ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ അവസരവാദപരമായി മാത്രം അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ മതേതരവാദികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളും മാദ്ധ്യമങ്ങളും സ്വീകരിച്ചുപോരുന്നത്. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്‍ണ്ട്’ എന്ന ചലച്ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ അതിനെതിരെ വമ്പിച്ച അപവാദപ്രചാരണങ്ങളും ആക്രോശങ്ങളും പടച്ചുവിട്ട് സിനിമയുടെ സന്ദേശത്തെ അപസക്തമാക്കാന്‍ കേരളത്തില്‍ സംഘടിതമായ ശ്രമം നടക്കുകയാണ്.
ആഗോള തലത്തില്‍ തന്നെ ഇസ്ലാമിക ഭീകരവാദികള്‍ അനുവര്‍ത്തിച്ചുവരുന്ന മതപരിവര്‍ത്തന പദ്ധതികളെയും തീവ്രവാദ റിക്രൂട്ട്‌മെന്റിനെയും തുറന്നുകാട്ടുന്നതിനാലാണ് ‘കേരള സ്റ്റോറി 2’ എന്ന ചലച്ചിത്രത്തിനെതിരെ കേരളത്തില്‍ ഹാലിളക്കങ്ങള്‍ നടക്കുന്നത്. സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദിപ്പിച്ച വിഷസൃഷ്ടിയായാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ പിന്നിലെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക വിപത്തുകളെ വിഗണിച്ചും വെള്ളപൂശിയും മുന്നോട്ടുപോകാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
കേരളം മതഭീകരവാദത്തിന്റെ റിക്രൂട്ട ്മെന്റ് ഹബ്ബായി മാറിയിരിക്കുന്നുവെന്ന സത്യം ആര്‍ക്കും അവഗണിച്ചൊതുക്കാവുന്നതല്ല. മലയാളനാട്ടില്‍ മതഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇവിടുത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല പങ്കുവെച്ചിട്ടുള്ളത്. മതപരിവര്‍ത്തനത്തിലൂടെ കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ മതഭീകരവാദികള്‍ പദ്ധതിയിടുന്നതായി 2010 ല്‍ കേരള മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ തുറന്നു പറഞ്ഞിരുന്നു. കേരളത്തില്‍ ഭീകരസംഘങ്ങളുടെ ‘സ്ലീപിങ് സെല്ലു’കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവിയായിരിക്കെ ലോകനാഥ് ബെഹ്റ വെളിപ്പെടുത്തിയിരുന്നു. 2009 ഡിസംബറില്‍ കേരള ഹൈക്കോടതി നടത്തിയ ഒരു വിധിപ്രസ്താവത്തില്‍ ലൗ ജിഹാദ് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും സിപിഎമ്മിന്റെ പാര്‍ട്ടി രേഖകളില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടത് സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം. തോമസാണ്. 2019 വരെ മലയാളികളായ നൂറു പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നത് കേവല ആരോപണമല്ല. കേരളത്തിലെ ഐഎസ് ബന്ധം അന്വേഷിച്ച എന്‍ഐഎ പെണ്‍കുട്ടികളെ മാനസിക അടിമത്തത്തിലേക്ക് തള്ളിവിട്ടാണ് മതം മാറ്റുന്നതെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും അതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഒരിക്കല്‍ പ്രതികരിച്ചിരുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെയും നര്‍ക്കോട്ടിക് ജിഹാദിന്റെയും ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ നിന്ന് സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ളവരുടെ കദനകഥകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. ഇതിനെയല്ലാം തമസ്‌കരിച്ചുകൊണ്ടാണ് കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ മതഭീകരവാദത്തെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രത്തെ വിദ്വേഷം വമിപ്പിക്കുന്ന വിഷസൃഷ്ടിയെന്ന് വിമര്‍ശിക്കുന്നത്. കേരള സ്റ്റോറി കേരളത്തെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ നേരത്തെ കാശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രത്തെയും എതിര്‍ത്തിരുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കിയ ആ സിനിമ മതഭീകരവാദത്തെ തുറന്നുകാട്ടുന്നതായിരുന്നു. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചലച്ചിത്രത്തിനെതിരെയും മുന്‍പ് കേരളത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കലാപാഹ്വാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘എമ്പുരാന്‍’ എന്ന ചിത്രത്തെ അനുകൂലിക്കുന്ന നിലപാടുകളാണ് ഇവിടുത്തെ മതേതരമിശിഹമാര്‍ സ്വീകരിച്ചത്.
ഇസ്ലാമിക ഭീകരതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയനയമാണ് സിപിഎം എക്കാലവും സ്വീകരിച്ചുവരുന്നത്. പാകിസ്ഥാന്‍വാദത്തെ പിന്തുണയ്ക്കുകയും മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. കനകമലയില്‍ ഐഎസ് പരിശീലനം നടത്തിയവരെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ കനകമലയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നും ആളെ ചേര്‍ക്കേണ്ട ഗതികേട് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കില്ലെന്നും അഥവാ ഇവിടെനിന്നാരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് ജോലി അന്വേഷിച്ചായിരിക്കാം എന്നുമായിരുന്നു ഒരു സിപിഎം നേതാവിന്റെ പ്രതികരണം. നിരോധനത്തിന് മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയപ്പോള്‍ ‘റെയ്ഡ് ഏകപക്ഷീയമാണ്’ എന്നായിരുന്നു കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ ലോക്‌സഭാ എം.പിയുടെ ആക്ഷേപം. കേരളത്തില്‍ വന്ദേമാതരത്തെയും ഭാരതമാതാവിനെയും പോലും എതിര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരാണ് ഹമാസ് ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ കഫിയ ധരിച്ച് പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ചത്. സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ചവര്‍ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി വിമാന അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ ഒരുക്കമായിരുന്നില്ല. പഹല്‍ഗാമില്‍ കലിമ ചൊല്ലിച്ച് മതം തിരഞ്ഞ് ഭാരതീയരെ വെടിവെച്ചുകൊന്ന പാകിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ ഭാരത സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടിച്ചപ്പോള്‍ സിപിഎം നേതാക്കള്‍ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ഉദ്‌ബോധനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ ഏറ്റവുമൊടുവില്‍ ധനുവച്ചപുരം ഗവ. ഐടിഐ ആര്‍ട്‌സ് ഫെസ്റ്റിന് ‘കലിമ’ എന്ന് പേര് നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും അര്‍ത്ഥവും അതിര്‍ത്തിയും നിര്‍ണ്ണയിക്കുന്നത് മതഭീകരവാദികളാണ്. മദനിയെ മഹാത്മാഗാന്ധിയോട് സമീകരിച്ചത് കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായിരുന്നെങ്കില്‍ കേരളത്തിന്റെ തെരുവില്‍ പരസ്യമായി പശുക്കുട്ടിയെ അറുത്തു ഭീകരവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്, ഗോവധ നിരോധനം നടപ്പിലാക്കണമെന്നും മതപരിവര്‍ത്തനം നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട മഹാത്മാഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരാണ്. ഇസ്ലാമിസ്റ്റുകളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചാണ് ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അവരുടെ നയനിലപാടുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ മതഭീകരവാദത്തിന്റെ ഒളിയജണ്ടകളെ തുറന്നുകാട്ടിക്കൊണ്ട് അഭ്രപാളിയില്‍ തെളിയുന്ന അപ്രിയസത്യങ്ങള്‍ അവര്‍ക്ക് അലോസരമുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.





















