സത്ച്ചിന്തയുടെ വെളിച്ചം സദാപ്രസരിപ്പിച്ച മഹതിയായിരുന്നു 2020 ജൂണ്‍ 18ന് നമ്മെ വിട്ടുപിരിഞ്ഞ തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മുകളില്‍ താവഴിയില്‍ പത്തായപ്പുരമാളികയില്‍ പി.കെ. മനോരമത്തമ്പുരാട്ടി. സാമൂതിരി കോവിലകത്തിന്റെ മരുമകളായി പന്തളം കൊട്ടാരത്തില്‍ നിന്നെത്തിച്ചേര്‍ന്ന മനോരമത്തമ്പുരാട്ടി കോഴിക്കോടിന്റെ ആത്മീയധാരയിലെ തലമുതിര്‍ന്ന വ്യക്തിത്വങ്ങളിലൊരാളായിത്തീര്‍ന്നത് നിരന്തരമായ ജ്ഞാനസാധനയിലൂടെയായിരുന്നു.
ആത്മീയപ്രഭാഷക, ഗ്രന്ഥകര്‍ത്രി, അദ്ധ്യാപിക, നാടകരചയിതാവ്, കലാവിദഗ്ദ്ധ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച തമ്പുരാട്ടിയുടെ ഭാരതീയ സംസ്‌കൃതിയിലുള്ള സ്ഫടികസ്ഫുടമായ അറിവ് സമാനതകളില്ലാത്തതായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ ഈ മഹതിക്ക് സാധിച്ചിരുന്നു. തന്നെത്തേടിയെത്തുന്ന വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും പണ്ഡിതന്മാരെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുകയും അവരുമായി ദീര്‍ഘമായി സംവദിക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തിയിരുന്നു അവര്‍. ദേശീയതയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുവാന്‍ മനോരമത്തമ്പുരാട്ടി എന്നും തയ്യാറായിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് നിര്‍വ്യാജമായ സ്‌നേഹവും ബഹുമാനവും കാട്ടിയ തമ്പുരാട്ടിക്ക് കോഴിക്കോട്ടെ സംഘചരിത്രം മനഃപാഠമായിരുന്നു. ആര്‍ഷസംസ്‌കൃതിയുടെ ആഴമെന്തെന്ന് കാട്ടിത്തരുന്ന ഒട്ടേറെ ലേഖനങ്ങളും തമ്പുരാട്ടി എഴുതിയിട്ടുണ്ട്. ഭക്തപ്രിയ, ശ്രീഗുരുവായൂരപ്പന്‍, പുണ്യദര്‍ശനം, ക്ഷേത്രശക്തി എന്നീ ആദ്ധ്യാത്മിക മാസികകളില്‍ കനപ്പെട്ട എത്രയോ ലേഖനങ്ങള്‍ അവരുടേതായി വെളിച്ചം കണ്ടിട്ടുണ്ട്.
അക്ഷരശ്ലോകം, രാമായണ-ഭാഗവതപാരായണം, കൃഷ്ണനാട്ടം, പാഠകം, കൂത്ത്, കൂടിയാട്ടം, തിരുവാതിരക്കളി എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉടനടി മറുപടി തരുവാനുള്ള പ്രാപ്തിയും മനോരമത്തമ്പുരാട്ടിക്കുണ്ടായിരുന്നു. സാമൂതിരികോവിലകത്ത് നിന്ന് ഇംഗ്ലീഷ് ഭാഷ പഠിക്കുവാന്‍ തയ്യാറായി വന്ന ആദ്യകാല തലമുറയിലെ ഈ തമ്പുരാട്ടി, ജ്ഞാനികള്‍ കൂടുന്ന സദസ്സുകളില്‍ കാലങ്ങള്‍ക്ക് മുന്നേ ജീവിച്ചിരുന്ന മഹാവിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുനരവതാരമെന്നോണം ആദരിക്കപ്പെട്ടിരുന്നു. തിരുവണ്ണൂര്‍ ശൂരന്‍ പട മഹോത്സവത്തെക്കുറിച്ച് ഇത്രമാത്രം അറിവുള്ള മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല.