ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍ ദേശീയ വിദ്യാഭ്യാസനയം ഭാരതത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും കേരളം അതിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഭാരതീയ ജ്ഞാനവ്യവസ്ഥയില്‍ അധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു കേരളം ദേശീയ വിദ്യാഭ്യാസനയത്തിന് എതിരുനിന്നത്. എന്നാല്‍ ഏതാനും സംസ്ഥാനങ്ങളൊഴികെ ഭാരതം മുഴുവന്‍ വിപ്ലവകരമായ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലുണ്ടായ സമൂലമാറ്റത്തിനാണ് ദേശീയ വിദ്യാഭ്യാസപദ്ധതി നിമിത്തമായത്. കൊളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മുന്‍ വിദ്യാഭ്യാസപദ്ധതികളുടെ ഉല്‍പ്പന്നങ്ങളായി മാറിയ ചില ഇടത് അക്കാദമിക വരേണ്യര്‍ക്ക് ഭാരതീയ ജ്ഞാന വ്യവസ്ഥയെന്നാല്‍ ഹിന്ദുത്വവര്‍ഗ്ഗീയത എന്ന സമവാക്യം ഉണ്ടാക്കാന്‍ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല.
സ്വത്വബോധത്തിലേയ്ക്ക് സ്വാതന്ത്ര്യം പ്രാപിക്കുന്ന ഒരു ജനത അവരുടെ പാരമ്പര്യങ്ങളുടെയും സംസ്‌കാര തനിമയുടെയും അടിസ്ഥാനത്തില്‍ നവവിദ്യാഭ്യാസ പദ്ധതി കെട്ടിപ്പടുക്കുക സ്വാഭാവികമാണ്. 1968, 1986, 1992 എന്നീ കാലയളവുകളില്‍ ദേശീയവിദ്യാഭ്യാസ നയം രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും ഇവയൊന്നും പൂര്‍ണ്ണമായി ഭാരതീയ ജ്ഞാനവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നില്ല. രാജ്യത്തെ ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ കാലം വരെ 3.5 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചത്. വികസിത രാഷ്ട്രങ്ങള്‍ അവരുടെ ദേശീയ വരുമാനത്തിന്റെ 6 ശതമാനത്തിനുമേല്‍ വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ മറ്റു പലതിലുമെന്നപോലെ വിദ്യാഭ്യാസ മേഖലയേയും അടിമുടി ഉടച്ചുവാര്‍ക്കാന്‍ തീരുമാനിച്ചതില്‍ നിന്നാണ് 2016ലെ ദേശീയ വിദ്യാഭ്യാസനയം രൂപം കൊള്ളുന്നത്.
മുസ്ലീം പ്രീണനവോട്ട് ബാങ്ക് രാഷ്ട്രീയത്തിനു ചുറ്റും വട്ടം കറങ്ങുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പുതിയ വിദ്യാഭ്യാസനയത്തോട് ഹിന്ദുത്വവര്‍ഗ്ഗീയതയുടെ ഒളിച്ചുകടത്തല്‍ ആരോപിച്ചു കൊണ്ട് മുഖംതിരിച്ചു നിന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ മുന്നേറുകയും മലയാളികള്‍ പിന്‍തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിയുന്നത് ഭരണാധികാരികള്‍ക്ക് മെല്ലെ ബോധ്യപ്പെട്ടു.അങ്ങനെയാണ് പിഎംശ്രീയില്‍ ഒപ്പുവയ്ക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കേരള സര്‍ക്കാരിന് വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ആവശ്യങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.53 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്. അമ്പേ തകര്‍ന്നതും അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമായ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇന്ന് വേണ്ടത്ര വിദ്യാര്‍ത്ഥികളെ കിട്ടാതായി കഴിഞ്ഞിരിക്കുന്നു. ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലവിലെ സ്‌കൂള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി സ്വയംതൊഴില്‍ കണ്ടെത്താനുതകുന്ന വിധം പരിവര്‍ത്തനപ്പെടുത്തുന്നതാണ് കേന്ദ്രം ആവിഷ്‌ക്കരിച്ച ദേശീയ വിദ്യാഭ്യാസ നയം.
ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാന്‍ തീരുമാനിച്ച സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുടെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടുകയും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നേടുകയും തങ്ങളുടെ സംസ്ഥാനത്ത് അത്യന്താധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തു. 2022-27 കാലഘട്ടത്തിലേയ്ക്ക് വിഭാവനം ചെയ്ത ഈ പദ്ധതിക്കെതിരെ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയവര്‍ സത്യത്തില്‍ അവരുടെ ഭാവിക്കു മേല്‍ കരിപൂശുകയായിരുന്നു ചെയ്തത്. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ഈ പദ്ധതി സമാരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടാണ് കേരളം ധാരണാ പദ്ധതിയില്‍ ഒപ്പിടുന്നത്. പ്രതിവര്‍ഷം കായിക മേള നടത്താനോ ഉച്ചഭക്ഷണം വിതരണം ചെയ്യാനോ ഒന്നും ഫണ്ടില്ലാതെ വിഷമിക്കുന്ന കേരള സര്‍ക്കാരിന് മൂന്നു മാസം കൂടുമ്പോള്‍ നടത്തേണ്ട അധ്യാപക പരിശീലനം പോലും നടത്താന്‍ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പിഎംശ്രീയില്‍ ഒപ്പിടുന്നതിന്റെ മെച്ചം കേരളത്തിലെ ഇടത് സര്‍ക്കാരിന് ബോധ്യം വന്നിട്ടുണ്ടാവുക.
രാജ്യത്ത് 14500 പിഎംശ്രീ വിദ്യാലയങ്ങള്‍ വികസിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ഏറ്റവും കൂടുതല്‍ ഉപകാരപ്പെടാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.ഏറ്റവും കുറഞ്ഞത് കേരളത്തിലെ 336 വിദ്യാലയങ്ങളെങ്കിലും പിഎംശ്രീയുടെ സഹായത്തോടെ അത്യന്താധുനിക വിദ്യാലയങ്ങളായി മാറും. എന്‍ഇപി വ്യവസ്ഥകളെല്ലാം പാലിക്കുകയും ആനുകൂല്യം കിട്ടുന്ന വിദ്യാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമെ പി എംശ്രീ മുഖാന്തിരമുള്ള മുഴുവന്‍ തുകയും ലഭിക്കുകയുള്ളു. ഒരു ബ്ലോക്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന 2 വിദ്യാലയങ്ങളെ ആധുനിക നിലവാരത്തിലെത്തിച്ച് മാതൃക സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പരിസ്ഥിതി സൗഹൃദ വികസന തന്ത്രങ്ങളെ സ്വയംതൊഴിലധിഷ്ഠിതമായി പഠിപ്പിക്കുന്ന നവീന സമ്പ്രദായം നമ്മുടെ വിദ്യാഭ്യാസ ഘടനയുടെ അലകും പിടിയും മാറ്റാന്‍ പോന്നതാണ്. ദേശീയ വിദ്യാഭ്യാസനയം കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന ഇടതു മുന്നണിയുടെ മണ്ടന്‍ തീരുമാനം എന്തായാലും അവര്‍ തിരുത്തിയിരിക്കുകയാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍. എന്നാല്‍ അത് വലിയ അപരാധമാണ് എന്ന നിലയില്‍ പ്രചരിപ്പിച്ചവര്‍ക്കൊക്കെ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നാക്കം പോകേണ്ടി വന്നിരിക്കുകയാണ്.
എന്തായാലും പിഎംശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇനി മുതല്‍ +2 കഴിഞ്ഞ് പോകുന്ന കുട്ടികള്‍ അഭിരുചി അനുസരിച്ച് ഒരു തൊഴിലിലെങ്കിലും നൈപുണ്യം കൈവരിച്ചിട്ടുണ്ടാവും. വിദ്യാര്‍ത്ഥികളുടെ പുരോഗതി അളക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, സ്ഥിരമായ അധ്യാപക പരിശീലനം എന്നിവയൊക്കെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.





















