രാമായണത്തെ ആദി കാവ്യമായും വാല്‍മീകിയെ ആദികവിയായുമാണ് നാം കണക്കാക്കിപ്പോരുന്നത്. പ്രാചീനത കൊണ്ടാവാം ഏറെ പാഠഭേദങ്ങള്‍ ഉള്ള ഒരു ഗ്രന്ഥമാണ് രാമായണം. ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്കും രാമകഥ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. രാമായണത്തെ പ്രമേയമാക്കി ഉണ്ടായിട്ടുള്ള കലാരൂപങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വലിയ ജനസമ്മതി നേടിയിട്ടുണ്ട്. സനാതന ധര്‍മ്മത്തിലെ ദൈവ സങ്കല്‍പ്പങ്ങളിലും ഇത്രയേറെ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു മൂര്‍ത്തിയില്ല. ഉത്തര ഭാരതത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പരസ്പരം അഭിവാദ്യം ചെയ്യാന്‍ പോലും രാമനാമത്തെ ഉപയോഗിക്കുന്നതായി കാണാം. കേരളത്തില്‍ നൂറ്റാണ്ടുകളായി കര്‍ക്കടകമാസം രാമായണ മാസമായി ആചരിച്ചു പോരുന്നു. സാമൂഹ്യപാരായണങ്ങള്‍ ആദ്യകാലത്തുണ്ടായിരുന്നില്ലെങ്കിലും ഇന്ന് അത്തരം സംരംഭങ്ങളും വ്യാപകമാണ്. ഇത് 1982ല്‍ എറണാകുളത്തു വച്ചു നടന്ന വിശാലഹിന്ദുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ മാറ്റമാണ്.
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മലയാള ഭാഷയുടെ രൂപപ്പെടലിന് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ഭാഷാപിതാവെന്ന് വിളിക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി സനാതന ധര്‍മ്മത്തിലെ വിശ്വാസ വിചാരങ്ങളെയും ആചാരങ്ങളെയും പുണ്യഗ്രന്ഥങ്ങളെയും ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ചിലര്‍ അടിസ്ഥാനരഹിതമായ അസംബന്ധങ്ങള്‍ സനാതന ധര്‍മ്മത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അസംഘടിത ഹിന്ദു സമൂഹം സംഘടിതമായിത്തുടങ്ങുകയും ഹിന്ദു സാംസ്‌ക്കാരിക ദേശീയത ഭാരതത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ഹിന്ദുത്വത്തിനും സനാതനമൂല്യ സങ്കല്‍പ്പങ്ങള്‍ക്കും എതിരെ വ്യാപകമായ പ്രചരണം ആരംഭിച്ചിട്ടുണ്ട്. കൊളോണിയല്‍ അധിനിവേശ ശക്തികള്‍ ഹിന്ദു ശിഥിലീകരണത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ജാതി വിഭാഗീയ ചിന്തകളെ ആയിരുന്നു. അയിത്തം പോലുള്ള ദുരാചാരങ്ങളെ സനാതന ധര്‍മ്മത്തില്‍ നിന്നും ഉയര്‍ന്നു വന്ന ആചാര്യന്മാര്‍ അവസാനിപ്പിക്കുകയും പുതിയ സാമൂഹ്യക്രമം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സനാതന ധര്‍മ്മത്തിനുള്ളില്‍ നടന്ന സാമൂഹ്യ പരിഷ്‌ക്കരണം നിരന്തരമായ ഒരു പ്രക്രിയ ആണെന്നു കാണാം. ഇതില്‍ ഭൂരിപക്ഷം സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഉയര്‍ന്നുവന്നതു തന്നെ പിന്നാക്കമെന്ന് വിളിക്കപ്പെടുന്ന ജാതിഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു. സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് ചേര്‍ന്നു നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളില്‍ വൈക്കം സത്യഗ്രഹം പോലെ നിരവധി ഐതിഹാസിക സംഭവങ്ങളുണ്ട്. സനാതന ധര്‍മ്മത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നവരെങ്കിലും ജാതീയമായ അസമത്വങ്ങള്‍ കൊണ്ട് ഒട്ടനവധി ദുരിതങ്ങള്‍ സഹിക്കേണ്ടി വന്ന പിന്നാക്ക ഗോത്ര സമൂഹങ്ങളൊക്കെ ഇന്ന് ഹിന്ദുക്കള്‍ എന്ന നിലയില്‍ സാഭിമാനം കഴിയുന്നവരാണ്. ഒരുകാലത്ത് സനാതന ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങളെ ചൂഷണം ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന വൈദേശിക മതപരിവര്‍ത്തന ശക്തികള്‍ ഇന്നും ജാതി വേര്‍തിരിവുകളെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കോടാലിക്കൈ ആയി പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ ദളിത പിന്നാക്ക സമൂഹങ്ങള്‍ ഹിന്ദുക്കളല്ല എന്ന നിലയില്‍ ഇപ്പോഴും പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും കാലത്തോളം വേരുകളുള്ള ഈ കുപ്രചരണങ്ങളുടെ ഇപ്പോഴത്തെ വക്താക്കള്‍ രാമനും രാമായണത്തിനും രാമായണ മാസാചരണത്തിനുമൊക്കെ എതിരായി രംഗത്തു വന്നിരിക്കുകയാണ്. ദളിത പിന്നാക്ക ജനവിഭാഗങ്ങള്‍ ഒരിക്കലും രാമായണം വായിച്ചിരുന്നില്ലെന്നു വരെ സമര്‍ത്ഥിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നില്‍ ആഗോള മതപരിവര്‍ത്തന ശക്തികളുടെ കറുത്ത കൈകള്‍ ഉണ്ട്.
നാലാം നൂറ്റാണ്ടില്‍ ഉണ്ടായതെന്നു കരുതുന്ന അദ്ധ്യാത്മരാമായണം പതിനാറാം നൂറ്റാണ്ടില്‍ മലയാളത്തിലേയ്ക്കാവിഷ്‌ക്കരിച്ച തുഞ്ചത്തുരാമാനുജന്‍ എഴുത്തച്ഛന്‍ തന്നെ പിന്നാക്ക ജാതി വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന സാമുഹൃ പരിഷ്‌ക്കര്‍ത്താവായിരുന്നു എന്നു കാണാം. കടുത്ത ജാതീയത നിലനിന്ന കാലത്ത് രചിക്കപ്പെട്ട അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് നായാടി മുതല്‍ നമ്പൂതിരി വരെ പില്‍ക്കാലത്ത് പാരായണ ഗ്രന്ഥമാക്കി മാറ്റി എന്നതു തന്നെ സനാതന ധര്‍മ്മത്തിന്റെ സ്വയം നവീകരണ ക്ഷമതയുടെ ഉദാഹരണമാണ്. രാമായണം കിളിപ്പാട്ട് രചിച്ചതിന്റെ പേരില്‍ പിന്നാക്ക ജാതിക്കാരനായിരുന്ന എഴുത്തച്ഛനെ ആരെങ്കിലും വേട്ടയാടിയതായി ചരിത്രത്തിലില്ല. മാത്രമല്ല അദ്ദേഹത്തെ ആചാര്യനായി കാണുകയും അദ്ദേഹം രചിച്ച രാമായണം കിളിപ്പാട്ടിനെ നിത്യപാരായണത്തിനുള്ള പുണ്യഗ്രന്ഥമായി കരുതുകയും ചെയ്തു. അദ്ധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ നടത്തുന്ന ബ്രാഹ്മണസ്തുതി ആചാര്യ വന്ദനം മാത്രമാണ്. അതിനെ ജാതി സ്തുതിയായി ചിത്രീകരിച്ച് രാമായണം ജാതിഗ്രന്ഥമാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളിലാണ് ശരിക്കും ജാതി ജീവിക്കുന്നത്. ബ്രാഹ്മണനായി ജനിച്ചിട്ടും കര്‍മ്മം കൊണ്ട് കാട്ടാളനും കൊള്ളക്കാരനുമായി തീര്‍ന്ന രത്‌നാകരനാണ് രാമ മന്ത്രം ജപിച്ച് മഹര്‍ഷിയായി മാറിയ വാല്‍മീകി. ജാതി മഹത്വത്തിനാധാരം ജന്മമല്ല കര്‍മ്മമാണെന്നു സ്ഥാപിക്കുന്ന രാമായണത്തെ ജാതീയ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്നവരുടെ വിഷലിപ്ത വാക്കുകള്‍ക്ക് അതിജീവന ക്ഷമത കുറവാണെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ താത്കാലികമായി കഴിഞ്ഞേക്കാം. വേട രാജാവായ ഗുഹനെ ആലിംഗനം ചെയ്ത, വനവാസിയായ ശബരി നല്‍കിയ ആഹാരം കഴിച്ച് അവള്‍ക്ക് മോക്ഷം നല്‍കി ഈശ്വരപൂജയില്‍ ജാതി, ലിംഗ, വര്‍ണ്ണഭേദങ്ങള്‍ ഇല്ലെന്നു വിളംബരം ചെയ്ത രാമന്റെ കഥയാണ് കര്‍ക്കടകത്തില്‍ മലയാളി വായിക്കുന്നത്. കേരളത്തിലെ നവോത്ഥാന പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് രാമായണ മാസാചരണമെന്ന് കാണാന്‍ കഴിയും.
രാഷ്ട്രദേവതയെ വന്ദിക്കുന്നതും ഗുരുപൂജ ചെയ്യുന്നതും രാമായണം വായിക്കുന്നതുമൊക്കെ അസംബന്ധമാണെന്നു വാദിക്കുന്ന ചില അക്കാദമിക കുബുദ്ധിജീവികള്‍ ഒരിക്കല്‍ വരേണ്യജാതി ബോധം സൃഷ്ടിച്ച സാമൂഹ്യ അസമത്വങ്ങള്‍ പുരോഗമന നാട്യത്തിന്റെ പിന്‍വാതിലിലൂടെ വീണ്ടും കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്. സവര്‍ണ്ണന്റേതാണെങ്കിലും അവര്‍ണ്ണന്റേതാണെങ്കിലും ജാതിവാദം എന്നും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. അതില്‍ ഒന്ന് ശ്രേഷ്ഠവും മറ്റൊന്ന് നികൃഷ്ടവുമാകുന്നില്ല. എന്തിലും ഏതിലും ജാതിവാദമുന്നയിച്ച് ഹൈന്ദവ സാമൂഹ്യ മുന്നേറ്റത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരാണ് രാമനെയും രാമായണ മാസാചരണത്തെയും എതിര്‍ക്കുന്നവര്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.





















