കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്‍തുണയോടെ കേരളം അതിവേഗം താലിബാന്‍ വത്ക്കരിക്കപ്പെടുകയാണ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് വിദ്യാലയത്തില്‍ ഉണ്ടായ ഹിജാബ് കലാപവും തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി എടുത്ത നിലപാടുകളും വ്യക്തമാക്കുന്നത് ഇതാണ്. കേരളത്തിലെ മുസ്ലീം ജനസംഖ്യ മുപ്പതു ശതമാനത്തോളമായതും ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ വിലപേശല്‍ ശക്തി കുറഞ്ഞതും ഹിന്ദു സമൂഹം ജാതീയമായും രാഷ്ട്രീയമായും ചേരിതിരിഞ്ഞു നില്‍ക്കുന്നതുമാണ് മുസ്ലീം മതമൗലികവാദത്തിന് മേല്‍ക്കൈ ഉണ്ടാക്കി കൊടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. കുഞ്ഞുമനസ്സുകളില്‍ വേര്‍തിരിവുകള്‍ ഉണ്ടാകാതിരിക്കാനും ഒന്നെന്ന ഭാവന വളര്‍ത്താനുമാണ് വിദ്യാലയങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മതങ്ങളും അനുശാസിക്കുന്ന വേഷവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാല്‍ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വിഭാഗീയ പ്രവണതകള്‍ വളര്‍ന്നു വരാം. മതമൗലികവാദികള്‍ പരിശ്രമിക്കുന്നതും ഇതിനാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ മദ്രസാവല്‍ക്കരിക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ മത്സരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുസ്ലീം കുട്ടികള്‍ ഭൂരിപക്ഷമാകുന്നതോടെ ആ വിദ്യാലയങ്ങളുടെ പേരു തന്നെ മുസ്ലീം എന്ന പേരില്‍ മതം മാറുന്നതും അവധിയുടെ സ്വഭാവവും ടൈംടേബിളും മാറുന്നതുമെല്ലാം പ്രബുദ്ധ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കലോത്സവങ്ങളില്‍ മതം തിരിച്ച് മത്സരങ്ങള്‍ ഏര്‍പ്പെടുത്തുകയും ഭക്ഷണപ്പുരയില്‍ വരെ മതം തിരയുകയും ചെയ്യുന്നതിനെയാണ് പ്രബുദ്ധ മലയാളി ഇപ്പോള്‍ മതേതരത്വം എന്നു വിളിക്കുന്നത്.
ഒരു വിദ്യാലയത്തിലെ യൂണിഫോമടക്കമുള്ള നിബന്ധനകള്‍ പിന്‍പറ്റിക്കൊള്ളാം എന്ന വ്യവസ്ഥയില്‍ വിദ്യാലയത്തില്‍ ചേരുന്ന ഒരു വിദ്യാര്‍ത്ഥിനി പെട്ടെന്നൊരുനാള്‍ തന്റെ മതസ്വത്വത്തിന്റെ ഭാഗമായ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും രക്ഷകര്‍ത്താക്കളും മതഭീകരവാദ സംഘടനയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് വിദ്യാലയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ വിദ്യാലയം അടച്ചിടേണ്ടി വരുകയും ചെയ്യുക എന്ന അപൂര്‍വ്വ സാഹചര്യമാണ് പള്ളുരുത്തി സെന്റ് റീത്താസ് വിദ്യാലയത്തില്‍ സംഭവിച്ചത്. എന്തായാലും രക്ഷകര്‍ത്താവും വിദ്യാലയ അധികൃതരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തുകയും സ്‌കൂള്‍ യൂണിഫോം പിന്‍തുടരാം എന്ന ധാരണയാവുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി തിരിച്ചത്. താന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നു വരുത്തുകയും മുസ്ലീം മതമൗലികവാദികളുടെ പ്രീതി പിടിച്ചുപറ്റുന്നതിന്റെ ഭാഗമായി ആര്‍എസ്എസ്, ബിജെപി ഭീഷണിക്കെതിരെ ഗീര്‍വ്വാണപ്രസംഗം നടത്തുകയും ചെയ്തു. ഈ വിഷയത്തില്‍ യാതൊരു തരത്തിലും കക്ഷിയല്ലാത്ത ആര്‍എസ്എസ്, ബി ജെപി പ്രസ്ഥാനങ്ങളുടെ പേരുകള്‍ വലിച്ചിഴയ്ക്കുന്നതിലൂടെ ജിഹാദികളുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാനുള്ള ഹൈബി ഈഡന്റെ ശ്രമത്തെ പൊളിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടിറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹിജാബ് അനുവദിച്ചില്ലെങ്കില്‍ വിദ്യാലയത്തിന്റെ അംഗീകാരം തന്നെ റദ്ദുചെയ്യുമെന്നു പ്രഖ്യാപിച്ചു കൊണ്ട് നേമത്ത് തന്നെ ജയിപ്പിച്ച എസ്ഡിപിഐ യോടുള്ള കടപ്പാടും വിധേയത്വവും ശിവന്‍കുട്ടി മന്ത്രി ഉറക്കെ പ്രഖ്യാപിച്ചു. സ്‌കൂള്‍ യൂണിഫോം എന്താകണമെന്നു തീരുമാനിക്കാനുള്ള മാനേജ്‌മെന്റിന്റെ അവകാശത്തെയാണ് മന്ത്രി ചോദ്യം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളൊക്കെ ഇനി മുതല്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് മാത്രമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ലത്തീന്‍ കത്തോലിക്ക സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വിദ്യാലയത്തിനു നേരെ നടന്ന അക്രമത്തില്‍ ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവര്‍ക്കൊപ്പമില്ല എന്നതാണ് വസ്തുത. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ആക്രമിച്ചെന്നു നിലവിളിച്ചവരാരും ഇപ്പോള്‍ അവരുടെ രക്ഷയ്‌ക്കെത്തുന്നില്ല എന്ന സത്യം കേരളത്തിലെ ക്രൈസ്തവ മതനേതൃത്വം തിരിച്ചറിയേണ്ടതാണ്.
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇനി മുതല്‍ പര്‍ദ്ദയായിരിക്കും പെണ്‍കുട്ടികളുടെ യൂണിഫോമെന്നു പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചുകൂടെന്നില്ല. വിദ്യാലയങ്ങളില്‍ ലിംഗരഹിത യൂണിഫോം ഏര്‍പ്പെടുത്തുമെന്ന് വലിയ പുരോഗമനം വിളമ്പിയ ശിവന്‍കുട്ടി മന്ത്രി മതമൗലികവാദികളുടെ ഫത്വയ്ക്ക് മുന്നില്‍ മുട്ടിടിച്ച് താന്‍ പറഞ്ഞതപ്പടി വിഴുങ്ങിയ പാരമ്പര്യമുള്ള വ്യക്തിയാണ്. തന്റെ ചെങ്കല്‍ചൂള വീര്യമൊന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ എടുക്കാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. മുസ്ലീം മതവിശ്വാസികളെ പൊതുസമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റുക എന്ന മതഭീകരവാദികളുടെ പദ്ധതിക്കാണ് പുരോഗമന നാട്യങ്ങള്‍ ഉള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഓപ്പറേഷന്‍ തീയേറ്ററില്‍ പോലും തങ്ങളുടെ മത വസ്ത്രങ്ങള്‍ ധരിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2020ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചില മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ അധികൃതര്‍ക്ക് കത്തുനല്‍കുക ഉണ്ടായി. 2022 ല്‍ ഉഡുപ്പിയില്‍ വിദ്യാലയത്തില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. പരീക്ഷാഹാളില്‍ ഹിജാബ് ധരിച്ചെത്തുന്നത്, മുസ്ലീം മതരാഷ്ട്രമായിട്ടു കൂടി സൗദി അറേബ്യ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് താലിബാന്‍ ഭരണകൂടം മുസ്ലീം മത വിഭാഗത്തെ പതിനാറാം നൂറ്റാണ്ടിലേയ്ക്ക് പിന്‍നടത്തുവാന്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. മുത്തലാഖ് നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തല്‍ തുടങ്ങി മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ആ സമൂഹത്തിലെ പുരോഗമനവാദികള്‍ക്കൊപ്പമായിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നവോത്ഥാനവും പുരോഗമനവുമൊക്കെ മുസ്ലീമിതര മതങ്ങളില്‍ മതിയെന്ന പിന്‍തിരിപ്പന്‍ നയമാണ് എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വച്ചുപുലര്‍ത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലീം സമൂഹത്തെ ജിഹാദിവല്‍ക്കരിക്കുന്നതില്‍ ഇന്ന് മതമൗലികവാദികളോട് മത്സരിക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മുനമ്പം നിവാസികളുടെ ഭൂമി വഖഫാണെന്ന മതമൗലികവാദികളുടെ നിലപാടിനൊപ്പം നിന്ന കമ്മ്യൂണിസ്റ്റുകള്‍ ഹമാസ് അനുകൂല പ്രകടനം നടത്തുന്നതില്‍ പോലും മുസ്ലീം മതമൗലികവാദികളോട് മത്സരിക്കുകയായിരുന്നു. കേരളത്തെ അപകടകരമാംവിധം താലിബാന്‍വത്ക്കരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മലയാളികള്‍ ജാഗ്രതപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.





















