ഭാരതത്തെ പരമവൈഭവത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രവര്‍ത്തന വഴിയില്‍ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഭാരത ഭൂമിയെ സംബന്ധിച്ച് സംഭവബഹുലമായ നൂറു വര്‍ഷങ്ങളാണ് കടന്നു പോയത്. വൈദേശിക ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായെങ്കിലും മതഭീകരവാദത്തിന്റെ കലാപങ്ങളാല്‍ രക്തപങ്കിലവും വിഭക്തവുമായ സ്വാതന്ത്ര്യം നാടിന്റെ അസ്തിത്വത്തെ തന്നെ ഏറെ നാള്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു. അധിനിവേശ ശക്തികളോട് വിനീതവിധേയരായ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ഭാരതത്തിന്റെ ദേശീയ സ്വത്വബോധത്തെ പോലും തള്ളിപ്പറഞ്ഞിരുന്നു. ഇത്തരം പ്രതികൂലമായ നിരവധി സാഹചര്യങ്ങളോട് മല്ലിട്ടു കൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘം അമ്മ നാടിന്റെ വൈഭവത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നത്. സംഘമുയര്‍ത്തിയ ദേശീയവാദത്തെ ഹിന്ദുത്വവര്‍ഗ്ഗീയതയായി ചിത്രീകരിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ 1940 ആഗസ്റ്റ് 5ന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കുക ഉണ്ടായി. 1925 സപ്തംബര്‍ 27ന് ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിനാല്‍ സ്ഥാപിതമായ സംഘം ഈ രാജ്യത്തിന്റെ ആത്യന്തിക സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ആയതുകൊണ്ടാണ് നിരോധിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രണ്ടു വട്ടം ജയില്‍വാസം വരിച്ച ഹെഡ്‌ഗേവാര്‍ ആരംഭിച്ച സംഘത്തിന്റെ ആദ്യകാല പ്രതിജ്ഞയില്‍ തന്നെ രാഷ്ട്ര സ്വാതന്ത്ര്യത്തെ ലക്ഷ്യമായി നിര്‍ണ്ണയിച്ചിരുന്നു. അതുകൊണ്ടാണ് ജമ്മു കാശ്മീരിന്റെ ഭാരതത്തോടുള്ള ലയനത്തിനും ഹൈദരാബാദിന്റെയും ഗോവയുടെയും ഒക്കെ വിമോചനത്തിനും സ്വയംസേവകര്‍ മുന്നിട്ടിറങ്ങിയതും നേതൃത്വം കൊടുത്തതും.
ഹിന്ദുത്വമാണ് ഭാരതത്തിന്റെ പ്രാണന്‍ എന്ന് വിശ്വസിച്ച സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ബാലഗംഗാധര തിലകന്റെയും വിനായക ദാമോദര സവര്‍ക്കറുടെയും ഒക്കെ ആശയങ്ങള്‍ പേറുന്ന സംഘത്തെ സ്വതന്ത്ര ഭാരതത്തില്‍ നിരോധനങ്ങളിലൂടെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവയെ എല്ലാം അതിജീവിച്ച് വിജയവൈജയന്തി പാറിക്കുന്ന വര്‍ത്തമാനകാലത്തിലാണ് സംഘം ഉള്ളത്. 1948 ല്‍ ഗാന്ധി വധം ആരോപിച്ചു കൊണ്ടും 1975 ല്‍ അടിയന്തരാവസ്ഥയുടെ മറവിലും 1992 ല്‍ രാമജന്മഭൂമി വിമോചന പ്രക്ഷോഭത്തിന്റെ പേരിലും രാഷ്ട്രീയ സ്വയംസേവക സംഘത്തെ ഭരണകൂടങ്ങള്‍ നിരോധിക്കുകയും പരശതം സ്വയംസേവകരെ ജയിലിലടക്കുകയും ചെയ്‌തെങ്കിലും അവയെല്ലാം നാടിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളിലെ പരീക്ഷണങ്ങള്‍ മാത്രമായാണ് സംഘം കണ്ടത്. 1975 ല്‍ ഭരണഘടനയെ അട്ടിമറിച്ചു കൊണ്ട് അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ ഏകാധിപത്യത്തിലേയ്ക്ക് നയിച്ചെങ്കിലും ലോക സംഘര്‍ഷസമിതിയുടെ പേരില്‍ പരശതം സ്വയംസേവകര്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി പൊരുതുകയും പീഢനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ഫലമാണ് നാട് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ സംഘത്തിന്റെ അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖ് ക്ഷീരസാഗര്‍ പാണ്ഡുരംഗ അടക്കം നൂറോളം പേര്‍ ബലിദാനികളായി. ഒരു ലക്ഷത്തില്‍പരം സ്വയംസേവകര്‍ ജയിലുകളില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി. രാജ്യം പ്രതിസന്ധികളില്‍ പെട്ടപ്പോഴെല്ലാം സ്വയംസേവകര്‍ പ്രാണന്‍ നല്‍കിയും നാടിന്റെ വിജയത്തിനായി പോരാടിയിട്ടുണ്ട്. സാംസ്‌കാരിക മാനബിന്ദുക്കളായ സോമനാഥത്തിന്റെയും അയോദ്ധ്യയുടെയും കാശിയുടെയുമെല്ലാം വീണ്ടെടുപ്പിലും പുനഃസ്ഥാപനത്തിലും സംഘം വഹിച്ച പങ്ക് ഐതിഹാസികമാണ്.
1947 ജനുവരി 14 ന് മകരസംക്രമ ദിനത്തില്‍ നെയ്‌റോബിയില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചതോടെ സംഘം ഒരാഗോള സംഘടനയായി മാറി. ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലായി അമ്പത്തഞ്ച് രാജ്യങ്ങളില്‍ സംഘ പ്രവര്‍ത്തനം നടക്കുന്നു. ഹിന്ദു സ്വയംസേവക സംഘം, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റര്‍നാഷണല്‍, സേവാ ഇന്റര്‍നാഷണല്‍ എന്നീ വിവിധ പേരുകളില്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഭാരതമാതാവിന് സേവ ചെയ്യുന്ന പരശ്ശതം സ്വയംസേവകര്‍ ലോകത്തെങ്ങുമുണ്ട്. ഭാരതത്തിലാകട്ടെ 83,129 നിത്യശാഖകളും 22,866 സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടിച്ചേരുന്ന മിലനുകളുമായി സംഘ പ്രവര്‍ത്തനം ഉത്തരോത്തരം വിജയിച്ചു മുന്നേറുകയാണ്. സംഘത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് സമാരംഭം കുറിച്ച നിരവധി വിവിധ ക്ഷേത്ര സംഘടനകള്‍ അതാത് പ്രവര്‍ത്തന മേഖലകളില്‍ ഭാരത മഹാരാഷ്ട്രത്തിന്റെ വിജയക്കൊടി പാറിച്ചു കൊണ്ട് മുന്നേറുന്നു. രാഷ്ട്രത്തിനായി ജീവനും ജീവിതവും സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരായ സ്വയംസേവക ലക്ഷങ്ങളെ വാര്‍ത്തെടുക്കുന്ന സംഘത്തിന്റെ ശാഖാ കാര്യപദ്ധതി നൂറു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ അത്ഭുതപരിവര്‍ത്തനങ്ങളുടെ വെള്ളിവെളിച്ചത്തിലാണ് നാടിന്നുള്ളത്.
ഭാരതമാതാവിനെ നിത്യവൈഭവത്തിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ അവരോധിക്കാനുള്ള സ്വയംസേവകരുടെ അവിരത യത്‌നത്തില്‍ സംഘശതാബ്ദി ഒരു നാഴികക്കല്ലുമാത്രമാണ്. എങ്കിലും ശതാബ്ദിയിലെത്തിയ സംഘതപസ്സിനെ അവലോകനം ചെയ്യുക എന്ന അക്ഷരശ്രമമാണ് കേസരി വാരിക അതിന്റെ വാര്‍ഷിക പതിപ്പിലൂടെ നിര്‍വ്വഹിക്കുന്നത്. ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ഈ ധന്യ മുഹൂര്‍ത്തത്തെ വരും തലമുറയ്ക്കും ചരിത്രകുതുകികള്‍ക്കുമായി രേഖപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…!
ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍





















