ഒരുകാലത്ത് ഭാരതത്തെ ഒരു ദരിദ്രരാജ്യമായാണ് ലോകം കണ്ടിരുന്നത്. വികസ്വര രാജ്യമെന്നും തന്‍ കാലില്‍ നില്‍ക്കാന്‍ കരുത്തില്ലാത്ത ദുര്‍ബ്ബലരാജ്യമെന്നും ഒക്കെ വിദേശികള്‍ കണക്കാക്കിപ്പോന്ന ഭാരതം ഇന്ന് അങ്ങനെയൊന്നുമല്ല എന്ന ലോകത്തിന് നല്ല ബോധ്യമുണ്ട്. എല്ലാ കാലത്തും ഭാരതത്തിന്റെ കരുത്ത് അതിന്റെ സാമൂഹ്യ മത ഘടനയാണ്. വറുതിയിലും ദാരിദ്ര്യത്തിലും പോലും നമ്മെ ഒന്നിച്ചു നിര്‍ത്തുന്ന പവിത്രമായ വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം കൊണ്ട് സമ്പന്നമാണ് ഭാരതം. കോടിക്കണക്കിന് രൂപയുടെ മൂലധനമിറക്കി യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളും പശ്ചിമേഷ്യന്‍ എണ്ണപ്പണ ശക്തികളും ഭാരതത്തിന്റെ മതവിശ്വാസ പാരമ്പര്യങ്ങളെ അട്ടിമറിക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിച്ചു പോരുകയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയുടെ ഒക്കെ പേരില്‍ ഭാരതത്തില്‍ എത്തിച്ചേരുന്ന വിദേശ സാമ്പത്തിക സഹായം പരോക്ഷമായ ആഭ്യന്തര രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള മാര്‍ഗ്ഗമാകുന്നു എന്ന തിരിച്ചറിവ് ഉണ്ടായിട്ട് കാലങ്ങളായി. എന്നാല്‍ പൂച്ചയ്ക്കാരു മണികെട്ടുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീണ്ടുപോയാല്‍ ഭാരതമെന്ന മാതൃരാജ്യത്തിന്റെ സ്വത്വവും തനിമയും നമുക്ക് നഷ്ടപ്പെട്ടേക്കാം എന്ന തിരിച്ചറിവില്‍ നിന്നാണ് ശക്തമായ ചില നിയമനിര്‍മ്മാണങ്ങളിലേക്ക് ഭരണകൂടമെത്തിയിരിക്കുന്നത്. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ വിരുദ്ധമാണ് ഇതെന്ന ആരോപണം പല പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു.
ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള പല ശതകോടീശ്വരന്മാരും ഭാരതത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയുംവിധം കോടിക്കണക്കിന് രൂപ ഇന്നാട്ടിലേക്ക് അയക്കുന്നുണ്ട് എന്ന സത്യം ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും മറ്റും മറവില്‍ എത്തുന്ന വിദേശ സഹായങ്ങളുടെ പിന്നിലെ കാണാച്ചരടുകള്‍ രാജ്യത്തിന്റെ പരമാധികാരത്തെപ്പോലും വരിഞ്ഞുമുറുക്കാന്‍ പോന്നതാണ്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിശക്തമായ ഒരു നിയമ ഭേദഗതിയെക്കുറിച്ച് ചിന്തിച്ചതും നടപടിയിലേക്ക് കടന്നതും. ഒരു കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ചോളപ്പൊടിയും ഡാല്‍ഡയും നല്‍കി നിര്‍ബാധം നടത്തിയ മതപരിവര്‍ത്തനങ്ങള്‍ ഇന്ന് ഏതെല്ലാം തരത്തില്‍ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി തീര്‍ന്നിരിക്കുന്നു എന്ന് നമുക്കറിയാം. നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമങ്ങളിലെ പഴുതുകള്‍ അടച്ചുകൊണ്ടും രാജ്യതാത്പര്യം പരമാവധി സംരക്ഷിച്ചുകൊണ്ടുമാണ് പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷ ന്യൂനപക്ഷ മത ചിന്തകളൊന്നുമില്ലാതെ എല്ലാവര്‍ക്കും ബാധകമാകുന്ന പൊതു ചട്ടങ്ങളാണ് ബില്ലില്‍ വിഭാവനം ചെയ്യുന്നത്. ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ, മത, സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്ന എല്ലാത്തരം വിദേശ സംഭാവനകളെയും സഹായങ്ങളെയും നിയന്ത്രിക്കുന്ന ചട്ടക്കൂടാണ് എഫ്‌സിആര്‍എ. ബില്ലിലെ വ്യവസ്ഥകള്‍ക്കുള്ള മുന്‍കാല പ്രാബല്യം ചില സാമ്പത്തിക കുറ്റവാളികള്‍ ഇന്നാട്ടില്‍ ഉണ്ടാക്കിയിട്ടുള്ള സമാന്തര സംവിധാനങ്ങളെക്കുറിച്ച് അവരില്‍ ആശങ്ക ഉണര്‍ത്താന്‍ പോന്നതാണ്. എന്തായാലും വാണിജ്യ ഇടപാടുകളും ഓഹരി നിക്ഷേപങ്ങളും ബിസിനസ് പ്രവര്‍ത്തനങ്ങളും ബില്ലിന്റ പരിധിയില്‍ ഉള്‍പ്പെടില്ല.
2012 മുതല്‍ നാളിതുവരെ 20,700 ല്‍ അധികം എഫ്‌സിആര്‍എ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 16000 ല്‍ അധികവും റദ്ദാക്കപ്പെട്ടത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമായിരുന്നു. ഇപ്പോള്‍ ഏതാണ്ട് 16000 സംഘടനകള്‍ക്കേ സാധുവായ എഫ്‌സിആര്‍എ അനുമതിയുള്ളു. ആയിരക്കണക്കിന് പുതുക്കല്‍ അപേക്ഷകള്‍ സൂക്ഷ്മപരിശോധനകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഭാരതത്തിന്റെ വനവാസി മേഖലകളിലും മറ്റും ഒരുകാലത്ത് നിര്‍ബാധം നടന്ന മതപരിവര്‍ത്തനങ്ങളും അനധികൃത ആരാധനാലയങ്ങളുടെ നിര്‍മ്മിതികളും ഉണ്ടാക്കിയ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒരു തരത്തിലുള്ള വിദേശ ഇടപെടലുകള്‍ തന്നെയായിരുന്നു. വിദേശ ശക്തികളില്‍ നിന്ന് സന്നദ്ധ സംഘടനകളുടെ മറവില്‍ കൈപ്പറ്റുന്ന പണം ഇവിടുത്തെ സാമൂഹ്യ സമരസതയെ തന്നെ അട്ടിമറിക്കും വിധമായിരുന്നു ഉപയോഗിച്ചിരുന്നത്. വിദേശ സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനകള്‍ പിരിച്ചുവിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്താല്‍ അവയുടെ സമ്പത്തും സ്ഥാവരജംഗമ ആസ്തികളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിയില്‍ നിക്ഷിപ്തമാകും എന്നതാണ് പുതിയ ബില്ലിലെ ഒരു പ്രധാന സംഗതി. അതോറിറ്റിക്ക് ഉടന്‍ തന്നെ ഈ ആസ്തികള്‍ വില്‍ക്കാനോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറാനോ കഴിയും. വിദേശ സംഭാവനകള്‍ കൊണ്ട് നിര്‍മ്മിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്ത ക്ഷേത്രം, പള്ളി, മോസ്‌ക്ക്, ഗുരുദ്വാര എന്നിവയൊക്കെ എഫ് സിആര്‍എ അനുമതി മരവിപ്പിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിക്ക് കീഴിലാവും. അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ടാവും. ആളുകളെ വിളിച്ചുവരുത്താനും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാനും അതുപോലെ തെളിവുകള്‍ ശേഖരിക്കാനും കഴിയും. എന്നാല്‍ അതോറിറ്റി ഏറ്റെടുക്കുന്ന മതസ്ഥാപനങ്ങളുെട മതപരമായ സ്വഭാവം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതു പോലെ വിദേശ സഹായത്തോടെ ഇന്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അനുമതി റദ്ദാകുമ്പോള്‍ അവയുടെ ആസ്തികള്‍ക്ക് അര്‍ദ്ധ സര്‍ക്കാര്‍ സ്വത്തിന്റെ സ്വഭാവം കൊണ്ടുവരാനാണ് പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലൈസന്‍സ് പുതുക്കി ലഭിക്കാതിരിക്കുകയോ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ പ്രസ്തുത സംഘടനകളുടെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഏത് മതക്കാര്‍ ഉണ്ടാക്കുന്ന സ്വത്തുക്കളിലും സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന നിയമമാണ് വരാന്‍ പോകുന്നത്. നിലവിലെ നിയമത്തില്‍ താല്‍ക്കാലികമായി സ്വത്തുകള്‍ ഏറ്റെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അധികാരമുണ്ടായിരുന്നത്. നിലവില്‍ 16000 സംഘടനകള്‍ക്കാണ് രാജ്യത്ത് എഫ്‌സിആര്‍എ ലൈസന്‍സ് ഉള്ളത്. പ്രതിവര്‍ഷം ഏതാണ്ട് 22,000 കോടി രൂപ ഈ സംഘടനകള്‍ക്ക് വിദേശത്ത് നിന്നും സംഭാവനയായി ലഭിക്കുന്നു എന്നാണ് ഒരേകദേശ കണക്ക്. എന്തായാലും വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും അജ്ഞാത ശക്തികളുടെ നിഗൂഢപദ്ധതികളോടെ മേലില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ആഗ്രഹിക്കുന്ന ഏതൊരു ദേശ സ്‌നേഹിക്കും സമാശ്വാസം നല്‍കുന്നതാണ് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത്തരമൊരു ബില്ല് അവതരിപ്പിക്കാന്‍ ആര്‍ജ്ജവം കാണിച്ച കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.





















