ഭാരത മാതാവിന്റെ സീമന്തക്കുറിയായ കാശ്മീരിനെ ഒരു ഇടവേളയ്ക്കു ശേഷം പാക് ഭീകരവാദികള്‍ ചോര കൊണ്ട് വീണ്ടും ചുവപ്പിച്ചിരിക്കുകയാണ്. ഭാരതം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ ചോര പൊടിയുന്ന കാശ്മീരിന് ശാശ്വത ശാന്തിയും സമാധാനവും കൈവരിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച് പാകിസ്ഥാന്‍ അയച്ച ഭീകരവാദികള്‍ 26 നിരപരാധികളെ വെടിവച്ചു കൊന്നുകൊണ്ട് കാശ്മീര്‍ അസ്വസ്ഥ ബാധിത പ്രദേശമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. കാശ്മീരിന് സവിശേഷ പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കം ചെയ്തതിനു ശേഷം ക്രമേണ സമാധാനപരമായി ജനജീവിതം മാറുകയും കാശ്മീര്‍ ജനതയുടെ ഉപജീവന മാര്‍ഗ്ഗമായ വിനോദ സഞ്ചാര മേഖല വീണ്ടും സജീവമാകുകയും ചെയ്തു. എന്നു മാത്രമല്ല കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ജനാധിപത്യ സംവിധാനത്തിലേയ്ക്ക് സംസ്ഥാനം മടങ്ങുകയും ചെയ്തു. അതിര്‍ത്തിക്കപ്പുറത്തെ അയല്‍ക്കാരനെ ഇതൊക്കെ വളരെ ഏറെ അസ്വസ്ഥപ്പെടുത്തി എന്നതാണ് വസ്തുത. പാകിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ പരിശീലനം കൊടുത്ത് ഭാരതത്തിലേക്ക് നുഴഞ്ഞു കയറി വന്ന് അക്രമങ്ങള്‍ നടത്തിയിരുന്ന ഭീകരവാദികള്‍ക്ക് പഴയതുപോലെ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019ല്‍ പുല്‍വാമ ആക്രമത്തിനു പ്രതിക്രിയയായി പാക്അതിര്‍ത്തി കടന്ന് ഭാരതം മറുപടി കൊടുത്തതോടെ പാകിസ്ഥാന്‍ പകച്ചു പോയിരുന്നു. അതിനു ശേഷം എടുത്തു പറയാവുന്ന വലിയ ഭീകരാക്രമണങ്ങള്‍ ഒന്നും നടത്താന്‍ ആ രാജ്യം മുതിര്‍ന്നില്ല.എന്നാല്‍ ഇന്നാ രാജ്യം നിലനില്‍പ്പിന്റെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സിന്ധ്, ബലൂച് പ്രവിശ്യകളൊക്കെ ശക്തമായ വേറിടല്‍ വാദം ഉന്നയിച്ചു കൊണ്ട് പാക് ഭരണകൂടത്തിനെതിരെ പോരാട്ടത്തിലാണ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ താലിബാനും പാകിസ്ഥാന് ആവശ്യത്തിന് തലവേദന ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി കഴിഞ്ഞ പാകിസ്ഥാന്‍ ഭരണകൂടം ഭാരതവിരുദ്ധത എന്ന ഒറ്റ ഇന്ധനത്തിലാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ആ രാജ്യം പിടിച്ചുനില്‍ക്കുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണ് പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണം. അതാകട്ടെ അവരുടെ ചരമ ശയ്യയിലെ അവസാന ഊര്‍ധ്വനാകാന്‍ നിമിത്തവുമായിരിക്കുന്നു.
ആക്രമണത്തിനായി അവര്‍ തിരഞ്ഞെടുത്ത സമയം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ കാശ്മീരില്‍ ആക്രമണം നടത്തിയതിലൂടെ സൗദി ഭരണകൂടത്തിനെ വെല്ലുവിളിക്കാന്‍ കൂടി പാകിസ്ഥാന്‍ ശ്രമിച്ചിരിക്കുന്നു. കാരണം പാകിസ്ഥാന്റെ കാശ്മീര്‍ നയത്തോട് സൗദി ഇപ്പോള്‍ യാതൊരു താത്പര്യവും കാട്ടുന്നില്ലെന്നു മാത്രമല്ല നരേന്ദ്ര മോദിയുമായും ഭാരതവുമായും ആഴത്തിലുള്ള സൗഹൃദ നയതന്ത്രബന്ധം ഊട്ടിഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആ രാഷ്ട്രം. അതേപോലെ ഒരിക്കല്‍ പാകിസ്ഥാന്റെ രക്ഷകരായിരുന്ന അമേരിക്കയും ഏതാണ്ട് അവരെ കൈയൊഴിഞ്ഞ മട്ടാണ്. മേഖലയിലെ വന്‍ശക്തിയായി വളര്‍ന്നു കഴിഞ്ഞ ഭാരതവുമായാണ് അമേരിക്കക്ക് ഇപ്പോള്‍ ഏറെ അടുപ്പം. യു.എസ്.വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും കുടുംബവും ഭാരതത്തില്‍ സൗഹൃദ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കാശ്മീരില്‍ ആക്രമണം നടത്തിയതിനും കൃത്യമായ ഉദ്ദേശമുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ ഹുസൈന്‍ റാണയെ 16 വര്‍ഷത്തിനു ശേഷം അമേരിക്കയില്‍ നിന്നും ഭാരതത്തിലെത്തിക്കാനായത് പാകിസ്ഥാനേറ്റ വലിയ തിരിച്ചടികളിലൊന്നാണ്.ഇതൊക്കെ പാകിസ്ഥാന്‍ ഭരണകൂടത്തെ കടുത്ത നിരാശയിലെത്തിക്കുകയും ഇത്തരമൊരു ഹീനകൃത്യത്തിന് ആ രാഷ്ട്രത്തെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാം. എന്നു മാത്രമല്ല ജമ്മു കാശ്മീരിലെ ക്രമസമാധാനനില 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷം ഏറെ മെച്ചപ്പെടുകയും വികസനത്തിന്റെയും ശാന്തിയുടെയും വസന്തകാലം താഴ്‌വരയില്‍ പ്രതീക്ഷ പകരുകയും ചെയ്തിരിക്കുകയാണ്. സമാധാനം തിരിച്ചുവന്നതോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി പ്രതിവര്‍ഷം കോടി കണക്കിന് വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തേയ്ക്ക് ഒഴുകി എത്താനും തുടങ്ങിയിരുന്നു. ഭാരത സൈന്യത്തിനെതിരെ കല്ലെറിഞ്ഞ് ഭീകരവാദികളില്‍ നിന്ന് ഉപജീവനം നേടിയിരുന്നവരൊക്കെ വിനോദ സഞ്ചാര മേഖലയുടെ ഗുണഭോക്താക്കളായി മാറി. കര്‍ഫ്യൂവും ഹര്‍ത്താലുമായി കഴിഞ്ഞ ജനങ്ങള്‍ ജീവിത സന്തോഷമെന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോഴാണ് പാക് ഭീകരരുടെ ആക്രമണമുണ്ടായത്. തങ്ങളുടെ ജീവിതം തകര്‍ക്കാനുള്ള പാകിസ്ഥാന്റെ കുത്സിത ശ്രമം തിരിച്ചറിഞ്ഞ കാശ്മീരികള്‍ രാഷ്ട്രീയ മത വേര്‍തിരിവുകള്‍ ഇല്ലാതെ പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്ന കാഴ്ച ലോകം കണ്ടു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ മുതല്‍ കുതിര സവാരിക്കാര്‍ വരെയുള്ള കാശ്മീരികള്‍ ഭീകരാക്രമണത്തിനെതിരെ ആദ്യമായി തെരുവിലിറങ്ങി. കാശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഹ്വാന പ്രകാരം ട്രാവല്‍ ഏജന്‍സികളും ഹോട്ടലുകളും എല്ലാം അടച്ചിട്ട് പ്രതിഷേധിച്ചു. കാശ്മീര്‍ സംഘര്‍ഷങ്ങളില്‍ നാളിതുവരെ കാണാത്ത ദൃശ്യമായിരുന്നു അത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എം.എ.ബേബി ഒഴികെ ആരും 370-ാം വകുപ്പ് നീക്കം ചെയ്തതിന്റെ വിഷമം കൊണ്ടാണ് ഭീകരാക്രമണം ഉണ്ടായതെന്ന് പറഞ്ഞിട്ടില്ല. എന്നു പറഞ്ഞാല്‍ ഭീകരാക്രമണം ന്യായമാണ് എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് സാരം. മുസ്ലീം മനസ്സിനെ വഴിതെറ്റിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും എല്ലാക്കാലത്തും രാജ്യദ്രോഹ പാരമ്പര്യമുള്ള സിപിഎം ശ്രമിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ നിന്ന് ആഹാരം തേടുന്ന മണിയനീച്ചയുടെ സ്ഥാനം മാത്രമുള്ള വളര്‍ച്ച മുട്ടിയ ഒരു ബേബി പാര്‍ട്ടി മാത്രമായ മാര്‍ക്‌സിസ്റ്റുകളില്‍ നിന്ന് ഇതിലേറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഇനി ഭാരതത്തിന്റെ ഊഴമാണ്. കാശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഇന്ന് ഭാരതത്തോടൊപ്പമാണ്. 26 നിരപരാധികളുടെ ജീവന് രാജ്യം പകരം ചോദിക്കുക തന്നെ ചെയ്യും. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇതിനോടകം ഭാരതം വിച്ഛേദിച്ചുകഴിഞ്ഞു. പാകിസ്ഥാനുമായി നെഹ്രുവിന്റെ കാലത്തുണ്ടാക്കിയ സിന്ധു നദീജല കരാര്‍ ഭാരതം റദ്ദാക്കിയതോടെ അപ്രഖ്യാപിതമായ ഒരു യുദ്ധമുഖം തുറന്നു കഴിഞ്ഞിരിക്കുന്നു. പാക്കധിനിവേശ കാശ്മീരിലെ ജനങ്ങള്‍ ഏറെയായി ഭാരതത്തോടൊപ്പം ചേരണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തിലാണ്. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കേണ്ട സമയമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതോടെ കാശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. ആ വഴിക്കുള്ള ശാക്തിക നീക്കത്തിനുള്ള സമയമാണ് സമാഗതമായിരിക്കുന്നത്.