കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികള്‍ ദൈവങ്ങളെപ്പോലെയാണ്. പ്രത്യയശാസ്ത്രം പക്വമായി വിളയുന്നതില്‍ രക്തസാക്ഷികള്‍ ചൊരിയുന്ന ചോരയുടെ പങ്കിനെ വാഴ്ത്തുപാട്ടുകള്‍ കൊണ്ട് പാടിപ്പൊലിപ്പിച്ച് പുതിയ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ കഴിവ് അപാരമാണ്. ‘പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്പനെ അറിയാമോ’ എന്ന് പാടിയാടുന്ന എട്ടുംപൊട്ടുംതിരിയാത്ത എസ്എഫ്‌ഐ കുഞ്ഞുങ്ങള്‍ക്ക് പുഷ്പനെങ്ങനെ, എന്തിന് വെടിയേറ്റ് തണ്ടൊടിഞ്ഞ ചെന്താമര പോലെ കിടക്കുന്നു എന്ന് അറിഞ്ഞുകൊള്ളണമെന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രക്തസാക്ഷികള്‍ തെയ്യക്കോലം പോലെയാണ്. ആണ്ടോടാണ്ട് കെട്ടിയാടി അണികള്‍ക്ക് ആവേശവും വരാനിരിക്കുന്ന സമത്വസുന്ദരകാലത്തിന്റെ പ്രത്യാശയും നല്‍കുക എന്നതു മാത്രമായിരുന്നു രക്തസാക്ഷികളുടെ പണി.എന്നാല്‍ അതിനുമപ്പുറം രക്തസാക്ഷികള്‍ നേതാക്കന്മാരുടെ കറവപ്പശുക്കളും പണം കായ്ക്കുന്ന മരങ്ങളുമായിരുന്നെന്ന് മെല്ലെ പുറത്തറിഞ്ഞു തുടങ്ങിയിരിക്കുന്നു. കള്ള് മോഷ്ടിച്ചുകുടിക്കാന്‍ തെങ്ങില്‍കയറുമ്പോള്‍ വീണു മരിച്ചവനേയും അവിഹിത സഞ്ചാരത്തിനിടയില്‍ പൊട്ടക്കിണറ്റില്‍ വീണുമരിച്ചവനേയും ബോംബു കെട്ടുമ്പോള്‍ കൈയില്‍ ഇരുന്ന്‌പൊട്ടി മരിച്ചവനേയും ഒക്കെ പാര്‍ട്ടിക്കാര്‍ ആവേശപൂര്‍വ്വം രക്തസാക്ഷിയായി ചിത്രീകരിക്കുകയും രക്തസാക്ഷി കുടുംബ സഹായനിധി പിരിക്കുകയും ഒക്കെ ചെയ്തപ്പോള്‍ ചില ആദര്‍ശധീരസഖാക്കള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല പിരിവ് പിരിക്കുന്ന നേതാവിന്റെ കുടുംബസഹായ നിധിയാണെന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് അടുത്തകാലത്തായി പുറത്തുവരുന്ന വാര്‍ത്തകള്‍ ആദര്‍ശബോധം ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് സഖാക്കളെ ആത്മഹത്യയിലേക്ക് നയിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയിലെ കമ്മ്യൂണിസം പോലെ മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് പരിണമിച്ചിട്ട് കാലമേറെയായി. പഴയ പാര്‍ട്ടിക്ലാസിന്റെ ഓര്‍മ്മകളില്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് പിച്ചുംപേയും പോലെ ഇടയ്ക്കിടയ്ക്ക് വര്‍ഗ്ഗസമര സിദ്ധാന്തമൊക്കെ തട്ടി വിട്ട് ആത്മരതി അടയുമെന്നല്ലാതെ കമ്മ്യൂണിസം കൊണ്ട് വേറെ ശല്യമൊന്നും പൊതുജനത്തിനില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ നവ സഖാക്കള്‍ അച്യുതാനന്ദയുഗത്തിലെ ചില സഖാക്കള്‍ക്ക് കുറച്ചു കാലത്തേയ്ക്കു കൂടി അലോസരമുണ്ടാക്കിയേക്കാം. അതു കഴിഞ്ഞാല്‍ ഒരു ഞരക്കം പോലും ബാക്കി വയ്ക്കാതെ കമ്മ്യൂണിസ്റ്റ് യുഗം കേരളത്തില്‍ അവസാനിക്കും. കണ്ണൂരിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ ഈയിടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് എന്തെങ്കിലും അഴിമതി കാണിച്ചതിന്റെ പേരിലല്ല. പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്മാര്‍ നടത്തുന്ന അഴിമതികളെ കുറിച്ച് തുടര്‍ച്ചയായി പരാതിപ്പെട്ടതിനാണ്. 2016ല്‍ പാര്‍ട്ടിഗുണ്ടയായ ധനരാജന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ നടത്തിയ രക്തസാക്ഷി ഫണ്ട് ശേഖരണത്തില്‍ ലഭിച്ച ഒരു കോടി രൂപയില്‍ നിന്ന് 46 ലക്ഷം പാര്‍ട്ടിയുടെ സ്ഥലം എം. എല്‍.എ. തന്നെ അപഹരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. കണ്ണൂരില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളെകുറിച്ച് പാര്‍ട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രി വിജയനോടുമടക്കം പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല എന്ന് സഖാവ് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളുടെ മുന്നില്‍ തുറന്നു പറഞ്ഞിരിക്കുന്നു. പാര്‍ട്ടിയിലെ അഴിമതികളെ കുറിച്ച് കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് കോടതിയില്‍ നിന്നും സംരക്ഷണം തേടേണ്ട സ്ഥിതിവിശേഷംവരെ ഉണ്ടായി. പയ്യന്നൂര്‍ ധനരാജന്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ പാര്‍ട്ടി കണക്കുകള്‍ മാധ്യമങ്ങളെ അറിയിക്കേണ്ട ആവശ്യമില്ല എന്ന പ്രസ്താവന നടത്താനാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മുതിര്‍ന്നത്. പൊതുജനങ്ങളില്‍ നിന്നു ശേഖരിച്ച പണത്തിന്റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ടതില്ല എന്ന നിലപാട് അങ്ങേയറ്റം ധിക്കാരപരമാണ്. ധനരാജന്റെ വീട് നിര്‍മ്മാണത്തിനായി നടന്ന പിരിവിലും വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റര്‍ കൂടിയായ കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്.അതുപോലെ പാര്‍ട്ടിഓഫീസ് നിര്‍മ്മാണ ഫണ്ടിലും 70 ലക്ഷത്തിന്റെ തിരിമറി കണ്ടെത്തിയത്രെ. അന്നത്തെ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണന്‍ കോടിയേരിയോടും പിന്നീട് സെക്രട്ടറിയായ എം.വി. ഗോവിന്ദനോടും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. 2011 ലെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നടന്ന ലക്ഷങ്ങളുടെ തിരിമറി തെളിവു സഹിതം ഉന്നത നേതൃത്വത്തെ അറിയിച്ച കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. മൂന്നു ഫണ്ടുകളിലായി ഒരു കോടിയിലേറെ തിരിമറി നടത്തിയവരെ സംസ്ഥാന നേതൃത്വം വരെ സംരക്ഷിക്കണമെങ്കില്‍ അവര്‍കുടി അറിഞ്ഞുകൊണ്ടുനടന്ന കൊള്ളയായിരുന്നു ഇതെന്ന് അനുമാനിക്കാം.
പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് അപഹരണം പുറത്തുവന്നതോടെ സമാനമായ പല സംഭവങ്ങളും പല ജില്ലകളില്‍ നിന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2008 ഏപ്രില്‍ 1 ന് തിരുവനന്തപുരത്ത് കൈതമുക്കില്‍ വച്ച് കൊല്ലപ്പെട്ട സഖാവ് വിഷ്ണുവിന്റെ പേരില്‍ ശേഖരിച്ച പത്തുലക്ഷത്തിന്റെ രക്തസാക്ഷി ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അപഹരിച്ചു എന്ന് ആരോപിക്കുന്നത് രക്തസാക്ഷിയുടെ ജ്യേഷ്ഠനും ബ്രാഞ്ച് കമ്മറ്റി അംഗവുമായ വിനോദാണ്. രക്തസാക്ഷിഫണ്ട് അപഹരിച്ച പാര്‍ട്ടി നേതാവിനെതിരെ നടപടി എടുക്കുന്നതിനു പകരം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം അയാളെ സിഐടിയു ജില്ലാസെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി ആദരിച്ചതില്‍ പ്രതിഷേധിച്ച് രക്തസാക്ഷിയുടെ സഹോദരനും കുടുംബാംഗങ്ങളും പാര്‍ട്ടി വിടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2018 ജൂലായ് 2 ന് മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പേരില്‍ നടത്തിയ പണപ്പിരിവും വിവാദങ്ങളിലായിരിക്കുകയാണ്. ഇത്തരം പിരിവുകള്‍ സുതാര്യമല്ലെന്നു മാത്രമല്ല നേതാക്കന്മാരുടെ കീശ വീര്‍പ്പിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് രക്തസാക്ഷി ഫണ്ടിനെ നേതാക്കന്മാര്‍ കാണുന്നത്. അഭിമന്യുവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താനെന്നപേരില്‍ പിരിച്ച പണം ആറര വര്‍ഷം ബാങ്കിലിട്ട് പലിശ എടുത്തെങ്കിലും എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താന്‍ സഖാക്കള്‍ തയ്യാറായില്ല.
പാര്‍ട്ടിയുടെ ഭരണത്തിലുണ്ടായിരുന്ന ഒട്ടുമിക്ക സഹകരണസ്ഥാപനങ്ങളും ഗുരുതരമായ ധനാപഹരണം കൊണ്ട് പ്രതിസന്ധിയിലേക്ക് നിപതിച്ചിരിക്കുകയാണ്. അടി മുതല്‍ മുടി വരെ പണാപഹരണത്തിന്റെ കഥകള്‍ പുറത്തു വരുമ്പോള്‍ ആര് ആരെ തിരുത്തുമെന്നറിയാതെ ആദര്‍ശമുള്ള സഖാക്കള്‍ പാര്‍ട്ടിവിട്ടു തുടങ്ങിയിരിക്കുന്നു. എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കള്‍ക്ക് ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയ്ക്കുമുള്ള ദൂരം കുറഞ്ഞു വരുന്നതായി തോന്നി തുടങ്ങിയിട്ടുണ്ട്.





















