Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്

ഡോ.ആര്‍. രാമാനന്ദ്ഡോ.ആര്‍. രാമാനന്ദ്
5 June 2020

2017 ആഗസ്റ്റ് മാസം 29ാം തീയ്യതി. വാരണാസിയിലെ അസിഘാട്ടില്‍ ഗംഗയ്ക്ക് അഭിമുഖമായി മനോഹരമായി പണികഴിപ്പിച്ച ഹോട്ടല്‍ ഗാംഗസ് വ്യൂ. രാത്രി എട്ടുമണിയോട് അടുക്കുന്നു.. ആ സമയം, ഒരു സ്വപ്‌നം പോലെ, ഒരു ഞൊടിയ്ക്ക് ഒരു കോടി ഒടിമറയുന്ന അവിസ്മരണീയമായ പകര്‍ന്നാട്ടങ്ങളിലൂടെ മലയാളിയുടെ കണ്ണും കരളും കവര്‍ന്ന ആ വിസ്മയ പ്രതിഭയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍..

Google NewsAdd Kesari Weekly as a preferred source on Google

രാം എത്ര തവണ വന്നിട്ടുണ്ട് കാശിയില്‍?
ഇത് കൂടെ കൂട്ടി മൂന്നാമത്തെ വട്ടമാണ് ലാലേട്ടാ.
കാശി ബാബയുടെ വീട് എവിടെയാണെന്ന് അറിയാമോ ?
കാശി ബാബ ? (ഞാന്‍ ആ പേര് കേട്ടതായേ ഓര്‍ക്കുന്നില്ല)
അതെ, കാശി ബാബ, അറിയില്ലേ?
ഇല്ല ലാലേട്ടാ ഞാന്‍ കേട്ടിട്ടില്ല.

ഉടനെ അദ്ദേഹം ഫോണെടുത്ത് കാശി ബാബയുടെ ചിത്രം എന്നെ കാണിച്ചു തന്നു.
ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു

ADVERTISEMENT

‘അല്ല ഇത് ലാഹിരി മഹാശയന്‍ അല്ലേ ലാലേട്ടാ?’
‘അതെ ലാഹിരി തന്നെ ശ്യാമചരണ്‍ ലാഹിരി, അദ്ദേഹത്തിന് കാശി ബാബ എന്നൊരു പേരുണ്ട് അദ്ദേഹത്തിന്റെ വീട് കാശിയില്‍ ആണ് ‘.

സത്യമായും മരണമില്ലാത്ത മഹായോഗി മഹാവതാര്‍ ബാബാജി നാഗരാജ് ശിഷ്യനും ശ്രീ യുക്തേശ്വര ഗിരിയുടെ ഗുരുവുമായ ആ മഹായോഗിയുടെ വീട് കാശിയില്‍ ആണെന്ന് ലാലേട്ടന്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ആത്മീയത എന്ന് ഉറപ്പിച്ചു പറയാന്‍ തുടങ്ങുന്നതിനുമുമ്പ് കയ്യില്‍ വന്ന പുസ്തകമാണ് പരമഹംസ യോഗാനന്ദന്റെ’ ഒരു യോഗിയുടെ ആത്മകഥ’. ഓരോ പേജും അത്ഭുതത്തോടെ വായിച്ചു തീര്‍ത്തതും, ലാഹിരിയുടെ കണ്ണുചിമ്മിയുള്ള ആ ചിരി നോക്കി മാത്രം കണ്ണുനിറഞ്ഞു പോയതുമായ ഓര്‍മ്മകള്‍ എന്നിലേക്ക് ഒഴുക്കിനെതിരു പിടിച്ചു തിരിച്ചു വന്നു കൊണ്ടിരുന്നു…

ശ്രീ യുക്തേശ്വര ഗിരി

‘രാം ഞാന്‍ പതിനഞ്ചു തവണയിലധികം പല സിനിമകള്‍ക്കും വേണ്ടി ഇവിടെ വന്നിട്ടുണ്ട.് ഈ സിനിമയും വാരാണസിയില്‍ തുടങ്ങട്ടെ എന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷേ ഇന്നുവരെ എനിക്ക് കാശി ബാബയുടെ വീട്ടിലെത്താന്‍ പറ്റിയിട്ടില്ല. എന്നെങ്കിലും അത് സംഭവിക്കുമായിരിക്കും, അല്ലേ?

ലാലേട്ടന്‍ ഇത്രയും പറഞ്ഞത് ഞാന്‍ കേട്ടത് എന്ത് ഭാവത്തിലാണ് എന്ന് എനിക്കിപ്പോള്‍ തീര്‍ച്ചയില്ല. പക്ഷേ ഒന്നുണ്ട് അതെന്നില്‍ ഒരു നഷ്ടബോധമോ ലാലേട്ടന്റെ കൂടെ അവിടെ ഒന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന, ഒരുപക്ഷേ അത്യാഗ്രഹം എന്നുപോലും വിളിക്കാവുന്ന ഒരു ചിന്തയോ ഉണ്ടാക്കി എന്ന് തീര്‍ച്ചയാണ്.

സിനിമയൊഴികെ പലതും സംസാരിച്ചുകൊണ്ട് ഞങ്ങള്‍ മുറിയിലിരിക്കുന്നതിനിടയില്‍ ലാലേട്ടന്റെ സന്തതസഹചാരി ലിജു വന്നു വാതിലില്‍ മുട്ടി.
‘ലാല്‍സാര്‍ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്’
‘ആരാണ് ?’
‘മണി എന്നാണ് പേര് പറഞ്ഞത്. കാശിയില്‍ താമസിക്കുന്ന ഒരു മലയാളിയാണ.് ലാല്‍സാര്‍ വന്നു എന്ന് അറിഞ്ഞപ്പോള്‍ കാണണമെന്ന് പറഞ്ഞു വന്നതാണ് ‘.
ലിജു ഇത് പറയുമ്പോള്‍ ഞാന്‍ ലാലേട്ടന്റെ മുഖത്തു
നോക്കി ഇരിക്കുകയായിരുന്നു.
ആഘോഷിക്കപ്പെടുന്ന മഹാ വ്യക്തിത്വങ്ങള്‍ ഇങ്ങനെയുള്ള ജീവിത സന്ദര്‍ഭങ്ങളില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന കൗതുകം!
‘ലിജു വിളിക്കൂ അദ്ദേഹത്തെ’.
ലിജു ഓടിച്ചെന്ന് അയാളെ വിളിച്ചു കൊണ്ടുവന്നു. അല്പം മെലിഞ്ഞ ഒരു മണി. തനി പാലക്കാട്ടുകാരന്‍. വാരാണസിയില്‍ വന്നിട്ട് ഏഴെട്ടു കൊല്ലമായി. ഇവിടെ ഒരു പാത്രക്കട നടത്തിവരുന്നു..

‘മണി അല്ലേ’ എന്ന് ചോദിച്ചു തുടങ്ങിയ ലാലേട്ടന്റെ സംസാരവും തുടര്‍ന്നുള്ള പെരുമാറ്റവും എന്നെ അത്ഭുതപ്പെടുത്തി. മുന്നിലിരിക്കുന്ന ആള്‍ക്ക് ഒരിക്കലും മോഹന്‍ലാലാണ് തന്നോടു സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത ഉള്ള അത്രയും എളിമ, സൗഹൃദം, ദീര്‍ഘകാലം കഴിഞ്ഞ് കണ്ട സുഹൃത്തിനോട് എന്നപോലെ ആത്മബന്ധം ഇവയൊക്കെ കൊണ്ട് സമ്പന്നമായ സംസാരരീതിയും പെരുമാറ്റവും. കേരളത്തില്‍ വരുമ്പോള്‍ കാണാന്‍ പറ്റുമോ എന്ന മണിയുടെ ചോദ്യത്തിന്, കണ്ടിട്ടില്ല എങ്കില്‍ ഇടി കിട്ടും എന്നുകൂടി പറഞ്ഞു മണിയെ യാത്രയാക്കാന്‍ തുടങ്ങുന്നതിനിടയില്‍ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ ലാലേട്ടന്‍ മണിയോട് ചോദിച്ചു

‘മണി ഇവിടെ ലാഹിരി മഹാശയന്റെ വീട് ഉണ്ട്. അത് എവിടെയാണെന്ന് അറിയോ.’
മണിയുടെ മറുപടി കേട്ടപ്പോള്‍ ഇത് പറയാന്‍ വേണ്ടിയാണോ ഈശ്വരാ ഈ മനുഷ്യന്‍ ഈ രാത്രി ഞങ്ങളെ തിരഞ്ഞു
വന്നത് എന്നുതോന്നി. എനിക്കിന്നും അത് ഓര്‍ക്കുമ്പോഴുള്ള
അത്ഭുതം വിട്ടുമാറുന്നില്ല.

മണി പറഞ്ഞു ‘അറിയാം ലാലേട്ടാ എന്റെ വീടിന്റെ തൊട്ടടുത്താണ്.’
കഴിഞ്ഞ പതിനഞ്ചു തവണയും ലാലേട്ടന്‍ ആ വീട് തിരഞ്ഞിട്ടുണ്ട്. അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇത്തവണ എന്നോട് അറിയുമോ എന്ന് ചോദിച്ച നേരത്ത് ആ കണ്ണില്‍ മിന്നിയ അഭിനിവേശം ഞാന്‍ കണ്ടതാണ്. അത് ചോദിച്ചത് എന്നോടാണ് എങ്കിലും ആ ചോദ്യം കേട്ടത് ലാഹിരി മഹാശയന്‍ തന്നെയാണ്. അതിന്റെ ഉത്തരമാണ് മണി!
‘രാം റെഡിയല്ലേ… ഇപ്പോള്‍ പോകാം.’ ഒരു നൂറായിരം പൂത്തിരി കത്തിച്ച പോലെ എന്റെ മനസ്സ് പൂത്തുവിടര്‍ന്നു പോയി.

‘ഞാന്‍ എപ്പോഴേ റെഡിയാണ് ലാലേട്ടാ.’
ലാലേട്ടന്റെ സുഹൃത്തുക്കളായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സനില്‍ ഏട്ടനും, സിംഗപ്പൂര്‍ ഉള്ള ലാലേട്ടന്റെ അടുത്ത സുഹൃത്ത് റാമും ആ സമയം ഗംഗാ ആരതി കാണാന്‍ പോയിരിക്കുകയായിരുന്നു. ലിജുവും മുരളി ഏട്ടനും മണിയും ഞാനും ലാലേട്ടനും ലാഹിരി മഹാശയന്റെ വീട് കാണാനിറങ്ങി. ഒരു ഇന്നോവയിലാണ് യാത്ര. മുന്നിലെ സീറ്റില്‍ മണി. നടുക്കുള്ള സീറ്റില്‍ ഞാനും ലിജുവും മുരളിയേട്ടനും. ലാലേട്ടന്‍ വന്നതും ലിജു പെട്ടെന്ന് മാറി പുറകിലത്തെ സീറ്റിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. പക്ഷേ ഇന്നോവയുടെ നടുവിലത്തെ സീറ്റിനിടയില്‍ കൂടെ നൂണ്ട് പുറകിലെ സീറ്റിലേക്ക് ലാലേട്ടന്‍ ഇരുന്നു കഴിഞ്ഞിരുന്നു. എല്ലാവരും ലാല്‍ സാര്‍ മുന്നില്‍ ഇരിക്കൂ എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
‘അതെന്താ പുറകില്‍ ഇരുന്ന് പൊയ്ക്കൂടേ ? ഇവിടെ ഇരുന്നാണ് കാശി ബാബയെ കാണാന്‍ പോകേണ്ടത് ‘ എന്നാണ് ലാലേട്ടന്റെ മറുപടി.

ഞങ്ങളുടെ വാഹനം അഘോരികളുടെ പ്രധാന സ്ഥാനമായ ബാബാ കിനാരാം സ്ഥല്‍ എത്തിയപ്പോള്‍,വീട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നു. ഞാന്‍ ആവേശത്തോടെ ലാഹിരി മഹാശയന്റെ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞു. ഉടനെ ഒരു കൊച്ചുകുട്ടിയെ പോലെ ലാലേട്ടന്‍ ഫോണിന്റെ അടുത്തേക്ക് തല ചേര്‍ത്ത് ഞാനാണ് ഞാനാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…

അഘോരി ബാബാ കിനാരാമിന്റെ ആശ്രമത്തില്‍ നിന്ന് ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി ലാഹിരിയുടെ വീട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇതിനിടയില്‍ ബാബാജി മഹാരാജിനെ കുറിച്ചും ശ്രീ യുക്തേശ്വരനെക്കുറിച്ചും ലാലേട്ടന്‍ സംസാരിക്കുന്നുണ്ടായിരുന്നു. ലാഹിരി ഒരു കൊച്ചു കുട്ടിയെ പോലെയാണ് എന്ന് പറഞ്ഞ് അദ്ദേഹം കണ്ണുചിമ്മി ഇരിക്കുന്ന രീതി എന്നെ കാണിച്ചു തന്നു. ശ്രീ യുക്തേശ്വരനാണ് ലാലേട്ടന് ഏറ്റവും ഇഷ്ടമുള്ള. ആള്‍ “എന്തൊരു ഭംഗിയാണ് അദ്ദേഹത്തിന് എന്നാണ് ലാലേട്ടന്‍ പറയുന്നത്. ശരിയാണ് ഉയര്‍ന്ന നാസികയും വിടര്‍ന്ന നെറ്റിത്തടവും ജ്വലിച്ച കണ്ണുകളുമുള്ള ഒരു ഗരുഡ സമാനന്‍ ആണ് ശ്രീ യുക്തേശ്വര മഹാപ്രഭു. സംസാരം അങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു. ‘ലാലേട്ടാ രജനീകാന്ത് ബാബാജിയുടെ ഭക്തന്‍ അല്ലേ? ലാലേട്ടനോട് അദ്ദേഹം അതേക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ?’

‘രാം ഞാനും അദ്ദേഹവും വലിയ സുഹൃത്തുക്കളാണ്. മൂന്നുദിവസം മുമ്പ് പോലും കണ്ടിരുന്നു. പക്ഷേ ഞാന്‍ ഇതൊന്നും ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ ഒരുപക്ഷെ അദ്ദേഹം പറയുമായിരിക്കും, ഇല്ലായിരിക്കും. പക്ഷേ അതൊക്കെ ഓരോരുത്തരുടെയും സ്വന്തം കാര്യങ്ങളല്ലേ. അതൊന്നും ചോദിച്ചു കൂടല്ലോ.’

ശരിയാണ് അതൊന്നും ചോദിച്ചു കൂടാ. കണ്ടാലുടനെ നിങ്ങളുടെ ഗുരു ഏതാണ്? ഏതാണ് പരമ്പര ? ആരാണ് മന്ത്രം എന്ന് ചോദിക്കുന്നവരെ കുറിച്ചും ഈ ചോദ്യം ഇപ്പോള്‍ ഈ മഹാത്മാവിനോട് ചോദിച്ച എന്റെ അല്‍പത്തത്തെക്കുറിച്ചും ഞാനോര്‍ത്തുപോയി. ഞങ്ങളുടെ വണ്ടി കാശിയിലെ ഏതോ ഒരു കവലയില്‍ ചെന്നുനിന്നു. ഇനി നടന്നു വേണം പോകാന്‍, ഈ ഇടുങ്ങിയ ബനാറസി ഗലികളില്‍ എവിടെയോ ആണ് ലാഹിരിയുടെ വീട്. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ‘രാം ഓര്‍ത്തു നോക്കിക്കേ ലാഹിരി മഹാശയന്‍ ജീവിച്ചിരിക്കുമ്പോള്‍ നമ്മളിവിടെ വരുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ ആയിരിക്കും. നമ്മള്‍ ആ വീട് അന്വേഷിച്ച് ഈ കാണുന്ന മുറുക്കാന്‍ കടയില്‍ ഒക്കെ ചോദിച്ച് അങ്ങോട്ട് പോകുന്നത്.’

ശരിയാണ്, ഒരു സമയയന്ത്രം കിട്ടിയിരുന്നെങ്കില്‍ ഘടികാരസൂചി പുറകോട്ട് തിരിച്ചു വച്ച് ഇവിടെ ആ കാലത്തില്‍ എത്തിയിരുന്നു എങ്കില്‍ എന്ന് ഞാനാശിച്ചുപോയി.
മണി കൊണ്ടുപോയ ഇടുങ്ങിയ ഇടവഴികളിലൂടെ, മങ്ങിയ പ്രകാശം വീണുകിടക്കുന്ന ഇടനാഴികളിലൂടെ ഞങ്ങള്‍ ലാഹിരിയുടെ വീട്ടിലേക്ക് നടന്നു. എത്രയോ കാശിക്കാരും അല്ലാത്തവരുമായി ഒരുപാടുപേര്‍ ലാലേട്ടന്റെ തോളുരുമ്മി കടന്നുപോയി. അവര്‍ക്ക് അറിയുമോ ഈ വീഥികളിലൂടെ അസമയത്ത് അവര്‍ തോള്‍ ഉരുമ്മി കടന്നുപോകുന്നത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയമാണ് എന്ന് ?

വളഞ്ഞുപുളഞ്ഞുള്ള ഇടവഴികള്‍ പിന്നിട്ട് ഞങ്ങള്‍ ഒരു കവാടത്തിനു മുന്നില്‍ എത്തി. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ മേലെ ബി ലാഹിരി എന്ന് ഇംഗ്ലീഷില്‍ എഴുതിവച്ചിട്ടുണ്ട്. എന്റെ മുഖം വിടര്‍ന്നു, ലാലേട്ടന്റെ കണ്ണുകളില്‍ ആര്‍ദ്രത….. ചുണ്ടില്‍ കൃതജ്ഞതയോടെയുള്ള ഒരു പുഞ്ചിരി. മണി ഓടിവന്ന് വാതില്‍ തുറക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. ലാലേട്ടന്‍ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു
‘വേണ്ട, എനിക്കീ വാതിലില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി.’

ആ വാതില്‍ അദ്ദേഹം കൈ കൊണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം തലോടി. തല ചേര്‍ത്തുവെച്ചതില്‍ മുഖമുരുമ്മി!

മോഹന്‍ലാലും ആര്‍ രാമാനന്ദും

ഇതില്‍പരം വിസ്മയകരമായ ഒരു കാഴ്ചയും ഞാനെന്റെ കണ്ണുകൊണ്ട് ഇന്ന് വരെയും കണ്ടിട്ടില്ല. അദ്ദേഹത്തെ വിസ്മയം എന്ന് വിളിക്കുവാന്‍ എനിക്ക് ഇതില്‍പരം ഒന്നും വേണ്ട.
വാരാണസി അവിമുക്തമാണ് യോഗികളുടെ കാഴ്ചയില്‍. അത് ഭൂമിയില്‍ അല്ല നില്‍ക്കുന്നത്. ദ്യോവിന്റെ വിസ്മയകരമായ മറ്റേതോ മാനത്താണ്. മണ്ണില്‍ നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും എന്റെ മുന്നില്‍ ഉള്ള ഈ വിസ്മയവും ഹോമപക്ഷിയെപ്പോലെ ഭൂമി തൊടാതെ നില്‍ക്കുകയാണ്. വാരാണസിയില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഓരോ ദിനവും എനിക്കിത് ഉറച്ചുകൊണ്ടേയിരുന്നു.

വിസ്മയോയോഗ ഭൂമിക!

Tags: മോഹന്‍ലാല്‍ലാഹിരി മഹാശയന്‍
Share49TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies