2016ല്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നവകേരളത്തെ സൃഷ്ടിക്കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാഗ്ദാനം. പക്ഷേ ഒരുകാലത്ത് നവോത്ഥാനനായകര്‍ സാമൂഹികമുന്നേറ്റത്തിലൂടെ പൊളിച്ചുകളഞ്ഞ ജാതിമതിലുകള്‍ കേരളത്തിലെ ക്യാമ്പസുകളിലും, പൊതുസമൂഹത്തിലും കൂടുതല്‍ ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്. ഇതിന്റെ ഒടുവിലത്തെ ഇരയാണ് നിതിന്‍രാജ്. കേരളത്തിലെ കലാലയങ്ങളില്‍ ജാതീയമായ വിവേചനങ്ങള്‍ സൃഷ്ടിക്കാന്‍ മുന്നില്‍ നിന്നത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയാണ്. ഇടതുപക്ഷം അധികാരത്തിലേറി ആറ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ ഹുങ്ക് തലക്കുപിടിച്ച എസ്എഫ്‌ഐ ക്രിമിനലുകള്‍ നാട്ടകം പോളിയിലെ ദളിത് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് പുറത്ത് പുലയക്കുടിലെന്ന് എഴുതിവെച്ചു. നാട്ടകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴാണു റാഗിങ്ങ് സംബന്ധിച്ച് കോളേജ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഡിസംബര്‍ രണ്ടിനു രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെ നാട്ടകം കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണ നഗ്‌നരാക്കി നിര്‍ത്തുകയും തറയില്‍ക്കിടത്തി നീന്തിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. റാഗിങ്ങിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വൃക്ക തകരാറിലായ വാര്‍ത്ത പുറത്തുവന്നപ്പോഴാണ് കോട്ടയം നാട്ടകം പോളിയില്‍ എസ്എഫ്‌ഐ നടത്തിയിരുന്ന പുലയക്കുടിലിനെപ്പറ്റി പുറംലോകമറിഞ്ഞത്.
2016 ല്‍ തന്നെയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ശ്രുതിമോള്‍ എസ്എഫ്‌ഐ നേതാക്കന്മാരുടെ മാനസികപീഡനം കാരണം ആത്മഹത്യക്കു ശ്രമിച്ചത്. ശ്രുതിമോളും പിന്നാക്കവിഭാഗക്കാരിയായിരുന്നു. ക്ലാസില്‍ കയറാത്ത ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ നേതാക്കള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കാത്തതിന് ദളിത് അധ്യാപികക്കെതിരെ പ്രതികാര നടപടിയെടുത്തത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പ്രസന്ന കെ.വിക്കെതിരെയാണ് അച്ചടക്ക നടപടിയുണ്ടായത്. 2021 ല്‍ എംജി സര്‍വകലാശാല തിരഞ്ഞെടുപ്പിനുശേഷം ‘എസ് എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും, മാറെടീ പെലച്ചി’ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായും ജാതീയമായും ആക്ഷേപിച്ചത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിയാണ്. പുരോഗമന പ്രസ്ഥാനമെന്ന് മേനിനടിക്കുന്ന എസ്എഫ്‌ഐ കലാലയങ്ങളില്‍ എന്നും ജാതിമതിലുകള്‍ പണിതുയര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്.
വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ക്രൂരമായി ആള്‍ക്കൂട്ടവിചാരണ ചെയ്ത് കൊലപ്പെടുത്തിയത് ഇതേ സര്‍ക്കാരിന്റെ കാലത്ത് ഇതേ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. മുഴുവന്‍ പ്രതികളും 90 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വകുപ്പുതല അന്വേഷണവും നടപടിയും കോേളജ് ഡീനിലും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനിലും ഒതുങ്ങി. ഡീനായിരുന്ന ഡോ. എം.കെ. നാരായണന്‍, അസി. വാര്‍ഡനായിരുന്ന ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം തിരികെ സര്‍വീസിലും കയറി. പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താതെ പരീക്ഷ എഴുതാനുള്‍പ്പടെ അവസരമൊരുക്കി നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍. സിസ്റ്റത്തിന്റെ ഇരയായി മാറിയ സിദ്ധാര്‍ഥന്റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. കോട്ടയം നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങ് ചെയ്തതും നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതാണ്.
2019 ലാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്. മാനേജ്‌മെന്റിന്റെ മാനസിക പീഡനമായിരുന്നു കാരണം. എബിവിപി ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ തുടക്കത്തില്‍ നടപടി സ്വീകരിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ ബോധപൂര്‍വ്വം ഈ വിഷയം മറന്നു. കോട്ടയം അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയും മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലമായിരുന്നു. ജിഷ്ണു പ്രണോയ് മരണപ്പെട്ട് 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാനേജ്‌മെന്റുകളെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിന്റെ ബാക്കിപത്രമാണ് നിതിന്‍ രാജ്.
2018 ഫെബ്രുവരി 22ന് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് നമുക്കു മുന്നിലുണ്ട്. 2023 ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ ബീഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണ്. 2025 ഡിസംബറിലാണ് പാലക്കാട് ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ കൊല്ലപ്പെട്ടത്. നാഴികയ്ക്ക് നാല്പതുവട്ടം കേരളത്തിനുപുറത്തേക്ക് കണ്ണുനട്ടിരുന്ന്, മറ്റ് സംസ്ഥാനങ്ങളിലെ ജാതിവിവേചനങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യകളും ടോര്‍ച്ചടിച്ച് നോക്കുന്ന സിപിഎമ്മും കൂട്ടരും കേരളത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു. രോഹിത് വെമുലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവരാണ് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയത്. ദളിത് സ്വത്വത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിമാത്രം ഉപയോഗപ്പെടുത്തുന്ന സിപിഎം ‘യൂസ് ആന്‍ഡ് ത്രോ’നിലപാടാണ് എന്നും പിന്നാക്ക സമൂഹത്തോട് സ്വീകരിച്ചത്. രോഹിത് വെമുലമാര്‍ കേരളത്തിലും ഉണ്ടാകുന്നുണ്ട്. അവര്‍ക്കും നീതി വാങ്ങിനല്‍കേണ്ടതല്ലേ?
കഴിഞ്ഞ പത്ത് വര്‍ഷമായി ഇടതുപക്ഷം കേരളം ഭരിക്കുന്നു. ദളിതരോടൊപ്പമാണെന്ന് പറയുന്ന സര്‍ക്കാര്‍ 7400 കോടിയിലധികം രൂപയാണ് ആദിവാസി വികസന ഫണ്ടില്‍നിന്നും ലാപ്‌സാക്കി കളഞ്ഞത്. പിന്നാക്ക വിഭാഗത്തിനുള്ള ഇ- ഗ്രാന്‍ഡ്‌സ് മുടങ്ങിയതിന്റെ പേരില്‍ നിരവധി തവണ സമരം ചെയ്യേണ്ടിവന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങിപോകുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും ഇ-ഗ്രാന്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഇ-ഗ്രാന്‍ഡ് ലഭ്യമാകാതിരുന്നതിന്റെ ഇരകൂടിയാണ് നിതിന്‍രാജ്. ദളിത് വിരോധികള്‍ എന്ന് ഇടതുപക്ഷം മുദ്രകുത്തുന്ന ബിജെപി ആദ്യമായി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളെ രാജ്യത്തിന്റെ പ്രഥമ പൗരയാക്കിയപ്പോഴാണ്, പുരോഗമനം പറയുന്ന കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി വെറുമൊരു മരീചികയായി അവശേഷിക്കുന്നത്.






















