Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

Print Edition: 25 April 2025

മൂന്നാറില്‍ നിന്ന് മറയൂര്‍ വഴി കാന്തല്ലൂരിലേക്കുള്ള യാത്ര മനുഷ്യമനസ്സിലെ ഓര്‍മ്മകള്‍ക്കു നൈസര്‍ഗ്ഗിക ഭംഗിയുടെ പ്രതിച്ഛായ നല്കുന്നു. പ്രകൃതിയിലുളവാകുന്നതെന്തും-മലയും മണ്ണും മഴയും മഞ്ഞും മാനവും മേഘങ്ങളും മലരുകളും മഴവില്ലുമെല്ലാംസുന്ദരങ്ങളാണെന്ന തിരിച്ചറിവിന് അത് ആക്കം കൂട്ടുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ അവയെല്ലാം ചേര്‍ന്ന് ദൃശ്യചാരുതയുടെ അഭൗമാനുഭവമൊരുക്കുന്നു.

അടുത്തിടെ മറയൂരില്‍ നിന്ന് കാന്തല്ലൂരിലേക്കുള്ള യാത്രയ്ക്ക് ലഭിച്ച അവസരം അമൂല്യതയുടെ തിരനോട്ടം തന്നെയായിരുന്നു. മൂന്നാറില്‍ നിന്നു രാവിലെ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍, മത്സരിച്ചു പൂത്തുലയുന്ന വിവിധ സസ്യങ്ങളും, സ്വയം പൂത്ത് മതിയാകാതെ, പൂക്കളുള്ള ഓര്‍ക്കിഡ് സസ്യങ്ങളെ ശരീരത്തില്‍ പേറി നില്‍ക്കുന്ന വൃക്ഷങ്ങളുമെല്ലാം പുലരിമഞ്ഞിന്റെ ഉടയാട ചീന്തുന്ന സൂര്യവെളിച്ചത്തില്‍ സൗന്ദര്യാഭൗമതകളുടെ വെളിച്ചപ്പെടലുകളായി കണ്ണുകളില്‍ നിറഞ്ഞുകൊണ്ടിരുന്നു. സൂര്യവെളിച്ചം ഊറ്റിക്കുടിച്ചു തഴച്ച സസ്യങ്ങളുടെ പച്ചപ്പിനെ മറയ്ക്കുന്ന രീതിയില്‍ നിറമുള്ള പൂവുകള്‍ താലമേന്തി നിന്നത് നയനാഭിരാമമായിരുന്നു. നീലനിറമുള്ള ഐപോമിയ പൂക്കളും വിവിധ വര്‍ണ്ണങ്ങളില്‍ വിടര്‍ന്ന അരിപ്പൂച്ചെടി പൂക്കളും, വെളുപ്പിന്റെ സമൃദ്ധി പടര്‍ത്തിയ പേരറിയാത്ത ചില ചെടികളുടെ പൂക്കുലകളും പ്രകൃതിദത്തമായ ഒരു പൂന്തോട്ടത്തിന്റെ വശ്യചാരുത പ്രകടമാക്കി. ക്രമേണ മരതകപ്പച്ചയുടെ നീരാളം വിരിച്ചതുപോലെ തേയിലത്തോട്ടങ്ങളുടെ ദൃശ്യം വരവായി. അവയ്ക്കു പിന്നില്‍ കോട്ടകെട്ടിയതുപോലെ സഹ്യപര്‍വ്വതത്തിന്റെ അജയ്യതയും അതിനുമുകളില്‍ നീലിച്ച ആകാശത്തിലേക്കു പടര്‍ന്നു ലയിക്കുന്ന മഞ്ഞിന്റെ അരണ്ടധവളിമയുമെല്ലാം സമര്‍ത്ഥനായ ഒരു ചിത്രകാരന്റെ തൂലികയില്‍ നിന്നുതിര്‍ന്ന ചായക്കൂട്ടുകളുടെ സമര്‍ത്ഥമായ മേളനം പോലെ തോന്നിച്ചു.

വളവുകളും തിരിവുകളുമുള്ള വഴിയിലുടനീളം ഹരിതാഭവും ദൃശ്യഭംഗിയുളവാക്കുന്നതുമായ കാടുകളും തേയിലത്തോട്ടങ്ങളും കൃഷിയിടങ്ങളും കാണാം. പച്ച പുതച്ച മാമലകളും പാറക്കെട്ടുകളും പാറക്കൂട്ടങ്ങളില്‍ അലതല്ലി പതഞ്ഞ് താഴേക്കു പതിക്കുന്ന കാട്ടരുവികളും ഇവിടത്തെ പ്രകൃതിഭംഗിയുടെ അപൂര്‍വ്വതയ്ക്കു മാറ്റു കൂട്ടുന്നു. മറയൂര്‍ കാടുകളിലേക്കു പ്രവേശിക്കുമ്പോള്‍ മുതല്‍, അതുവരെ പലയിനം പൂക്കളും സസ്യങ്ങളും കാട്ടരുവികളും മാത്രം ശ്രദ്ധിച്ചിരുന്ന കണ്ണുകളിലേക്ക് ചന്ദനവും വീട്ടിയും വിവിധപക്ഷികളും മൃഗങ്ങളും പ്രത്യക്ഷരായിത്തുടങ്ങി. മരച്ചില്ലകളില്‍ ഇരതേടല്‍ കഴിഞ്ഞ് വിശ്രമിക്കുന്ന കിളികുലജാലവും കറുത്ത മലയണ്ണാന്മാരും നിമിഷദൃശ്യങ്ങളായി. വൃക്ഷങ്ങള്‍ക്കു താഴെ അടിക്കാടുകളില്‍ നിശ്ശങ്കം മേഞ്ഞു നടക്കുകയും വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തലയുയര്‍ത്തി ശ്രദ്ധിക്കുകയും ചെയ്ത മാനുകള്‍ മറ്റൊരു കൗതുകക്കാഴ്ച്ചയായി. മരക്കൊമ്പുകളില്‍ പലയിടത്തും കാണപ്പെട്ട ഏതോ പക്ഷികളുടെ കൂടുകള്‍ അവയുടെ പ്രജനനകാലമാണെന്നു സൂചിപ്പിച്ചു.

ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന ചന്ദനവൃക്ഷങ്ങള്‍ മറയൂരിനെ ചന്ദനത്തിന്റെ നാടെന്ന പേരില്‍ പ്രഖ്യാതമാക്കുന്നു. പ്രകൃതിദത്തമായി സമൃദ്ധമായി ചന്ദനം വളരുന്ന കേരളത്തിലെ ഏക സ്ഥലം മറയൂരാണ്. കൂടാതെ മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ പ്രസിദ്ധി നേടിയ ശര്‍ക്കരയുടെ ഉത്പാദനവും മറയൂരിന്റെ സവിശേഷതയാണ്. ഈ പ്രദേശത്ത് പലയിടത്തും ശര്‍ക്കരഫാക്ടറികള്‍ കാണാന്‍ കഴിഞ്ഞു.

മറയൂരില്‍ നിന്നു കാന്തല്ലൂരിലേക്കു പോകുമ്പോള്‍ ആനക്കോട്ടപ്പാറ എന്ന പേരില്‍ പ്രസിദ്ധമായ, ഏക്കറുകളോളം പരന്നു കിടക്കുന്ന അതിഭീമാകാരമായ ഒരു പാറയുണ്ട്. വലുപ്പം കൊണ്ടും ഉയരം കൊണ്ടും അനുപമമെങ്കിലും ഈ പാറയുടെ മുകളിലേക്ക് കയറിപ്പോകുന്നതിന് വലിയ പ്രയാസമില്ല. ഈ വന്‍ പാറയുടെ ചില ഭാഗങ്ങളില്‍ ഇടം നേടിയ ചില പുല്ലിനങ്ങള്‍ ചാമരം പോലെ വിടര്‍ന്ന് വളര്‍ന്ന് കാറ്റിനോട് കിന്നാരം പറഞ്ഞ് നില്‍ക്കുന്നതു കാണാം. ചിലയിടത്ത് അപൂര്‍വ്വമായി അധികം ഉയരമില്ലാത്ത വൃക്ഷങ്ങളും കാണാം. ഇതുവഴി കടന്നുപോകുന്നവരാരും ഈ വന്‍പാറയുടെ വിശാലത കണ്ട് അമ്പരക്കാതിരിക്കില്ല. ആനക്കോട്ടപ്പാറയ്ക്കു സമീപത്തു കൂടി കടന്നുപോകുന്ന വളവും തിരിവുമുള്ള വഴിയില്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുണ്ട്. അതില്‍ നാലാമത്തേതിനും അഞ്ചാമത്തേതിനും ഇടയ്ക്കായി ഈ പാറയുടെ മുകളിലായിട്ടാണ് ആനക്കോട്ടപ്പാറപാര്‍ക്ക് എന്നു വിളിക്കുന്നതും ചരിത്രാതീതകാലത്തെ ശേഷിപ്പുകളായ മുനിയറകള്‍ കാണപ്പെടുന്നതുമായ സ്ഥലം.

ആനക്കോട്ടപ്പാറ പാര്‍ക്കിലേക്ക് 20 രൂപ പ്രവേശനടിക്കറ്റ് എടുത്ത് ചെറിയ ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ആനക്കോട്ടപ്പാറയുടെ വിശാലത നമുക്ക് തിരിച്ചറിയാനാവും. പാറയുടെ മുകള്‍പ്പരപ്പില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്താവുന്നത്ര വിശാലമായ പരന്ന സ്ഥലം കാണാം. പാറയുടെ മേല്‍ നിരന്തരം വെളളം ചെന്നലയ്ക്കയാല്‍ രൂപപ്പെട്ടതെന്നു തോന്നിക്കുന്ന അലകള്‍ പോലെയുളള ഉപരിതലത്തിലൂടെ നടക്കുമ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേപ്രദേശത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ചവിട്ടടിപ്പാടുകള്‍ പതിഞ്ഞ ഇടമാണല്ലോ ഇവിടം എന്ന ചിന്തയാല്‍ മനസ്സ് ഗൃഹാതുരമായി. ഇടയ്ക്ക് വന്നെത്തുന്ന ടൂറിസ്റ്റുകളുടെ സാന്നിധ്യമൊഴിച്ചാല്‍ മിക്കവാറും വിജനം തന്നെയാണിവിടം. ഇപ്പോള്‍ പോലും അധികം കരുത്താര്‍ജ്ജിച്ചിട്ടില്ലാത്ത ചെറുമരങ്ങളും വള്ളിച്ചെടികളും നിറഞ്ഞ കുറച്ച് സ്ഥലമുണ്ടെന്നതൊഴിച്ചാല്‍ മിക്കവാറും നഗ്നമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഭീമന്‍ പാറയില്‍ പകലിന്റെ ചുട്ടുപൊള്ളുന്ന വെയിലും, രാത്രിയുടെ മരംകോച്ചുന്ന തണുപ്പും സഹിച്ച് എങ്ങനെയാവും അന്നത്തെ മനുഷ്യര്‍ കഴിഞ്ഞിട്ടുണ്ടാവുക?

പാറയിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മുനിയറകള്‍ ദൃശ്യമായി. ചരിത്രാതീതകാലത്ത് നിയോളിത്തിക് കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് മറയൂരിലെ മുനിയറകള്‍ എന്നു വിളിക്കപ്പെടുന്ന മെഗാലിത്തുകള്‍ എന്നു കരുതപ്പെടുന്നു. ഗ്രാനൈറ്റ് സ്ലാബുകള്‍ കൊണ്ടാണ് മുനിയറകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഉപരിതലത്തില്‍ നിന്ന് മൂന്നടിയോളം ഉയര്‍ന്നു നില്‍ക്കുന്നതും, ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു കിടക്കാവുന്നത്ര വിസ്താരത്തില്‍ ഉണ്ടാക്കിയതുമായ നിര്‍മ്മിതികളാണ് മുനിയറകള്‍. രണ്ടു മീറ്ററോളം നീളമുള്ള പാറകൊണ്ടുള്ള രണ്ടു സ്ലാബുകള്‍ രണ്ടുവശത്തും, നീളം കുറഞ്ഞ മറ്റൊരു സ്ലാബ് മൂന്നാമത്തെ വശത്തും കുത്തിനിറുത്തി അവയ്ക്കു മുകളില്‍ മറ്റൊരു പരന്ന സ്ലാബ് മേല്‍മൂടിപോലെ വച്ച രീതിയിലാണ് മിക്ക മുനിയറകളുടെയും നിര്‍മ്മിതി. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഇവയില്‍ മിക്കതും മേല്‍മൂടിയില്ലാതെ തകര്‍ന്ന അവസ്ഥയിലാണ്. മൂന്നുവശവുമുള്ള കല്ലുകള്‍ക്ക് മാത്രം ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മുനിയറകള്‍ക്കുള്ളില്‍ ക്രമരഹിതമായി നിക്ഷേപിക്കപ്പെട്ട കല്ലുകള്‍ കാണാം. തകര്‍ന്നു കിടക്കുന്ന മുനിയറകളിലൊന്നിന്റെ ഉള്ളില്‍ ഒരു മനുഷ്യന്‍ കിടന്നാല്‍ തല അല്പം ഉയര്‍ത്തി വയ്ക്കാവുന്ന തരത്തില്‍ വിന്യസിച്ച ഒരു നീണ്ട കല്ലും കാണാന്‍ കഴിഞ്ഞു. ചില മുനിയറകള്‍ കാലത്തിന്റെ പ്രഹരമേറ്റ് (അതോ മനുഷ്യരുടെയോ?) ഭാഗികമായി തകര്‍ന്നുപോയിരിക്കുന്നു. കാലത്തെ അതിജീവിച്ച പൂര്‍ണ്ണരൂപത്തിലുള്ള മുനിയറകളും ഇവിടെ കാണാം. ഇത്തരം പൂര്‍ണ്ണരൂപത്തിലുള്ള ചില മുനിയറകളുടെ മുന്‍വശത്തായി ഒരു വാതില്‍ പോലെ സ്ഥാപിച്ചിരിക്കുന്ന പാറക്കല്ലില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ഒരു കിളിവാതില്‍ പോലെയുള്ള ഭാഗം കാണാം. ശിലായുഗസംസ്‌ക്കാരത്തിനുമേല്‍ ആധുനികമനുഷ്യന്റെ അധിനിവേശത്തിന്റെ അടയാളം എന്ന പോലെ മുനിയറകള്‍ക്കല്പം അകലത്തായി ഒരു കുരിശും സ്ഥാപിക്കപ്പെട്ടുകണ്ടു.

15 വ്യത്യസ്തതരം മുനിയറകള്‍ ഈ ഭാഗത്ത് കാണപ്പെടുന്നുണ്ട്. ശിലായുഗകാലത്ത് നിര്‍മ്മിക്കപ്പെട്ടവയെന്നു കരുതുന്ന ഇവ ക്രിസ്തുവിനു മുമ്പ് മൂവായിരത്തിനും പതിനാലായിരത്തിനുമിടയില്‍ നിര്‍മ്മിക്കപ്പെട്ടവയാകാം എന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ പഴനിമലയിലും സമാനമായ മുനിയറകള്‍ കണ്ടെത്തിയിട്ടുണ്ട്. ശിലായുഗകാലത്ത് ഇവിടം ഭരിച്ചിരുന്ന പാണ്ഡ്യന്മാര്‍ നിര്‍മ്മിച്ചവയാണ് ഇവയെന്നാണ് ആദിവാസിജനങ്ങള്‍ക്കിടയിലുള്ള ഭാഷ്യം. വന്യമൃഗങ്ങളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്നവയാണ് ഇവയെന്നും, അതല്ല മുനിമാര്‍ തപസ്സുചെയ്യുന്നതിനു വേണ്ടി നിര്‍മ്മിച്ചവയാണ് ഇവയെന്നും രണ്ടു വീക്ഷണമുണ്ട്. ഇവയുടെ സമീപത്തുനിന്ന് ശിലായുഗകാലത്തെ ആയുധങ്ങളും ആഭരണങ്ങളും അടങ്ങിയ വലിയ മണ്‍കുടങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്. ശവസംസ്‌ക്കാരത്തിന് ഉപയോഗിക്കുന്നവയായിരുന്നിരിക്കാം ഈ മണ്‍കുടങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

പാറയുടെ മുകള്‍പ്പരപ്പില്‍ അധികം നിബിഡമല്ലാത്ത രീതിയില്‍ കാണപ്പെട്ട ചെറുവനത്തിനുള്ളിലേക്കു കടന്നുചെന്നപ്പോള്‍ തീയുടെ അടുത്ത് നിന്ന് എ.സി.റൂമിലേക്കു കടന്ന പ്രതീതി. മനുഷ്യപാദങ്ങള്‍ നടന്നുതെളിച്ച വഴിയിലൂടെ നടക്കുമ്പോള്‍ കാടിന്റെ ശീതളിമ നുകര്‍ന്നുപാടുന്ന കിളികളുടെ ശബ്ദം അതീവഹൃദ്യമായിത്തോന്നി. ആ ചെറു കാടിനുള്ളിലും ഒരു മുനിയറ കാണാന്‍ കഴിഞ്ഞു. എന്നാലത് മണ്ണിനുള്ളില്‍ നിന്ന് ഒരു ഗുഹ പോലെ തുറന്നു കാട്ടുന്ന രീതിയിലായിരുന്നു. കുറച്ചുനേരം ആ പരിസരത്ത് ചെലവഴിച്ചപ്പോള്‍ വെയില്‍ സമ്മാനിച്ച ക്ഷീണം പെട്ടെന്ന് തന്നെ അകന്നുപോയതുപോലെ. ഉന്മേഷത്തിന്റെ നനുത്ത അലകള്‍ ശരീരത്തെയും മനസ്സിനെയും വലയം ചെയ്തതുപോലെ.

ആനക്കോട്ടപ്പാറ പാര്‍ക്കിന്റെ ഗേറ്റിനരികിലുള്ള ടിക്കറ്റ് കൗണ്ടര്‍ ഒരുസെയില്‍സ് കൗണ്ടര്‍ കൂടിയാണ്. വനവിഭവങ്ങളും പാനീയങ്ങളും അത്യാവശ്യം സ്‌നാക്‌സും ഐസ്‌ക്രീമുമെല്ലാം ഇവിടെ ലഭ്യമാണ്. പാറമുകളിലെ ചൂട് ആ കൗണ്ടറിലെ വില്പന കൂട്ടുന്ന പ്രധാന ഘടകമാണ്. മടങ്ങിപ്പോരുമ്പോള്‍ ആനക്കോട്ടപ്പാറയുടെ വിശാലതയിലേക്ക് ഒന്നുകൂടി കണ്ണോടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വലുപ്പവും ചരിത്രവും മഹത്താക്കിയ ആ പൗരാണികശേഷിപ്പിനോട് വല്ലാത്തൊരു ആരാധ്യത അപ്പോള്‍ മനസ്സില്‍ നിറഞ്ഞു വന്നു.

കാന്തല്ലൂരിലേക്ക് അടുക്കുംതോറും പലയിടങ്ങളിലും കാര്‍ഷികവിഭവങ്ങളുടെ വിപണനം കണ്ടു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിനു സമീപമുള്ള കവലയില്‍ നിന്ന് ജീപ്പ് മാര്‍ഗ്ഗമാണ് കാന്തല്ലൂരിന്റെ ഹൃദ്‌സ്പന്ദം തേടിയുള്ള യാത്ര ഞങ്ങള്‍ തുടര്‍ന്നത്. എട്ടുപേരുള്ള മൂന്നു ടീമായി മൂന്നു ജീപ്പുകളിലായി ഞങ്ങള്‍ യാത്രയാരംഭിച്ചു. ഒരുപക്ഷെ ജീപ്പല്ലാതെ മറ്റൊരു വാഹനത്തിനും കടന്നുചെല്ലാനാവാത്ത വിധം വല്ലാത്തൊരു ഓഫ് റോഡ് എക്‌സ്പീരിയന്‍സ് നല്കുന്ന ഇടത്തേക്കായിരുന്നു ആ യാത്ര. കാന്തല്ലൂര്‍ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള യാത്ര തികച്ചും അപകടകരമായ രീതിയിലായിരുന്നു. ഒട്ടും നിരപ്പല്ലാത്തതും കല്ലുകളും കുഴികളും നിറഞ്ഞതും ഇടുങ്ങിയതുമായ പാത. വഴിയില്‍ നല്ലൊരു ഭാഗവും വെള്ളം കുത്തിയൊലിച്ച് ചാലുകള്‍ വീണ അവസ്ഥയിലായിരുന്നു. ഒന്നരയടിയോളം ആഴം ഉള്ള ആ ചാലുകള്‍ക്കരികിലൂടെ കുലുങ്ങിയും ചാടിയും തികച്ചും അപകടകരമായ രീതിയിലായിരുന്നു ജീപ്പ് നീങ്ങിയത്. ചിലയിടത്ത് ഏതോ ജീപ്പിന്റെ ടയറുകള്‍ വഴുതിയിറങ്ങിയ പാടുകള്‍ കാണാമായിരുന്നു. ചില സമയത്ത് ജീപ്പിന്റെ ടയറുകള്‍ ആ ചാലുകളില്‍ പെട്ടുപോകുമെന്ന് വല്ലാതെ പേടിക്കുകയും ഈശ്വരാ എന്ന വിളി മനസ്സില്‍ ഉച്ചത്തില്‍ മുഴങ്ങുകയും ചെയ്തു. എത്തിപ്പെട്ടത് ഒരു വലിയ വെള്ളച്ചാട്ടത്തിനു കുറച്ചകലെ യാണ്. കച്ചാറ വെള്ളച്ചാട്ടം എന്ന് ജീപ്പ്‌ഡ്രൈവര്‍ ബാലു പരിചയപ്പെടുത്തിയ ആ വെള്ളച്ചാട്ടത്തിനരികിലേക്ക് കുറ്റിക്കാടുകള്‍ക്കും പാറക്കെട്ടുകള്‍ക്കുമിടയിലൂടെ, മറ്റൊരു കാട്ടരുവിപോലെ കുതിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടു, കയറാനല്പ്പം പ്രയാസമുള്ള പാറക്കെട്ടുകള്‍ ചവിട്ടിക്കടന്ന് തണുത്ത ജലപ്രവാഹത്തിന്റെ കരുത്തറിഞ്ഞ് ആനന്ദിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യര്‍. ജലപാതത്തിനു കീഴില്‍ സര്‍വ്വം മറന്ന് ആനന്ദിക്കുന്ന അവരുടെ ഉല്ലാസത്തിന്റേതായ ആരവങ്ങളും പൊട്ടിച്ചിരികളും മനുഷ്യമനസ്സില്‍ ആഹ്ലാദം കോരിനിറയ്ക്കാനുള്ള പ്രകൃതിയുടെ അപരിമിതമായ കഴിവിനു തെളിവാകുന്നു. പാറകളുടെ പടുകൂറ്റന്‍ അടരുകളിലൂടെ തട്ടുകളായി താഴേക്കു വരുന്ന ജലത്തില്‍, കുളിക്കാനുള്ള ആഗ്രഹം സമയക്കുറവ് കൊണ്ട് ഒതുക്കി കാല്‍ മാത്രം നനച്ച് ഞങ്ങള്‍ തൃപ്തരായി. ഗതിതുടരുന്ന ജലവാഹിനിയുടെ തീരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ വളരുന്ന സസ്യങ്ങളുടെ പൂങ്കുലകള്‍ ആ പ്രദേശത്തെ പ്രകൃതിസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. അതിമനോഹരമായ ആ വെള്ളച്ചാട്ടത്തിന്റെയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളുടെയും ചാരുത ആസ്വദിച്ചു മതിവരാതെയാണ് ഞങ്ങള്‍ തിരികെ ജീപ്പിലേക്കു മടങ്ങിയത്.

അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇടയ്ക്ക് ജീപ്പ് നിര്‍ത്തി ഡ്രൈവര്‍ ബാലു ദൂരേയ്ക്ക് ചൂണ്ടിക്കാട്ടി, രാക്ഷസാകാരമായ ഒരു പാറയുടെ മാറില്‍ മേല്‍ക്കൂരയുടെ അരികുപോലെ പുറത്തേക്കു തള്ളി നില്‍ക്കുന്ന ഭാഗത്ത് തൂങ്ങിക്കിടക്കുന്ന കുറേ പടുകൂറ്റന്‍ തേനീച്ചക്കൂടുകള്‍. മലന്തേന്‍തുമ്പികളുടെ ഈ കൂടുകളുള്ളതിനാല്‍ ഹണിറോക്ക് എന്നു വിളിക്കപ്പെടുന്ന ഈ പാറയുടെ പ്രദേശത്ത് ഇതേ പേരുള്ള റിസോര്‍ട്ടും കാണാന്‍ കഴിഞ്ഞു.

സ്ട്രാബറിത്തോട്ടങ്ങളും ഓറഞ്ചും ആപ്പിളും പേരയ്ക്കയും അവോക്കാഡോയും എല്ലാം വിളയുന്ന പഴത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും പുഷ്പസമൃദ്ധമായ പൂന്തോട്ടങ്ങളുമൊക്കെയായി സീസണില്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ കാന്തല്ലൂര്‍ ഒരുങ്ങുന്നുവെങ്കിലും ടൂറിസ്റ്റുകളെ കാന്തല്ലൂരിലേക്കാകര്‍ഷിക്കാന്‍ തക്കവിധത്തിലുള്ള സൗകര്യങ്ങള്‍ ഇനിയും കാന്തല്ലൂരില്‍ ഉണ്ടാകേണ്ടതുണ്ട്. മടക്കയാത്രയിലും, ത്രസിപ്പിക്കുന്ന കുറെ പ്രകൃതി കാഴ്ചകളുമായി ഓര്‍മ്മകളിലേക്കു തിക്കിത്തിരക്കി നിന്ന കാന്തല്ലൂര്‍ ഇനിയെന്നാണ് കേരളത്തിന്റെ നാണ്യമുദ്രയായി ടൂറിസ്റ്റ് ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെടുക? അറിയില്ല. ഒന്നു തീര്‍ച്ചയാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അടിസ്ഥാനസൗകര്യവികസനവും ആസൂത്രണത്തോടെയുള്ള കാര്‍ഷികവികസനവും സാധ്യമായാല്‍ കേരളത്തിന്റെ ഒരു വലിയ സാമ്പത്തികസ്രോതസ്സായി മാറാന്‍ കഴിയുന്ന ഒരു പ്രദേശമാണ് കാന്തല്ലൂര്‍. അതിനായി ആ നാട്ടുകാരുടെയും അധികൃതരുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശ്രമമുണ്ടായാല്‍ കേരളത്തിലെ മറ്റേതൊരു ടൂറിസ്റ്റ് കേന്ദ്രത്തെയും പോലെ മറയൂരും കാന്തല്ലൂരും കേരളത്തിന്റെ സാമ്പത്തികസ്രോതസ്സായി മാറുന്ന കാഴ്ച നമുക്കു നേരില്‍ കാണാനാകും.

തമിഴ്‌നാടിന്റെ ഛായയുള്ള കാന്തല്ലൂര്‍ എന്ന കേരളീയ ഗ്രാമത്തിന് പറയാന്‍ പ്രകൃതിഭംഗിയുടെയും കൃഷിയുടെയും ചരിത്രത്തിന്റെയും ചരിത്രാതീതത്വത്തിന്റെയും കഥകള്‍ ഏറെ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2023ലെ ഏറ്റവും നല്ല ടൂറിസ്റ്റ് വില്ലേജിനുള്ള ഗോള്‍ഡ് വില്ലേജ് അവാര്‍ഡു നേടിയ ഈ ഗ്രാമം ഒരു തികഞ്ഞ കാര്‍ഷികഗ്രാമമാണ്. സീസണുകളില്‍ ഓറഞ്ച്, ആപ്പിള്‍, മാതളം, അവോക്കാഡോ, സബര്‍ജില്ലി, പേരയ്ക്ക തുടങ്ങിയ ഒട്ടേറെ പഴങ്ങള്‍ സമൃദ്ധമായി വളരുന്ന പഴത്തോട്ടങ്ങളും സ്ട്രാബറി ഫാമുകളും മറ്റു വിവിധ കാര്‍ഷിക വിളകളുടെ കൃഷിയിടങ്ങളും ഇവിടെ കാണാം.

 

Tags: കാന്തല്ലൂര്‍
ShareTweetSendShare

Related Posts

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

വാര്‍ സെമിത്തേരി

കോമണ്‍വെല്‍ത്ത് വാര്‍ സെമിത്തേരി ( പൂര്‍ബ്ബശ്രീകള്‍ 5)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies