ഐതിഹാസികമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നു. 1528ല്‍ ബാബറെന്ന വിദേശഅക്രമി തന്റെ സേനാനായകന്‍ മീര്‍ബാക്കിയുടെ നേതൃത്വത്തില്‍ ആക്രമിച്ച് തകര്‍ത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേല്‍ മിനാരങ്ങള്‍ പണിഞ്ഞ അയോധ്യയിലെ രാമജന്മഭൂമിമന്ദിരം വീണ്ടെടുക്കാന്‍ ഭാരതീയര്‍ നീണ്ട അഞ്ഞൂറ് വര്‍ഷക്കാലമാണ് പൊരുതിയത്. ഒടുക്കം അറുപത് വര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധവും വിജയിച്ച് ഭാരതീയര്‍ക്കായി രാമജന്മഭൂമി വിട്ടുകിട്ടിയപ്പോള്‍ അവിടെ ഭവ്യമായ ഒരു ക്ഷേത്രംപണിയുക എന്ന ദൗത്യം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘം പരമപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെയും സാന്നിദ്ധ്യത്തില്‍ പ്രാണപ്രതിഷ്ഠ നടത്തി. ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തുവെങ്കിലും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടായിരുന്നു. അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി ശ്രീരാമസീതാവിവാഹ പഞ്ചമി സുദിനത്തില്‍ ക്ഷേത്രഗോപുരത്തില്‍ പ്രധാനമന്ത്രിയും സര്‍സംഘചാലകും ചേര്‍ന്ന് ഭഗവപതാക ഉയര്‍ത്തിയതോടെ ഭാരത ചരിത്രത്തില്‍ തന്നെ ഒരു പുതുയുഗത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ്.
ലോകം മുഴുവന്‍ വിവിധ രാജ്യങ്ങളില്‍ ഇസ്ലാം നടത്തിയ അധിനിവേശങ്ങളില്‍ വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ കൈയേറുകയും മോസ്‌ക്കുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. ഉയര്‍ത്തെഴുന്നേറ്റ ഒരു സംസ്‌കാരം അതിന്റെ പൈതൃകഭൂമി തിരിച്ചുപിടിക്കാന്‍ വേണ്ടി അഞ്ഞൂറ്‌വര്‍ഷം നീണ്ട പോരാട്ടം നടത്തി വിജയം കണ്ട ചരിത്രം രാമജന്മഭൂമിയിലേത് പോലെ മറ്റെങ്ങുമുണ്ടെന്നു തോന്നുന്നില്ല. കൊളോണിയല്‍ ശക്തികള്‍ ഭാരതീയമായ എന്തിനേയും അവജ്ഞയോടെ കാണുകയും ഭാരതീയരില്‍ സമാന മനോഭാവം വളര്‍ത്താന്‍ ഉതകുന്ന ഒരു വിദ്യാഭ്യാസപദ്ധതി ഇവിടെ നടപ്പിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രാഷ്ട്രം അതിന്റെ സ്വത്വത്തിലേക്ക് മടങ്ങുന്നത് പിന്‍തിരിപ്പനാശയമായി ചിത്രീകരിക്കപ്പെട്ടു. അധിനിവേശ ശക്തികള്‍ തകര്‍ത്ത ദേശീയസ്മാരകങ്ങളും പൈതൃക സ്ഥാപനങ്ങളും വീണ്ടെടുക്കുന്നത് മോശപ്പെട്ട കാര്യമായി കരുതുതിയിരുന്ന നെഹ്‌റുവിനെപ്പോലുള്ള കൊളോണിയല്‍ മനസ്സുള്ള പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പരിശ്രമഫലമായി, വിദേശ അക്രമികള്‍ തകര്‍ത്ത ഗുജറാത്തിലെ സോമനാഥ ക്ഷേത്രം വീണ്ടെടുത്ത് നവീകരിച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ആ പരിപാടിയില്‍ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാതിരിക്കാന്‍ നെഹ്രു പരിശ്രമിച്ചു എങ്കിലും അതിനെ അതിജീവിച്ച് രാജേന്ദ്രപ്രസാദ് പങ്കെടുക്കുകയുണ്ടായി. ഇത്തരം വിധിവിലക്കുകള്‍ മേലില്‍ ഉണ്ടാകാത്ത വിധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിലും ധ്വജോത്സവത്തിലും പങ്കെടുത്തത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി തന്റെ സനാതനസാംസ്‌ക്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആശങ്കയേതുമില്ലാതെ പങ്കെടുക്കുന്നത്.
ഭാരതചരിത്രരചനയിലെ കമ്യൂണിസ്റ്റ് അക്കാദമിക ബ്രാഹ്മണ്യം പൊതു ഹിന്ദുബോധത്തെ അവഹേളിച്ച് അസ്പൃശ്യമാക്കി അകറ്റി നിര്‍ത്തുന്ന പ്രവണതയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യം കുറിച്ചിരിക്കുന്നത്. ബീഹാറില്‍ നിന്നുള്ള കാമേശ്വര്‍ ചൗപാല്‍ എന്ന ദളിതസഹോദരനാല്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ട ശ്രീരാമജന്മഭൂമി ക്ഷേത്രം ലോകത്തിനു മുഴുവന്‍ മാതൃകയാവും വിധമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രസമുച്ചയത്തില്‍ ഋഷിമുനിമാരുടെ പ്രതിഷ്ഠകള്‍ക്കൊപ്പം വനവാസിയായ ശബരിമാതാവിനും നിഷാദരാജാവിനും വരെ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നത് സാമൂഹ്യ സമരസതയുടെ ഉദാത്ത മാതൃകയാണ്. രാമകാര്യത്തിനായി പൊരുതിമരിച്ച പക്ഷി ശ്രേഷ്ഠനായ ജഡായുവിന്റെയും സേതുബന്ധനത്തില്‍ തന്റേതായ പങ്കുവഹിച്ച അണ്ണാന്‍ കുഞ്ഞിന്റെയും വരെ പ്രതിമകള്‍ ക്ഷേത്രസമുച്ചയത്തിലുണ്ട്. പ്രകൃതിയേയും പരിസ്ഥിതിയേയുമെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു മാതൃകാനിര്‍മ്മിതിയാണ് രാമജന്മഭൂമി ക്ഷേത്രം.
ക്ഷേത്രമകുടത്തില്‍ ഭഗവപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം വരാന്‍ പോകുന്ന നൂറ്റാണ്ടുകളിലേയ്ക്കുള്ള ഭാരതത്തിന്റെ ശോഭന ഭാവിയുടെ ദിശാസൂചകമായ ഒന്നായിരുന്നു. ക്ഷേത്രമകുടത്തില്‍ ഉയര്‍ത്തിയത് വെറുമൊരു കൊടിയല്ലെന്നും മറിച്ച് ഭാരത സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെ ധര്‍മ്മ ധ്വജമാണെന്നും സംശയലേശമെന്യേ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാമന്‍ വെറുമൊരു വ്യക്തിയല്ലെന്നും മൂല്യങ്ങളുടെ സാകാരരൂപമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് നൂറ് വര്‍ഷം തികയുന്ന 2047 നെക്കുറിച്ച് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കൃത്യമായി സൂചിപ്പിച്ചു. സ്വാതന്ത്ര്യ പ്രാപ്തിയുടെ ശതാബ്ദി എത്തുമ്പോഴേയ്ക്ക് ഭാരതം വികസിതവും ശക്തവുമാകണമെങ്കില്‍ നമ്മുടെ ഉള്ളില്‍ രാമനെ ഉണര്‍ത്തേണ്ടതുണ്ടെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്.
ലോകത്തിന് മുഴുവന്‍ ശാന്തി പ്രാര്‍ത്ഥിച്ച ഭാരതം അതിന്റെ അടിമത്തം കുടഞ്ഞെറിഞ്ഞ് സ്വത്വബോധത്തിലേയ്ക്ക് ഉദിച്ചുയര്‍ന്നതിന്റെ അവസാന നിദര്‍ശനമാണ് ശ്രീരാമജന്മഭൂമിക്ഷേത്രത്തിലെ ഭഗവധ്വജസ്ഥാപനം. ഒരു കാലത്ത് സമ്പൂര്‍ണ്ണ വിശ്വത്തിനും സുഖവും ശാന്തിയും പകര്‍ന്ന് അയോധ്യയില്‍ പാറിപ്പറന്ന രാമരാജ്യത്തിന്റെ പതാക വീണ്ടും ഉയര്‍ന്നിരിക്കുകയാണ് എന്നാണ് സര്‍സംഘചാലക് തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചത്. അതായത് ഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വിശ്വശാന്തിക്കും സമാധാനത്തിനുമായിട്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച്പറയുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഏതാണ്ട് 45 കോടി ജനങ്ങളാണ് രാമജന്മഭൂമി സന്ദര്‍ശിച്ചതെങ്കില്‍ ഇനിയങ്ങോട്ട് ഇതിലുമെത്രയോ അധികം ജനങ്ങളാണ് ആ തീര്‍ത്ഥ സങ്കേതത്തിലേയ്ക്ക് ഒഴുകി എത്താന്‍ പോകുന്നത്. ലോകത്തിന്റെ മുമ്പില്‍ സനാതന ധര്‍മ്മത്തിന്റെ വിജയവൈജയന്തിയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. വരാനുള്ളത് ഭാരതത്തിന്റെ സഹസ്രാബ്ദമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.





















