ഒരു വ്യവസ്ഥിതി എങ്ങിനെ ആകാന്‍ പാടില്ലെന്നതിന്റെ ഉദാഹരണമാണ് കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം. പലതിനും മാതൃകയാണ് കേരളമെന്ന് ആവര്‍ത്തിച്ച് പാടി ഉറപ്പിക്കുന്ന പാണന്മാര്‍ പോലും കിട്ടുന്ന പണക്കിഴികളുടെ എണ്ണമൊപ്പിച്ചു പാടുന്നവരാണ് എന്ന് ഇനി എന്നാണ് മലയാളി തിരിച്ചറിയുക. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ നാടുവിട്ട് ഇതരസംസ്ഥാനങ്ങളിലേയ്ക്കും അന്യരാജ്യങ്ങളിലേയ്ക്കും തൊഴില്‍ തെണ്ടികളായിപ്പോകാന്‍ കാരണം കേരളത്തിലെ ഇടത് സാമുഹ്യരാഷ്ട്രീയ പരിതഃസ്ഥിതികളാണ്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ സമ്പാദിച്ചതുകൊണ്ടോ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുത്തതുകൊണ്ടോ ഒന്നും ജോലി ലഭിക്കണമെന്നില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ക്കേ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തില്‍ പ്രധാനമായും മധ്യവരുമാന വര്‍ഗ്ഗത്തിന്റെ മോഹമായ സര്‍ക്കാര്‍ ജോലി പിന്‍വാതില്‍ നിയമനങ്ങളിലൂടെ പാര്‍ട്ടിക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണ്. കേരളത്തില്‍ സ്തുത്യര്‍ഹമായും മാതൃകാപരമായും പ്രവര്‍ത്തിച്ചിരുന്ന നിരവധി സംവിധാനങ്ങളെ കാളകയറിയ ഭരണിക്കടപോലെയാക്കിയതിന്റെ ക്രെഡിറ്റ് എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളതാണ്. അനേകം ഉദ്യോഗാര്‍ത്ഥികളുടെ ആശ്രയമായിരുന്ന എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനേയും പി എസ്‌സിയേയും നോക്കുകുത്തിയാക്കി കൊണ്ട് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തകൃതിയായ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടക്കുകയാണ്. പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്നവര്‍ക്കും നേതാക്കള്‍ക്ക് പണം കൊടുക്കുന്നവര്‍ക്കും മാത്രമുള്ളതാണ് സര്‍ക്കാര്‍ ജോലി എന്ന അവസ്ഥ വന്നിരിക്കുന്നു. ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് തന്നെ ആരംഭിച്ച പിന്‍വാതില്‍ നിയമനം അഴിമതികളുടെ അവതാരമായ വിജയന്‍ സഖാവ് തുടരുകയാണ്. പണ്ടൊരു മന്ത്രിസഭയുടെ കാലത്ത് സിഗററ്റ് കൂടിന്റെ പുറത്ത് നിയമന ഉത്തരവ് എഴുതി നല്‍കിയ മന്ത്രിയുണ്ടായിരുന്നു എന്ന് കേട്ടുകേള്‍വിയുണ്ട്. ആ സ്ഥിതിയെപ്പോലും വെല്ലുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.
ഇടതുസര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടുകൂടി കമ്യൂണിസ്റ്റുകള്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഈ സര്‍ക്കാര്‍. താല്‍ക്കാലിക ജീവനക്കാരെ സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായി സ്ഥിരപ്പെടുത്തരുതെന്ന് കഴിഞ്ഞ നവംബര്‍ 10 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബൂര്‍ഷ്വാ കോടതി തുലയട്ടെ എന്നും കോടതി ഞങ്ങള്‍ക്ക് പുല്ലാണേ എന്നും മുദ്രാവാക്യം വിളിച്ച് ശീലിച്ച സഖാക്കള്‍ക്ക് കോടതി ഉത്തരവുകള്‍ അഗണ്യപരകോടിയില്‍ തള്ളാനുള്ളവ തന്നെയാണ്. പക്ഷെ കഷ്ടപ്പെട്ട് പഠിച്ച സാധു ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം വച്ചാണ് ഇവര്‍ കളിക്കുന്നതെന്ന് മറക്കരുത്.സംസ്ഥാനത്ത് ഓരോ വര്‍ഷവും പരമാവധി മുപ്പതിനായിരം പേരെയാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ശേഷം ഇപ്പോള്‍ പിഎസ്‌സി കോച്ചിംഗ് ക്ലാസ്സുകളിലും പങ്കെടുത്ത് എഴുതുന്ന പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഒരാളെപ്പോലും നിയമിക്കാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ നിന്നും നല്‍കുന്ന ലിസ്റ്റിലെ അയോഗ്യരെ തസ്തികകളിലേയ്ക്ക് ആദ്യം താത്കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്ന കലാപരിപാടിയാണ് നടക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേ പിന്‍വാതില്‍ നിയമനങ്ങളുടെ പൂരമാണ് അരങ്ങേറുന്നത്.സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍, പഞ്ചായത്തുകളിലും നഗരസഭകളിലുമായി എണ്ണൂറോളം ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവരെ ഒക്കെ സ്ഥിരപ്പെടുത്തുവാന്‍ പോകുകയാണ്. താത്കാലിക നിയമനങ്ങള്‍ നടത്തുമ്പോള്‍ പലപ്പോഴും യോഗ്യതകള്‍ പരിശോധിക്കാറു പോലുമില്ലെന്നതാണ് സത്യം. സര്‍ക്കാര്‍ സര്‍വ്വീസില്‍ പാര്‍ട്ടി അടിമകളായ അയോഗ്യരെ കുത്തി നിറയ്ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ അഴിമതികള്‍ക്ക് കളമൊരുക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. ഉദ്യോഗാര്‍ത്ഥിനിയമനങ്ങളില്‍ കര്‍ശനമായി പാലിക്കേണ്ട സംവരണ തത്ത്വവും ഇതിനിടയില്‍ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ സര്‍വ്വീസ് ദളിത പിന്നാക്ക വിഭാഗങ്ങള്‍ക്ക് അപ്രാപ്യ ഇടമായി മാറുന്നു എന്നതാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. ദളിത പിന്നാക്ക രക്ഷകരെന്ന് മേനി നടിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തെറ്റായ നയപരിപാടികളുടെ ഏറ്റവും വലിയ ഇരകളായി മാറിയിരിക്കുന്നത് ഇതേ ദുര്‍ബല വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളാണ്.
ഇക്കഴിഞ്ഞകാലത്ത് അവധി ഒഴിവില്‍ ജോലി ചെയ്യുന്ന 10 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. അവധി കഴിഞ്ഞ് മടങ്ങി എത്തുന്നവരെ എവിടെ നിയമിക്കുമെന്ന ചോദ്യം ബാക്കിയാണ്. ഒരു വശത്തുകൂടി കരാര്‍ നിയമനവും മറുവശത്തുകൂടി കരാര്‍ നിയമിതരെ സ്ഥിരപ്പെടുത്തലുമായി പിഎസ് സി എന്ന സംവിധാനത്തെ തന്നെ നോക്കുകുത്തി ആക്കിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍. ഇപ്പോള്‍ തന്നെ പല പിഎസ്‌സി റാങ്ക് ലിസ്റ്റുകളും 30ശതമാനം വെട്ടിക്കുറച്ചാണ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരെ പോലും നിയമിക്കാതെ കാലപരിധി കഴിഞ്ഞു പോകുന്ന ലിസ്റ്റുകളില്‍ എത്ര പേരുടെ സ്വപ്‌നങ്ങളാണ് മരിച്ച് മണ്ണടിയുന്നത്. പബ്ലിക് സര്‍വ്വീസ് കമ്മീഷനു പകരം പാര്‍ട്ടി ഓഫീസുകള്‍ റിക്രൂട്ടിംഗ് കേന്ദ്രങ്ങളാകുന്ന ദുരന്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ പരീക്ഷ എഴുതാത്ത എസ്എഫ്‌ഐക്കാരെ വിജയിപ്പിക്കുന്ന വൈസ് ചാന്‍സലര്‍മാരും കോപ്പി അടിച്ച് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുന്ന ഇടത് അധ്യാപക നേതാക്കളുമെല്ലാം സര്‍വ്വസാധാരണമായിട്ടുണ്ട്. യോഗ്യത ഇല്ലാത്തവരുടെ രാഷ്ട്രീയ നിയമനങ്ങളും കൂടി ആകുമ്പോള്‍ പഠിച്ചവന്‍ പടിക്കു പുറത്താകുന്ന അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്.





















