മതഭീകരസംഘടനകളുമായി രാഷ്ട്രീയ സഖ്യം ചേര്‍ന്നുകൊണ്ടാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിന്റെ നടപടിയെ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ടിരുന്ന സിപിഎം ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി എസ്ഡിപിഐയുമായി ഒളിഞ്ഞും തെളിഞ്ഞും അവിശുദ്ധസഖ്യവും അടവുനയവും സ്വീകരിച്ചിരിക്കുന്നു.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്മ്യൂണലിസ്റ്റ് വേരുകള്‍ക്ക് ആ പാര്‍ട്ടിയുടെ ചരിത്രത്തോളം തന്നെ കാലപ്പഴക്കമുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന മുഹമ്മദ് അലിയും മുഹമ്മദ് സിദ്ദിഖിയും ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപം കൊണ്ട ഹിജ്‌റത്ത് മൂവ്‌മെന്റില്‍ പങ്കെടുത്ത് ഭാരതം മാതൃരാജ്യമല്ലെന്ന് പ്രഖ്യാപിച്ച് രാജ്യം വിട്ടു പോയവരായിരുന്നു. മുസ്ലിം ലീഗിന്റെ പാകിസ്ഥാന്‍വാദത്തെ പരസ്യമായി പിന്തുണച്ചവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ട് തന്നെ ഭാരതത്തില്‍ ഇസ്ലാമിക മതഭരണം സ്ഥാപിക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന എസ്ഡിപിഐ സിപിഎമ്മിന്റെ സ്വാഭാവിക സഖ്യക്ഷിയായി മാറുന്നതില്‍ അത്ഭുതമില്ല. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണ് മതവിധ്വംസക ശക്തികള്‍ കേരളത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിത വീര്യത്തോടെ വ്യാപിപ്പിച്ചു തുടങ്ങിയത്.
2018 ജൂലായ് 2 ന് എറണാകുളത്തെ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ടുകാര്‍ കലാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയപ്പോള്‍ കൊലയാളി സംഘടനയുടെ പേര് പോലും പരാമര്‍ശിക്കാതെ ‘വര്‍ഗീയത തുലയട്ടെ’ എന്ന ചുവരെഴുത്തില്‍ സിപിഎം അവരുടെ പ്രതിഷേധം ഒതുക്കിത്തീര്‍ത്തു. സിപിഎം ആഭ്യന്തരവകുപ്പ് ഭരിക്കുമ്പോഴാണ് അഭിമന്യു കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും കേസ് രേഖകള്‍ കോടതിയില്‍ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്തത്. സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്‌നിശമനസേന നേരത്തെ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എസ്ഡിപിഐ കിരാത കൊലപാതകങ്ങള്‍ നടത്തുന്ന സംഘടനയാണെന്ന് പിഎഫ്‌ഐ നിരോധനത്തിന് തൊട്ടുമുന്‍പ് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നല്‍കിയ റിപ്പോര്‍ട്ടിനുമേല്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. പിഎഫ്‌ഐ ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളുടെ നഷ്ടപരിഹാരത്തുക സംഘടനയില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയെ കോടതി തന്നെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് വാരികയുടെ പ്രചാരപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയപ്പോള്‍ അതിനെ ഏകപക്ഷീയമെന്ന് വിമര്‍ശിച്ചതും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് എംപിയായിരുന്നു.
മുഖ്യമന്ത്രി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും മരുമകന്‍ മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂരും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 104 മണ്ഡലങ്ങളില്‍ ഇത്തവണ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. നേമം മണ്ഡലത്തില്‍ തങ്ങളുടെ വോട്ടുകള്‍ സിപിഎമ്മിനാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പരസ്യമായാണ് പ്രഖ്യാപിച്ചത്. ആ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നു സിപിഎം നേതാവായ സ്ഥാനാര്‍ഥി പ്രതികരിക്കുകയും ചെയ്തു. എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ ഇതേ നേതാവ് വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. എസ്ഡിപിഐയുടെ വോട്ടുകള്‍ വാങ്ങിയാണ് താന്‍ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വേങ്ങര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും തുറന്നു പറഞ്ഞിട്ടുണ്ട്. എസ്ഡിപിഐ ബന്ധത്തെ ചൊല്ലി കേരളത്തില്‍ പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ എസ്ഡിപിഐ കൂടി ഉള്‍പ്പെട്ട ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളില്‍ എസ്ഡിപിഐ മത്സരിക്കുന്ന ഏക മണ്ഡലമായ മുര്‍ഷിദാബാദ് ജില്ലയിലെ സാഗര്‍ദിഗിയില്‍ അവര്‍ക്ക് സിപിഎം പരസ്യമായി തന്നെ പിന്തുണ നല്‍കിയിരിക്കുകയാണ്.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ പോകുന്നുണ്ടോയെന്ന് നോക്കി അവരുടെ കൈപിടിച്ച് തടസ്സപ്പെടുത്താന്‍ സാധ്യമല്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കിയെടുക്കാന്‍ വേണ്ടിയാണ് അവരുടെ പിന്തുണ സ്വീകരിക്കുന്നതെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലന്‍ നല്‍കിയ വ്യാഖ്യാനം. എസ്ഡിപിഐ പോലുള്ള സംഘടനകളെ രാഷ്ട്രവിരുദ്ധരായി ചാപ്പ കുത്തുന്നതിനെ അംഗീകരിക്കില്ലെന്നും ബാലന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റുകളുടെ മതഭീകരസഖ്യം വിവാദമായപ്പോള്‍ എസ്ഡിപിഐ ഉണ്ടായതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിദ്ധാന്തിച്ചു. നാദാപുരം മേഖലയിലെ സിപിഎമ്മിന്റെ മുസ്ലിം വേട്ടയ്‌ക്കെതിരെ മുസ്ലിം ചെറുപ്പക്കാരെ അണിനിരത്തിക്കൊണ്ട് കായികമായ പ്രതിരോധം തീര്‍ക്കാനാണ് നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് എന്ന പേരില്‍ എസ്ഡിപിഐയുടെ പൂര്‍വ്വരൂപമായ എന്‍ഡിഎഫ് രൂപീകരിക്കപ്പെട്ടത്. പ്രവാചകനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ ഇരായായ അധ്യാപകനെ പരിഹസിച്ചയാളാണ് അന്ന് സാംസ്‌കാരികമന്ത്രിയായിരുന്ന ഇന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി. എസ്ഡിപിഐ വര്‍ഗീയപ്പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് വിശകലനം ചെയ്യേണ്ട കാര്യമാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞത്. അരിയും മലരും കുന്തിരിക്കവും വാങ്ങി വീട്ടില്‍ കാത്തുവെച്ചോളൂ എന്ന് മുദ്രാവാക്യം വിളിച്ച് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയ ഒരു സംഘടനയ്ക്ക് ഭീകരസ്വഭാവവും വര്‍ഗീയനയവുമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വലിയ സൈദ്ധാന്തിക വിശകലനത്തിന്റേയോ രാഷ്ട്രീയധാരണയുടേയോ ആവശ്യമില്ല. അരിയാഹാരം കഴിക്കുന്ന, സാമാന്യബോധമുള്ള എല്ലാവര്‍ക്കും അതിന് വ്യക്തതയാര്‍ന്ന ഉത്തരമുണ്ട്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി 2025 ജനുവരി 17ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടു രാഷ്ട്രീയ പ്രമേയത്തില്‍ എസ്ഡിപിഐയെ തീവ്രവാദ സംഘടന എന്ന് തന്നെയാണു വിശേഷിപ്പിച്ചിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ബന്ധം ചൂണ്ടിക്കാട്ടി യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാറാട് കലാപം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം മാറാട് കലാപത്തിന് നേതൃത്വം നല്‍കിയ എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നത് അപലപനീയം മാത്രമല്ല അപഹാസ്യവുമാണ്. മുന്‍പ് പിഡിപിയുമായി സഖ്യമുണ്ടാക്കി മദനിയെ മഹാത്മാവായി വാഴ്ത്തിയ സിപിഎം പഴയ രാഷ്ട്രീയ തിരിച്ചടിയില്‍ നിന്ന് ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ല. അഴിമതിയും സ്വജപക്ഷപാതവുംകൊണ്ട് ജനപിന്തുണ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ സിപിഎം തങ്ങളെ ബാധിച്ച രാഷ്ട്രീയ വൈധവ്യമെന്ന ദോഷം മാറ്റാന്‍ വിധ്വംസക ശക്തികളുമായി സഹശയനം നടത്തുന്ന കാഴ്ച പാര്‍ട്ടി അണികള്‍ ഇനിയും എത്രകാലം നിസ്സഹായരായി കണ്ടുനില്‍ക്കുമെന്ന് കാത്തിരുന്നു കാണാം.





















