ആഗോള ഇസ്ലാമിക ഭീകരതയുടെ ആത്യന്തികലക്ഷ്യം മതസാമ്രാജ്യസ്ഥാപനമാണ്. കാഫിറുകളെ മുഴുവന്‍ കൊന്നൊടുക്കിയോ അടിമകളാക്കിയോ ലോകം മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കാന്‍ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി മുതല്‍ ഐഎസ് വരെയുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ഇതേ ലക്ഷ്യത്തോടെയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ അപകടകരവും അപലപനീയവുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളുടെ മറവില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പദ്ധതികള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയാണ്. മുസ്ലിം വോട്ട് ബാങ്കില്‍ കണ്ണുനട്ട് ഭരണപ്രതിപക്ഷ ഭേദമില്ലാതെ സിപിഎമ്മും കോണ്‍ഗ്രസും ഇതിന് നിരുപാധിക പിന്തുണ നല്‍കുകയാണ്. ഹമാസ് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ നടക്കുന്ന ഹാലിളക്കങ്ങള്‍ കേരളത്തിന്റെ സാമൂഹിക സന്തുലനത്തിന് കടുത്ത ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ മലപ്പുറത്ത് ഹമാസ് അനുകൂല റാലിയില്‍ ഭാരത സൈന്യത്തെ അധിക്ഷേപിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലത്താണ് ഗാസയില്‍ ഭാരത സൈന്യം കൂട്ടക്കൊല നടത്തുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, ഇത്തവണ സ്‌കൂള്‍ കലോത്സവങ്ങളില്‍ പലയിടത്തും ഹമാസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കലാപ്രദര്‍ശനങ്ങള്‍ അരങ്ങേറുകയുണ്ടായി. വെള്ളിയാഴ്ച ദിവസം കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവ മാന്വലില്‍ അനുവദനീയമല്ലാത്ത കഫിയ ധരിച്ച് വിദ്യാര്‍ത്ഥികള്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ കര്‍ട്ടനിട്ട് പരിപാടി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെ പിന്തുണയോടെ മറ്റൊരു ദിവസം അതേവേദിയില്‍ വീണ്ടും പരിപാടി അവതരിപ്പിക്കപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്ന് ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ മഹത്വവല്‍ക്കരിക്കാന്‍ കേരളത്തിന്റെ രാഷ്ട്രീയ, മാധ്യമ, ചലച്ചിത്ര, സാംസ്‌കാരിക മേഖലകളില്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. ഇന്ന് കേരളത്തിലെ മതേതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയപരിപാടികള്‍ നിശ്ചയിക്കുന്നത് മതഭീകരവാദശക്തികളാണ്. ഈ വര്‍ഷം ഏപ്രിലില്‍ മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സമ്മേളന പ്രതിനിധികള്‍ കഫിയ ധരിച്ച് പാലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് നാമകരണം ചെയ്യാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഹമാസ് ഭീകരസംഘടനയല്ലെന്നും അവര്‍ നടത്തുന്നത് ചെറുത്തുനില്‍പ്പാണെന്നും പറഞ്ഞത് ആലപ്പുഴയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന സിപിഎം നേതാവാണ്. അകലെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കണം എന്ന് പലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധ റാലിക്ക് അനുമതി തേടിയ സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ട് ഏറെനാളുകളായിട്ടില്ല. ഏറ്റവുമൊടുവില്‍, ഗാസയുടെ പേരില്‍ വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും പലചരക്ക് കടകളും ഉയരണമെന്നും പ്രതിഷേധങ്ങള്‍ ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇടതുപക്ഷ ഇസ്ലാമിസ്റ്റ് ആഹ്വാനം ചെയ്തിരിക്കുന്നു. ഇതേ വ്യക്തിയാണ് മാപ്പിള കലാപ കാലത്ത് ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെ ‘തഖ്ബീര്‍ മുഴക്കിയ മലയാളി ചെഗുവേര’ എന്ന് വിശേഷിപ്പിച്ച് മഹത്വവല്‍ക്കരിച്ചത്.
2023 ഒക്ടോബര്‍ 27 ന് മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുയോഗത്തെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തുകൊണ്ട് ഹമാസിന്റെ മുന്‍ തലവനായ ഖാലിദ് മഷാല്‍ പ്രസംഗിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുസ്ലിം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും സ്ഥാപക നേതാക്കളുടെ ചിത്രങ്ങളുമായാണ് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രകടനം നടത്തിയത്. ദേശീയതലത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറാവാതിരുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെപിസിസിക്ക് പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. കോഴിക്കോട് നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ ഹമാസിനെ വിമര്‍ശിച്ചതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ശശി തരൂര്‍ പാര്‍ട്ടിയില്‍ അനഭിമതനാവാന്‍ തുടങ്ങിയത്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ കഫിയ ധരിച്ച് ഹമാസിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിക്കാന്‍ എസ്ഡിപിഐക്കാര്‍ പാര്‍ട്ടി പതാകയുമായി തെരുവിലിറങ്ങിയതിന്റെ സന്ദേശവും സുവ്യക്തമാണ്.
പഹല്‍ഗാമില്‍ മതം തിരഞ്ഞ് ഭാരത പൗരന്മാരെ അതിക്രൂരമായി വെടിവെച്ചു കൊന്ന പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാത്തവര്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അണിനിരക്കുന്നതിന്റെ വികാരം രാജ്യസ്‌നേഹപരമല്ല. ഭീകരാക്രമണങ്ങളില്‍ ചിന്നിച്ചിതറി മരിച്ച നിരപരാധികളുടെ ജീവനേക്കാള്‍ അവയുടെ ഗൂഢാലോചകനായ മദനിയുടെ മുട്ടുവേദനയും പ്രമേഹവുമാണ് എക്കാലവും കേരളത്തിലെ മതേതര രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും നൊമ്പരപ്പെടുത്തിയിരുന്നത്. ബ്രിട്ടനോട് തോറ്റ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തുര്‍ക്കിയിലെ ഖലീഫയെ ഓട്ടോമന്‍ സാമ്രാജ്യാധിപനായി പുനരവരോധിക്കണമെന്ന ആവശ്യമുയര്‍ത്തി 1921 ല്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ’21 ല്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന് മുദ്രാവാക്യം മുഴങ്ങിയത് മതഭീകരവാദത്തിന്റെ യുദ്ധവിളംബരമായി വേണം കരുതാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ദുബായില്‍ വെച്ച് ഒരു മലയാളി സംഘടന ഭാരത വിരുദ്ധരായ പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വീകരണം ഒരുക്കിയത് യാദൃച്ഛികമായിരുന്നില്ല. ഇസ്ലാം മതസ്ഥര്‍ ഓണാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തൃശ്ശൂരിലെ ഒരു സ്‌കൂള്‍ അധ്യാപിക നടത്തിയ ആഹ്വാനത്തിന് പിന്നില്‍ ഇസ്ലാമിക മതഭീകരശക്തികളുടെ പിന്തുണയുണ്ട്. ഏറ്റവുമൊടുവില്‍ യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ വര്‍ഗീയവും വിഭാഗീയവുമായ പ്രസ്താവന കൂടി പുറത്തുവന്നിരിക്കുകയാണ്. ഹമാസ് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കേരളത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന മതഭീകരവാദികളുടെ ഹാലിളക്കങ്ങളെ ഭരണകൂടവും ജനങ്ങളും കരുതിയിരിക്കേണ്ടതുണ്ട്.





















