കേരളത്തിന്റെ പടിഞ്ഞാറന്‍ തീരക്കടല്‍ പണ്ടുമുതലേ ഈ സംസ്ഥാനത്തിന് അനന്തസാധ്യതകളിലേക്കു തുറന്ന വാതായനമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും വന്നിറങ്ങിയ പരദേശി സഞ്ചാരികളും വണിക്കുകളും കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളിലും മലഞ്ചരക്കുകളിലും ആകൃഷ്ടരാവുകയും ഈ നാടുമായി വാണിജ്യബന്ധമുറപ്പിക്കുകയും ചെയ്തു. ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍ നിന്നു പോലും കേരളത്തിന്റെ മണ്ണില്‍ വിളഞ്ഞ ഗ്രാമ്പുവും കറുവാപട്ടയും ഏലവുമൊക്കെ ലഭിച്ചിരുന്നു എന്ന് ചരിത്രകാരന്മാരും ഗവേഷകരും രേഖപ്പെടുത്തുന്നു. കേരളത്തിലെ പ്രാചീന തുറമുഖങ്ങളിലൂടെയായിരുന്നു ഈ വാണിജ്യമൊക്കെ നടന്നിരുന്നത്. വിഴിഞ്ഞവും കൊല്ലവും ആലപ്പുഴയും കൊടുങ്ങല്ലൂരും കോഴിക്കോടും പന്തലായനി കൊല്ലവുമൊക്കെയായിരുന്നു പ്രാചീന കാല തുറമുഖങ്ങള്‍. പിന്നീട് പെരിയാറ്റിലുണ്ടായ പ്രളയം കൊച്ചിയെ മുഖ്യ തുറമുഖമാക്കി മാറ്റിയതോടെ മറ്റ് തുറമുഖങ്ങളൊക്കെ അവഗണിക്കപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍. ആധുനിക വ്യാപാര വാണിജ്യ പുരോഗതിയുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ തുറമുഖങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നു നമുക്കറിയാം. കരയിലൂടെയുള്ള ചരക്കുനീക്കത്തെക്കാള്‍ ലാഭകരവും എളുപ്പവുമാണ് കടലിലൂടെയുള്ള ചരക്ക് നീക്കം. ഈ നിലയ്ക്ക് തുറമുഖങ്ങളുടെ എണ്ണവും കാര്യക്ഷമതയും ഒരു രാജ്യത്തിന്റെ വികാസത്തെയും വളര്‍ച്ചയേയും നിര്‍ണ്ണയിക്കുന്ന ഘടകമായി മാറി. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തെ നോക്കി കാണാന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് നടക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ വികാസം അമ്പരപ്പിക്കുന്ന വേഗത്തിലാണ്. 2047 ആകുമ്പോഴേയ്ക്കും ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതില്‍ റോഡ്, റെയില്‍, വ്യോമ, ജലഗതാഗത മാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണത്തിനും ആധുനികവല്‍ക്കരണത്തിനും വലിയ പങ്കുണ്ട്. രാജ്യാന്തര കപ്പല്‍ പാതയോട് ചേര്‍ന്നു കിടക്കുന്നു എന്നതു മാത്രമല്ല വിഴിഞ്ഞത്തിന്റെ പ്രാധാന്യം. ഇത്രയും ആഴമുള്ള പ്രകൃതിദത്ത തുറമുഖം വിഴിഞ്ഞം പോലെ മറ്റൊന്നില്ല എന്നതാണ് സത്യം. പാറക്കെട്ടുകള്‍ക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ചെളിയടിഞ്ഞ് കപ്പല്‍ ചാലിന്റെ ആഴം കുറയുന്ന പ്രശ്‌നം താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ വന്‍ മദര്‍ഷിപ്പുകള്‍ക്ക് തീരത്തോട് ചേര്‍ന്ന് നങ്കൂരമിടുവാന്‍ വിഴിഞ്ഞത്ത് സൗകര്യം ഏറെയാണ്. ഈ സാധ്യതകള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടാണ് വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര തുറമുഖമാക്കി രൂപാന്തരപ്പെടുത്തുവാനുള്ള പരിശ്രമങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുണ കൊടുത്തത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വികസനം കേരളത്തിന്റെ സാമ്പത്തിക വ്യാപാര മേഖലയുടെ സാധ്യതകളെ പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും കാലം സിങ്കപ്പൂരിലെയും കൊളംബോയിലെയും മറ്റും തുറമുഖങ്ങളില്‍ അടുത്തിരുന്ന വന്‍കപ്പലുകള്‍ ഇനിമുതല്‍ വിഴിഞ്ഞത്ത് നങ്കൂരമിടും. ഇത് കൊണ്ടുവരുന്ന വിദേശനാണ്യം ചെറുതല്ല. കോവളം പോലൊരു അന്താരാഷ്ട്ര പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം വിഴിഞ്ഞത്തിനോടു ചേര്‍ന്നു കിടക്കുന്നത് വിനോദസഞ്ചാര യാത്രാക്കപ്പലുകളെയും ഇങ്ങോട്ടാകര്‍ഷിക്കും.വിഴിഞ്ഞത്ത് ആധുനിക രീതിയിലുള്ള തുറമുഖം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സത്യത്തില്‍ സി.പി.രാമസ്വാമി അയ്യരായിരുന്നു. അതിനായി 1940 കളില്‍ ഇവിടെ സര്‍വ്വേ നടത്തുകയുണ്ടായി. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നത്. പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ തൊട്ടടുത്ത് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ വികസനത്തിന് അംഗീകാരം നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിന്റെ കണ്ണു തുറപ്പിച്ചത്. പദ്ധതിയുടെ ഏക ലേലക്കാരനായി വന്ന അദാനി ഗ്രൂപ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ ധാരണയിലായി. 2015 ഡിസംബര്‍ 5ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്ന് സിപിഎം സെക്രട്ടറിയായിരുന്ന സഖാവ് വിജയന്‍ അദാനിയുടെ വരവിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ചുവപ്പു പരവതാനി വിരിക്കലായി ചിത്രീകരിച്ചുകൊണ്ട് പദ്ധതിയെ എതിര്‍ത്തുവെങ്കിലും പിന്നീട് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയുണ്ടായി എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാന്‍ വിദേശ ശക്തികളുടെ സഹായത്തോടെ ചില മത-വര്‍ഗ്ഗീയ ശക്തികള്‍ വലിയ സമരപരമ്പരകള്‍ സൃഷ്ടിച്ചെങ്കിലും ഒടുക്കം കേന്ദ്രസേന എത്തുമെന്നായപ്പോള്‍ പ്രതിലോമശക്തികള്‍ പിന്‍വാങ്ങുകയും പദ്ധതി സുഗമമായി പൂര്‍ത്തിയാവുകയും ചെയ്തു.
രാജ്യ വികസനത്തില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും പങ്കാളിത്തം നല്‍കുന്ന നൂതന വികസന തന്ത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയും സ്വകാര്യ മൂലധനവും അപകടമാണെന്ന പരമ്പരാഗത കമ്യൂണിസ്റ്റ് നയം തിരുത്താന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായതു കൊണ്ടു കൂടിയാണ് വിഴിഞ്ഞം തുറമുഖസ്വപ്‌നം ഇത്രവേഗം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് അദാനിയുമായി യോജിച്ച് നീങ്ങാന്‍ കഴിഞ്ഞതായി കമ്യൂണിസ്റ്റ് മന്ത്രി പറഞ്ഞതിനെ നരേന്ദ്ര മോദി ശ്ലാഘിച്ചത്. ഇനി വേണ്ടത് അനുബന്ധ വികസനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ്. തുറമുഖത്തെത്തുന്ന ചരക്കുകളുടെ സുഗമമായ നീക്കത്തിനാവശ്യമായ റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമ്പോഴെ പദ്ധതി പൂര്‍ണ്ണമായും പ്രയോജനപ്രദമാകു. എന്തായാലും വാണിജ്യപരമായി മാത്രമല്ല, പ്രതിരോധ ദൃഷ്ടിയിലും തന്ത്രപ്രധാനമായ ഒരു തുറമുഖമാണ് വിഴിഞ്ഞം. ഭാരതത്തിന്റെ മുഖ്യ പ്രതിയോഗിയായ ചൈനയുടെ ചരക്കുനീക്കങ്ങളില്‍ തൊണ്ണൂറു ശതമാനവും നടക്കുന്ന മലാക്ക കടലിടുക്കിനോട് ചേര്‍ന്നു കിടക്കുന്ന തുറമുഖമെന്നൊരു പ്രാധാന്യം കുടി വിഴിഞ്ഞത്തിനുണ്ട്. ഭാരതത്തിന്റെ കപ്പല്‍ ചരക്കുകൈമാറ്റ ശേഷിയെ വിഴിഞ്ഞം മൂന്നു മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഒരു ദശകം മുമ്പുവരെ വാണിജ്യ കപ്പലുകള്‍ക്ക് ചരക്കിറക്കാന്‍ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. വിഴിഞ്ഞം പോലെ അങ്ങേയറ്റം യന്ത്രവത്കൃതമായ തുറമുഖങ്ങളാണ് ഇതിനുള്ള പരിഹാരം. അതിവേഗമുള്ള രാജ്യ വികസനത്തില്‍ വിഴിഞ്ഞം തുറമുഖംഒരു നാഴികകല്ലായി മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.