1509ല്‍ അല്‍ഫോണ്‍സോ അല്‍ ബുക്കര്‍ക്ക് ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയിയായി. ഇന്ത്യയിലെ കടല്‍ത്തീരങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന ഒരാളായിരുന്നു ഇദ്ദേഹം. തെക്ക് മാലിദ്വീപ്, ശ്രീലങ്ക മുതല്‍ വടക്ക് ചൈന വരെ നീളുന്ന ഒരു രാഷ്ട്രമോഹം കേരളത്തിന്റെ അത്ര പോലും വലുപ്പമില്ലാത്ത പോര്‍ച്ചുഗീസ് രാജാവിന്റെ മനസ്സിലുണ്ടായിരുന്നു. സ്വന്തം ആയുധങ്ങളിലും എണ്ണം പറഞ്ഞ യോദ്ധാക്കളിലും ഉള്ള ആത്മവിശ്വാസമായിരുന്നു പോര്‍ച്ചുഗലിന്റെ കൈമുതല്‍. തെക്കേ അറ്റത്ത് കിടക്കുന്ന കേരളക്കരകളെക്കാള്‍ പോര്‍ച്ചുഗീസുകാര്‍ തെരെഞ്ഞെടുത്തത് കുറച്ചും കൂടി മധ്യഭാഗത്തുള്ള ഗോവയായിരുന്നു. യുദ്ധസജ്ജമാകുവാനും ആയുധങ്ങള്‍ വിന്യസിക്കാനുമൊക്കെ സൗകര്യം ഗോവയാണെന്നായിരുന്നു അല്‍ ബുക്കര്‍ക്കിന്റെ വിലയിരുത്തല്‍.
പതിനഞ്ചാം നൂറ്റാണ്ടില്‍ ഗോവയില്‍ മുസ്ലിം രാജവംശമായ ബീജാപ്പൂര്‍ സുല്‍ത്താന്റെ ഭരണമായിരുന്നു. ഈ സുല്‍ത്താനും ഗോവയിലെ ഭൂരിപക്ഷസമൂഹമായ ഹിന്ദുക്കളും തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മുസ്ലിം ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനായി അവിടത്തെ ഭൂരിപക്ഷ സമൂഹമായ സാരസ്വത ബ്രാഹ്മണര്‍ സ്വന്തമായി ആയോധന സംഘങ്ങളെ തന്നെ പരിശീലിപ്പിച്ച് നിര്‍ത്തിയിരുന്നു. ഉദ്ദേശം നാല്‍പ്പതോളം പ്രഭുക്കന്മാരുടെ കീഴില്‍ പതിനായിരത്തോളം അംഗങ്ങളുള്ള ഇത്തരം ഒരു വലിയ സൈന്യത്തെ ഗോവയിലെ ഹിന്ദു സമൂഹം നിലനിര്‍ത്തിയിരുന്നു.ഈ ഹിന്ദു സൈന്യവും ആല്‍ബുക്കര്‍ക്കിന്റെ കത്തോലിക്ക സൈന്യവും ഒന്നിച്ച് നിന്ന് 1510 ല്‍ ബീജാപ്പുര്‍ രാജാവിനെതിരെ യുദ്ധം ചെയ്തിട്ടാണ് സുല്‍ത്താനെ പരാജയപ്പെടുത്തിയത്.
ബീജാപ്പൂര്‍ രാജാവിന്റെ മുസ്ലിം ഭരണത്തേക്കാള്‍ ഭേദമായിരിക്കും പോര്‍ച്ചുഗീസ് ഭരണമെന്ന് അവിടത്തെ ഹൈന്ദവ സമൂഹം കണക്കുകൂട്ടി. പോര്‍ച്ചുഗലിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ അജണ്ടകളെക്കുറിച്ചോ ഒരു ധാരണയും ഗോവയിലെ ഹിന്ദുസമൂഹത്തിന് ഉണ്ടായിരുന്നില്ല. ഗോവ കത്തോലിക്ക സഭയുടെ കാല്‍ക്കീഴിലായതോടെ യൂറോപ്യന്‍ ക്രൂരതയുടെ മുഖങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി.
ഗോവയില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചെയ്തതുപോലെ നേരിട്ടുള്ള വിളവെടുപ്പായിരുന്നു സഭയുടെ ലക്ഷ്യം. കടുത്ത മതമൗലികവാദിയായിരുന്ന ജോഓ രാജാവ് പോര്‍ച്ചുഗല്‍ ഭരിച്ചിരുന്ന (1521 -1557) ഈ കാലഘട്ടത്തില്‍ 1546 മാര്‍ച്ച് 8 ന് ഒരു കല്‍പ്പന പ്രഖ്യാപിച്ചു. ‘ക്രിസ്ത്യന്‍വിശ്വാസ സംബന്ധമായ കൂറും അത് പരിരക്ഷിച്ച് വര്‍ദ്ധിപ്പിക്കേണ്ട വ്യഗ്രതയും ഓരോ ക്രിസ്ത്യന്‍ രാജാവും ഹൃദയത്തില്‍ വെച്ച് പുലര്‍ത്തേണ്ടതുണ്ട്:
അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ നമ്മുടെ അധീനതയിലുള്ള പല ഭാഗങ്ങളിലും മാത്രമല്ല നമ്മുടെ രാജധാനിയായ ഗോവയില്‍ പോലും വിഗ്രഹപൂജ നടക്കുന്നു – പാഷണ്ഡമായ ആചാരങ്ങള്‍ സ്വാതന്ത്ര്യത്തോടെ അനുഷ്ഠിക്കപ്പെടുന്നു. നമുക്ക് വിശ്വസനീയമായി കിട്ടിയ വിവരമാണിത്. ഇത് നമ്മെ നൊമ്പരം കൊള്ളിക്കുന്നു. അതുകൊണ്ട് നാം കല്‍പ്പിക്കുന്നതെന്തെന്നാല്‍ ശുഷ്‌കാന്തിയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് ആ വിഗ്രഹങ്ങളെല്ലാം കണ്ടെത്തി കണ്ടുകെട്ടി അവയെ തച്ചുടച്ച് നശിപ്പിക്കുക. ലോഹമോ മരമോ മണ്ണോ കല്ലോ മറ്റെന്തങ്കിലും കൊണ്ടോ മൂര്‍ത്തികള്‍ വരക്കുകയോ വാര്‍ക്കുകയോ കൊത്തിയുണ്ടാക്കുകയോ ചെയ്യുവാന്‍ മുതിരുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുക – മറ്റെവിടെ നിന്നെങ്കിലും അവ കൊണ്ടുവരുന്നവരെയും അതുപോലെ ശിക്ഷിക്കൂമെന്ന് പ്രഖ്യാപിക്കുക. സ്വകാര്യമായോ പരസ്യമായോ അവയേറ്റി കൂത്താടുന്നവരെയും അതേ ശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിക്കുക: ക്രൈസ്തവ കര്‍മ മാര്‍ഗത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ ബ്രാഹ്മണരെ തുണക്കുകയോ ഒളിവില്‍ പാര്‍പ്പിക്കുകയോ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുക. ദയാദാക്ഷിണ്യം കാണിക്കാതെ യാതൊരപേക്ഷയ്ക്കും വഴങ്ങാതെ നിശിതമായ നടപടികളില്‍ കൂടി കഠിനമായ ശിക്ഷ നടപ്പാക്കുന്നതിലാണ് നമുക്ക് സന്തോഷം എന്നോര്‍മ്മയിരിക്കട്ടെ. (ആര്‍. ഹരി, ഗോവയിലെ മതംമാറ്റം)
ആര്‍.ഹരി തുടര്‍ന്ന് എഴുതുന്നു: ഗോവാ ദ്വീപില്‍ സകല ഹിന്ദു വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടു. സകല ക്ഷേത്രങ്ങളും ഇടിച്ചു തകര്‍ക്കപ്പെട്ടു. അവയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ പുതിയ ക്രിസ്ത്യന്‍ പള്ളികളും കപ്പേളകളും നിര്‍മിക്കുവാന്‍ ഉപയോഗിക്കപ്പെട്ടു. ഒട്ടേറെ വൈസ്രോയി കല്‍പ്പനകളും പള്ളിയോഗ കല്‍പ്പനകളും വഴി ഹിന്ദു പുരോഹിതന്മാരെ പോര്‍ച്ചുഗീസ് പ്രദേശത്ത് നിന്ന് നാടുകടത്തി. വിവാഹമടക്കം ഹൈന്ദവ ചടങ്ങുകളെല്ലാം നിരോധിക്കപ്പെട്ടു. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളെ ബന്ധുക്കളെ മറികടന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു ക്രിസ്തുമതത്തില്‍ ചേര്‍ത്തു. ക്രിസ്തുമതത്തില്‍ ചേര്‍ന്നവര്‍ക്ക് ഉദ്യോഗങ്ങളില്‍ പരിഗണന കൊടുത്തു. ചില പ്രത്യേക ജോലികളില്‍ നിന്ന് ഹിന്ദുക്കളെ മാറ്റിനിര്‍ത്തി. ക്രിസ്ത്യാനികളായവരെ ഹിന്ദുക്കള്‍ ആക്രമിക്കില്ലെന്ന് ഉറപ്പുവരുത്തി. ഇടക്കിടെ പള്ളിയില്‍ പോയി ഉപദേശ പ്രസംഗം കേള്‍ക്കാനും തങ്ങളുടെ മതത്തെ അധിക്ഷേപിക്കുന്നത് കേട്ടിരിക്കാനും ഹിന്ദുക്കള്‍ നിര്‍ബന്ധിതരായി.
1562 ല്‍ സമ്മേളിച്ച ആഗോള കത്തോലിക്ക കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് 1567 ല്‍ ഗോവയില്‍ കൂടിയ ആദ്യത്തെ മതനേതൃസമ്മേളനത്തിലെ ഒരു പ്രധാന തീരുമാനം ഹിന്ദുക്കള്‍ ആരാധിക്കുന്ന ക്ഷേത്രങ്ങളും വൃക്ഷങ്ങളും പൂജാ സ്ഥാനങ്ങളും നശിപ്പിക്കണമെന്നാണ്. 1585 ല്‍ ഗോവയില്‍ കൂടിയ മൂന്നാം മത നേതൃസമ്മേളനത്തിന്റെ തീരുമാനം ഇതാണ്: വിഗ്രഹാരാധന ഘോരമായ പാപമാണ്. നമ്മുടെ കര്‍ത്താവിന് അപമാനകരമാണ്. ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്തും നിഷിദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ സത്യ ദൈവത്തെ മാനിച്ചാദരിക്കുന്നതിന് പകരം അവിടെ മനുഷ്യന്‍, മൃഗം, ജന്തുക്കള്‍, മനുഷ്യനിര്‍മ്മിത വസ്തുക്കള്‍, സാക്ഷാല്‍ ചെകുത്താന്‍ ഇവ ആദരിക്കപ്പെടുന്നു. 1592 ല്‍ കൂടിയ നാലാം മത സമ്മേളനത്തിലും 1606ല്‍ കൂടിയ അഞ്ചാം മതനേതൃസമ്മേളനത്തിലും ഈ ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. ദൈവരാജ്യമെന്ന ഈ ആവശ്യം നടപ്പിലാക്കാനിറങ്ങിയ രാജകീയ ഗുണ്ടായിസത്തിന്റെ ഫലമായി നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. പോര്‍ച്ചുഗീസ് രേഖകള്‍ അനുസരിച്ച് തന്നെ ബാര്‍ദേസില്‍ 176 ഉം തീസ് വാഡിയില്‍ 116ഉം സാസഫ് ടി യില്‍ 264 ഉം ക്ഷേത്രങ്ങള്‍ ഈ മതസമ്മേളന നിര്‍ദ്ദേശ പ്രകാരം തകര്‍ക്കപ്പെട്ടു.
കര്‍മളിയില്‍ ഇന്ന് സെന്റ് ജോണ്‍ ബാപ്ടിസ്റ്റ് പള്ളി നിന്നിരുന്ന സ്ഥലത്തായിരുന്നു ഗജലക്ഷ്മി ക്ഷേത്രം. ദൗഗിമിയിലെ നരസിംഹ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ ചര്‍ച്ച് ഓഫ് അവര്‍ ലേഡി. മജോര്‍ഡായിലെ മഹാമായ ക്ഷേത്രം പൊളിച്ച് നീക്കിയിട്ടാണ് മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പണിതത്. യേളാ എന്ന സ്ഥലത്തെ മഹാദേവ ക്ഷേത്രം ഇടിച്ച് നിരത്തിയിട്ടാണ് ഹോളി ട്രിനിറ്റി പള്ളി പണിതത്. ഇങ്ങനെ പോകുന്നു ആ പട്ടിക.
ആര്‍.ഹരി തുടരുന്നു: ഒരേയൊരു ദൈവം, ഒരേയൊരു പള്ളി, ഒരേയൊരു പ്രേക്ഷിതന്‍, ഒരേയൊരു ഗ്രന്ഥം എന്ന ദൃഢവിശ്വാസത്തിന്റെ പ്രചോദനത്തില്‍ മുന്നേറുന്നവന് മറ്റുള്ളവന്റെ ദേവന്മാരെ നാടുകടത്തി, ദേവവിഗ്രഹങ്ങളെ തരിപ്പണമാക്കി മാത്രം തൃപ്തിപ്പെട്ടിരിക്കുക സാധ്യമല്ല. 1567 ലെ ഒന്നാം മതസമ്മേളനം മുതലിങ്ങോട്ട് പള്ളി മതം ഹിന്ദുക്കള്‍ അവരുടെ മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവെക്കരുതെന്ന് കല്‍പ്പനയുണ്ടാക്കിയിരുന്നു. ഹരികഥ, പുരാണ കഥനം, മതപ്രഭാഷണം മുതലായ പരിപാടികളില്‍ ആരും പങ്കെടുക്കരുത്. ഹിന്ദുക്കള്‍ വീട്ടിനുള്ളില്‍ പൂജാസാധനങ്ങളോ മതഗ്രന്ഥമോ സൂക്ഷിക്കരുത്. പുറം രാജ്യക്കാരായ ഹിന്ദുക്കള്‍ ഈ രാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ അവ കൊണ്ടുവരരുത്. കൊണ്ടുവന്നാല്‍ തന്നെ അത് സ്വന്തം ഉപയോഗത്തിന് മാത്രമായിരിക്കണം.
ഈ നിയമം വന്നതോടെ ബ്രാഹ്മണരുടെ മഠങ്ങളില്‍ പുതിയതായി മതം മാറി ക്രിസ്ത്യാനിയായവരുടെ സഹായത്തോടെ ഗ്രന്ഥവേട്ട തുടങ്ങി. ഇതില്‍ എടുത്ത് പറയേണ്ട പുസ്തകനായാട്ട് മഡ്ഗാംവിലെ വൈഷ്ണവ മഠത്തിലേതായിരുന്നു. മഠത്തിലെ ഗ്രന്ഥശേഖരം പുത്തന്‍പള്ളിയിലെ വികാരിയും പോര്‍ച്ചുഗീസ് പോലീസും ചേര്‍ന്ന് മഠത്തിന്റെ മുറ്റത്ത് വാരിക്കൂട്ടിയിട്ട് കത്തിച്ചു.ഗോവയിലെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഹിന്ദുമതത്തെ തകര്‍ത്തുവെന്ന് കരുതിയ പോര്‍ച്ചുഗീസുകാര്‍ ഹിന്ദു പുരോഹിതന്മാര്‍, ആചാര്യന്മാര്‍, ഗുരുനാഥന്മാര്‍, സന്യാസിമാര്‍, യോഗികള്‍ എന്നിവരെ കൈകാര്യം ചെയ്യാനായി പദ്ധതി തയ്യാറാക്കി.
പോര്‍ച്ചുഗീസ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ അഫോന്‍സോ 1541 മാര്‍ച്ച് 6 ന് ഗോവയില്‍ നിന്നും പോര്‍ച്ചുഗീസ് രാജാവിന് എഴുതിയ കത്ത്: ‘ഗോവാപ്രദേശങ്ങളില്‍ ഒട്ടേറെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്തുമതത്തില്‍ ചേര്‍ത്ത് കഴിഞ്ഞു. ഹിന്ദുക്കളുടെ മതംമാറ്റത്തെ അനുകൂലിക്കാത്ത കൃഷ്ണ – ലക്ഷ്മണ അന്ത ശേണായിമാരും അവരുടെ ബന്ധുക്കളും ഇല്ലായിരുന്നെങ്കില്‍ ഇനിയും എത്രയോ പേരെ മാര്‍ക്കം കൂട്ടുവാന്‍ കഴിയുമായിരുന്നു. ഈ മുഖ്യനേതാക്കന്മാരെ തന്നെ മാര്‍ക്കം കൂട്ടുവാന്‍ തിരുമനസ്സ് വേണ്ടപ്പെട്ടവരോട് കല്‍പ്പിക്കണം. അതിന് അവര്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഇവിടത്തെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നേരിട്ടന്വേഷിച്ച് മനസ്സിലാക്കുവാന്‍ എന്ന വ്യാജേന അവരെ തിരുമനസ്സ് പോര്‍ച്ചുഗലിലേക്ക് ക്ഷണിച്ചാലും. അങ്ങിനെ അവരെ ഇവിടെ നിന്നും രണ്ടുവര്‍ഷത്തേക്ക് അകറ്റിനിര്‍ത്തിയാല്‍ ആ സമയം കൊണ്ട് അനവധി പേരെ മാര്‍ക്കം കൂട്ടുവാന്‍ കഴിയുന്നതാണ്.’
നിയമങ്ങള്‍ നിരവധി കൊണ്ടുവന്നിട്ടും സായിപ്പ് ആഗ്രഹിച്ച രീതിയില്‍ മതപരിവര്‍ത്തനം മുന്നോട്ട് പോയില്ല. മതംമാറാത്തവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ 1560 ഏപ്രില്‍ 2ന് വൈസ്രോയി കോണ്‍സ്റ്റാന്റിനോ ദെ ബ്രാന്‍സ് ഉത്തരവിട്ടു. നിരവധി പേര്‍ ജന്മദേശം വിട്ട് അയല്‍നാടുകളില്‍ അഭയം തേടുവാന്‍ തുടങ്ങി. ആര്‍ച്ച് ബിഷപ്പിന്റെയും വികാരി ജനറലിന്റെയും പട്ടിക അനുസരിച്ച് ഹിന്ദുക്കളെ പുറത്താക്കുവാന്‍ 1563 നവംബര്‍ 27 ന് പുതിയ നിയമം വന്നു. 1567ല്‍ ചേര്‍ന്ന ക്രൈസ്തവ മതനേതൃസമ്മേളനം പുതിയ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുമത പ്രവര്‍ത്തകരെ നാടുകടത്തുവാന്‍ രാജാവിനോടാവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡിസംബര്‍ 4ന് സേബാസ്തിയോ രാജാവിന്റെ ഉത്തരവ് വന്നു. ഇതനുസരിച്ച് രാജ്യത്ത് താമസിക്കുന്ന മുസ്ലിം ഹാജിമാര്‍, പുരാണവായനക്കാര്‍, കഥാപ്രസംഗക്കാര്‍, ജ്യോത്സ്യന്മാര്‍, യോഗികള്‍, മന്ത്രവാദികള്‍, ക്ഷേത്ര പുരോഹിതന്മാര്‍ തുടങ്ങിയവരും പൗരസ്ത്യസുറിയാനി സഭാ വിശ്വാസം പ്രചരിപ്പിക്കുന്നവരും നാടുവിട്ടുപോയില്ലെങ്കില്‍ അവരെ പിടിച്ചുകെട്ടി തടവിലിട്ട് ശിക്ഷിക്കുന്നതായിരിക്കും.
1572 ഡിസംബര്‍ 15ന് പുറപ്പെടുവിച്ച വൈസ്രോയിയുടെ കല്‍പ്പന പ്രകാരം ഹിന്ദു പണ്ഡിതന്മാരും വൈദ്യന്മാരും പല്ലക്കിലും മഞ്ചലിലും കുതിരപ്പുറത്തും സവാരി ചെയ്യുന്നത് വിലക്കി. അടുത്തത് വിവാഹത്തിന് നേരെയായിരുന്നു.1567 ലെ മതനേതൃസമ്മേളനത്തില്‍ ‘നമ്മുടെ കര്‍ത്താവിന്റെ സങ്കല്‍പ്പം തീര്‍ത്തും അവഗണിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കിടയില്‍ ചെകുത്താന്റെ സമ്പ്രദായത്തില്‍ വിവാഹം നടക്കുന്നു. അത് ഉടന്‍ നിരോധിക്കേണ്ടതാണെന്ന് മാത്രമല്ല ഒരു ക്രിസ്ത്യാനിയും അവിശ്വാസികളുടെ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന ഉത്തരവും നല്‍കുന്നു. കൂടാതെ വിവാഹകര്‍മ്മങ്ങള്‍ക്ക് പിഴയും വിധിച്ചു. ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും ഹിന്ദു മതാചാരപ്രകാരം വിവാഹം നടത്തുകയാണെങ്കില്‍ അയാള്‍ക്ക് 100 പര്‍ദ്ദാവും ആര്‍പ്പ് വിളിച്ചുല്ലസിക്കുകയാണെങ്കില്‍ അയാള്‍ക്ക് 50 പര്‍ദ്ദാവും പിഴയിടുന്നതും വസൂലാക്കിയ തുകയില്‍ പകുതി അധികാരികളെ വിവരം അറിയിക്കുന്ന ആള്‍ക്ക് കൊടുക്കുന്നതും ബാക്കി പകുതി കപ്പല്‍ കടവിന്റെ മരാമത്തിന് വേണ്ടി എടുക്കുന്നതുമാണ്. വിവാഹച്ചടങ്ങിന് ബ്രാഹ്മണനോ ക്ഷേത്ര ജീവനക്കാരനോ വന്നെത്തിയാല്‍ ആ ആളെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം കഠിന തടവിലിടുന്നതുമാണ്.’ ഗോവയെ പറ്റി പറയുവാന്‍ ഇനിയുമേറെയുണ്ട്.
(തുടരും)