അങ്കത്തട്ടു പണിതീര്‍ത്ത് പണിക്കൂലിയും വാങ്ങിപ്പോന്നു. ഇപ്പോഴെന്തിനാണാവോ പണിയാളരേയും കൂട്ടി നഗരത്തിലേയ്‌ക്കെത്താന്‍ കല്‍പ്പിച്ചിരിക്കുന്നത്? അങ്കത്തട്ടിന്മേല്‍ മുളയാണിയിട്ട് മുറിപ്പലകവെച്ചു മുറുക്കിയ ചതി ആരാനും കണ്ടറിഞ്ഞിട്ടുണ്ടാകുമോ? അരിങ്ങോടരുടെ വാക്കു കേള്‍ക്കേണ്ടിയിരുന്നില്ല. ഇപ്പോഴിതാ കൂട്ടത്തോടെ ചാകാനാണു വിധി.
പുരയ്ക്കു പിറകില്‍ പണിയാളര്‍ പണിത്തിരക്കിലായിരുന്നു. അവരെ ഉമ്മറമുറ്റത്തേക്കു വിശ്വകര്‍മ്മന്‍ വിളിച്ചുവരുത്തിയില്ല.
ചാകുന്നെങ്കില്‍ ഒറ്റയ്ക്ക്. തെറ്റൊന്നും ചെയ്യാത്ത
ആ പാവങ്ങളെ എന്തിന് കൊലയ്ക്കു കൊടുക്കണം.
കെട്ടിയവളോടും
മക്കളോടും വിശ്വകര്‍മ്മന്‍
അടക്കം പറഞ്ഞു:
”ഇന്നോ നാളേയോ
ഞാന്‍ മടങ്ങിവന്നില്ലെങ്കില്‍
എന്റെ എലപുലയും പുല
കുളി അടിയന്തിരവും
നടത്തിക്കോളണം”
കെട്ടിയവളും മക്കളും
വലിയ വായിലേ നിലവിളി
യായി. എന്തിനാണ് വിശ്വകര്‍മ്മന്റെ കെട്ടിയവളും മക്കളും അലമുറയിടുന്നതെന്ന് മുറ്റത്തു നില്‍ക്കുന്ന
നായന്മാര്‍ക്കു മനസ്സിലായില്ല.
വിശ്വകര്‍മ്മന്‍ ഉളിയും മുഴക്കോലുമെടുത്തു പുറപ്പെട്ടു. ഇറങ്ങാന്‍ നേരം, മരിച്ചുപോയ അച്ഛനേയും മുത്തച്ഛനേയും ഭരദേവതമാരേയും വിളിച്ചു. അങ്കം മുറുകുന്ന നേരത്ത് മുളയാണിവെച്ചുറപ്പിച്ച മുറിപ്പലക ഇളകിത്തെറിക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
”പണിയാളരേയും കൂട്ടിച്ചെല്ലാനാണ് കല്‍പ്പന” എന്നായി
നായന്മാര്‍.
”പണിയാളര്‍ അമ്പാടിക്കോലോത്ത് പണിക്കുപോയല്ലോ തമ്പ്രാക്കളേ”
വിശ്വകര്‍മ്മന്‍ നായന്മാരോടൊപ്പം നഗരിത്തലയ്ക്കലെത്തി. അങ്കപ്പറമ്പില്‍ ആര്‍പ്പും വിളിയും ചെണ്ടമേളവും വെടിക്കെട്ടും പുരുഷാരവും. വിശ്വകര്‍മ്മന്‍ നാടുവാഴിയേയും വാഴുന്നോരേയും ആരോമരേയും വണങ്ങി.
ഉടലും തലയും രണ്ടാവാനാണ് ദൈവഹിതമെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ എന്ന് കൊല്ലന്‍ അകമേ ധൈര്യപ്പെട്ടു.
”അങ്കത്തട്ട് കയ്യേല്‍ക്കണം. അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യണം” നാടുവാഴി ആവശ്യപ്പെട്ടു.
അതു കേട്ടപ്പോള്‍ വിശ്വകര്‍മ്മനു ശ്വാസം നേരെ വീണു. കള്ളച്ചതി ആരും കണ്ടറിഞ്ഞിട്ടില്ല. മുറിപ്പലകവെച്ചു മുറുക്കിയതെവിടെയെന്ന് അരിങ്ങോടര്‍ചേകവര്‍ക്കു മാത്രമേ അറിയാവൂ.
വിശ്വകര്‍മ്മന്‍ ഗണപതിപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. പാവാട വിരിച്ച്, പാവാടമേലെ തളിക വെച്ചു. തളിക നിറയുവോളം വെള്ളരിയും, വെള്ളരിമേലെ നാളികേരവും, നാളികേരത്തിനു മുകളില്‍ ചെമ്പഴുക്കയും വെച്ചു. അരികേ കദളിപ്പഴവും വെറ്റിലയും ധൂപദീപാദികളും ജലഗന്ധപുഷ്പങ്ങളും ചെന്തെങ്ങിളന്നീരും രാശിപ്പണവും വെച്ചു. വിശ്വകര്‍മ്മന്‍ ക്ഷേത്രക്കുളത്തിലിറങ്ങി മുങ്ങി വന്നു. വിധിയാംവണ്ണം ഗണപതിപൂജ കഴിച്ചു.
അരിങ്ങോടരും ആരോമരും കച്ചമുറുക്കിക്കൊണ്ട് അങ്കത്തിനൊരുങ്ങുന്ന നേരത്ത,് നാടുവാഴി കല്‍പ്പിച്ചപ്രകാരം ഉണിക്കോനാര്‍ കുറുങ്ങാട്ടിടത്തുണ്ടായ മൂപ്പിളമത്തര്‍ക്കം ലോകര്‍സമക്ഷം വിസ്തരിച്ചു. വയറ്റാട്ടിയുടേയും മണ്ണാത്തിയുടേയും വാക്ക് ഉണിച്ചെന്ത്രോര്‍ വിശ്വസിക്കാന്‍ തയ്യാറാവാഞ്ഞതുകൊണ്ട്, തൃപ്പംകോട്ടപ്പന്റെ നടയില്‍ പൊന്നും വെള്ളിയും പൊതിഞ്ഞുവെയ്ക്കട്ടെ എന്ന് തമ്പുരാന്‍ കല്‍പ്പിച്ചതും പൊന്നിന്റെ പൊതിയെടുത്ത തന്നെ മൂത്തതെന്ന് തൃപ്പംകോട്ടപ്പന്‍ വിധിച്ചതും തൃപ്പംകോട്ടപ്പന്‍ പക്ഷം പിടിക്കുകയാണെന്ന് ഉണിച്ചെന്ത്രോര്‍ ശാഠ്യംപിടിച്ചതും ഉണിക്കോനാര്‍ മാലോകരെ അറിയിച്ചു.
മൂപ്പിളമത്തര്‍ക്കം തീര്‍ക്കാനായിക്കൊണ്ട് ചേകവന്മാര്‍ അങ്കം പിടിക്കട്ടെ എന്ന് തമ്പുരാന്‍ കല്‍പ്പിച്ചെന്നും, തനിക്കുവേണ്ടി പുത്തൂരം വീട്ടിലെ ആരോമര്‍ചേകവരും ഉണിച്ചെന്ത്രോര്‍ക്കുവേണ്ടി കോലോസ്ത്രി നാട്ടിലെ അരിങ്ങോടര്‍ചേകവരും അങ്കം പിടിക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും ഉണിക്കോനാര്‍ മാലോകരെ തെര്യപ്പെടുത്തി.
തൃപ്പംകോട്ടപ്പനാണേ, കുറുങ്ങാട്ടിടം വാഴുന്നോരായിരുന്ന ഞങ്ങടെ മരിച്ചുപോയ അമ്മാവനാണേ, ഇപ്പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. വിധി എന്തായാലും അമ്മാവന്റെ മനസ്സുപോലെത്തന്നെ പുലര്‍ന്നുകൊള്ളട്ടെ എന്നു പറഞ്ഞ് ഉണിക്കോനാര്‍ പിന്‍വാങ്ങി.
(തുടരും)