മാതൃത്വം അമ്മിഞ്ഞപ്പാലിലൂടെ കുഞ്ഞിന്ന് പ്രാണോര്‍ജ്ജം മാത്രമല്ല സംസ്‌കാരവും കൂടി പകര്‍ന്നു നല്‍കുന്നുണ്ട്. മാതൃഭാഷയിലൂടെ മാത്രമേ നാടിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നുനല്‍കാനാവൂ. പാശ്ചാത്യഭാഷകള്‍ പാശ്ചാത്യ സംസ്‌ക്കാരമേ പകര്‍ന്നു നല്‍കൂ. ഇത് വേരുകള്‍ നഷ്ടപ്പെട്ട ഒരു ജനതയെ ഇവിടെ ഉണ്ടാക്കും. ഭാവിയില്‍ നാം കടമറിഞ്ഞ സമൂഹമായി സ്വത്ത്വം നഷ്ടപ്പെട്ട് ഉഴലാതിരിക്കുവാന്‍ മാതൃഭാഷാപഠനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ഈ നിലയ്ക്കു വേണം സമഗ്ര മലയാള ഭാഷാ ബില്ലിനെ നോക്കി കാണാന്‍. മനുഷ്യരാശിയുടെ ഭൂതകാലത്തെയും ഭാവികാലത്തെയും കൂട്ടിയിണക്കുന്ന പൊന്‍നൂലാണ് ഭാഷ. ജനതയുടെ സംസ്‌കാരിക സ്മൃതികളെയും ജ്ഞാനപാരമ്പര്യത്തെയും ജീവിതക്രമത്തെയും പുനരുജ്ജീവിപ്പിച്ച് സമാജചേതനയെ ഉണര്‍ത്തുന്ന ശക്തിവിശേഷമാണത്. മലയാളത്തെ ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒപ്പുവച്ചതോടെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരള സംസ്ഥാനം രൂപീകരിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷമാണ് മലയാള ഭാഷയ്ക്ക് ഭരണപഥത്തില്‍ ഔദ്യോഗിക അംഗീകാരത്തോടെ ഇരിപ്പിടം ലഭിച്ചിരിക്കുന്നത്.
ഭരണഭാഷാ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍ ഉത്തരവുകളും കോടതി ഉത്തരവുകളും ഉള്‍പ്പെടെ ഇനി മലയാളത്തില്‍ ലഭ്യമാകും. കൂടാതെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും മലയാള പഠനം നിര്‍ബന്ധമാവും. പിഎസ്‌സി പരീക്ഷകള്‍ ഉള്‍പ്പെടെ മലയാളത്തിലേക്ക് മാറും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്കും ഈഭാഷാ നിയമം ബാധകമായിരിക്കും. 1969 ലെ കേരള ഔദ്യോഗിക ഭാഷ നിയമപ്രകാരം സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്‌കാരിക നായകന്മാരുടെ സംഘം നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ ഭാഷാ നിയമം മലയാള ഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചാരത്തിനും ഗതിവേഗം പകരുമെന്നുറപ്പാണ്. പുതിയ തലമുറയ്ക്ക് ഇംഗ്ലീഷിനോടുള്ള അമിതമായ ആഭിമുഖ്യവും ആസക്തിയും ഇല്ലാതാക്കാനും കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളോട് ആദരവും ആകര്‍ഷണവും വര്‍ധിപ്പിക്കാനും ഈ നടപടി സഹായകമാകും. നിയമ നടപടികളുടെ ഭാഷാമാധ്യമം മലയാളമായി മാറുമ്പോള്‍ സാധാരണക്കാരുടെ നിയമപരിജ്ഞാനം വര്‍ധിക്കുകയും ഈ മേഖലയിലെ സാമ്പത്തിക ചൂഷണങ്ങളും അഴിമതിയും ഒരുപരിധിവരെ കുറയുകയും ചെയ്യും.
മാതൃഭാഷയുടെ മഹത്ത്വം വര്‍ണ്ണനാതീതമാണ്.
‘മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയൊ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷതാന്‍’ എന്ന്മഹാകവി വള്ളത്തോള്‍ മാതൃഭാഷയെ വാഴ്ത്തിയിട്ടുണ്ട്. വ്യക്തിയുടെ ഭാവനയ്ക്ക് ചിറകുകള്‍ നല്‍കുന്നത് മാതൃഭാഷയാണ്. ഭാഷാജ്ഞാനത്തിന് വ്യക്തിത്വവികാസത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ടെന്നത് സുവിദിതമാണ്. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. സംസ്‌കാരവാഹിനികളായ ഭാഷയുടെ തിരോധാനം ക്രമേണ രാഷ്ട്രത്തെ തന്നെ ശിഥിലീകരിക്കും. അതുകൊണ്ട് തന്നെ മാതൃഭാഷ രണ്ടാം ഭാഷയായി പിന്തള്ളപ്പെടുന്നത് അപകടവും അപചയവും സൃഷ്ടിക്കും. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ശ്രേഷ്ഠഭാഷാ പദവി അഥവാ ക്ലാസിക്കല്‍ ഭാഷാ പദവി 2013 ല്‍ തന്നെ മലയാളത്തിനു ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ശ്രേഷ്ഠഭാഷാ ഫണ്ട് നേടിയെടുക്കാനുള്ള നടപടികളൊന്നും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.
ഭാരതത്തിലെ ഉത്തമമായ രാഷ്ട്രമീമാംസ കൃതികളിലൊന്നായ അര്‍ത്ഥശാസ്ത്രത്തിന് ‘ഭാഷാകൗടലീയം’ എന്ന പേരില്‍ എണ്ണൂറ് വര്‍ഷം മുമ്പേ തര്‍ജ്ജമയുണ്ടായ ഭാഷയാണ് മലയാളം. വൈജ്ഞാനിക സാഹിത്യത്തിന്റെയും ശാസ്ത്രദര്‍ശനങ്ങളുടെയും കനവും കാമ്പും ആവഹിക്കാനുള്ള ഉള്‍ക്കരുത്ത് മലയാളഭാഷയ്ക്കുണ്ട്. കേരളസംസ്ഥാനത്തേയും സംസ്‌കാരത്തേയും മാതൃഭാഷയെയും സമന്വയിച്ച് അവയുടെ പെരുമയിലേക്കും മഹിമയിലേക്കും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അതിന് നാന്ദി കുറിക്കാന്‍ നവംബര്‍ 1 നുപകരം ചിങ്ങം1 മലയാളഭാഷാദിനമായി പ്രഖ്യാപിക്കണം. തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം മലയാളികള്‍ പാരായണം ചെയ്യുന്ന കര്‍ക്കടകമാസം കഴിഞ്ഞ് തിരുവോണമാസമായ ചിങ്ങത്തിന്റെ പൊന്‍പുലരിയില്‍ മലയാളഭാഷാദിനം സമുചിതമായി ആഘോഷിക്കുന്നത് മലയാളിയുടെ തനിമയും ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കാന്‍ സഹായിക്കും. മലയാളമാസങ്ങളുടെയും ആഴ്ചകളുടെയും പേരുകള്‍പോലും മറന്നു കഴിഞ്ഞിരിക്കുന്ന മലയാളിയെ അവയുമായി വീണ്ടും ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ അതൊരു ഉറച്ച കാല്‍വയ്പ്പായിരിക്കും.
മാതൃഭാഷ മൃതഭാഷയായി മാറാതിരിക്കാനുള്ള കരുതലെടുക്കേണ്ടത് ഭാഷാഭിജ്ഞന്മാരുടെയും ഭാഷാധ്യാപകരുടെയും മാത്രം കടമയല്ല. മലയാളികള്‍ ഓരോരുത്തര്‍ക്കും ആ ശ്രദ്ധ പുലര്‍ത്താനുള്ള ബാധ്യതയുണ്ട്. മലയാളം മരിച്ചുകൊണ്ടിരിക്കുകയാണെന്ന ആശങ്കകള്‍ക്ക് അറുതിയാവണമെങ്കില്‍ മാതൃഭാഷയെ ജീവിതസോപാനങ്ങളിലേക്ക് തുയിലുണര്‍ത്താന്‍ മലയാളികള്‍ ഒന്നടങ്കം തയ്യാറാവണം. മൂല്യനിരാസത്തിന്റെ പടുകുഴിയില്‍ അകാലചരമം കാത്തുകിടക്കുന്ന മനുഷ്യന് പുതുജീവന്‍ നല്‍കുന്ന മൃതസഞ്ജീവനിയാണ് മാതൃഭാഷ എന്ന തിരിച്ചറിവ് ഭാഷാസ്‌നേഹികള്‍ക്കെല്ലാം ഉണ്ടാവേണ്ടിയിരിക്കുന്നു. മലയാളം അറിയില്ലെന്നത് അഭിമാനപൂര്‍വ്വം ആണയിടുന്ന അക്ഷരവിരോധികളുടെയും ആശയദരിദ്രരുടെയും എണ്ണം വിദ്യാസമ്പന്നന്മാര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്കിടയില്‍ ഏറിവരികയാണ്. അവരുടെ സര്‍വകലാശാല ബിരുദപത്രങ്ങള്‍ അല്പായുസ്സുകളായ കടലാസുതോണികള്‍ മാത്രമായി അവശേഷിക്കും. മാതൃഭാഷ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമ്പോള്‍ മലയാളിയുടെ നേരും നന്മയും നാശോന്മുഖമാകും. മാതൃഭാഷയായ മലയാളം നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്നതിന്റെ തുടര്‍ച്ചയായി നമ്മുടെ വൃദ്ധമാതാക്കള്‍ വയോജനകേന്ദ്രങ്ങളിലേക്ക് പുറന്തള്ളപ്പെടുന്ന ദീനത സര്‍വസാധാരണമാകും. മാതൃഭാഷയെ കൈവെടിഞ്ഞ മലയാളി സ്വന്തം മണ്ണില്‍ മറുനാടന്‍ മലയാളികളായി മാറുമെന്ന കാര്യം വിസ്മരിക്കരുത്. ഏതു വിശ്വോത്തര ഭാഷയോടും കിടപിടിക്കുന്ന പഴക്കവും പെരുമയും സാഹിത്യപൈതൃകവും മാത്രമല്ല ശബ്ദസമൃദ്ധിയും പദസമ്പത്തുമെല്ലാം മലയാളഭാഷയ്ക്കുണ്ട്. മലയാളം മലയോളം വളരട്ടെ.





















