കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ വര്‍ഗീയവികാരം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അടവുനയങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തിറങ്ങുകയാണ്. വികസന രാഷ്ട്രീയത്തിനു പകരം വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളംബരഘോഷം മുഴക്കി പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും ‘പ്രകടനപത്രിക’യാക്കിയാണ് ഇരുമുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിളനിലമാക്കാനും ഇവിടുത്തെ സാമൂഹിക സമാധാനം തകിടം മറിക്കാനും ഇടവരുത്തും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് പരിശോധിക്കണമെന്നും സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നുമുള്ള സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാന്റെ പ്രസ്താവന വലിയ വാര്‍ത്തയും വിവാദവും സൃഷ്ടിച്ചു. ഇതേക്കുറിച്ച് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കാന്‍ മന്ത്രി തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കേരളത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി നടത്തുകയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നും നേരത്തെ എ.കെ. ബാലന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഈ പ്രസ്താവനയെ പിന്തുണയ്ക്കുകയും ചെയ്തു. മുസ്ലിം ഭീകരവാദത്തെക്കുറിച്ചും ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും സിപിഎം നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ സത്യസന്ധമോ സ്ഥായിയായതോ അല്ല. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഭീകരസ്വഭാവത്തെ കുറിച്ച് സിപിഎം നേതാക്കള്‍ വാചാലരാകുമ്പോള്‍ തന്നെയാണ് ഒരു സംസ്ഥാന മന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ അണിനിരക്കാന്‍ തയ്യാറായത്. മതേതരത്വ പ്രഘോഷണങ്ങളുടെ മറവില്‍ മുസ്‌ലിം ഭീകരതയെ പ്രീണിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കോണ്‍ഗ്രസും സിപിഎമ്മും നാളിതുവരെ ചെയ്തിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമി നല്‍കിയ മാനനഷ്ടക്കേസിനോട് പ്രതികരിച്ചുകൊണ്ട് എ.കെ. ബാലന്‍ പറഞ്ഞത് താന്‍ ‘ഈമാനുള്ള കമ്മ്യൂണിസ്റ്റാണെ’ന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ചു പൂര്‍ത്തിയാക്കുമെന്നുമാണ്.
മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ഒന്നിലധികം കക്ഷികളെ കൂടെക്കൂട്ടിയാണ് എല്‍ഡിഎഫും യുഡിഎഫും പലപ്പോഴും കേരളത്തില്‍ ഭരണം നടത്തിയിട്ടുള്ളത്. മതഭീകരവാദ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ അവരെ സ്വര്‍ഗീയമെന്ന് വാഴ്ത്തുകയും രാഷ്ട്രീയ പിന്തുണ നഷ്ടപ്പെടുമ്പോള്‍ അവരെ വര്‍ഗീയമെന്ന് വിമര്‍ശിക്കുകയും ചെയ്യുന്നതാണ് മതേതരപാര്‍ട്ടികളുടെ നടപ്പുശൈലി. മുസ്ലിം ലീഗ് യുഡിഎഫിലെയും, അതിനു തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിക്കപ്പെട്ട ഐഎന്‍എല്‍ എല്‍ഡിഎഫിലെയും വിശ്വസ്ത സഖ്യകക്ഷികളാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനും പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളോളം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയ സിപിഎം അവരുടെ പിന്തുണ നഷ്ടപ്പെട്ടപ്പോള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അവസരവാദപരം മാത്രമാണ്. മതഭീകരവാദികളെ മഹത്വവല്‍ക്കരിക്കാനും അവര്‍ക്ക് മാന്യതയുടെ മുഖം നല്‍കാനും മെയ്‌വഴക്കമുള്ളവരാണ് ഇരുമുന്നണികളും. മുന്‍പൊരിക്കല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയെ മഹാത്മാഗാന്ധിയോട് ഉപമിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്നു. പിഡിപി പീഡിപ്പിക്കപ്പെടുന്ന പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് അടുത്ത കാലത്താണ്. മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കാന്‍ പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കുന്നതുകൊണ്ടാണ് മാറാട് കലാപത്തിന്റെ പേരില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ലീഗിനെ അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ ഒരിക്കലും തയ്യാറാവാത്തത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹം വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പ്രകോപനപരമായി പ്രസംഗിച്ചിട്ടുപോലും താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്ന് ആക്ഷേപിച്ച പാരമ്പര്യമുള്ള സിപിഎം അസാധാരണമായ സംയമനം പാലിച്ചതും ഇതുകൊണ്ടാണ്.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നാണ് അവരുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചത്. ‘ഹുകൂമത്തെ ഇലാഹി’ ‘ഇഖാമത്തുദ്ദീന്‍’എന്നീ മതഭരണ പ്രഖ്യാപനങ്ങളുമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനാധിപത്യം, മതേതരത്വം എന്നിവയൊക്കെ ഈ രാജ്യത്ത് ജീവിച്ചു പോവാന്‍ വേണ്ടി പറയുന്ന പദപ്രയോഗങ്ങള്‍ മാത്രമാണെന്നും തങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും പലകുറി പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. പ്രവാചകനായ മുഹമ്മദാണ് മദീന ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും, നബിയെ സ്‌നേഹിക്കുന്ന സത്യവിശ്വാസിക്ക് അതിനെ ഒരിക്കലും തള്ളിപ്പറയാന്‍ കഴിയില്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ഇപ്പോള്‍ അസന്ദിഗ്ധമായി ആവര്‍ത്തിച്ചിരിക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് എല്ലാ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും താന്‍ എതിരാണെന്നും വര്‍ഗീയതയോട് മുന്നില്‍ നിന്ന് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കുമെന്നും അവകാശപ്പെടുന്നു. 2023 ല്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധത്തിനിടെ ഹിന്ദുക്കളെ അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുദ്രാവാക്യം മുഴക്കിയപ്പോള്‍ മണ്ണില്‍ തലപൂഴ്ത്തുകയല്ലാതെ അതിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും തയ്യാറായിട്ടുണ്ടോ! യുഡിഎഫ് ഭരണം നേടുന്നത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്നും മതമാണ് പ്രശ്‌നമെന്നും ലീഗ് നേതാവ് ആക്രോശിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് ഭീരുത്വത്തിന്റെ പട്ട് പുതച്ചു സുഖസുഷുപ്തിയിലായിരുന്നു. വോട്ടിനുവേണ്ടി മുസ്ലിം വേട്ടയുടെ പഴയകാലചരിത്രം മൂടിവെച്ച് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കപടവേഷമണിയാനുള്ള ശ്രമത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും. നാദാപുരത്ത് എംഎല്‍എ ആക്രമിക്കപ്പെട്ടു എന്ന നുണ പ്രചരിപ്പിച്ച് മുസ്ലിം വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് സിപിഎമ്മായിരുന്നു. തലശ്ശേരി കലാപകാലത്ത് മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് സ്വാധീന കേന്ദ്രങ്ങളിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മുസ്‌ലിങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ഇതെല്ലാം മറച്ചുവെച്ച് വര്‍ഗീയ പ്രീണനത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അവതരിക്കുന്നവരുടെ ഇരട്ടമുഖം കേരളം തിരിച്ചറിയണം.





















