Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാറാടിന്റെ മുറിപ്പാടുകള്‍

ബിന്ദു തെക്കേത്തൊടി

Print Edition: 25 April 2025

നീതി ഒരു മരീചികയാകുമ്പോള്‍ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കും. ചോദ്യങ്ങള്‍ അവശേഷിക്കുവോളം ചില മുറിവുകള്‍ ഉണങ്ങില്ല, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു മുറിപ്പാടാണ് മാറാട്. 2003 മെയ് 2-ന് കോഴിക്കോട് ബേപ്പൂരിനടുത്തുള്ള ഈ കടപ്പുറത്ത് അരങ്ങേറിയത് കേവലം ഒരു വര്‍ഗീയ ലഹളയായിരുന്നില്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ, എട്ട് നിരപരാധികളുടെ ജീവനെടുത്ത, ഒരു കൂട്ടക്കൊലയായിരുന്നു.

ഈ സംഭവങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കുമ്പോള്‍, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും നീതി പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യവുമാണ് മുന്നില്‍ നില്‍ക്കുന്നത്. മാറാട് സംഭവിച്ചത് എന്തായിരുന്നു? അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു? അന്വേഷണങ്ങളും കണ്ടെത്തലുകളും എവിടെയെത്തി നില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടത് കേരളത്തിന്റെ ഭാവിക്കുതന്നെ അനിവാര്യമാണ്.

ചരിത്രപരമായ പശ്ചാത്തലം
കോഴിക്കോടിന്റെ തീരദേശ ഭൂപടത്തില്‍, പൊന്നാനി മുതല്‍ വെള്ളയില്‍ വരെയുള്ള ഭാഗങ്ങളില്‍ മുസ്ലിം സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ളപ്പോള്‍, മാറാട് ഒരു ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായി, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളായ അരയ സമുദായത്തിന്റെ ശക്തികേന്ദ്രമായി നിലനിന്നു. ഈ സാമൂഹിക ഘടന തന്നെയാവാം പില്‍ക്കാല സംഘര്‍ഷങ്ങളുടെ ഒരു പ്രധാന കാരണം.

മാറാട് ഒരു സംഘര്‍ഷം ഉണ്ടാക്കണം എന്നും തീരദേശത്ത് എങ്ങനെയെങ്കിലും ഒരു കൂട്ടക്കൊലയ്ക്ക് വഴിമരുന്നിടണമെന്നും ഈ നൂറ്റാണ്ടിന്റെ പിറവിക്ക് മുന്‍പേ ഭീകരവാദശക്തികള്‍ പദ്ധതിയിടുന്നുണ്ടായിരുന്നു. എങ്ങനേയും തീരദേശം മുഴുവന്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. തീരദേശം വഴി വ്യാപകമായ കള്ളക്കടത്തും ആയുധക്കടത്തും വരെ നടക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായി മാറാട്ടെ ഹൈന്ദവര്‍ നിലനിന്നു.

എല്ലായിടങ്ങളിലുമുള്ള പോലെ ചെറിയ തോതിലുള്ള ഉരസലുകള്‍ പണ്ടുമുതലേ ഈ ജനവിഭാഗങ്ങള്‍ തമ്മില്‍ അവിടെ ഉണ്ടായിട്ടുണ്ട്. 1974-ല്‍ വെള്ളിയാഴ്ചകളില്‍ മത്സ്യബന്ധനത്തിന് പോകുന്നത് സംബന്ധിച്ച തര്‍ക്കങ്ങളും, 1984-ല്‍ ശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രാദേശികമായി സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മാറാട് ഒരു ക്ലബ്ബിന് സമീപമുണ്ടായ ഒരു തര്‍ക്കത്തെ മുതലെടുത്ത് 2002 ജനുവരി നാലാം തീയതി പള്ളിയില്‍ നിന്ന് കൂട്ടബാങ്ക് മുഴക്കിക്കൊണ്ട് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്നുണ്ടായ അക്രമ പ്രത്യാക്രമണ പരമ്പരകളില്‍ ഇരു ഭാഗത്തുമായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു, വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 393 പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റുകള്‍ ഉണ്ടാവുകയും ചെയ്തു. ഇതില്‍ ഒരു പ്രത്യേക കാര്യം പറയേണ്ടത് തര്‍ക്കത്തെ മുതലെടുത്ത് പള്ളിയില്‍ നിന്നുള്ള കൂട്ടബാങ്കിനൊപ്പം ഹിന്ദുക്കള്‍ക്കെതിരെ വാളുകളുമായി ഒരു വിഭാഗം ഏകപക്ഷീയ ആക്രമണം നടത്തുകയായിരുന്നു എന്നതാണ്. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തി വീടുകള്‍ തീയിടാന്‍ തുടങ്ങിയ ശേഷമാണ് പ്രതിരോധമുണ്ടായത്.

ആ സംഭവത്തിനു ശേഷം വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ മുസ്ലിം വിഭാഗത്തിനൊപ്പം മാറാട് അരയസമാജം പ്രവര്‍ത്തിച്ചു. സമാധാനം ഉണ്ടായെന്ന മരീചികയില്‍ ഒരു സംശയവും കൂടാതെ അവര്‍ പൂര്‍വാധികം സഹകരണത്തോടെ സൗഹാര്‍ദ്ദത്തോടെ മുറിവുകള്‍ മറന്ന് ജീവിച്ചു.

ആസൂത്രിത കൂട്ടക്കൊല
എന്നാല്‍ സമാധാന മരീചികകളെ എല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് 2003 മെയ് 2ന് കൂട്ടക്കൊലയുണ്ടായത്. സമാധാനമുണ്ടായെന്ന വിശ്വാസത്തില്‍ അരയസമാജം ജീവിച്ചപ്പോള്‍ 2002ല്‍ കഴിയാത്തത് 2003ല്‍ നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മറുവശത്ത് ആസൂത്രണങ്ങള്‍ നടക്കുകയായിരുന്നു.
2003 മെയ് 2, വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 6:30-നും 7:00-നും ഇടയില്‍ മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്നവരും, സമീപത്തെ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുമായ ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മാരകായുധങ്ങളുമായി ഒരു വലിയ സംഘം പാഞ്ഞടുക്കുകയായിരുന്നു. ദൃക്‌സാക്ഷി മൊഴികള്‍ പ്രകാരം, തികച്ചും ആസൂത്രിതമായിരുന്നു ആ ആക്രമണം. തീരത്ത് നിന്ന് വീടുകളിലേക്ക് ആക്രമണകാരികള്‍ പാഞ്ഞു കയറി. വാളുകളും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി.

ആക്രമണത്തില്‍ എട്ട് പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു: ആവിത്താന്‍പുരയില്‍ ദാസന്‍, പാണച്ചന്റെകത്ത് ഗോപാലന്‍, അരേച്ചന്റെകത്ത് കൃഷ്ണന്‍, ചോയിച്ചിന്റെകത്ത് മാധവന്‍, ചോയിച്ചിന്റെകത്ത് ചന്ദ്രന്‍, തെക്കെത്തൊടി പ്രജിത്ത്, സഹോദരങ്ങളായ തെക്കെത്തൊടി പുഷ്പരാജ്, തെക്കെത്തൊടി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും ക്രൂരമായി വികൃതമാക്കി.

പതിനഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കുകള്‍ ഏല്‍പ്പിക്കുക എന്നതായിരുന്നില്ല കൊല്ലുക എന്ന ലക്ഷ്യം വച്ചുതന്നെയാണ് അവരേയും ആക്രമിച്ചത്. സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് അവരിന്നും ജീവച്ഛവങ്ങളായെങ്കിലും ജീവിക്കുന്നത്. ആരെന്നു പോലും തിരിച്ചറിയാനാവാതെ കിടന്നവരെ ചരക്കുവണ്ടിയിലും കണ്ണില്‍ക്കണ്ട വാഹനങ്ങളിലുമെല്ലാം ചിലപ്പോള്‍ അവരുടെ മുറിഞ്ഞ് കിടക്കുന്ന അവയവങ്ങള്‍ക്കൊപ്പം വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ് കിടന്നവരെ കണ്ട സ്ത്രീകള്‍ സ്വന്തം വസ്ത്രം വലിച്ചുകീറിയാണ് പലരുടേയും ആഴത്തിലുള്ള മുറിവുകള്‍ കെട്ടിവച്ച് രക്തസ്രാവം നിലപ്പിച്ചത്.

അതേസമയം ആക്രമത്തിനിരയായി മരണ വെപ്രാളത്തില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യമില്ലാതെ വലയുമ്പോള്‍ അവിടേക്ക് വന്ന മാര്‍ക്‌സിസ്റ്റുകാരനായ ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബീരാന്‍ കോയ ഇവരെ സഹായിക്കാതെ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം തിരിച്ചു വിടുകയാണുണ്ടായത്. പിന്നീടയാള്‍ പിണറായി വിജയനൊപ്പം കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇരുവരേയും ഒരൊറ്റ വീട്ടില്‍ കയറാന്‍ പോലും അവിടത്തെ അമ്മമാര്‍ സമ്മതിച്ചില്ല.

കൂട്ടമായി വന്ന് ആക്രമണം നടത്തിയ ഭീകരര്‍, ആരെന്നോ എന്തെന്നോ നോക്കാതെ കണ്ണില്‍ക്കണ്ടവരെയെല്ലാം അരിഞ്ഞുവീഴ്ത്തുകയായിരുന്നു. കൂട്ടത്തില്‍പ്പെട്ട ഒരാളെപ്പോലും അവര്‍ ആളറിയാതെ വെട്ടിക്കൊന്നു. ഇതില്‍ നിന്ന് പരസ്പരം അറിയാത്ത, എവിടെ നിന്നൊക്കെയോ എത്തിയവരാണ് ഈ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്.

മറ്റൊരു പ്രധാന കാര്യം ആക്രമണത്തിന് ദിവസങ്ങള്‍ മുന്‍പേ തന്നെ മാറാട്ടെ വലിയ വിഭാഗം മുസ്ലീങ്ങളും അവിടുന്നു മാറിയിരുന്നു എന്നതാണ്. സ്വന്തം അയല്‍ക്കാര്‍ക്ക് പോലും മനസ്സിലാകാതെ കടയില്‍ കൊണ്ടുപോകുന്ന ചെറിയ കവറുകളിലും മറ്റും പല തവണയായി വിലപിടിപ്പുള്ളതെല്ലാം നിറച്ച് അവര്‍ ദിവസങ്ങള്‍ക്ക് മുന്നേ ആ പ്രദേശത്ത് നിന്ന് മാറി. ബന്ധുവീടുകളില്‍ വിരുന്നു പോകുന്നുവെന്നും മറ്റും പറഞ്ഞ് അയല്‍ക്കാര്‍ സ്ഥലം വിട്ട് പോകുന്നതില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് സംശയമേ തോന്നിയില്ല. അന്നുവരെ ഒരുമിച്ച് ജീവിച്ച സുഹൃത്തുക്കള്‍ ഒരു കൂട്ടക്കൊലയ്ക്ക് വിധേയരാകാന്‍ പോകുന്നു എന്ന് ദിവസങ്ങള്‍ക്ക് മുന്നേ അറിഞ്ഞ ഒരൊറ്റ മുസ്ലിം കുടുംബവും വരാന്‍ പോകുന്ന വിപത്തിനെ പറ്റി ആര്‍ക്കും ഒരു സൂചന പോലും നല്‍കിയില്ല.

ഹിന്ദുക്കളോട് ചേര്‍ന്ന് ജീവിക്കുന്ന ചുരുക്കം ചില മുസ്ലിം കുടുംബങ്ങള്‍ മാത്രം ഈ ഗൂഢാലോചന അറിഞ്ഞില്ല. പക്ഷേ കൂട്ടക്കൊല കഴിഞ്ഞ് ആകെ ഒറ്റപ്പെട്ടുപോയ ആ മുസ്ലിം കുടുംബങ്ങള്‍ക്ക് വേണ്ട സംരക്ഷണം സംഭവം നടന്ന ഉടനേ അരയസമാജവും ഹിന്ദുക്കളും ഉറപ്പുവരുത്തി. ഇതുപോലൊരു കൂട്ടക്കൊല നടന്ന് കഴിഞ്ഞ സമയമായതുകൊണ്ട് ഒറ്റപ്പെട്ടുപോയ മുസ്ലീം സഹോദരങ്ങള്‍ക്ക് നേരേ വൈകാരികമായി ആരെങ്കിലും പ്രതികരിക്കുന്നതില്‍ നിന്ന് ഇരയായ ഹിന്ദുക്കള്‍ തന്നെ സംരക്ഷിച്ച് നിര്‍ത്തിയ ആ കഥ ആരും എവിടേയും പറയില്ല. കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ബന്ധുക്കളുടെ വീടുകളില്‍ത്തന്നെ ആ മുസ്ലിം കുടുംബങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടു.

ആക്രമണ രീതിയില്‍ നിന്നും, ഭീകരര്‍ ഉടന്‍ തന്നെ നേരത്തേ തയ്യാറാക്കിയ സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ടതും എല്ലാം നോക്കിയാല്‍ തന്നെ ആക്രമണത്തിന്റെ ഏകപക്ഷീയ സ്വഭാവം വ്യക്തമായിരുന്നു. അക്രമികള്‍ സ്വന്തം കൂട്ടത്തില്‍ നിന്ന് തന്നെ ആളുമാറി കൊലപ്പെടുത്തിയ ഒരാള്‍ ഒഴിച്ചാല്‍ കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുക്കളായിരുന്നു. പ്രായവ്യത്യാസമോ പാര്‍ട്ടിവ്യത്യാസമോ ഒന്നുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ ഇരകള്‍ക്ക് കാര്യമായ പ്രതിരോധം പോലും സാധ്യമായില്ല.

തെളിവുകളും വിവാദങ്ങളും: പള്ളിയും രാഷ്ട്രീയ ഇടപെടലുകളും
കൂട്ടക്കൊലയ്ക്ക് ശേഷം അക്രമികളില്‍ പലരും ആദ്യം അഭയം തേടിയത് തൊട്ടടുത്തുള്ള മാറാട് ജുമാമസ്ജിദിലായിരുന്നു. സ്ഥലത്തെത്തിയ ആദ്യ പോലീസ് സംഘത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് ജുമാ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞു. പിന്നീട് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ പള്ളിയില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട വാളുകളും ബോംബുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആയുധങ്ങളും കണ്ടെത്തി. അറുപതിലധികം പേരെ പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്തവരില്‍ 22 സിപിഎമ്മുകാരും 2 കോണ്‍ഗ്രസ്സുകാരും 32 മുസ്ലീംലീഗുകാരും ഉണ്ടെന്നാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയെ അറിയിച്ചത്. ഹിന്ദുസമൂഹത്തെ ഉന്മൂലം ചെയ്യാന്‍ കക്ഷിരാഷ്ട്രീയഭേദമന്യേയാണ് അവര്‍ സംഘടിച്ചത്.
പള്ളിയുടെ കോമ്പൗണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പിന്നീട് നടന്ന തിരച്ചിലുകളില്‍ നൂറുകണക്കിന് ബോംബുകളും വാളുകളുമാണ് കണ്ടെടുത്തത്. മാറാട് പള്ളിയാണ് തങ്ങളെ വംശഹത്യ നടത്താനുള്ള ആയുധപ്പുരയായും ഗൂഢാലോചനയുടെ കേന്ദ്രമായും പ്രവര്‍ത്തിച്ചത് എന്ന സത്യം ഞെട്ടലോടെയാണ് മാറാട്ടെ ഹിന്ദുക്കള്‍ മനസ്സിലാക്കിയത്.

ഈ ഘട്ടത്തിലാണ് അന്നത്തെ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പോലീസ് സീല്‍ ചെയ്ത് പൂട്ടിയിട്ടിരിക്കുന്ന പള്ളിയില്‍ പ്രവേശിച്ച് നമസ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും, തുടര്‍ന്ന് പള്ളിയുടെ ഉള്‍വശം കഴുകി വൃത്തിയാക്കിയതും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് വ്യക്തമാണ്. ഈ ആരോപണം പിന്നീട് ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷനും ഗൗരവമായി പരിഗണിക്കുകയുണ്ടായി.

അവഗണിച്ച മുന്നറിയിപ്പുകള്‍
മാറാട് കടപ്പുറം ലക്ഷ്യമിട്ട് ഭീകരവാദികള്‍ വലിയൊരു സാമുദായികഹത്യക്ക് രൂപം കൊടുക്കുന്നുണ്ടെന്ന് അനേകം മുന്നറിയിപ്പുകളുണ്ടായിരുന്നു. 2002 ഫെബ്രുവരി 12 നും സപ്തംബര്‍ 16നും ഇടയില്‍ ആയുധം ശേഖരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു എന്നിട്ടും പോലീസ് ഗൗരവമായി ഈ വിവരം കൈകാര്യം ചെയ്തില്ല.

പോലീസ് പിക്കറ്റ് പോസ്റ്റിന്റെ മൂക്കിന് കീഴെ ആയിരുന്നു പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ ബോംബുകള്‍ ശേഖരിച്ചിരുന്നത്. കടല്‍ഭിത്തിയോട് ചേര്‍ന്നുണ്ടാക്കിയ പള്ളി നിയവിരുദ്ധം ആണെന്ന് പോലീസ് പറഞ്ഞെങ്കിലും ഒരു നടപടിയും എടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് തയ്യാറായില്ല.
അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ ടി.ഒ.സൂരജ് എന്ന വ്യക്തിയായിരുന്നു. സിറാജ് എന്ന് യഥാര്‍ത്ഥ നാമമുള്ള ഇയാള്‍ പേരു മാറ്റി സൂരജ് എന്നാക്കി കളക്ടര്‍ സ്ഥാനത്തേക്ക് വന്നത് മുസ്ലിം ലീഗ്-സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ട്. സൂരജ് എന്ന പേര്‍ സാധാരണ ഹിന്ദുക്കളുടേതായതുകൊണ്ട് ഇയാള്‍ മുസ്ലിം ലീഗ് ബിനാമിയാണെന്ന് ആര്‍ക്കും മനസ്സിലായില്ല. മാറാട് ഗൂഢാലോചനയില്‍ സൂരജിന്റെ പങ്ക് ഇന്നും പുറത്ത് വരാനിരിക്കുന്നു. ഇന്ന് ശതകോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസുകളില്‍ കുരുങ്ങി അന്വേഷണം നേരിടുകയാണ് സൂരജ്.
മാറാട് സമുദായഹത്യക്കിടെ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടികള്‍ എങ്ങോട്ട് പോയി എന്നതിന് വ്യക്തമായ ഉത്തരമില്ല. എന്നാല്‍ പിന്നീട് പൊതുമരാമത്ത് സെക്രട്ടറി ആയി ഉദ്യോഗക്കയറ്റം ലഭിച്ച് ഉന്നതങ്ങളില്‍ വിലസിയ ടി.ഒ. സൂരജിന്റെ പത്ത് കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കളാണ് അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്.

എല്ലാ മുന്നൊരുക്കങ്ങള്‍ക്കും പിന്നില്‍ മുസ്ലീംലീഗും സി.പി.എമ്മും ഉണ്ടായിരുന്നു. മുസ്ലീംലീഗ് നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാന്‍ അവരുടെ സഹായിയായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് ജില്ലയില്‍ നിയമിക്കുകയും ചെയ്തിരുന്നു. അയാളാണ് കടപ്പുറത്തേക്ക് ആയുധങ്ങളും പണവും മറ്റും എത്തിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു. പോലീസിനും അധികൃതര്‍ക്കും ജുമാ മസ്ജിദിലെത്തുന്നവര്‍ക്കും എല്ലാം ഇത്തരമൊരു സമുദായഹത്യ നടക്കും എന്ന് നൂറുശതമാനമായി വ്യക്തതയുണ്ടായിട്ടും ഒരു സൂചന പോലും അവിടത്തെ പാവപ്പെട്ട ഹിന്ദുവിന് ലഭിച്ചില്ല.

ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍: നിര്‍ണ്ണായക കണ്ടെത്തലുകള്‍
മാറാട് സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അന്നത്തെ എ.കെ. ആന്റണി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഒരു നിര്‍ണ്ണായക രേഖയാണ്. 2006-ല്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട്, കൂട്ടക്കൊലയുടെ പിന്നിലെ ഗൂഢാലോചനയിലേക്കും അതിന് സഹായകമായ സാഹചര്യങ്ങളിലേക്കും വിരല്‍ ചൂണ്ടി. കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയായിരുന്നു:

ആസൂത്രണം: 2003-ലെ മാറാട് സംഭവം യാദൃച്ഛികമായിരുന്നില്ല, മറിച്ച് വ്യക്തമായ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഫലമായിരുന്നു. ഹിന്ദുക്കളെ ഭയപ്പെടുത്തി പലായനം ചെയ്യിപ്പിച്ച് പ്രദേശം കയ്യടക്കുക എന്ന ലക്ഷ്യം അക്രമത്തിന് പിന്നിലുണ്ടായിരുന്നു.
മഹല്ല് കമ്മിറ്റിയുടെ പങ്ക്: മാറാട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കോ അറിവോ ഉണ്ടായിരുന്നു.

സംഘടനാ പങ്ക്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും എന്‍ഡിഎഫിന്റെയും നേതാക്കള്‍ക്ക് ഗൂഢാലോചനയിലും നടത്തിപ്പിലും പങ്കുണ്ടായിരുന്നു. സിപിഎം പോലുള്ള പാര്‍ട്ടികളിലെ ചില പ്രാദേശിക പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുസ്ലിം ലീഗ് (ഐ.യു.എം.എല്‍): മുസ്ലിം ലീഗ് നേതാവായ പി.പി. മൊയ്തീന്‍ കോയയ്ക്ക് ഗൂഢാലോചനയില്‍ പങ്കോ മുന്‍കൂട്ടിയുള്ള അറിവോ ഉണ്ടായിരുന്നു. ഐ.യു.എം.എല്‍. നേതാവും സി.ഡി.എ. ചെയര്‍മാനുമായിരുന്ന മായിന്‍ ഹാജിക്ക് ഗൂഢാലോചനയെക്കുറിച്ചും നടക്കാന്‍ പോകുന്ന അക്രമത്തെക്കുറിച്ചും മുന്‍കൂട്ടി അറിവുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ച: ഗൂഢാലോചനയ്ക്ക് പിന്നിലെ മറ്റ് ശക്തികള്‍, സ്‌ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും ഉറവിടം, വലിയ തോതിലുള്ള ഫണ്ടിന്റെ ഉറവിടം എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല.
പോലീസ്/ഭരണസംവിധാനത്തിന്റെ വീഴ്ച: 2003 മെയ് 2-ലെ കൂട്ടക്കൊല തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും യഥാസമയം എടുക്കുന്നതില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും സിറ്റി പോലീസ് ഭരണകൂടത്തിനും വീഴ്ച പറ്റി.
രാഷ്ട്രീയ പ്രീണനം: ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗതയും പ്രീണന നയങ്ങളും സംസ്ഥാനത്ത് മതമൗലികവാദത്തിനും തീവ്രവാദത്തിനും വളക്കൂറുണ്ടാക്കി.

സര്‍ക്കാര്‍ പരാജയം: 1996 ന് ശേഷമുള്ള സര്‍ക്കാരുകള്‍ മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വളര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടു. ഇതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.
പോലീസ് വീഴ്ച: ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിലും അക്രമം തടയുന്നതിലും പോലീസ് പരാജയപ്പെട്ടു. ചില ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ സമീപനവും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അന്നത്തെ ജില്ലാ കളക്ടര്‍ ടി.ഒ. സൂരജ്, ഐ.ജി. മഹേഷ് കുമാര്‍ സിംഗ്ല, സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം. അബ്ദുള്‍ റഹീം തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

അധികാരികളുടെ പങ്ക്: അന്നത്തെ ജില്ലാ കളക്ടര്‍ ടി.ഒ.സൂരജ്, കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി എന്നിവര്‍ക്ക് ഭരണപരവും പോലീസിന്റേതുമായ വീഴ്ചകളില്‍ ഉത്തരവാദിത്തമുണ്ട്. ഇരുവരും തമ്മിലുള്ള മോശം ബന്ധവും ഏകോപനമില്ലായ്മയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സൂരജിനെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങളും അന്വേഷിക്കണം. അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ എം. അബ്ദുള്‍ റഹീം തന്റെ ചുമതലകള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചില്ല, അദ്ദേഹത്തിന്റെ നിയമനവും സംശയകരമാണ്, അക്രമത്തിന് പിന്നിലെ ശക്തികളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കണം. അസിസ്റ്റന്റ് കമ്മീഷണര്‍ എം. അബ്ദുള്‍ റഹീമിനെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

2003 മെയ് 2-ലെ മാറാട് കൂട്ടക്കൊല തടയുന്നതില്‍ അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ (സൗത്ത് സബ് ഡിവിഷന്‍) ആയിരുന്ന എം. അബ്ദുള്‍ റഹീം തന്റെ ചുമതലകള്‍ ആത്മാര്‍ത്ഥമായും ഉത്തരവാദിത്തത്തോടെയും നിര്‍വഹിച്ചില്ല എന്നും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഫലപ്രദമായും സത്യസന്ധമായും നടപ്പാക്കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തെ കോഴിക്കോട് സൗത്ത് സബ് ഡിവിഷനില്‍ നിയമിച്ചതില്‍ സംശയാസ്പദമായ സാഹചര്യങ്ങളുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ചില ശക്തികളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമായി തള്ളിക്കളയാനാവില്ലെന്നും, അതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കമ്മീഷന്‍ കണ്ടെത്തി.

(റിപ്പോര്‍ട്ടിന്റെ അഞ്ചാം അധ്യായത്തില്‍, അബൂബക്കറിന്റെ മകന്‍ ബിജിലിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും അത് കൈകാര്യം ചെയ്തതിലെ വീഴ്ചയും (ആദ്യം അങ്ങനെയൊരാളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും പിന്നീട് കാര്യക്ഷമമല്ലാത്ത ചോദ്യം ചെയ്യലും), കൂട്ടക്കൊലയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതും അദ്ദേഹത്തിന്റെ വീഴ്ചയായി കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്).

കേന്ദ്ര ഏജന്‍സി അന്വേഷണം: ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, ആയുധങ്ങളുടെ ഉറവിടം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്താന്‍ സിബിഐ, ഐബി, ഡിആര്‍ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് കമ്മീഷന്‍ ശക്തമായി ശുപാര്‍ശ ചെയ്തു.

സിബിഐ അന്വേഷണവും രാഷ്ട്രീയ പ്രതിരോധവും
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, സിബിഐ അന്വേഷണം എന്ന ആവശ്യം കൂടുതല്‍ ശക്തമായി. ഇരകളുടെ കുടുംബങ്ങളും ഹിന്ദു സംഘടനകളും ഈ ആവശ്യത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധമാണ് ഉയര്‍ന്നുവന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്തു മൊഴി നല്‍കിയത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരനും സമാനമായ നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം ലീഗും സ്വാഭാവികമായും സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ് ഈ എതിര്‍പ്പിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു.

സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്രത്തിന് കത്തയച്ചെങ്കിലും സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചില്ല. ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനും ശേഷം, 2016-ല്‍ കേരള ഹൈക്കോടതിയാണ് ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ജനുവരിയില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.പി. മൊയ്തീന്‍ കോയ, മായിന്‍ ഹാജി എന്നിവരെയും എന്‍ഡിഎഫ് നേതാക്കളെയും മഹല്ല് കമ്മിറ്റി ഭാരവാഹികളെയും പ്രതിചേര്‍ത്താണ് സിബിഐ അന്വേഷണം തുടങ്ങിയത്. എന്നാല്‍, അന്വേഷണത്തിന് ആവശ്യമായ ഫയലുകള്‍ സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറുന്നില്ലെന്ന് ആരോപിച്ച് സിബിഐക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം വീണ്ടും ഉയര്‍ന്നു.

അവസാനിക്കാത്ത ചോദ്യങ്ങളും പാഠങ്ങളും
മാറാട് കൂട്ടക്കൊലക്കേസില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 2003-ലെ കേസില്‍ 63 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതി 24 പേര്‍ക്ക് കൂടി ജീവപര്യന്തം വിധിച്ചു. ഒളിവില്‍ പോയ ശേഷം പിടിയിലായ രണ്ട് പ്രതികള്‍ക്ക് 2021-ല്‍ ഇരട്ട ജീവപര്യന്തം വിധിച്ചു. 2002-ലെ കേസില്‍ 61 പേരെയും കോടതി ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. എന്നാല്‍, ഈ കൂട്ടക്കൊലയുടെ പിന്നിലെ യഥാര്‍ത്ഥ സൂത്രധാരകര്‍, സാമ്പത്തിക സഹായം നല്‍കിയവര്‍, അന്താരാഷ്ട്ര ബന്ധമുള്ളവര്‍ എന്നിവര്‍ ഇപ്പോഴും പൂര്‍ണ്ണമായി നിയമത്തിന് മുന്നില്‍ എത്തിയിട്ടില്ല. ആ അന്വേഷണം പോലും വഴിമുട്ടി നില്‍ക്കുന്നു എന്നാണ് സൂചനകള്‍.

ഇരുപത്തിമൂന്ന് കൊല്ലമായി നീതിതേടി ആ കടപ്പുറത്തെ മനുഷ്യര്‍, ഈ നാട്ടിലെ സാംസ്‌കാരികപാരമ്പര്യത്തെ മുറുകെപ്പിടിച്ചു എന്ന മഹാപാപം ചെയ്തതുകൊണ്ട് മാത്രം ഇരയാക്കപ്പെട്ട ഹൈന്ദവര്‍ അലയുകയാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അവര്‍ക്ക് നീതിനല്‍കാന്‍ സഹായിക്കുന്നില്ലെന്ന് പതിയെ തിരിച്ചറിയുന്ന അവസ്ഥയുണ്ടാകുന്നു.

മാറാട് കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍ പലതാണ്. വര്‍ഗ്ഗീയതയുടെയും തീവ്രവാദത്തിന്റെയും വിത്തുകള്‍ക്ക് എങ്ങനെ ഒരു സമൂഹത്തില്‍ ആഴത്തില്‍ വേരോടാനാകും എന്നതിന്റെ ഭീകരമായ ഉദാഹരണമാണത്. അയല്‍ക്കാരെപ്പോലും, സ്‌നേഹിതരെപ്പോലും ഒരു കാരണവുമില്ലാതെ, ഒരു പ്രകോപനവുമില്ലാതെ കൂട്ടക്കൊല നടത്താന്‍, അതിനു കൂട്ടുനില്‍ക്കാന്‍ ഒരു മടിയുമില്ലാത്ത വിധത്തില്‍ മതബോധത്തിനും മതാന്ധതയ്ക്കും മനുഷ്യത്വത്തിനു മുകളില്‍ വേരോടാന്‍ കഴിയും എന്നതിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നുള്ള വ്യക്തമായ ഉദാഹരണമാണ് മാറാട്. സകലവശത്തു നിന്നും തങ്ങളെ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളെ സമാധാനപരമായി അതിജീവിച്ച മാറാട്ടെ ജനതയുടെ ചെറുത്തുനില്‍പ്പ് ഇന്നും തുടരുകയാണ്. ഭീകരതയ്ക്കും അക്രമത്തിനും മുന്നില്‍ അവര്‍ ഭയന്നോടിയില്ല. സമാധാനം പുനഃസ്ഥാപിക്കാനും നീതിക്കായി പോരാടാനും അവര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുന്നു.
മാറാടിന്റെ മുറിവ് പൂര്‍ണ്ണമായി ഉണങ്ങണമെങ്കില്‍, കൂട്ടക്കൊലയുടെ പിന്നിലെ സമ്പൂര്‍ണ്ണ സത്യം പുറത്തുവരണം. ഗൂഢാലോചന നടത്തിയവരേയും അതിന് പണമൊഴുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി നീതി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കപ്പെടണം. സത്യം പുറത്തുവരാനും യഥാര്‍ത്ഥ നീതി നടപ്പാക്കപ്പെടാനും ഇനിയും വൈകിക്കൂടാ. മാറാട് ആവര്‍ത്തിക്കാതിരിക്കാന്‍, ആ ഓര്‍മ്മകള്‍ ഒരു മുന്നറിയിപ്പായി കേരളീയ സമൂഹത്തില്‍ എപ്പോഴും നിലനില്‍ക്കണം.

 

Tags: മാറാട്
ShareTweetSendShare

Related Posts

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

ദ്രാവിഡരും സൈന്ധവനാഗരികതയും (തമിഴകപൈതൃകവും സനാതനധർമവും 4)

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

മലയാളി മറന്ന സര്‍ സി.ശങ്കരന്‍ നായര്‍

ജെഎന്‍യുവിലെ ദിശാമാറ്റം

നിയമം തെറ്റിക്കുന്ന നീതിപീഠങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies