അനാദിയായ ഭാരതമഹാരാഷ്ട്രത്തിന്റെ ആത്മചൈതന്യത്തെ വെളിവാക്കുന്ന ദിവ്യമന്ത്രമാണ് വന്ദേമാതരം എന്ന പഞ്ചാക്ഷരി. സുദീര്‍ഘമായ ഭാരതസ്വാതന്ത്ര്യ രണത്തില്‍ പടനിലങ്ങളിലെ യുദ്ധഘോഷമായും മുന്നേറാനുള്ള പ്രേരണയായും പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വന്ദേമാതര ഗീതം അവതരിച്ചിട്ട് നൂറ്റമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പുതന്നെ വന്ദേമാതരത്തെ ഭാരതത്തിന്റെ ദേശീയഗാനമായി കണ്ട് പലരും ആലപിച്ചു പോന്നിരുന്നു. എന്നാല്‍ സ്വതന്ത്രഭാരതത്തിന്റെ ദേശീയഗാനമായി നിശ്ചയിക്കപ്പെട്ടത് ജനഗണമനയും ദേശീയഗീതമായി നിശ്ചയിക്കപ്പെട്ടത് വന്ദേമാതരവുമായിരുന്നു. വന്ദേമാതരത്തില്‍ ഹൈന്ദവ മതബിംബങ്ങള്‍ ഉണ്ടെന്നും മുസ്ലീങ്ങള്‍ക്ക് നിഷിദ്ധമായ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നും ആരോപിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വന്ദേമാതരത്തെ ദേശീയഗാനമാക്കുന്നതിനെ തടഞ്ഞത്. ദേശീയഗീതമായി നിശ്ചയിച്ചപ്പോഴും വന്ദേമാതരത്തിന്റെ ആറു ഖണ്ഡങ്ങളില്‍ ആദ്യത്തെ രണ്ടുഖണ്ഡങ്ങള്‍മാത്രം പാടിയാല്‍ മതിയെന്ന് കല്‍പ്പിച്ചു.1947ലെ രാഷ്ട്ര വിഭജനത്തിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്ര ദേവതയെ വന്ദിക്കുന്നവന്ദേമാതരത്തെയാണ് ആദ്യം മുറിച്ച് വികലമാക്കിയത്.
ഭരണഘടന അനുസരിച്ച് തുല്യ പ്രാധാന്യം ഉണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് ജനഗണമനയുടെ പരിഗണനയും പ്രാധാന്യവും കിട്ടിയില്ല. അതിന്റെ കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുസ്ലീം പ്രീണന നയമായിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ലോക ചരിത്രത്തില്‍ ഒരു രാഷ്ട്രത്തിലെ ജനതയ്ക്കും ഇത്രയേറെ പ്രേരണയും പ്രചോദനവും പകര്‍ന്ന ഒരു ദേശഭക്തിഗാനം ലഭിച്ചിട്ടില്ല. മഹത്തായ കവിത മന്ത്രമായിരിക്കുമെന്ന അരവിന്ദ മഹര്‍ഷിയുടെ വചനങ്ങളെ അന്വര്‍ത്ഥമാക്കും വിധമുണ്ടായ വന്ദേമാതരം അതിന്റെ അവതാരത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷത്തില്‍ സമാദരിക്കപ്പെടുകയാണ്. 1950 ജനുവരി 24 ന് ഭരണഘടന അസംബ്ലി പ്രമേയത്തിലൂടെ ജനഗണമന ദേശീയഗാനമായി അംഗീകരിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്ക് കണക്കിലെടുത്ത് വന്ദേമാതരത്തെ ദേശീയഗീതമായും അംഗീകരിച്ചു. എന്നാല്‍ ദേശീയ വാദികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നത് വന്ദേമാതരത്തെ ദേശീയഗാനമായി അംഗീകരിക്കണമെന്നായിരുന്നു. എന്നാല്‍ മുസ്ലീം മതമൗലികവാദികള്‍ മാത്രം ഈ ഗീതത്തെ എതിര്‍ത്തു. ഭാരതത്തെ ദുര്‍ഗ്ഗയായും ലക്ഷ്മിയായും സരസ്വതിയായും ചിത്രീകരിക്കുന്നതിനാല്‍ അതില്‍ വിഗ്രഹാരാധനയുടെ സ്വഭാവം ഉണ്ടെന്നും അത് മുസ്ലീങ്ങള്‍ക്ക് ഹറാമാണെന്നും ചിലര്‍ വാദിച്ചു. ഈ വാദത്തെ മുഖവിലക്കെടുത്തു കൊണ്ട് നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ വന്ദേമാതരത്തിന്റെ അവസാന നാലു ഖണ്ഡങ്ങളും ഒഴിവാക്കുവാന്‍ തീരുമാനിച്ചു. വന്ദേമാതരത്തെ വികലമാക്കിയതിലും അതിനെ ദേശീയഗാനമായി നിശ്ചയിക്കാത്തതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാജര്‍ഷി പുരുഷോത്തംദാസ് ഠണ്ഡന്‍ ചുമതല രാജി വയ്ക്കുക പോലും ഉണ്ടായി.
വാസ്തവത്തില്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടന്ന പരശതം പോരാട്ടങ്ങളില്‍ സമര ഭടന്മാര്‍ക്ക് ഇത്രയേറെ പ്രേരണ നല്‍കിയ രണഗീതം വേറെയില്ല. 1875 നവംബര്‍ 7 ന് ബംഗദര്‍ശന്‍ മാസികയിലൂടെയാണ് വന്ദേമാതരം പ്രകാശനം ചെയ്യപ്പെട്ടത്. ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് ഈ ഗീതം രചിക്കാനുള്ള പ്രചോദനം ലഭിക്കുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെ വിശാലബംഗാളിന്റെ കുഗ്രാമങ്ങളിലും വനാന്തരങ്ങളിലുംവരെ വ്യാപിച്ച സന്യാസി വിപ്ലവത്തില്‍ നിന്നാണ്. ബ്രിട്ടനെതിരെ സായുധ സ്വാതന്ത്ര്യസമരം നയിച്ച സന്യാസിമാര്‍ ഓം വന്ദേമാതരമെന്ന് വിപ്ലവാഭിവാദ്യം ചെയ്തിരുന്നു. ബംഗാളിന്റെ ഭരദേവതയായ മഹാകാളിയായും ദുര്‍ഗ്ഗയായും അവര്‍ ഭാരത മാതാവിനെ ദര്‍ശിച്ചു. അവര്‍ക്ക് ഭാരതമെന്നാല്‍ നിര്‍ജ്ജീവമായ കല്ലും മണ്ണും നിറഞ്ഞ ഭൂപ്രദേശമായിരുന്നില്ല. ആദിമഹാശക്തിയുടെ സജീവ രൂപമായിരുന്നു. ഈ സങ്കല്‍പ്പത്തെ കാവ്യ ഭാഷയിലാവിഷ്‌ക്കരിക്കുവാനുള്ള നിയോഗം ലഭിച്ചത് ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കായിരുന്നു. പിന്നീട് സന്യാസി വിപ്ലവം പ്രമേയമാക്കി അദ്ദേഹം രചിച്ച നോവലില്‍ വന്ദേമാതരം സുഘടിതമായി കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീടുണ്ടായ നിരവധി വിപ്ലവങ്ങള്‍ക്ക് പ്രേരണയേകുവാന്‍ വന്ദേമാതരം എന്ന ദിവ്യ മന്ത്രം നിമിത്തമായി. അനേകം ബലിദാനികള്‍ തൂക്കുമരത്തിലേക്ക് നടന്നു കയറിയത് വന്ദേമാതരമെന്ന് ഘോഷിച്ചു കൊണ്ടായിരുന്നു. പരദേശികളുടെ തീ തുപ്പുന്നതോക്കുകള്‍ക്കും പീരങ്കികള്‍ക്കും മുന്നിലേയ്ക്ക് ഭയലേശമില്ലാതെ കുതിച്ചു കയറുവാന്‍ വിപ്ലവകാരികളെ പ്രാപ്തരാക്കിയതും വന്ദേമാതരമെന്ന പഞ്ചാക്ഷരിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും തിരിച്ചറിയാനുള്ള കാഴ്ചപ്പാട് അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ വൃദ്ധ നേതൃത്വത്തിനുണ്ടായില്ല. ബ്രിട്ടീഷുകാരും ഓള്‍ ഇന്ത്യ മുസ്ലീം ലീഗുകാരും മാത്രമേ വന്ദേമാതരം നിരോധിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളു. ഇന്നും വന്ദേമാതരത്തെ എതിര്‍ക്കുന്നവര്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ മാനസികാടിമത്തം പേറുന്നവരോ, കാലഹരണപ്പെട്ട പ്രാകൃത മതവിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവരോ ആണെന്നു കാണാം.
1937 വരെ രാജ്യത്ത് വന്ദേമാതരം പൂര്‍ണ്ണമായും പാടിയിരുന്നതാണ്. കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ഖിലാഫത്ത് സമരവുമായി കൈകോര്‍ത്തതു മുതലാണ് ചിലര്‍ക്ക് വന്ദേമാതരം നിഷിദ്ധമായി തുടങ്ങിയത്. 1905ല്‍ വിശാല ബംഗാളിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കുവാനുള്ള കഴ്‌സണ്‍ പ്രഭുവിന്റെ തീരുമാനത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ നടന്ന പ്രക്ഷോഭത്തില്‍ മുസ്ലീമും ഹിന്ദുവും ഒറ്റക്കെട്ടായി വന്ദേമാതരം ഉരുക്കഴിച്ചിരുന്നതാണ്. മതമൗലികവാദികള്‍ക്ക് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വമുണ്ടായപ്പോഴാണ് വന്ദേമാതരം ചിലര്‍ക്ക് പിന്നീട് ഹറാമായത്.
എന്തായാലും സ്വാതന്ത്ര്യസമര കാലത്തെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മതമൗലികവാദികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം അടിയറവച്ച രാഷ്ട്രത്തിന്റെ ആത്മഗൗരവം വീണ്ടെടുക്കാനുള്ള നിരവധി പരിശ്രമങ്ങള്‍ക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്. അയോദ്ധ്യയുടെ വീണ്ടെടുപ്പും ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ എടുത്ത നടപടികളും മാത്രമല്ല ഇപ്പോള്‍ വന്ദേമാതരത്തിന് ലഭിക്കുന്ന പരിഗണനയും ഭാരതം മാറ്റത്തിന്റെ പാതയിലാണെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ പോന്നതാണ്. ഭാരത മാതാവിനെ ദശപ്രഹരണ ധാരിണിയായ ദുര്‍ഗ്ഗയായി തന്നെ ലോകം കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണ്ണമായും നിര്‍ബന്ധമായും ആലപിച്ചിരിക്കണം എന്ന തീരുമാനം ദേശസ്‌നേഹികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂര്‍വ്വസൂരികള്‍ സ്വപ്‌നംകണ്ട വൈഭവ ഭാരതത്തിലേക്കുള്ള ഒരു ഉറച്ച കാല്‍വയ്പായി ഈ തീരുമാനത്തെ കാണാം.





















