ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷ്ഠാമൂര്‍ത്തിയുടെ പിതൃസ്ഥാനീയനായി കരുതി പോരുന്ന തന്ത്രിയെ പ്രതിയാക്കി കൊണ്ട് യഥാര്‍ത്ഥ കൊള്ളക്കാരില്‍ നിന്നും ശ്രദ്ധതിരിക്കാനും അതിലൂടെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതന്നെ രക്ഷിച്ചെടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് തന്ത്രിയുടെ അറസ്റ്റെന്നു കരുതുന്നവരുമുണ്ട്. സത്യത്തില്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലംമുതല്‍ നിരന്തരം കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേണല്‍ മണ്‍ഡ്രോയിലൂടെ ക്രിസ്ത്യന്‍ മിഷണറിമാരുടെ താത്പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ ദേവസ്വം സ്വത്തുവകകള്‍ വന്‍തോതില്‍ പിടിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യാനന്തരം മതേതരമെന്നവകാശപ്പെടുന്ന സര്‍ക്കാരുകള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ മാത്രം ദേവസ്വംബോര്‍ഡെന്ന സംവിധാനമുണ്ടാക്കി തങ്ങളുടെ കൈവശത്തില്‍ നിലനിര്‍ത്തിപ്പോരുകയാണ്. ക്രൈസ്തവ ദേവാലയങ്ങളിലും മുസ്ലിം ദേവാലയങ്ങളിലും വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പണം ഉപയോഗിച്ച് ഭൂമിയും സ്ഥാപനങ്ങളും വാങ്ങിച്ചുകൂട്ടുകയും അതാത് മതവിഭാഗങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ഹിന്ദുക്ഷേത്രങ്ങളെ അതാത് കാലത്ത് ഭരിക്കുന്ന ഇടത്-വലത് മുന്നണികള്‍ മാറിമാറി കൊള്ളയടിക്കുന്ന കാഴ്ചയാണ് കാണുന്നത്. മറ്റുള്ളവര്‍ കയ്യേറിയ ഏക്കറുകണക്കിന് ദേവസ്വം ഭൂമികള്‍ കേസ് നടത്തി വീണ്ടെടുക്കുന്നതിനുപകരം ആസൂത്രിതമായി കേസുകള്‍ തോറ്റുകൊടുത്ത് ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്തുന്നതും ദേവസ്വംബോര്‍ഡുകളാണ്. ദേവസ്വംബോര്‍ഡിന്റെ മറവില്‍ വര്‍ഷങ്ങളായി ശബരിമലയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളകളുടെ ചെറിയ ഒരംശം മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളു. ഗുരുവായൂരും ശബരിമലയിലുമൊക്കെ ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണവും പണവുമൊക്കെ ആസൂത്രിതമായി കൊള്ളചെയ്യുന്നവര്‍ സത്യത്തില്‍ കേരളത്തില്‍ നിന്നും ഹിന്ദുത്വത്തെ തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികളാണ്. ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയെ വരെ കള്ളനാക്കി ചിത്രീകരിക്കുന്നതിലൂടെ ഹിന്ദുസമൂഹത്തില്‍ വിശ്വാസപരമായ ഒരു ശൂന്യത ഉണ്ടാക്കുന്നതില്‍ അധികൃതര്‍ വിജയിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ ധാര്‍മ്മിക ആത്മീയകാര്യങ്ങളില്‍ മാത്രം അധികാരമുള്ള തന്ത്രിയും ദേവതയുടെ സ്ഥാവരജംഗമ സ്വത്തുക്കളുടെ കൈകാര്യാവകാശമുള്ള ദേവസ്വം ഭരണാധികാരികളും എന്നതാണ് ക്ഷേത്രഭരണ സംവിധാനത്തിന്റെ നിലവിലുള്ള വ്യവസ്ഥ. ആ വ്യവസ്ഥ അനുസരിച്ച് തന്ത്രിയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് അറസ്റ്റു ചെയ്യേണ്ടിയിരുന്നത് ദേവസ്വം മന്ത്രിയെ ആയിരുന്നു. കാരണം കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണംപതിപ്പിച്ച കട്ടിളപ്പടികള്‍ നവീകരണത്തിനെന്ന പേരില്‍ പുറത്തേയ്ക്ക് കൊണ്ടു പോകണമെങ്കില്‍ മന്ത്രിയുടെ ഉത്തരവുണ്ടാകണം. സ്വര്‍ണ്ണപ്പാളികള്‍ പുറത്തു കൊണ്ടുപോയത് ദേവസ്വത്തെ അറിയിക്കാതെ മൗനമവലംബിച്ചതാണ് തന്ത്രിയെ അറസ്റ്റുചെയ്യാന്‍ കാരണമെങ്കില്‍ അതേ മൗനംകൊണ്ട് ഈ കച്ചവടത്തില്‍ മന്ത്രിയും പങ്കുകാരനാണെന്നു സംശയിക്കാവുന്നതാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുണ്ട് എന്നു പറയുന്ന അതേ അടുപ്പവും സഹവാസവും മന്ത്രിക്കുമുണ്ടായിരുന്നു എന്ന് ചിത്രങ്ങള്‍ പലതും സംസാരിക്കുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായി അടുത്തബന്ധമുണ്ട് എന്നതിന്റെ തെളിവായി എസ്‌ഐടി പറയുന്നത് കണ്ഠരര് രാജീവരര് തന്ത്രി സ്ഥാനം വഹിക്കുന്ന ബംഗളൂരു ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആയിരുന്നു എന്നതാണ്. താഴ്മണ്‍ മഠത്തിന് താത്രികാധികാരമുള്ള നിരവധി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ ആരാവണമെന്ന് തീരുമാനിക്കാനുള്ള അധികാരാവകാശം അതാത് ക്ഷേത്രഭരണ സമിതികള്‍ക്കാണുള്ളത്. എന്നുമാത്രമല്ല അതാത് ക്ഷേത്ര മേല്‍ശാന്തിമാര്‍ക്കെന്തെങ്കിലും സ്വഭാവദൂഷ്യമുണ്ടെങ്കില്‍ അതിന്റെ കൂട്ടുപ്രതിയാണ് തന്ത്രി എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. 2004-2008 കാലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത് കീഴ്ശാന്തിയുടെ പരികര്‍മ്മിയായിരുന്നത് തന്ത്രിയുമായുള്ള ബന്ധംകൊണ്ടാണ് തുടങ്ങിയ എസ്‌ഐടിയുടെ നിഗമനങ്ങള്‍ വേണ്ടത്ര ആധികാരികത ഇല്ലാത്തവയാണ്. കാരണം കീഴ്ശാന്തിമാരെയും സഹായികളെയും ഒക്കെ കൊണ്ടുവരുന്നത് മേല്‍ശാന്തിമാരാണ്. പുറപ്പെടാശാന്തിമാരായിട്ടുള്ള മേല്‍ശാന്തിമാര്‍ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയൊ ഒക്കെയാവും സഹായികളായി കൊണ്ടുവരിക. ഇങ്ങനെ വരുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം തന്ത്രി അറിഞ്ഞുകൊള്ളണമെന്നില്ല.
‘ദ്വാരപാലക ശില്‍പ്പത്തിലും തെക്കും വടക്കും മൂലകള്‍ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടുകളിലും പൂശിയിട്ടുള്ള സ്വര്‍ണ്ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍ പുതുതായി സ്വര്‍ണ്ണം പൂശി വൃത്തിയാക്കി വയ്ക്കാന്‍ അനുവദിക്കാവുന്നതാണ്’ എന്നാണ് തന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്. ദേവസ്വം അധികൃതര്‍ പുറത്തേയ്ക്ക് കൊണ്ടുപോകുന്നത് വെറും ചെമ്പുപാളികളാണെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്ത്രി ചെമ്പില്‍ സ്വര്‍ണ്ണമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടൊക്കെയാവാം സ്വര്‍ണ്ണക്കവര്‍ച്ച ആദ്യമന്വേഷിച്ച ദേവസ്വം വിജിലന്‍സ് തന്ത്രിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നതെങ്കിലും മുഖ്യമന്ത്രി വിജയന്റെ കീഴിലുള്ള പോലീസാണ് ടീമിലുളളത് എന്നതുകൊണ്ടുതന്നെ കേസ് നേര്‍വഴിക്ക് പോകുമോ എന്ന ആശങ്കനിലനില്‍ക്കുന്നുണ്ട്. പോലീസിലെ ഇടതുപക്ഷ യൂണിയന്റെ സജീവപ്രവര്‍ത്തകരാണ് പല പോലീസ് ഉദ്യോഗസ്ഥരും.
ശബരിമലയില്‍ യുവതികളെ കയറ്റി ആചാരലംഘനം നടത്തിയ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായിരുന്നു അക്കാലത്തെ തന്ത്രിയായിരുന്ന കണഠരര് രാജീവരര്. ആചാരം ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചാല്‍ താന്‍ നട അടയ്ക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് യുവതികളെ പോലീസ് സന്നിധാനത്ത് കയറ്റിയപ്പോള്‍ തന്ത്രി ശുദ്ധികലശം നടത്തുകയുമുണ്ടായി. അന്നു മുതല്‍ തന്ത്രി രാജീവരരെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തക്കം പാര്‍ത്തിരിക്കുകയായിരുന്നു. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതോടെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയെ രക്ഷിച്ചെടുക്കാനും തന്ത്രിയെ പുറത്താക്കാനും ഒറ്റയടിക്ക് സാധിക്കും. ശബരിമലയെ തകര്‍ക്കുക എന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ ഭക്തരില്‍ വിശ്വാസരാഹിത്യം ഉണ്ടാക്കേണ്ടതാവശ്യമാണെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. തന്ത്രി മോഷണക്കേസില്‍ അറസ്റ്റിലാകുന്നതോടെ ഉണ്ടാകുന്ന വിശ്വാസ തകര്‍ച്ചയിലാണ് മുഖ്യമന്ത്രി വിശ്വാസം വച്ചുപുലര്‍ത്തുന്നതെന്നു വേണം അനുമാനിക്കാന്‍.
ഇനി തന്ത്രി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ സത്യം പൂര്‍ണ്ണമായി പുറത്തു വരണമെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കിലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. കാരണം ശബരിമലയ്‌ക്കെതിരെ നടക്കുന്ന അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്ന സ്വര്‍ണ്ണക്കൊള്ള.





















