എഴുന്നൂറ് രൂപയ്ക്ക് എല്ലാസംവിധാനവുമുള്ള മൂന്നു പേര്‍ക്ക് തങ്ങാവുന്ന ഒരുമുറി ഞങ്ങള്‍ കണ്ടെത്തി. തീര്‍ത്ഥാടക ബാഹുല്യമുണ്ടെങ്കിലും മുറിവാടക അത്ര അധികമായി തോന്നിയില്ല. മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളിലേതുപോലെ ബസ് സ്റ്റാന്റില്‍ വച്ചുതന്നെ തീര്‍ത്ഥാടകരെ വശീകരിച്ച് പിടിച്ച് ഏതെങ്കിലും സത്രങ്ങളിലോ ഹോട്ടലുകളിലോ എത്തിയ്ക്കുന്ന ഇടനിലക്കാര്‍ ഇവിടെയും ഉണ്ട്. അത്തരം ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഇടപാട് നടത്തിയാല്‍ അവര്‍ക്കുള്ള കമ്മീഷനെങ്കിലും നമുക്ക് ലാഭിയ്ക്കാം എന്നതാണ് അനുഭവം. ഞങ്ങള്‍ കുളിയും പ്രാഥമിക കൃത്യങ്ങളും പ്രഭാതഭക്ഷണവും കഴിച്ച് വൈഷ്‌ണോദേവി ദര്‍ശനത്തിന് പോകാന്‍ തയ്യാറായപ്പോഴേയ്ക്ക് സമയം പന്ത്രണ്ടുമണിയായി. വൈഷ്‌ണോദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ശബരിമല പോലെ ഒരു ഉയര്‍ന്നപര്‍വ്വതത്തിലാണ്. ഇത് ഹിമാലയത്തിന്റെ ഭാഗമാണ്.
പതിനാല് കിലോമീറ്റര്‍ ദൂരമാണ് കത്രയില്‍ നിന്ന് വൈഷ്‌ണോദേവിയിലേക്കുള്ളത്. സാധാരണതീര്‍ത്ഥാടകര്‍ ഇത്രയും ദൂരം നടന്നു കയറാന്‍ നാലഞ്ചുമണിക്കൂര്‍ എടുക്കും. ശബരിമലയിലേതുപോലെ ഡോളി അഥവാ മഞ്ചലില്‍ ഭക്തരെ ചുവന്നുകയറ്റുന്ന ഏര്‍പ്പാടുകൂടാതെ കുതിരപ്പുറത്തും ഭക്തര്‍ക്ക് യാത്ര ചെയ്യാം. ഹിമാലയതീര്‍ത്ഥാടനകേന്ദ്രങ്ങളിലെല്ലാം കുതിര സവാരിക്കുള്ള ഏര്‍പ്പാടുണ്ട്. ഇതുകൂടാതെ ഹെലികോപ്റ്റര്‍ സര്‍വ്വീസും നിലവിലുണ്ട്. വൈഷ്‌ണോദേവിയിലേക്ക് പോകേണ്ട എല്ലാഭക്തരും കത്രയിലുള്ള നിശ്ചിത ഓഫീസില്‍ നിന്നും പെര്‍മിറ്റെടുക്കേണ്ടതാണ്. എയര്‍പോര്‍ട്ടിലേതുപോലെ എല്ലാവരുടെയും ഫോട്ടോ എടുക്കുന്നത് സുരക്ഷാ ദൃഷ്ടിയിലാവുമെന്ന് കരുതുന്നു.
പെര്‍മിറ്റ് അനുവദിക്കാന്‍ ഇവിടെ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ്. രണ്ട് കിലോമീറ്റര്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ വൈഷ്‌ണോദേവിയിലേക്കുള്ള നടപ്പാതയിലെത്താം. ഞങ്ങള്‍ നടന്നു കയറാന്‍ തന്നെ തീരുമാനിച്ചു. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ പരമ്പരാഗത പാതയുടെ കവാടത്തിലെത്തി. മൊബൈല്‍ ഫോണ്‍, ഐപാഡ് പോലുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ അവിടെയുള്ള കൗണ്ടറില്‍ ഏല്‍പ്പിച്ച് രസീത് വാങ്ങേണ്ടതാണ്. എന്നാല്‍ ക്യാമറകൊണ്ടു പോകുന്നതില്‍ വിലക്കില്ല എന്നത് വലിയ സൗകര്യമായി. ക്ഷേത്രത്തിനുള്ളില്‍ മാത്രം ക്യാമറ കയറ്റാന്‍ സമ്മതിക്കില്ല. അവിടെയും ചെരുപ്പും ക്യാമറയും സുരക്ഷിതമായി സൂക്ഷിക്കാനുള്ള കൗണ്ടര്‍ ഉണ്ടെന്ന് മനസ്സിലായി. തീര്‍ത്ഥാടന പാത മലയെചുറ്റിക്കയറിപ്പോകുന്നൊരു നിര്‍മ്മിതിയാണ്. എന്നുപറഞ്ഞാല്‍ മല അരിഞ്ഞ് ഉണ്ടാക്കിയ എട്ടടിവരെ വീതിയുള്ള പാത. കുത്തനെയുള്ള കയറ്റങ്ങള്‍ വളരെ വിരളമാണ്. മാത്രമല്ല പാതയില്‍ പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിച്ചിട്ടും ഉണ്ട്. ഇതുകൊണ്ട് കയറ്റം യാത്രക്കാര്‍ അറിയാത്തവിധം ഉള്ള നിര്‍മ്മിതിയാണെന്നു പറയുന്നതാവും ശരി. തീര്‍ത്ഥാടനവഴിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും മേല്‍ക്കൂരതീര്‍ത്തിട്ടുണ്ട് എന്നത് യാത്രികര്‍ വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ നല്ലതാണ്. ചിലടത്തെങ്കിലും ലോഹഷീറ്റുകള്‍ കൊണ്ടുള്ള മേല്‍ക്കൂര ഇവിടെ അനിവാര്യമാണ്. കാരണം ഇവിടെ സ്ഥിരം മലയിടിച്ചില്‍ പോലുള്ള പ്രതിഭാസമുണ്ട്. അത്തരം സ്ഥലങ്ങളില്‍ വിശ്രമിക്കരുതെന്ന സൂചന എഴുതിവച്ചിട്ടുണ്ട്. ഇരുമ്പുതകിടില്‍ മഴപെയ്യുന്നതുപോലെ ചില സ്ഥലങ്ങളില്‍ ശബ്ദം കേള്‍ക്കാം. അത് മലമുകളില്‍ നിന്നും ചെറുകല്ലുകള്‍ വീണുകൊണ്ടിരിക്കുന്നതിന്റെ ശബ്ദമാണ്. വെയില്‍ ഉണ്ടെങ്കിലും കാര്യമായ ചൂട് അറിയുന്നുണ്ടായിരുന്നില്ല. മലകളില്‍ പൊതുവെ ഉള്ള തണുപ്പുകൊണ്ടാവാം ഇത്. പാതയോരങ്ങള്‍ നിറയെ പഴങ്ങളും ശീതളപാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ലഭ്യമാണ്. ശബരിമല ഇടത്താവളങ്ങളിലേതു പോലുള്ള കൊള്ള ഇവിടെ ഇല്ലെന്നത് പ്രത്യേകം പറയേണ്ടതാണ്.
ഡോളിയിലും കുതിരപ്പുറത്തും പോകുവാന്‍ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ട് ചിലര്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ പിന്നാലെ കൂടാറുണ്ട്. ഭക്തിയുടെ ആവേശത്തില്‍ ആദ്യം നടന്നു തുടങ്ങുന്ന പലരും കുറച്ചു കഴിയുമ്പോള്‍ തീര്‍ത്ഥാടനത്തിലെ സഹനസഞ്ചാരം കുതിരയെ ഏല്‍പ്പിക്കുന്നതായാണ് കണ്ടത്. അങ്ങിനെ കുതിരകള്‍ മോക്ഷപഥത്തില്‍ അനവരതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വൈഷ്‌ണോദേവി വരെ ഒരാളെ കുതിരപ്പുറത്തെത്തിയ്ക്കാന്‍ 1500 രൂപയാണ് ചാര്‍ജ്ജ്. ഏതാണ്ടിതിനേക്കാള്‍ അല്പം കൂടി പണം നല്‍കിയാല്‍ ഹെലികോപ്റ്ററില്‍ മലമുടിയില്‍ എത്താം എന്നതാണ് രസകരമായ വസ്തുത. നടന്നെത്താന്‍ അഞ്ചുമണിക്കൂര്‍ വേണമെങ്കില്‍ ഹെലികോപ്റ്റര്‍ ഏഴുമിനുറ്റുകൊണ്ട് ആളെ മലമുകളിലെത്തിയ്ക്കും. പക്ഷെ ആകാശസഞ്ചാരത്തിന് തീര്‍ത്ഥാടനത്തിന്റെ അനുഭൂതി പകരാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. യാത്രാമുഖത്തു തന്നെ പലരും ഒരാചാരം പോലെ കുത്തി നടക്കാന്‍ വടിവാങ്ങുന്നുണ്ട്.
ശരത്തും അപ്പുവും ഓരോ വടിവാങ്ങി ആചാരം പാലിക്കാന്‍ തീരുമാനിച്ചെങ്കിലും ക്യാമറകൈകാര്യം ചെയ്യുമ്പോള്‍ വടി ഒരു ബാധ്യത ആകുമെന്നതുകൊണ്ട് ഞാന്‍ വടിവാങ്ങിയില്ല. ക്യാമറയ്ക്ക് വിരുന്നാകുന്ന നിരവധി ദൃശ്യങ്ങള്‍ വഴിയില്‍ എനിയ്ക്ക് കിട്ടിക്കൊണ്ടിരുന്നതുകൊണ്ടോ വടിയുടെ പിന്‍തുണ ഇല്ലാത്തതു കൊണ്ടോ ഞാന്‍ പലപ്പോഴും പിന്നിലും ശരത്തും അപ്പുവും മുന്നിലുമായാണ് നീങ്ങിക്കൊണ്ടിരുന്നത്. അഞ്ച് ആറ് കിലോമീറ്റര്‍ പിന്നിട്ടതോടെ അപ്പുവിന്റെ ശരീരം മലകയറ്റത്തിന് പറ്റിയതല്ല എന്ന് അയാളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. എങ്കിലും ക്ഷീണം പുറത്തുകാട്ടാതെ ആശാന്‍ ഗൗരവത്തില്‍ നടന്നുകൊണ്ടിരുന്നു. ഇടത്താവളങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി പഴങ്ങളും ജ്യൂസുമൊക്കെ പങ്കിട്ടു. ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റര്‍ സമീപത്ത് എത്തുമ്പോള്‍ വൈദ്യുതി കാറുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്ന സൂചന തുടക്കത്തിലേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. യാത്രയുടെ വിശ്രമങ്ങളില്‍ എന്തായാലും വൈദ്യുതി കാറില്‍ കേറിക്കളയാം എന്നൊരു ധാരണ ഞങ്ങളുടെ ഇടയില്‍ രൂപപ്പെട്ടു. കാരണം നല്ലക്ഷീണം ഉണ്ടായിരുന്നു എന്നതുതന്നെ.