അധിനിവേശത്തിന്റെ ആധുനിക യുദ്ധതന്ത്രങ്ങള്‍ അതിര്‍ത്തി കടന്നുള്ള സായുധാക്രമണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയല്ല. രാജ്യങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും അസമാധാനങ്ങളും അന്തച്ഛിദ്രങ്ങളും സൃഷ്ടിക്കുകവഴി സ്വന്തം ജനങ്ങളെ തന്നെ രാജ്യത്തിനെതിരായി തെരുവിലിറക്കി അവിടെ അരാജകത്വം വളര്‍ത്തുകയും അതിലൂടെ ഭരണകൂടങ്ങളെ നിഷ്പ്രയാസം നിഷ്‌കാസനം ചെയ്ത് ഭരണനിയന്ത്രണം കൈപ്പിടിയിലാക്കുകയു മാണ് വന്‍ശക്തി രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന രണതന്ത്രം. ഇത്തരം നീക്കങ്ങള്‍ക്ക് സാമ്പത്തികവും സായുധവുമായ സഹായമൊരുക്കുന്നതും അവരാണ്. അടുത്ത കാലത്തായി ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇതിന്റെ നേര്‍ചിത്രം തന്നെയാണ്.
ഇറാനില്‍ കഴിഞ്ഞ ഡിസംബര്‍ 28 ന് ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഇരുളലകള്‍ ഇനിയും അടങ്ങിയിട്ടില്ല. ആഭ്യന്തര പ്രക്ഷോഭത്തില്‍ അവിടെ ഇതുവരെ അയ്യായിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മാധ്യമവാര്‍ത്തകള്‍ പ്രകാരം മരണനിരക്ക് ഇതിന്റെ രണ്ടിരട്ടിയിലേറെയാണ്. രൂക്ഷമായ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോപിച്ചാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. 1979 മുതല്‍ രാജ്യത്ത് അധികാരത്തിലുള്ള ഇസ്ലാമിക ഭരണകൂടത്തിന് അന്ത്യംകുറിക്കാനുള്ള അന്തര്‍നാടകങ്ങളാണ് ഇതിനുപിന്നിലുള്ളത്. അതിന് അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയും പ്രോത്സാഹനവുമുണ്ട്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വെനസ്വേല പോലുള്ള രാജ്യങ്ങളുടെ അനുഭവങ്ങള്‍ ഇറാനിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര വൃത്തങ്ങളില്‍ ശക്തമാണ്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ അമേരിക്ക ശക്തമായി പ്രതിരോധിക്കുമെന്ന ട്രംപിന്റെ ഭീഷണിയോട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ശക്തമായ പ്രതികരണമാണ് നടത്തിയത്.
പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രക്ഷോഭകര്‍ ട്രംപിന്റെ ഏജന്റുമാരാണെന്നും ഖമേനി ആരോപിക്കുന്നു. അമേരിക്കയുടേത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നും ഏത് വിദേശ നീക്കത്തെയും സൈനികമായി നേരിടുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഭീഷണികള്‍ക്കിടയിലും തങ്ങള്‍ പിന്മാറില്ലെന്ന സൂചനയാണ് ആയത്തുള്ള ഖമേനിയും സൈന്യവും നല്‍കുന്നത്. അഹങ്കാരത്തോടെ ലോകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തകര്‍ച്ച ഉടനുണ്ടാകുമെന്നും ഖമേനി തുറന്നടിച്ചു. പ്രതിഷേധക്കാരെ വധിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന ഇറാന്‍ ഭരണകൂടം നല്‍കിയ സൂചന സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവ് വരുത്തിയിട്ടുണ്ട്.
ലോകനിയമങ്ങളും അന്താരാഷ്ട്രമര്യാദകളുമെല്ലാം കാറ്റില്‍പ്പറത്തി ലോകരാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇറാനിലും ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വന്തം മനസ്സിന് മാത്രമേ തന്നെ തടയാന്‍ കഴിയൂവെന്നും ആഗോള ശക്തിക്ക് പരിധികളില്ലെന്നും അടുത്ത ലക്ഷ്യം ഗ്രീന്‍ലാന്‍ഡ് ആണെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കന്‍ ജയിലിലാക്കുകയും വെനസ്വേലന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണവിപണി പിടിച്ചടുക്കുകയും ചെയ്ത നടപടിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാം വരവോടെ താരിഫ് യുദ്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് പല രാജ്യങ്ങളുടെയും കഴുത്ത് ഞെരിക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തിയത്. ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് വീര്യം പകര്‍ന്നും സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിയും ഇറാന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. നേരിട്ടുള്ള യുദ്ധത്തേക്കാള്‍, ആഭ്യന്തരകലാപങ്ങളിലൂടെ ഭരണമാറ്റം കൊണ്ടുവരാനുള്ള ബലതന്ത്രമാണ് ട്രംപ് ഇറാനില്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ആഗോള അനന്തരഫലങ്ങള്‍ കാത്തിരുന്നു തന്നെ കാണാം.
അടുത്തിടെ വിവിധ ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ കടപുഴക്കിയെറിയാന്‍ ചില വന്‍ശക്തി രാജ്യങ്ങള്‍ ആസൂത്രിതമായ പദ്ധതികള്‍ പ്രയോഗവല്‍ക്കരിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഭരണകൂട അട്ടിമറികളില്‍ സമാനതകളേറെയാണ്. പലയിടത്തും ഭരണകൂടങ്ങള്‍ക്കെതിരെ ബോധപൂര്‍വം ജനകീയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച് ആസൂത്രിത കലാപങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമം നടക്കുകയാണ്. 2022-ലാണ് ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ഭരണകൂടം നിലംപൊത്തിയത്. 2024 ല്‍ ബംഗ്ലാദേശ് യുവജന പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി. നേപ്പാളിലും സമാനമായ സമരഘോഷങ്ങള്‍ ഉയര്‍ന്നു. ഇതിന്റെയെല്ലാം അണിയറയില്‍ യുഎസിന്റെ അദൃശ്യമായ കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് കേവലം ആരോപണമല്ല. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളിലും പശ്ചിമേഷ്യയിലും നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെ ഗൂഢമായ നയതന്ത്രലക്ഷ്യങ്ങളും സാമ്രാജ്യത്വ മോഹങ്ങളുമുണ്ട്. ലോകത്തിലെ സുപ്രധാനമായ സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ മേഖലയില്‍ ഏകദേശം 4,500 കോടി രൂപ നിക്ഷേപത്തോടെ ഭാരതം പ്രവര്‍ത്തന സജ്ജമാക്കിയ തന്ത്രപ്രധാന തുറമുഖമായ ചബഹാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാന്‍ ട്രംപ് ഭരണകൂടം സമീപഭാവിയില്‍ തന്നെ ശ്രമം നടത്തിയേക്കാം.
വിവിധ രാജ്യങ്ങളുടെ ഭരണ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുംമേല്‍ അധികാരവാഞ്ഛയോടെ വന്‍ശക്തി രാജ്യങ്ങള്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ ഐക്യരാഷ്ട്രസഭ പോലുള്ള സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. റഷ്യയും അമേരിക്കയും ചൈനയും നേതൃത്വം നല്‍കുന്ന ശാക്തികധ്രുവങ്ങള്‍ അധിനിവേശത്തിന്റെ കുരുക്കുകള്‍ മുറുക്കി ലോകരാജ്യങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ മഹാമാരികളില്‍ പോലും ലോകരാജ്യങ്ങളെ ചേര്‍ത്തുപിടിച്ചു സമാശ്വാസമേകിയ ഭാരതം നേതൃത്വം നല്‍കുന്ന ഒരു ധാര്‍മ്മിക ശാക്തീകരണം ആഗോള അനിവാര്യതയായിത്തീരുകയാണ്.





















