യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചതോടെ പശ്ചിമേഷ്യയില്‍ ഒരു മഹായുദ്ധത്തിന്റെ ആശങ്ക പടരുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഖൊേമനിയുടെ വസതിയും ഓഫീസുമുള്‍പ്പെടുന്ന കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇതില്‍ പ്രതിരോധമന്ത്രി അസീസ് നാസിര്‍ സാദെ, സൈനികമേധാവി അബ്ദുറഹീം മൗസവി, ഖൊേമനിയുടെ ഉപദേഷ്ടാവായ അലി ശംഖാനി, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ തലവന്‍ മുഹമ്മദ് പാക്പുര്‍ എന്നിവര്‍ മരിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. പരമോന്നതനേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണവിഭാഗം തലവന്‍ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവന്‍ ഹസന്‍ ജബല്‍ അമെലിയാന്‍ എന്നിവരെയും വധിച്ചെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ്, ഖൊേമനിയുടെ മകള്‍, പേരക്കുട്ടികള്‍ എന്നിവരും കൊല്ലപ്പെട്ടു.
ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങളിലേക്കും ഇസ്രായേലിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി. മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഖൊമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെ വെറുതേവിടില്ലെന്നും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലുള്ള യു.എസ്. വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. എബ്രഹാം ലിങ്കണുനേരേ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനും, ഇറാന്റെ ജംറാന്‍ ക്ലാസ് യുദ്ധക്കപ്പല്‍ ചാബഹാര്‍ കടല്‍പ്പാലത്തിനുസമീപം ഒമാന്‍ ഉള്‍ക്കടലില്‍ മുക്കിയെന്ന് യു.എസും അവകാശപ്പെട്ടു. ഇറാനില്‍ നടത്തിയ ആക്രമണത്തെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നാണ് യുഎസ് വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണം ആ രാജ്യത്തിന്റെ സൈനിക, സാമ്പത്തിക അടിത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ആസൂത്രണം ചെയ്യപ്പെട്ടതല്ല. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഒഴിവാക്കാനും ആ രാജ്യം ആണവായുധ ശേഷി കൈവരിക്കാതിരിക്കാനുമാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്റെ പരമ്പരാഗത സൈനികശേഷി തകര്‍ക്കുകയും ഉന്നത ഭരണ നേതൃത്വത്തെ തുടച്ചുനീക്കി ഇറാനില്‍ ഭരണമാറ്റത്തിനു വഴിതുറക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ മതഭരണാധികാരി എന്ന വിശേഷണമുള്ള ഖൊമേനിയുടെ മരണത്തിലൂടെ ഇറാന് നീതിയും ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ക്ക് വന്‍വിജയവും ലഭിച്ചെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഇറാന്റെ ആദ്യ പരമോന്നതനേതാവായ ആയത്തൊള്ള റൂഹുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി 1989-ലാണ് അലി ഖൊമേനി പരമോന്നത പദത്തിലെത്തിയത്. രാജ്യത്തിന്റെ ദൈനംദിനകാര്യങ്ങള്‍ നടത്താന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടെങ്കിലും ജുഡീഷ്യറിയുടെ മേധാവിയും സൈന്യത്തിന്റെ സുപ്രീംകമാന്‍ഡറും മതകാര്യവിഭാഗത്തിന്റെ മേധാവിയും ഈ പരമോന്നത നേതാവാണ്. മതനിയമത്തിന്റെ ദുശ്ശാഠ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഖൊമേനി ശരിയായി ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ 2022-ല്‍ അറസ്റ്റിലായ മഹ്‌സ അമീനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് അണപൊട്ടിയൊഴുകിയ പ്രതിഷേധങ്ങളെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തിയിരുന്നു. സാമ്പത്തികക്കെടുതിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെയും ഇറാന്‍ ഭരണകൂടം ക്രൂരമായി വേട്ടയാടി. ഇതേത്തുടര്‍ന്ന് ആറായിരത്തഞ്ഞൂറോളംപേര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരത്തിലേറെപ്പേര്‍ തടവിലാകുകയും ചെയ്‌തെന്നാണു കണക്ക്. ആണവശക്തി ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങളോടൊപ്പം ഇറാനെ ആക്രമിച്ചു തകര്‍ക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത് സ്വന്തം ജനതയോടുള്ള അടിച്ചമര്‍ത്തല്‍ നയവും കാരണമാണെന്ന് യു.എസ്. ആരോപിക്കുന്നു. ഖൊമേനിയുടെ മരണവാര്‍ത്തയറിഞ്ഞ്, തലസ്ഥാന നഗരമായ ടെഹ്‌റാനിലടക്കം ഇറാനില്‍ പലയിടത്തും ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തിയത് ഇതിന്റെ തെളിവാണ്. 2023 ഒക്‌ടോബര്‍ 7-ന് 1,200 പേര്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്ന് ഇസ്രായേല്‍ അന്നു തന്നെ ആരോപിച്ചിരുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ സായുധ ആക്രമണത്തിലൂടെ ഉന്മൂലനം ചെയ്ത് തങ്ങളുടെ സാമന്തന്മാരെ അധികാരത്തിലേറ്റി അവിടങ്ങളിലെല്ലാം പാവ ഭരണകൂടങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് ഖൊമേനിയുടെ വധത്തിലൂടെ ആവര്‍ത്തിച്ചിരിക്കുന്നതെന്ന് ആരോപിക്കപ്പെടുമ്പോഴും സ്വയംകൃതാനര്‍ഥമാണ് ഖൊമേനിയെ തേടിയെത്തിയതെന്നതാണ് സത്യം. ‘സാത്താന്റെ വചനങ്ങള്‍’ എന്ന സാഹിത്യസൃഷ്ടിയുടെ പേരില്‍ സല്‍മാന്‍ റുഷ്ദിയുടെ തല വെട്ടാന്‍ ഫത്വ പുറപ്പെടുവിച്ച ഖൊമേനി ഇസ്ലാമിക വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്ന് പാലസ്തീനും കാശ്മീരും വിമോചിപ്പിക്കണമെന്ന് പലവട്ടം ആഹ്വാനം മുഴക്കിയിട്ടുണ്ട്. പാകിസ്ഥാന് പിന്നാലെ ഇറാന്‍ എന്ന ഇസ്ലാമിക രാജ്യം ആണവശക്തിയാകുന്നത് ഭാരതത്തിനും ഭാവിയില്‍ ഭീഷണി ഉയര്‍ത്താനിടയുണ്ട്. ഹമാസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് വ്യാപാരത്തിന് കുടപിടിക്കുന്നതും ഇറാനിലെ മതഭരണകൂടത്തിന്റെ പതനം അനിവാര്യമാക്കുന്നു.
സദ്ദാം ഹുസൈനെയും ഒസാമ ബിന്‍ലാദനെയും പോലെ ഖൊമേനിയുടെ മരണത്തെയും മഹത്തായ രക്തസാക്ഷിത്വമായി ചിത്രീകരിക്കാന്‍ കേരളത്തിലെ മാധ്യമ ജിഹാദികളും രാഷ്ട്രീയ ജിഹാദികളും ചേര്‍ന്ന് ശ്രമം തുടങ്ങിയിരിക്കുകയാണ്. ഖൊമേനി മികച്ച വായനക്കാരന്‍ ആണെന്നും നിര്‍ഭയനായ പോരാളി ആണെന്നുമൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള അനുസ്മരണങ്ങളും ഐക്യദാര്‍ഢ്യപ്രകടനങ്ങളും കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തൊണ്ണൂറുകളില്‍ കശ്മീരില്‍ നടന്ന ഹിന്ദു വംശഹത്യയ്ക്കും മതമൗലികവാദത്തിനും പിന്തുണ നല്‍കിയ ഖൊമേനിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രവിരുദ്ധ രാഷ്ട്രീയം തന്നെയാണ്. ഇറാന്റെ ഗള്‍ഫ് ആക്രമണങ്ങളും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവുമൊക്കെ ആഗോള മുസ്ലിം സാഹോദര്യമെന്ന ആഹ്വാനം പാഴ് വാക്കായി മാറുന്നതിന്റെ സമകാലിക സൂചന കൂടിയാണ്.





















