ഒരു യഥാര്‍ത്ഥ കലാകാരന്‍ തന്റെ അന്തരംഗ ബോധ്യത്തോടെ, അല്ലെങ്കില്‍ ആന്തരികമായ അവബോധത്തോടെ വരയ്ക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ലോകത്തിലേക്ക് പുതിയൊരു ‘യാഥാര്‍ത്ഥ്യം’ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അത് ആ കലാകാരന്‍ കണ്ടെത്തിയതാണ്. അയാള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുകയല്ല, തന്റെ മാനസിക ജീവിതത്തിന്റെ നൈമിഷികമായ അവസ്ഥകളിലൂടെ തിരിച്ചറിഞ്ഞ ചില അര്‍ത്ഥങ്ങളെ, അര്‍ത്ഥശൂന്യതകളെ അന്വേഷിക്കുകയാണ്.
യൂറോപ്പില്‍ പോസ്റ്റ് ഇംപ്രഷണിസം എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് റോഗര്‍ ഫ്രൈ എന്ന ഫ്രഞ്ചു വിമര്‍ശകനാണ്. അദ്ദേഹം പാരീസില്‍ ഒരു ചിത്രകലാപ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ അതിനു കൊടുത്ത പേരാണ് പോസ്റ്റ് ഇംപ്രഷണിസം. അതായത് ക്ലോദ് മൊനെ, റെനോഹ് തുടങ്ങിയ ചിത്രകാരന്മാര്‍ യാഥാര്‍ത്ഥ്യത്തെ അട്ടിമറിച്ച് ആത്മാവിന്റെ വൈകാരിക ലോകങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അത് ഇംപ്രഷണിസം എന്ന പേരില്‍ പ്രശസ്തമായി. ഇതിന്റെ തുടര്‍ച്ചയായി വന്ന പുതു പ്രവണതകളാണ് റോഗര്‍ ഫ്രൈ ഉദ്ദേശിച്ചത്. 1890 കളിലാണ് അത് വികസിച്ചത്.
ഇപ്പോള്‍ ലോകത്ത് വളരെ പരിചിതമായ ഒരു സങ്കേതമാണ് പോസ്റ്റ് ഇംപ്രഷണിസം. പ്രമുഖ പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിന്ററായ പിയര്‍ ബൊണാര്‍ (Pierre Bonard)) വരച്ച ഒരു പൂച്ചയുടെ ചിത്രം The white cat(1894) നമ്മുടെ അവബോധത്തെ നവീകരിക്കുക മാത്രമല്ല, കാഴ്ചയെ തന്നെ പുനഃക്രമീകരിക്കുന്നു. എങ്ങനെയാണ് ഒരു വസ്തുവിനെ നോക്കേണ്ടതെന്ന ഒരു പാഠം. മറ്റൊന്ന് നോക്കുമ്പോള്‍ മനസ്സില്‍ എന്താണ് പതിയുന്നതെന്ന് ഉള്‍ക്കൊള്ളാനുള്ള സിദ്ധി. കാഴ്ചകള്‍ തന്നെ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട് നമുക്ക് പുതിയ വസ്തുതകള്‍ കാണാനുള്ള കഴിവില്ല. നേരത്തേ തന്നെ നിക്ഷേപിച്ചിട്ടുള്ള അറിവ് അല്ലെങ്കില്‍ അനുഭൂതിയാണ് സൗന്ദര്യമായി നാം തിരിച്ചറിയുന്നത്. ഇത് ഗതാനുഗതികത്വമാണ്. ഒരു പൂവ് സുന്ദരമാണെന്ന് ആര്‍ക്കും കണ്ടുപിടിക്കേണ്ടി വരുന്നില്ല. കാരണം അത് സുന്ദരമാണെന്ന അറിവ് നമ്മളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതാണ്.ഗവേഷണം ചെയ്യേണ്ടതില്ല. ഈ വ്യവസ്ഥാപിതത്വത്തെയാണ് പിയര്‍ ബൊണാര്‍ ഒരു പൂച്ചയെ വരച്ചുകൊണ്ട് അട്ടിമറിക്കുന്നത്.
ബൊണാറിന്റെ പൂച്ച അദ്ദേഹത്തിന്റെ മനസ്സിന്റെ വികാരമാണ്. അദ്ദേഹം തന്റെ ഉള്ളില്‍ ആന്തരിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ രൂപകല്പന ചെയ്തതാണിത്. ഇത് ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതല്ല. സവിശേഷവും വ്യക്തിനിഷ്ഠവുമായ അവസ്ഥയെ ഒരു വിധിയായി സ്വീകരിക്കുകയാണ്.
ഈ പൂച്ചയെ നാം നിത്യവും കാണുന്നതല്ല. അത് സംഭവിച്ചതാണ്. ഒരു പൂച്ചയെ വസ്തുനിഷ്ഠമായി വരയ്ക്കുന്നത് ഫോട്ടോഗ്രഫി പോലെയാണ്. അതില്‍ വസ്തുതയേയുള്ളു. പ്രത്യേക വികാരമില്ല. കലാകാരന്‍ എന്ന നിലയില്‍ വിന്‍സന്റ് വാന്‍ഗോഗ് അനുഭവിച്ച വൈകാരിക പ്രക്ഷോഭമാണ് തന്റെ ‘ദ് സ്റ്റാറി നൈറ്റി’ല്‍ ആലേഖനം ചെയ്തിരിക്കുന്നത്. അതിലെ നക്ഷത്രങ്ങള്‍ വികാരവിവശരാണ്. അവര്‍ നാം സാധാരണ കാണുന്ന നക്ഷത്രങ്ങളെപ്പോലെ വിദൂരമായല്ല നില്‍ക്കുന്നത്. നമ്മുടെ അടുത്തേക്ക് വികാരവായ്‌പോടെ വന്ന പോലെ തോന്നും, ആ നക്ഷത്രങ്ങളെ കണ്ടാല്‍. പാവപ്പെട്ടവരുടെ ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ അവ കാരുണ്യത്തോടെ പ്രകാശം ചൊരിയുകയാണ്.
വാന്‍ഗോഗിനെ പോലെ ബൊണാറും ഒരു പൂച്ചയെ വരച്ചുകൊണ്ട് താന്‍ കണ്ട അസാധാരണ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വെളിപാടു നല്‍കുന്നു. ഈ പൂച്ചയുടെ കഴുത്ത് ഇടുങ്ങിയതും കാലുകള്‍ നീളം കൂടിയതുമാണ്. ഇത് ഒരു പ്രത്യേക നിമിഷമാണ്. പൂച്ചയുടെ കാലുകളുടെ നീളം, പൊക്കം, കഴുത്ത് എന്നിവയുടെ അനുപാതം നോക്കാന്‍ ബൊണാര്‍ ബാധ്യസ്ഥനല്ല. അദ്ദേഹം ആന്തരിക ദര്‍ശനത്തില്‍ സ്വയം തിരയുകയാണ്.
ഒരു യഥാര്‍ത്ഥ പൂച്ചയെ വരയ്ക്കുന്നതല്ല കല. വികാരത്തിലൂടെ മനസ്സിനെ ആവേശിച്ച പൂച്ചയെ കണ്ടുപിടിക്കുന്നതിലാണ് കല. യാഥാര്‍ത്ഥ്യത്തെ അപരിചിതമാക്കണം. അപ്പോള്‍ അത് വരയ്ക്കുന്നയാളുടെ ആത്മീയ പ്രശ്‌നങ്ങള്‍ പുറത്തേക്ക് വരും. കാന്‍വാസിലെ പൂച്ച യഥാര്‍ത്ഥ പൂച്ചയല്ല, അങ്ങനെ ആകരുത്. അത് ഒരു വികാരമാകുകയാണ് വേണ്ടത്. അത് ഒരു കലാകാരന്‍ ജീവിച്ചതിന്റെ വ്യക്തിപരമായ സുവിശേഷമാണ്. ബൊണാറിന്റെ പൂച്ച ഒരു അസ്തിത്വ രഹസ്യമാണ്, അവസ്ഥയാണ്.
പ്രമുഖ ചിത്രകാരനായ പോള്‍ സെസാന്‍ പറഞ്ഞു, ഒരു ചിത്രം വരയ്ക്കുമ്പോള്‍ അത് ദൈവത്തിന്റെ ഒരു സൃഷ്ടി പോലെയാകണമെന്ന്. അതായത് പ്രകൃതിയിലെ വസ്തുക്കള്‍ പോലെ. ഒരു മരം ദൈവത്തിന്റെ ഭാവനയാണ്.അതുപോലെ ബൊണാറിന്റെ പൂച്ച മറ്റൊരു ദൈവസൃഷ്ടിയാണ്.
പി. ഭാസ്‌കരനും വയലാറും
വയലാര്‍ യുക്തിയെയും മനുഷ്യനെയും ആദര്‍ശത്തെയും പ്രധാനമായി കണ്ടു. അദ്ദേഹം ശാസ്ത്രത്തിലും നവോത്ഥാനത്തിലും ഭാവിയെ ദര്‍ശിച്ചു. അദ്ദേഹം കവിതയിലും ശാസ്ത്രത്തിന്റെ വിജയത്തിനായി യത്‌നിച്ചു. എന്നാല്‍ പി.ഭാസ്‌കരന്‍ ഒരു രാഷ്ട്രീയ മനുഷ്യനെ ഭാവനചെയ്തുകൊണ്ടു തന്നെ ഗ്രാമത്തിലും പ്രകൃതിയിലും സൗന്ദര്യത്തിലും സ്വപ്‌നത്തിലുമാണ് കവിതയുള്ളതെന്ന് പ്രഖ്യാപിച്ചു. മനുഷ്യനില്‍ അമിതമായി ഊന്നുന്ന വയലാറിന്റെ സമീപനം ഇന്നത്തെ നിലയ്ക്ക്, ആധുനിക പരിസ്ഥിതി ബോധത്തിന്റെ വെളിച്ചത്തില്‍ ശരിയല്ലെന്നാണ് തോന്നുന്നത്. കാരണം പരിസ്ഥിതിയാണ് ദൈവം. ഭാരതീയ സംസ്‌കാരത്തില്‍ കാടുകള്‍ക്കും കാവുകള്‍ക്കുമുള്ള പ്രാധാന്യം ഓര്‍ക്കുമല്ലോ. കാടുകളാണ് നമ്മുടെ മുഴുവന്‍ ജ്ഞാനത്തിനും കളമൊരുക്കിയത്; മെട്രോ സ്റ്റേഷനോ, ഹൈസ്പീഡ് ബോട്ടുകളോ അല്ല. നമ്മെ നയിച്ചത് മഹാവൃക്ഷങ്ങളാണ്. ബോധിവൃക്ഷവും അരയാലും നമ്മെ ഉദ്ബുദ്ധരാക്കി. നവോത്ഥാനമൊക്കെ ശാസ്ത്രത്തിന്റെ സംഭാവനയാണ്. അത് നല്ലതുമാണ്. പക്ഷേ, സര്‍ഗാത്മക രഹസ്യത്തിലേക്ക് വാതില്‍ തുറന്ന് വ്യാഖ്യാനിക്കാന്‍ അതിനാവില്ല.
ഭാസ്‌കരന്‍ ആദര്‍ശത്തെയും മനുഷ്യത്വത്തെയും അമിതമായി മഹത്വവല്‍ക്കരിക്കാതിരുന്നത് ശ്രദ്ധേയമാണ്.അദ്ദേഹം സൗന്ദര്യത്തില്‍ മാത്രമാണ് ഊന്നിയത്. ഇത് വരും കാലങ്ങളില്‍ കൂടുതല്‍ വ്യക്തമാവും.
മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ ഏറ്റവും നല്ല വ്യക്തി പി.ഭാസ്‌കരനാണ്; ഏറ്റവും മികച്ച ഗാനരചയിതാവും. സിനിമാപ്പാട്ട് സാഹിത്യമൊന്നുമല്ല. എങ്കിലും പി.ഭാസ്‌കരന്‍ അതില്‍ ആവുന്ന വിധം സൗന്ദര്യം നിറച്ചു. മലയാളിയുടെ ജീവിതത്തിന്റെ ഗ്രാമ്യഭംഗിയും പഴമയും കൃഷിയും വിയര്‍പ്പും ഓര്‍മ്മയും അതില്‍ നിറച്ചു വച്ചിരിക്കുന്നു. അത് അതിഭാവുകത്വത്തിന്റെ ചതിക്കുഴിയില്‍ വീഴുന്നില്ല.
വായന
ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് എഴുതിയ ‘ഗുഹ്യം’ എന്ന കഥ (മലയാളം) വല്ലാത്ത ഒരു അതിക്രമമാണ്. വായനക്കാരനെ ഇങ്ങനെ ദ്രോഹിക്കരുത്. ഗുഹ്യഭാഗത്തെ രോമം എടുത്ത് പൊതിഞ്ഞു സൂക്ഷിക്കുന്നതില്‍ എന്ത് കഥയാണുള്ളത്? മലയാളം വാരികയില്‍ സാഹിത്യം വായിച്ചാസ്വദിക്കാന്‍ പറ്റിയ എഡിറ്റര്‍ ഇല്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഥ.
അന്‍വര്‍ അലിയുടെ ‘ദ്വീപ് കവിതകള്‍’ (മലയാളം) നിരാശപ്പെടുത്തി. സംവേദനം ചെയ്യാന്‍ ഇതിലൊന്നുമില്ല. കവിയുടെ ഉള്ളില്‍ എന്താണെങ്കിലും അത് കവിതയില്‍ വന്നിട്ടില്ല. അശക്തമായ ഭാഷയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വരികള്‍ നോക്കൂ..
”ഭൂമി പരന്നതോ ഉരുണ്ടതോ അല്ല. ശൂന്യത അതിന്റെ സ്വപ്‌നത്തില്‍
മണ്‍ചെരാതുകളില്‍
വെള്ളം കൊളുത്തിവച്ച
ലക്ഷദ്വീപുകളിലൊന്ന്.
ചന്ദ്രന്‍ അതിന്റെ ജലദേവത
സൂര്യന്‍ ജ്വലദേവതയും”
ഈ വരികളില്‍ നിന്ന് വായനക്കാര്‍ക്ക് ഒന്നും കിട്ടില്ല. കവിതയെ വാറ്റിക്കളഞ്ഞതിനു ശേഷം ബാക്കിയുള്ളതാണ് ഇവിടെ എഴുതിയിരിക്കുന്നത്.
മുരളി പാറപ്പുറം എഴുതിയ ‘ഭാരതീയതയുടെ കാവ്യദര്‍പ്പണം’ (കേസരി) പി.പരമേശ്വര്‍ജിയുടെ കവിതകളെ സമീപിക്കുന്ന മികച്ച ലേഖനമാണ്. പരമേശ്വര്‍ജിയുടെ കവിതകള്‍ അകൃത്രിമമാണ് ; അവിടെ നൈസര്‍ഗ്ഗിക സൗന്ദര്യമാണുള്ളത്. ‘വാടാത്ത നിശാഗന്ധി’ എന്ന കവിത എത്ര മനോഹരമാണ്. മരണത്തെ സൗന്ദര്യമാക്കുന്ന കവിതയാണിത്.
വി.ആര്‍.സന്തോഷിന്റെ ‘ആത്മകഥയിലെ ആട്ടിന്‍കുട്ടികള്‍ ‘ (മാത്യഭൂമി) എന്ന കവിത ഒരു പോസ്റ്റ്‌മോഡേണ്‍ സ്വത്വാന്വേഷണമാണ്. ഒരു പ്രാദേശിക ജീവിത വ്യാഖ്യാനത്തിലൂടെ പ്രതികവിത (Anti poetry)) ഉണ്ടാക്കാനാണ് ശ്രമം. നല്ലതാണിത്.
‘വേലപ്പനെ കാണാതായ ദിവസം മുതല്‍
ആടുകള്‍ അപ്രത്യക്ഷമായ്
വേലപ്പന്‍ കഴുത്തില്‍ കയറുകെട്ടി
പ്‌ളാകൊമ്പില്‍ നിന്ന് താഴേക്ക്
വായുവില്‍ നടക്കുമ്പോള്‍
രണ്ട് ആടുകളും താഴെ നിന്ന് കരഞ്ഞു.’
‘കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ’ എന്ന പേരില്‍ ഡോ.മധു മീനച്ചില്‍ എഴുതിയ ലേഖനപരമ്പര (കേസരി) വിജ്ഞാനപ്രദവും സുന്ദരവുമാണ്. ഭാരതത്തിന്റെ ആത്മീയ തപോഭൂമികളിലൂടെയുള്ള യാത്ര ഒരിക്കല്‍ കൂടി അനുഭവിപ്പിച്ച ലേഖകനു നന്ദി. ഭാരതീയത വിശ്വാസം എന്നതിലുപരി ഒരു ജീവിതരീതിയാണ്. നമ്മുടെ ആത്മീയ ഘടകങ്ങള്‍ പ്രാചീനസ്‌നാന ഘട്ടങ്ങളിലും വനാന്തരങ്ങളിലും ഹിമാലയമടക്കുകളിലും കണ്ടെത്തുന്നവരുണ്ട്. ഈ ലേഖനം എന്നെ നമ്മുടെ പ്രാചീന ജീവിതത്തിന്റെ വിശുദ്ധികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നഷ്ടപ്പെടുന്നതെന്തെന്ന് ചിന്തിപ്പിച്ചു കൊണ്ട് കൂടുതല്‍ അത്മത്വരയിലേക്ക് കാതു ചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
നിമിഷങ്ങള്‍
നമ്മുടെ ഏറ്റവും സജീവമായ, ഉന്മേഷമുള്ള, കരുത്തുള്ള നിമിഷങ്ങള്‍ വായനയ്ക്ക് കൊടുക്കണം. മുഷിപ്പുള്ള നിമിഷങ്ങള്‍ മാളില്‍പ്പോകാനും സവാരിക്കും മറ്റും ഉപയോഗിക്കുക
ആല്‍ബേര്‍ കമ്യു
ഫ്രഞ്ച് എഴുത്തുകാരനായ ആല്‍ബേര്‍ കമ്യുവിനു കേരളത്തില്‍ അമ്പത് നല്ല വായനക്കാര്‍ ഉണ്ടാകാനിടയില്ല.
വായനക്കാരന്‍
അവാര്‍ഡ് കിട്ടിയതറിഞ്ഞ് പുസ്തകം തപ്പിപ്പിടിച്ച് വായിക്കുന്നവന്‍ ശരിയായ വായനക്കാരനല്ല. പത്രാധിപന്മാര്‍ ചിലരെ ലാളിക്കുന്നത് കണ്ട് വായിക്കുന്നവനും നല്ല ഇനമല്ല. വായനക്കാരന് ബാഹ്യസമ്മര്‍ദ്ദം ഉണ്ടാവരുത്. അവന്‍ സ്വയം കണ്ടെത്തണം. പത്തു പതിപ്പുകള്‍ വായിക്കുന്നവന്‍ വായനക്കാരനേയല്ല.
അവാര്‍ഡ്
പാത്തും പതുങ്ങിയും, എപ്പോഴും ചിരിച്ചും കയറി ഇറങ്ങുന്നവനെ ശ്രദ്ധിച്ചോളൂ, അവന്‍ അവാര്‍ഡ് അടിച്ചിരിക്കും.
നുറുങ്ങുകള്‍
-
കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും രാഷ്ട്രീയ വിമുക്തവുമാണെന്ന് പ്രസിഡന്റ് വൈശാഖന്‍ (പ്രവാസി ശബ്ദം, പൂനെ) അഭിപ്രായപ്പെടുന്നു. പിന്നെ വേറെന്ത് പറയാനൊക്കും? പക്ഷേ, ആരും വിശ്വസിക്കുകയില്ല.
-
ഇന്ന് കേരള സാഹിത്യ അക്കാദമി, സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ഏറ്റവും വലിയ അനീതി ചെയ്യുന്ന സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.
-
സ്വന്തക്കാര്‍ക്കും രാഷ്ട്രീയ പക്ഷപാതികള്‍ക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയോടെ അവാര്‍ഡും ബഹുമതികളും വാരിക്കോരി കൊടുക്കുന്ന തത്ത്വദീക്ഷയില്ലാത്ത സ്ഥാപനമാണ് അക്കാദമി. അവിടെ സാഹിത്യത്തിനു ഒരു സ്ഥാനവുമില്ല. കേരളത്തിലെ നൂറ് കണക്കിനു എഴുത്തുകാര്‍ ഈ സ്ഥാപനത്തെ ഗൗരവത്തിലെടുത്തിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് പക്ഷപാതപരമായ ഈ അവാര്‍ഡ് പരിപാടി നിര്‍ത്തലാക്കുക എന്നതാണ്. ആ പണംകൊണ്ട്, മണ്‍മറഞ്ഞതും ഇനിയും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്തവരുമായ മികച്ച എഴുത്തുകാരുടെ രചനകള്‍ അച്ചടിക്കുകയാണ് വേണ്ടത്.
-
അക്കാദമി അവാര്‍ഡ് കൊടുത്ത് ഇഷ്ടക്കാരെ സന്തോഷിപ്പിക്കുന്നതിനിടയില്‍ വലിയൊരു ദുരന്തം സമാന്തരമായി സംഭവിക്കുന്നുണ്ട്. അത് നിര്‍ധനരായ എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ അച്ചടിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ്. കാരണം സ്വകാര്യ പ്രസാധകന്മാര്‍ പണമുണ്ടെങ്കിലേ പുസ്തകം പ്രസിദ്ധീകരിക്കുകയുള്ളു. ഇതൊന്നുമറിയാതെ അക്കാദമി ഭാരവാഹികള്‍ അനീതിയുടെ ലഹരിയില്‍ മുഴുകുകയാണ്.
-
അക്കാദമിയുടെ ‘സാഹിത്യലോകം’ എന്ന പ്രസിദ്ധീകരണം വഴിപിഴച്ചു പോയിരിക്കയാണ്. സാധാരണ എഴുത്തുകാരുടെ മികച്ച രചനകള്‍ക്ക് അതില്‍ ഇടം കിട്ടില്ല. അതില്‍ എഴുന്നത് യു.ജി.സിയുടെ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കോളജ് അദ്ധ്യാപകരാണ്. വൈശാഖനും കൂട്ടര്‍ക്കും സാമൂഹ്യബോധമില്ല. ഇവര്‍ സ്വന്തം വിജയങ്ങള്‍ക്ക് വേണ്ടി മാത്രം ആനയും അമ്പാരിയുമായി പോകുന്നവരാണ്. ഒന്നോര്‍ക്കുക, ഈ പണം സാധാരണ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നതാണ്. മറ്റൊന്നുകൂടിയുണ്ട്, അക്കാദമി ഭാരവാഹിയോ, ഭരണസമിതിയംഗമോ ആകാന്‍ പ്രത്യേകിച്ച് ഒരു യോഗ്യതയും വേണ്ട.