പുതിയലോകക്രമത്തില്‍ ഭാരതം ഒരാഗോള ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത വീണ്ടും ഊട്ടി ഉറപ്പിക്കുന്ന ഒന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വള്ാദിമിര്‍ പുടിന്റെ ഇക്കഴിഞ്ഞ ദിവസത്തെ ഭാരത സന്ദര്‍ശനം. ലോക ശാക്തികചേരിയില്‍ അമേരിക്കയും റഷ്യയും ഭാരതത്തെ തങ്ങളുടെ ചേരിയില്‍ ഉറപ്പിച്ച്‌നിര്‍ത്താന്‍ മത്സരിച്ച് പോന്നിട്ടുണ്ട്. ചേരിചേരാ നയം ഉറക്കെപ്പറയുകയും റഷ്യന്‍ ചേരിയില്‍ നില്‍ക്കുകയും ചെയ്യുക എന്നതായിരുന്നു കാലങ്ങളായി കോണ്‍ഗ്രസ്‌സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നുപോന്ന വിദേശനയത്തിന്റെ സ്വഭാവം.2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മറ്റ് പലതിലുമെന്നപോലെ ഭാരതത്തിന്റെ വിദേശനയത്തിലും കാര്യമായ പൊളിച്ചെഴുത്തുണ്ടായി. വിദേശനയമെന്നാല്‍ ഏതെങ്കിലുമൊരു വന്‍ശക്തിയുടെവാലായി നില്‍ക്കലല്ല എന്ന് തെളിയിക്കുകയും സ്വന്തം ശാക്തികചേരികള്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയും ചെയ്തതോടെ ഭാരതത്തെ ലോകശക്തികള്‍ ശ്രദ്ധിച്ചുതുടങ്ങി. സൈനികകരുത്തിനൊപ്പം ഭാരതം സാമ്പത്തികകരുത്തും വര്‍ദ്ധിപ്പിച്ച് തുടങ്ങിയതോടെ ഏഷ്യാവന്‍കരയില്‍ ചൈനയ്‌ക്കൊപ്പം മറ്റൊരു ആഗോളശക്തിയുടെ ഉദയംലോകം തിരിച്ചറിഞ്ഞു. അമേരിക്കയേയും റഷ്യയേയും തുല്യസൗഹൃദ ശക്തികളായി കണ്ടുകൊണ്ട് പ്രശ്‌നാധിഷ്ഠിത സൗഹൃത ബന്ധങ്ങള്‍ എന്ന നയം ഭാരതം അവലംബിച്ചുപോന്നു. എന്നാല്‍ അമേരിക്ക ചെലുത്താനാഗ്രഹിച്ച അധീശത്വമനോഭാവത്തെ തരിമ്പും ഗൗനിക്കാതെ മുന്നോട്ടുപോകുന്ന പുതിയഭാരതത്തെയാണ് ലോകം കണ്ടത്. അമേരിക്കയുടെ കല്‍പ്പനകളും തിട്ടൂരങ്ങളും ഇന്ദ്രപ്രസ്ഥത്തിന്റെ കല്‍ചുവരുകളില്‍ തട്ടി തകര്‍ന്നുപോകുന്നതാണ് അടുത്തിടെ ലോകം കണ്ട കൗതുകകാഴ്ച.
യുക്രെയ്‌നുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെയും അധികതീരുവകളെയും ഭാരതം തരിമ്പും ഗൗനിച്ചില്ല. ഭാരതത്തിന് വിലകുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തരുന്ന റഷ്യയെ ഒറ്റപ്പെടുത്തുന്ന ഒരു നയവും സ്വീകരിക്കാന്‍ ഭാരതം തയ്യാറായില്ല. കാരണം അമേരിക്കയെക്കാള്‍ വിശ്വസനീയമായ ഒരു നയതന്ത്രബന്ധം ഭാരതത്തിന് റഷ്യയുമായി ഉണ്ട് എന്നതാണ്. ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി വളര്‍ന്നുകഴിഞ്ഞ ഭാരതത്തെ സംബന്ധിച്ച് തടസമില്ലാത്തതും വിലകുറഞ്ഞതുമായ ഇന്ധനലഭ്യത ഏറെ അനിവാര്യമാണ്. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗള്‍ഫ്‌രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയംവാങ്ങല്‍ പരമാവധി കുറച്ചു കൊണ്ടുവരികയെന്ന നയമാണ് കുറച്ചു കാലമായി ഭാരതം പിന്‍തുടരുന്നത്. യുദ്ധമോ, യുദ്ധസമാനമായസാഹചര്യമോ വരുമ്പോള്‍ ഭാരതത്തിന്റെ ഇന്ധനലഭ്യതയെ തടയാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞേക്കാം. ഇതാണ് റഷ്യയുമായുള്ള ഇന്ധനവ്യാപാരത്തിന് ഭാരതം ഇത്രയേറെ പ്രാധാന്യം കൊടുക്കാന്‍ കാരണം. യുക്രെയ്‌നുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയ്ക്ക് സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ ഭാരതവുമായുള്ള ഇന്ധനവ്യാപാരം അനിവാര്യവുമാണ്. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡണ്ടിന്റെ ഭാരത സന്ദര്‍ശനം ഒരു ചരിത്ര സംഭവമായി മാറുന്നത്.
23-ാം ഭാരതറഷ്യ ഉച്ചകോടിക്കായി ദില്ലിയിലെത്തിയ പുടിന്‍ ലോകശക്തിയായി മാറിയ ഭാരതത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞു. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാരതം പഴയ ബ്രിട്ടീഷ് കോളനിയല്ല, ലോക ശക്തികളിലൊന്നാണ് എന്നു പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനുള്ള സൂചനയായി വേണം കണക്കാക്കാന്‍. നരേന്ദ്രമോദിയെപ്പോലൊരു നേതാവ് ഭാരതത്തിന്റെ ഭാഗ്യമാണെന്നും സമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ വഴങ്ങുന്ന ആളല്ല മോദിയെന്നുമുള്ള പുടിന്റെ പ്രസ്താവന അകത്തും പുറത്തുമുള്ള മുഴുവന്‍ ഭാരതവിരുദ്ധര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നിരവധി വാണിജ്യ, സൈനിക കരാറുകളില്‍ നരേന്ദ്ര മോദിയും പുടിനും ചേര്‍ന്ന് ഒപ്പുവച്ചിരിക്കുകയാണ്. റഷ്യ ചൈനയുമായി നല്ല സൗഹൃദം നിലനിര്‍ത്തുമ്പോഴും അവരെ പൂര്‍ണ്ണവിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് ലോകനയതന്ത്ര വിദഗ്ദ്ധരുടെ നിഗമനം. ചൈന അതിവേഗം വളരുന്ന സാമ്പത്തിക സൈനികശക്തി എന്ന നിലയില്‍ അമേരിക്കയേയും റഷ്യയേയും കടത്തിവെട്ടുക എന്ന സാഹസികലക്ഷ്യം കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യമാണ്. യുക്രെയ്ന്‍ യുദ്ധം മൂലം റഷ്യയ്ക്ക് വാണിജ്യരംഗത്ത് ചൈനയെ അമിതമായി ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് ദീര്‍ഘകാലീനമായി ഗുണം ചെയ്യില്ലെന്ന് പുടിന് മറ്റാരെക്കായിലും നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ ഭാരതം പോലൊരു ജനാധിപത്യ രാജ്യത്തെ തങ്ങളോടു ചേര്‍ത്തു നിര്‍ത്തുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന് റഷ്യ കരുതുന്നു.
പുടിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് റഷ്യയും ഭാരതവും സുപ്രധാനമായ എട്ടു കരാറുകളിലാണ് എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്. 2030 വരെയുള്ള ഭാരത റഷ്യ സാമ്പത്തിക സഹകരണ പദ്ധതിയാണ് കരാറിലെ ഏറ്റവും മുഖ്യം. നിലവിലുള്ള 6870 കോടി ഡോളറിന്റെ വാണിജ്യം 10000 കോടി ഡോളറായി ഉയര്‍ത്താന്‍ തീരുമാനമായിക്കഴിഞ്ഞു. കൃഷി, ആരോഗ്യം, മാനവശേഷികൈമാറ്റം, മാരിടൈം, വിനോദസഞ്ചാരം, മരുന്നു നിര്‍മ്മാണം എന്നിങ്ങനെ നിരവധി മേഖലകളില്‍ പരസ്പര സഹകരണത്തിന് ധാരണയായിട്ടുണ്ട്. റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് 30 ദിവസത്തെ സൗജന്യ ഇടൂറിസ്റ്റ് വിസ നല്‍കാന്‍ ധാരണയായിട്ടുണ്ട്. അതുപോലെ ഭാരത റഷ്യന്‍ കമ്പനികള്‍ ചേര്‍ന്ന് യൂറിയപ്ലാന്റ് നിര്‍മ്മിക്കാനും പ്രതിവര്‍ഷം ഇതില്‍നിന്ന് 20 ലക്ഷംടണ്‍ യൂറിയ ഉല്‍പ്പാദിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇത് ഭാരതത്തിന്റെ കാര്‍ഷികമേഖലയ്ക്ക് ഭാവിയില്‍ വലിയ ഉണര്‍വുണ്ടാക്കും എന്നകാര്യത്തില്‍ സംശയമില്ല. എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വന്‍കലവറയായ റഷ്യ ഭാരതത്തിന് അവ വിലകുറച്ച് നിരന്തരം നല്‍കാന്‍ തയ്യാറായിരിക്കുന്നത് ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വലിയ കരുത്തുപകരും.അതു പോലെതന്നെ തന്ത്രപ്രധാനമായ മറ്റൊരു തീരുമാനമാണ് കൂടംകുളം ആണവനിലയത്തിന് ആവശ്യമായ റിയാക്ടര്‍ യൂണിറ്റുകള്‍ സമയബന്ധിതമായി കൈമാറാന്‍ റഷ്യ കൈക്കൊണ്ടതീരുമാനം. ഭാരത ഉല്‍പ്പന്നങ്ങള്‍ക്കായി റഷ്യന്‍ വിപണി കൂടുതല്‍ തുറന്നു നല്‍കാനുള്ള തീരുമാനം ഭാരതത്തിന്റെ കയറ്റുമതി രംഗത്തിന് വലിയ ഉണര്‍വേകും എന്ന കാര്യത്തില്‍ സംശയമില്ല. സൈബീരിയ പോലുള്ള റഷ്യന്‍ ധ്രുവപ്രദേശങ്ങള്‍ വമ്പിച്ച ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണെങ്കിലും മനുഷ്യവിഭവശേഷി കുറവുള്ള റഷ്യയ്ക്ക് അവിടം വേണ്ടത്ര ഉപയോഗപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാരതവുമായി മനുഷ്യവിഭവശേഷിയുടെ കൈമാറ്റത്തിന് ധാരണയാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഇത് ഗുണകരമായി ഭവിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ കേന്ദ്രിതമായ ആഗോളസൈനിക സാമ്പത്തിക ശാക്തിക ചേരിയുണ്ടാക്കാനുള്ള ട്രമ്പിന്റെ പരിശ്രമങ്ങളെ തകര്‍ത്തെറിയുന്നതാണ് ഭാരത റഷ്യ കരാറുകളുടെ അന്തസത്ത. ഏഷ്യയിലെ വമ്പന്‍ സൈനിക സാമ്പത്തിക ശക്തിയാകുക എന്ന ഭാരതത്തിന്റെ സ്വപ്‌നവഴിയിലെ നാഴികകല്ലാണ് പുടിന്റെ ഭാരത സന്ദര്‍ശനവും ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്ന പുതിയ കരാറുകളും.





















