക്തിയാലാണ്. ഭൗതികമോഹങ്ങള്‍, അഹങ്കാരം, അജ്ഞത എന്നിവയുടെ പ്രതീകമായ ഗജേന്ദ്രന്‍ മനുഷ്യന്റെ തന്നെ പ്രതിരൂപമാണ്. ഇത്തരത്തില്‍ ദുര്‍ഗുണങ്ങളുള്ള മനുഷ്യനെ പാപം ഗ്രസിക്കുന്നു എന്നതിന്റെ സൂചനയാണ് മുതലയുടെ പിടുത്തത്തിലൂടെ കാട്ടിത്തരുന്നത് അല്ലെങ്കില്‍ പ്രതീകവത്കരിക്കുന്നത്. സ്വന്തം ശക്തിയാലും ബന്ധുബലത്താലും രക്ഷപ്പെടാമെന്നുള്ള അഹങ്കാരം അവസാനിച്ച് മരണത്തെ മുഖാമുഖം കാണുന്ന അവസരത്തില്‍ ഈശ്വര സ്മരണയുണ്ടാകുന്നു. അഹംഭാവത്തിന്റെ അവസാന അടയാളവും ജലാശയത്തിലെ ചളിക്കുണ്ടിലേക്ക് താഴ്ന്നു പോകുമ്പോള്‍ ഹൃദയകമലം കൊണ്ട് ഭഗവാന് അര്‍ച്ചന നടത്തി ആത്മരോദനം കീര്‍ത്തനമായി ഓളപ്പരപ്പില്‍ അലയടിക്കുന്നു. ഈശ്വരന് കീഴടങ്ങുമ്പോഴാണ് ആത്യന്തികമായ രക്ഷ എന്നു മനസ്സിലാക്കി നവവിധഭക്തിയിലൂടെ സ്മരണം, അര്‍ച്ചനം, കീര്‍ത്തനം എന്നീ പടവുകള്‍ കടന്ന് അവസാന കവാടമായ ആത്മനിവേദനത്തില്‍ എത്തിച്ചേരുന്നു. ജീവിതത്തോടുള്ള രതി അവസാനിക്കുന്നിടത്ത് വിരതി സംഭവിക്കുമ്പോള്‍ ആത്മസമര്‍പ്പണം ചെയ്യുന്ന ഭക്തന് മോക്ഷം സ്വായത്തമാകുന്നു. ഇതെല്ലാം സംഭവിക്കുന്നത് വിശ്വാസശക്തിയാലാണ്.
എഴുത്തച്ഛന്റെ കാവ്യകലയ്ക്ക് ഉണ്ടായ അഭൂതപൂര്‍വമായ പ്രചാരത്തിന്റെ രഹസ്യം എന്താണ്? ജനങ്ങളുടെ ഭൗതിക ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ എന്തെങ്കിലും സംഭാവന അദ്ദേഹം നല്‍കിയതുകൊണ്ടല്ല, മറിച്ച് ഒരു പുതിയ വിശ്വാസം, ഒരു പുതിയ ശക്തി, ഒരു പുതിയ ഉണര്‍വ്വ് ജനതയ്ക്കു നല്‍കിയതു മൂലമാണ്. ഒരു കാലത്ത് ഭോഗസമുദ്രത്തില്‍ നീന്തിത്തുടിച്ചിരുന്ന ജനതയ്ക്ക് അര്‍ത്ഥകാമങ്ങള്‍ മാത്രമായിരുന്നു പുരുഷാര്‍ത്ഥങ്ങള്‍. അല്ലെങ്കില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു പകരം അശനം, വിനോദം, വഞ്ചനം, രാജസേവ എന്നിവയെ പുരുഷാര്‍ത്ഥങ്ങളായി അവര്‍ കരുതിയിരുന്നു. ജഠരാഗ്നിശാന്തിയും മദനാര്‍ത്തിശാന്തിയും ആണ് പ്രധാനമായി അവര്‍ ജീവിതലക്ഷ്യമായി കണക്കാക്കിയിരുന്നത്. ഇത്തരത്തില്‍ ആത്മീയമായും മാനസികമായും ശാരീരികമായും തളര്‍ന്ന് അധഃപതിച്ച ജനങ്ങളെ നവോത്തേജനം നല്‍കി ഉണര്‍ത്തിയത് എഴുത്തച്ഛന്‍ പകര്‍ന്നുനല്‍കിയ ഭക്തിഭാവത്തിലൂടെയായിരുന്നു.
ഭോഗലാലസതയില്‍ മുഴുകിയ ജനത്തെ ഭക്തിലഹരിയില്‍ ആറാടിക്കുന്നതിനെ പരിഹാസത്തോടെ വ്യാഖ്യാനിക്കുന്നവരുണ്ട്. ‘കിണറ്റില്‍ നിന്നു പൊക്കി കുളത്തില്‍ തള്ളിവിടുക’ എന്നാണ് ആക്ഷേപിക്കുന്നത്. ഭക്തിയും അധികമായാല്‍ ഭൗതിക പുരോഗതിയ്ക്ക് ആപത്തു തന്നെയാണ് എന്നാണ് ഈ ഉപഹാസം സൂചിപ്പിക്കുന്നത്. ഭക്തി ഏറിയാല്‍ അത് മനുഷ്യനെ അകര്‍മ്മണ്യതയിലേക്ക് തള്ളിവിടുമെന്ന് ഇത്തരക്കാര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ എഴുത്തച്ഛന്‍ അകര്‍മ്മണ്യതയുടെ വക്താവല്ല.
നാരദഭക്തിസൂത്രത്തില്‍ പറയുന്നതു നോക്കുക.
”ലോകഹാനൗ ചിന്താ ന കാര്യാ
നിവേദിതാത്മലോകവേദശീലത്വാത്”
(നാരദഭക്തിസൂത്രം, 61, ഭക്തിലക്ഷണം)
സര്‍വ്വസമയവും ഈശ്വരനേയും വിളിച്ചുകൊണ്ടിരുന്നാല്‍ എങ്ങനെ കഴിഞ്ഞുകൂടും എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണീ സൂത്രം. തന്നെയും തന്റെ ലൗകികവും വൈദികവുമായ കര്‍ത്തവ്യങ്ങളെയും ഈശ്വരനു സമര്‍പ്പിച്ചാല്‍ തന്റെ ഉപജീവനം തന്നെ മുട്ടിപ്പോവുകയില്ലേ എന്നു നിനച്ച് ഭക്തന്‍ വ്യാകുലപ്പെടേണ്ടതില്ല എന്ന് ഈ സൂത്രം വ്യക്തമാക്കുന്നു. തന്നെ അനന്യഭക്തിയോടെ ഭജിക്കുന്നവരുടെ യോഗക്ഷേമം താന്‍ തന്നെ വഹിക്കും എന്ന് ഭഗവാന്‍ ഗീതയില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട് (യോഗക്ഷേമം വഹാമ്യഹം). ഈ പ്രതിജ്ഞ പിന്‍വലിച്ചതായി കേട്ടിട്ടില്ല. എന്നുമാത്രമല്ല, നിരവധി ഭക്തന്മാരുടെ ചരിത്രം അതിന്റെ സത്യതയ്ക്കും നിത്യതയ്ക്കും സാക്ഷ്യം വഹിക്കുന്നുമുണ്ട്. ഒരുദാഹരണം മഹാബലി തന്നെയാണ്. ബലി തന്റെ സര്‍വസ്വത്തുക്കളും ഭഗവാന് ദാനം നല്‍കിയപ്പോള്‍, ചവിട്ടി നില്‍ക്കാന്‍ മണ്ണുപോലും ഇല്ലാത്തവനായിത്തീര്‍ന്നു. പക്ഷേ ഈ ഒന്നുമില്ലായ്മയില്‍ ഭഗവാന്‍ ബലിയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിച്ചു. സ്വര്‍ഗ്ഗവാസികള്‍പോലും കൊതിക്കുന്ന സുതലത്തിലേക്ക് ബലിയേയും പരിവാരങ്ങളേയും അയച്ചു കൊണ്ടു വാമനന്‍ പറഞ്ഞു.
”രക്ഷിഷ്യേ സര്‍വതോfഹം ത്വാം
സാനുഗം സപരിച്ഛദം
സദാ സന്നിഹിതം വീര
തത്ര മാം ദ്രക്ഷ്യതേ ഭവാന്‍”
(ഭാഗവതം 8.22.35)
‘അങ്ങയേയും അങ്ങയുടെ അനുചരന്മാരെയും സ്വത്തുക്കളെയും ഞാന്‍ എല്ലാവിധത്തിലും കാത്തുരക്ഷിക്കും. അങ്ങയുടെ സമീപം എന്നെ എപ്പോഴും അങ്ങു കാണുന്നതുമായിരിക്കും’. ബലിയുടെ സര്‍വ്വസ്വവും ദാനമായി അപഹരിച്ചിട്ട് ഭഗവാന്‍ ബലിയുടെ കാവല്‍ക്കാരനാവുകയാണ് ചെയ്തത്. മാത്രവുമല്ല ഭഗവാന്റെ പാദസ്പര്‍ശം കൊണ്ട് സര്‍വപാപങ്ങളില്‍ നിന്നു മോചനം നേടുന്നതിനോടൊപ്പം ഇന്ദ്രപദവിയിലെത്തി മുക്തി നേടുകയും ചെയ്തു.
”ത്വല്‍ പാദാംബുജഗളിതാംബുധാരണംകൊണ്ടു
സല്‍പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം”
(സീതാസ്വയംവരം ബാലകാണ്ഡം, അദ്ധ്യാത്മരാമായണം)
ഭഗവദ്ഭക്തികൊണ്ട് മഹാബലിയുടെ മനസ്സ് ശുദ്ധമായപ്പോള്‍ ഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് ഇന്ദ്രപദവി നല്‍കിയെന്ന് നാരദന്‍ ജനകനോടരുള്‍ ചെയ്യുന്നുണ്ട്.
ഭഗവദ്ഭക്തിമൂലം സ്വയം മറന്ന് ജീവിച്ച ഒരാളാണ് കുചേലന്‍. ഭഗവാനോട് ഒന്നും ചോദിക്കാതിരുന്നിട്ടും സര്‍വ്വൈശ്വര്യങ്ങളും നല്‍കി കുചേലനെ അനുഗ്രഹിച്ച കഥയും നമുക്കറിയാം. സര്‍വ്വവും ഭഗവാനു സമര്‍പ്പിച്ചവന്റെ സര്‍വ്വകാര്യങ്ങളും ഭഗവാന്‍ നോക്കിക്കൊള്ളും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കുചേലവൃത്താന്തം.
എഴുത്തച്ഛന്റെ ഭക്തിഭാവം അകര്‍മ്മണ്യതയല്ല. എന്നാല്‍ കര്‍മ്മഫലത്യാഗം അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. അതെന്തെന്നാല്‍ കര്‍മ്മഫലത്തെ ഈശ്വരനു സമര്‍പ്പിച്ചുവേണം കര്‍മ്മം ചെയ്യാന്‍. ലൗകികകാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നവരുടെ കര്‍മ്മഫലത്യാഗം കൊണ്ട് ഭോക്തൃത്വബുദ്ധി നീങ്ങും. പക്ഷേ കര്‍മ്മസന്യാസത്തെ അദ്ദേഹം നിര്‍ബന്ധിക്കുന്നില്ല. കാരണം ഈശ്വരനില്‍ ആത്മനിവേദനം ചെയ്യാന്‍ കഴിയാത്ത കാലത്തോളം ബലാല്‍ക്കാരമായോ അല്ലാതെയോ ലൗകികകര്‍മ്മങ്ങള്‍ വെടിയുന്നത് ഉചിതമല്ല; ശ്രേയസ്‌കരവുമല്ല. അവന്‍ ലൗകികങ്ങളായ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകതന്നെ വേണം. ഇതുതന്നെയാണ് ഭക്തിസൂത്രവും പറയുന്നത്.
”ന തദസിദ്ധൗ ലോകവ്യവഹാരോ ഹേയഃ
കിന്തു ഫലത്യാഗഃ തത്സാധനം ച കാര്യമേവ”
(നാരദഭക്തിസൂത്രം, ഭക്തിലക്ഷണം, 62)
എഴുത്തച്ഛന്റെ സങ്കല്പത്തിലെ ഭക്തി, ഭോഗാസക്തിയുടെ വിഷയത്തിനുള്ള പ്രതിവിധി മാത്രമായിരുന്നു. മനുഷ്യനെ അധഃപതിപ്പിക്കുന്ന മഹാദോഷങ്ങളില്‍ ഒന്ന് വിഷയതൃഷ്ണയാണ്. വിഷയവൈരാഗ്യം വന്ന് സംഗരഹിതരായിരിക്കണം എന്ന് അദ്ദേഹം തന്റെ കൃതികളിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. ഭക്തിസൂത്രത്തിലെ ഭക്തിയുടെ പന്ത്രണ്ടു പടികളില്‍ ആദ്യത്തേത് സംഗത്യാഗം. ധര്‍മ്മാനുസൃതമായ കര്‍മ്മത്തെ ഇത്തരത്തിലുള്ള ഭക്തി നിഷേധിക്കുന്നില്ല.
എഴുത്തച്ഛന്റെ കൃതികള്‍
അദ്ദേഹത്തിന്റെ കൃതികള്‍ മഹത്തായ ഒരു ജീവിത സങ്കല്പത്തിലേക്ക് ജനങ്ങളെ ഉയര്‍ത്തി. സമൂഹാന്തരാത്മാവിലും വ്യക്ത്യന്തരാത്മാവിലും നിദ്രാണമായിക്കിടക്കുന്ന ഭാവങ്ങളെ ഒരു വിദ്യുത്പ്രസരംകൊണ്ടെന്നപോലെ ഉന്നിദ്രമാക്കുന്നിടത്താണ് കവിതയുടെ മഹത്വം കുടികൊള്ളുന്നത്. സമൂഹസത്തയേയും വ്യക്തിസത്തയേയും ഒരുപടി ഉയര്‍ത്തുമ്പോഴാണ് ഉദാത്തമായ കൃതിയായിത്തീരുന്നത്. ഇതെല്ലാം അന്വര്‍ത്ഥമാക്കുന്നതായിരുന്നു എഴുത്തച്ഛന്റെ കൃതികളെല്ലാം. ‘ഉത്തിഷ്ഠത’ മാത്രമല്ല ഇത്തരം കൃതികളുടെ ലക്ഷ്യം. ‘ജാഗ്രത’യും ‘പ്രാപ്യവരാന്നിബോധതയും’ ഉത്തമകൃതിയുടെ ലക്ഷ്യമായിരിക്കണം. എഴുത്തച്ഛന്‍ കൃതികളെ ഈ ഗണത്തില്‍പ്പെടുത്താം.
ചില കൃതികള്‍ നമ്മെ രസിപ്പിക്കുന്നു, ഉണര്‍ത്തുന്നു പക്ഷേ ഉയര്‍ത്തുന്നില്ല. നമ്മെ സംസ്‌കരിക്കുന്നില്ല. രസവും ധ്വനിയും കൃതികളില്‍ സൗന്ദര്യം ചാര്‍ത്തുന്നു. രസധ്വനിയിലൂടെ മനസ്സംസ്‌കരണപ്രക്രിയ നടക്കണം. എഴുത്തച്ഛന്റെ കൃതികള്‍ക്ക് രസത്തിന്റെ തലവും ധ്വനിതലവും സാംസ്‌കാരികതലവുമെല്ലാമുണ്ട്.
എഴുത്തച്ഛന്റെ പ്രധാനപ്പെട്ട കൃതികള്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും ആണ്. എഴുത്തച്ഛന്‍ വിരചിച്ചതെന്ന് നിസ്തര്‍ക്കം സകലരും അംഗീകരിച്ചത് ഈ രണ്ടു കിളിപ്പാട്ടുകള്‍ മാത്രമാണ്. ഭാഗവതത്തില്‍ കാളിയമര്‍ദ്ദനം വരെയുള്ള ഭാഗങ്ങള്‍, ഹരിനാമകീര്‍ത്തനം ചിന്താരത്‌നം, രാമായണം ഇരുപത്തിനാലുവൃത്തം, ഉത്തരരാമായണം, ശതമുഖരാമായണം, ബ്രഹ്മാണ്ഡപുരാണം, കേരളോല്‍പ്പത്തി എന്നിവയെല്ലാം എഴുത്തച്ഛന്റെ പേരിലാണ് അറിയപ്പെടുന്നത്.
അദ്ധ്യാത്മരാമായണത്തിലെ ഭക്തിസുധ
എ.ഡി.11-ാം ശതകത്തില്‍ സംസ്‌കൃതത്തിലെഴുതപ്പെട്ട അദ്ധ്യാത്മരാമായണത്തിന്റെ വിവര്‍ത്തനമാണ് എഴുത്തച്ഛന്റെ കിളിപ്പാട്ട്. വാത്മീകി രാമായണത്തെ അധികരിച്ചെഴുതിയതല്ലായെന്നു സാരം. എഴുത്തച്ഛന്റെ രാമായണത്തെ നമ്മള്‍ വിളക്കുവെച്ചു വായിക്കുന്നു. നിത്യപാരായണഗ്രന്ഥമായിത്തീര്‍ന്ന ഒന്നാമത്തെ കൃതിയും ഇതാണ്. എന്നാല്‍ വാത്മീകി രാമായണത്തെ നാം വിളക്കുവെച്ച് ആരാധിക്കുന്നില്ല. ഇതിനു കാരണമെന്താണ്? ഉത്തമനായ ഒരു മഹാപുരുഷന്റെ കഥയാണ് വാത്മീകി രാമായണം. എന്നിരുന്നിട്ടും വാത്മീകി രാമായണത്തിനു ലഭിക്കാത്ത പ്രചാരം എഴുത്തച്ഛന്റെ രാമായണത്തിനു കിട്ടണമെങ്കില്‍ അതില്‍ നിറഞ്ഞുനില്‍ക്കുന്ന ഭക്തി ഒന്നുകൊണ്ടു മാത്രമാണ്. വിഷ്ണുഭക്തി പ്രചാരണാര്‍ത്ഥം രാമനെ ഈശ്വരാവതാരമാക്കി മാത്രം ചിത്രണം ചെയ്യുകയായിരുന്നു എഴുത്തച്ഛന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ കൃതിയുടെ മുഖ്യഭാവം ഭക്തിയായിരുന്നു. വാത്മീകിയും വിഷ്ണുവിന്റെ അംശമായിട്ടാണ് രാമനെ കണ്ടത്. പക്ഷേ ഭക്തിയായിരുന്നില്ല ആ കൃതിയുടെ ആത്മതാളം. ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സദ്ഗുണ സമ്പന്നനായ ആള്‍ ആരാണെന്ന് വാത്മീകി നാരദനോട് ചോദിച്ചു. സകലഗുണങ്ങളും തികഞ്ഞ ഒരാള്‍ മാത്രമേ ലോകത്തിലുള്ളു. അത് ഇക്ഷ്വാകുവംശത്തില്‍ പിറന്ന ശ്രീരാമനാണെന്നായിരുന്നു നാരദന്റെ മറുപടി. ഇത് രാമായണം രചിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
രാവണാദികളുടെ ആക്രമണം സഹിക്കവയ്യാതെ ഗോരൂപധാരിണിയായി ഭൂമീദേവി ബ്രഹ്മാവിനേയും മറ്റു ദേവന്മാരേയും കൂട്ടി വിഷ്ണുവിനോട് പ്രാര്‍ത്ഥിച്ചു. രാക്ഷസപ്പടയെ വധിച്ച് സംരക്ഷിക്കാമെന്ന് വിഷ്ണുഭഗവാന്‍ ആശ്വസിപ്പിച്ചു. വിഷ്ണുവിന്റെ അര്‍ദ്ധഭാഗം കൗസല്യാദേവിയില്‍ ശ്രീരാമനായും പിന്നീടുള്ള അര്‍ദ്ധഭാഗത്തില്‍ നിന്നും ഭരതനും, ലക്ഷ്മണനും, ശത്രുഘ്‌നുമായും ജനിച്ചു. എന്നാല്‍ ഭക്തിയുടെ അടിയൊഴുക്കവിടെയില്ല.
മഹാകവി വള്ളത്തോള്‍ എഴുത്തച്ഛന്റെയും രാമായണത്തിന്റെയും മഹത്വം വര്‍ണ്ണിക്കുന്നുണ്ട്.
”കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തു വേണം”
ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, സഹോദരസ്‌നേഹം, പതിപത്‌നീ ധര്‍മ്മങ്ങള്‍, ദീനാനുകമ്പ തുടങ്ങിയ സമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സഹായകമായ നിരവധി ധാര്‍മ്മിക മൂല്യങ്ങള്‍ അതിശക്തമായി ഇതിലൂടെ എഴുത്തച്ഛന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
”അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തിടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
മുക്തിസിദ്ധിക്കുമസന്നിഗ്ദ്ധമിജ്ജന്മംകൊണ്ടേ”
എന്നു പറഞ്ഞുകൊണ്ട് നമ്മെ വായനയുടെ ലോകത്തേക്ക് രാമായണം കിളിപ്പാട്ട് ക്ഷണിക്കുകയും വരവേല്‍ക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി മര്‍ത്യര്‍ പഠിച്ചു കഴിഞ്ഞാല്‍ നിസ്സംശയമായും മോക്ഷം ലഭിക്കുമെന്നാണ് ആചാര്യന്‍ നമുക്ക് വാക്കു തരുന്നത്. അതായത് അദ്ധ്യാത്മരാമായണം മോക്ഷസാധകമത്രേ. നിരവധി ആദ്ധ്യാത്മികതത്ത്വങ്ങളായ തത്ത്വജ്ഞാനങ്ങളായ മുത്തും പവിഴവും രത്‌നങ്ങളും കൊണ്ട് സമ്പന്നമാണീ രാമായണമഹാസാഗരം. ഈ ജ്ഞാനസമ്പത്തിനെ ഭക്തിയിലൂടെയാണ് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത്.
രാമായണതത്ത്വം
രാമായണതത്ത്വം സുമിത്രയിലൂടെ അരുളിച്ചെയ്യുന്നു.
”അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേനടന്നു കൊള്ളേണം മടിയാതെ”
ഇത് ജ്യേഷ്ഠഭക്തിയെ സൂചിപ്പിക്കുന്നു. മാത്രമല്ല സഹോദരസ്‌നേഹം, ജ്യേഷ്ഠനോടുള്ള ബഹുമാനം, എല്ലാമുപേക്ഷിച്ചുള്ള പരിചരണത്തിലൂടെ ഒരനുജന്റെ കടമയും കര്‍ത്തവ്യവും ത്യാഗവും എല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. മടിക്കാതെ മുന്നില്‍ നടക്കണം എന്നതിലൂടെ പ്രാണഭയലേശമെന്യേ ജ്യേഷ്ഠനെ സംരക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു. അതിനുശേഷം
”രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടു നിരൂപിച്ചു കൊള്ളണം”
പിതാവിനെപ്പോലെ ജ്യേഷ്ഠനെ കാണണം എന്ന് ഉപദേശിക്കുന്നതിലൂടെ പിതൃഭക്തിയും ജ്യേഷ്ഠഭക്തിയും സമാനമാണെന്ന് മനസ്സിലാക്കിത്തരുന്നു. തുടര്‍ന്ന്
”എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍”
എന്നതിലൂടെ ഇന്നത്തെ പൈശാചികമായ സമൂഹമനസ്സിനെ ബോധവത്ക്കരിക്കുകയും പകര്‍ത്തേണ്ടതായ ഒരു മഹാതത്ത്വം അനുശാസിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠപത്‌നിയെ മാതാവായി കണക്കാക്കണം എന്നാണ് ഉപദേശിക്കുന്നത്. അഞ്ച് സ്ത്രീകളെ മാതാവായി കാണണം എന്ന് നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നു. സ്വമാതാവ്, ഭാര്യാമാതാവ്, ഗുരുപത്‌നി, ഉപനയനം ചെയ്തു തന്നയാളുടെ പത്‌നി, ജ്യേഷ്ഠപത്‌നി. അമ്മയേയും സഹോദരിയേയും മകളേയും ഒരു കുറ്റബോധവുമില്ലാതെ പ്രാപിക്കുന്ന കാലഘട്ടത്തില്‍ സ്ത്രീകളെ ബഹുമാനിക്കുകയും അമ്മയെപ്പോലെ കാണുകയും ചെയ്യണമെന്നുള്ള അറിവ് അത്യന്താപേക്ഷിതമാണ്, മൂല്യവത്താണ്. സഹോദരപത്‌നിയെ പ്രാപിച്ച ബാലിയുടെ ചപലവാക്കുകള്‍ക്ക് ഭഗവാന്‍ ഒരിക്കല്‍ മറുപടി പറയുകയുണ്ടായി.
”പുത്രിഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യമനു
ചേതസി മോദാല്‍ പരിഗ്രഹിക്കുന്നവന്‍
പാപികളില്‍ വച്ചുമേറ്റം മഹാപാപി”
പുത്രിയേയും സഹോദരിയേയും സഹോദരഭാര്യയേയും മകന്റെ ഭാര്യയേയും അമ്മയേയും തമ്മില്‍ ഭേദമില്ലാതെ പ്രാപിക്കുന്നവന്‍ പാപികളില്‍ വച്ച് ഏറ്റവും മഹാപാപി എന്നാണ് ശ്രീരാമന്‍ ശാസിച്ചത്. ഇതില്‍ നിന്നെല്ലാം നാം ജീവിതത്തില്‍ ആചരിക്കേണ്ടതായ ഒരു മൂല്യത്തെ വരച്ചു കാട്ടുന്നു. ഇത്തരം മൂല്യങ്ങള്‍ മനസ്സിലെ ഭക്തിഭാവത്തിലൂടെ മാത്രമേ സ്വായത്തമാക്കാനാവൂ. മാതൃഭക്തിയുടെ, ആരും ശ്രദ്ധിക്കപ്പെടാന്‍ താത്പര്യപ്പെടാത്ത ഒരു നിര്‍വ്വചനവും വ്യാഖ്യാനവും നമുക്കിതില്‍ ദര്‍ശിക്കാം. അവസാനമായി ”പിന്നെ അയോദ്ധ്യയെന്നോര്‍ത്തീടടവിയെ” എന്നു പറയുന്നിടത്ത് പരിസ്ഥിതി ദര്‍ശനം കാണാനായി നമുക്ക് സാധിക്കുന്നു. നാം നമ്മുടെ വീടും പരിസരവും ശുദ്ധിയായി പരിപാലിക്കുന്നു. എന്നാല്‍ പരിസ്ഥിതിയെയോ? വീടുപോലെ കാടിനെ പരിപാലിക്കണം. പരിസ്ഥിതി, വനങ്ങള്‍ ഇവയൊന്നും നമുക്ക് സ്വന്തമല്ലെന്ന ചിന്തയാല്‍ അവയെ നാമിന്ന് പലരീതിയില്‍ മലിനപ്പെടുത്തുന്നു. നമ്മുടെ നിലനില്പിനു തന്നെ ആധാരം പരിസ്ഥിതിയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ നശിപ്പിക്കുന്നതിനാല്‍ നാം അടിക്കടി ഏറ്റുവാങ്ങുന്ന പ്രകൃതിദുരന്തങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇത് പ്രകൃതിഭക്തിയുടെ മറ്റൊരു മുഖമാണ്. പ്രകൃതിയോടും പ്രകൃതിശക്തികളോടുമുള്ള ഭക്തിയുടെ ആവശ്യകതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു.
മാതാവിനെ, പിതാവിനെ, ജ്യേഷ്ഠനെ, ജ്യേഷ്ഠപത്‌നിയെ, സ്ത്രീകളെ സര്‍വോപരി പ്രകൃതിയെ ഒരു ഭക്തിഭാവത്തിലൂടെ നാം കാണാന്‍ ശ്രമിച്ചാല്‍, മനസ്സില്‍ ഒരു ധാര്‍മ്മികപരിവേഷം ഉടലെടുത്ത് ഇവരെയെല്ലാം ഉത്തമമായി സ്‌നേഹിക്കാനും സംരക്ഷിക്കാനും നമുക്ക് സാധിക്കും. ഇത്രയും സുന്ദരമായ ഉപദേശം ലോകത്ത് മറ്റെവിടെ, ഏത് ഗ്രന്ഥത്തില്‍ ആണ് ഇത്രയും ലളിതമായി പകര്‍ന്നു കൊടുത്തിട്ടുള്ളത്. കുടുംബബന്ധങ്ങളുടെ പവിത്രവും ശാശ്വതവുമായ നിലനില്പിന് ആധാരമായ ഈ അനുശാസനങ്ങള്‍ ഓരോ വ്യക്തിയും സ്വീകരിച്ചാല്‍ സമൂഹത്തിലെ സര്‍വ്വപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
(തുടരും)