അവിഭക്ത ഭാരതത്തിന്റെ ഭാഗമായിരുന്ന നവഖാലി ഇന്ന് ബംഗ്ലാദേശിലാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബംഗാളിലെ ചിറ്റഗോങ് ഡിവിഷനിലുണ്ടായിരുന്ന നവഖാലി കുപ്രസിദ്ധമായത് ആസൂത്രിതമായ ഹിന്ദു വംശഹത്യയുടെ പേരിലായിരുന്നു. ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ മുഹമ്മദാലി ജിന്ന ഹി ന്ദുവംശഹത്യയ്ക്ക് ആഹ്വാനം ചെയ്തപ്പോള്‍ ഏറ്റവും ആസൂത്രിതമായി അത് നടപ്പിലാക്കിയ പ്രദേശങ്ങളിലൊന്നായിരുന്നു ബംഗാളിലെ നവഖാലി. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന ഹിന്ദു നരമേധം ഭാരതത്തെ വിഭജിച്ച് മുസ്ലീം ഭൂരിപക്ഷമുള്ള മത രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. ഈ കലാപങ്ങളുടെ പൊതു സ്വഭാവം ഭവനഭേദനം, കൊള്ളിവയ്പ്, ബാലാത്സംഗം, സ്ഥാവരജംഗമ സ്വത്തുക്കള്‍ തകര്‍ക്കല്‍, കൊള്ള, കൊലപാതകം എന്നിങ്ങനെ ആയിരുന്നു. മുസ്ലീം ബാലന്മാരടക്കം ആയിരങ്ങള്‍ തക്ബീര്‍ വിളികളോടെ എത്തി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് മതപരമായി ശ്രേഷ്ഠകര്‍മ്മമെന്നു പോലും മുസ്ലീം കലാപകാരികള്‍ കരുതിയിരുന്നു. താരതമ്യേന അസംഘടിതരായ ഹിന്ദുക്കള്‍ എല്ലാക്കാലത്തും മുസ്ലിം അക്രമികളുടെ ഇരകളായിരുന്നു. 1946 ഒക്ടോബറില്‍ ആരംഭിച്ച നവഖാലി കലാപത്തിന്റെ ഉദ്ദേശ്യം ഹിന്ദു വംശഹത്യ നടത്തി ആ പ്രദേശം മുസ്ലീം ഭൂരിപക്ഷമാക്കുക എന്നതായിരുന്നു. ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും മുസ്ലീം മത രാഷ്ട്രങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഇങ്ങനെ തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ മഹാത്മാഗാന്ധി നവഖാലിയിലെ തെരുവുകളില്‍ ശാന്തിദൂതനായി വൃഥാ അലയുകയായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളുടെ കബന്ധങ്ങളും ചോരയും വീണു കുഴഞ്ഞ നവഖാലി പിന്നീട് ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് നവഖാലിക്ക് സമാനമായ നിരവധി ഹിന്ദുവംശഹത്യകള്‍ സ്വതന്ത്ര ഭാരതത്തില്‍ മുസ്ലീം മതഭീകരവാദികള്‍ നടത്തുക ഉണ്ടായി. ഗുജറാത്തിലെ ഗോധ്രയിലും കേരളത്തിലെ മാറാടും എല്ലാം നടന്നത് നവഖാലികളുടെ തനിയാവര്‍ത്തനം തന്നെയായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ മതേതരനാട്യങ്ങളുടെ പേരില്‍ മുസ്ലീം കലാപങ്ങളെ മാന്യവല്‍ക്കരിക്കുന്ന ഒരു പ്രവണത എല്ലാ കാലത്തും ഉണ്ട്. ഏറ്റവും ഒടുക്കം വഖഫ് ബില്ലിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അരങ്ങേറിയ ഹിന്ദു വംശഹത്യ മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. പലസ്തീനിലെ മുസ്ലീം കൂട്ടക്കൊലയെ കുറിച്ച് പ്രതിദിനം അച്ചു നിരത്തുന്ന മുഖ്യധാരാ മലയാള മാധ്യമങ്ങളിലൊന്നു പോലും ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച് ഒരു വരി പോലും എഴുതിക്കണ്ടില്ല. ചാനല്‍ മുറികളിലെ അന്തി ചര്‍ച്ചകളില്‍ വഖഫ് ബില്ലിനെതിരെ ദിവസങ്ങളായി ചര്‍ച്ച ചെയ്ത് തിമിര്‍ത്തവരാരും ബംഗാളില്‍ അവര്‍ണ്ണനീയമായ പീഡനങ്ങള്‍ക്കിരയായ ഹിന്ദുക്കളെക്കുറിച്ച് ശബ്ദിച്ചു കേട്ടില്ല.
പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും മുസ്ലീം മതഭീകരവാദികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. രാമനവമി ഘോഷയാത്രയ്ക്കും ദുര്‍ഗ്ഗാ പൂജയ്ക്കും പല സ്ഥലങ്ങളിലും വിലക്കു കല്‍പ്പിക്കുന്ന മമത മുഹറം ആഘോഷിക്കുവാന്‍ മുന്നിലുണ്ടാവും. തലയില്‍ തട്ടമിട്ട് നിസ്‌ക്കരിച്ചു പോലും തന്റെ മുസ്ലീം വിധേയത്വം വിളംബരം ചെയ്യുന്ന നാട്യക്കാരിയായ മുഖ്യമന്ത്രി ബംഗാളില്‍ ഹിന്ദു വംശഹത്യയ്ക്ക് കളമൊരുക്കുന്നതിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ബില്ല് താന്‍ ഭരിക്കുന്ന ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിഘടന തീവ്രവാദികള്‍ക്ക് വളവും വെള്ളവും നല്‍കി പ്രോത്സാഹിപ്പിക്കുകയാണവര്‍. ഭാരത പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി പകര്‍ന്ന വര്‍ഗ്ഗീയ ജ്വാലയാണ് മുര്‍ഷിദാബാദിലും മറ്റും വര്‍ഗ്ഗീയ കലാപമായി പടര്‍ന്നുപിടിച്ചത്. ബംഗ്ലാദേശില്‍ നിന്നും മതമൗലികവാദികള്‍ക്കും ഭീകരവാദികള്‍ക്കും നിര്‍ബാധം നുഴഞ്ഞു കയറാനും ബംഗാളില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കാനുമുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് മമതാ ബാനര്‍ജിയാണ്. റോഹിങ്ക്യന്‍ മുസ്ലീങ്ങളും ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. തന്റെ മുസ്ലീം വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടി എന്ത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ഒരു സ്ത്രീയായി അധ:പതിച്ചിരിക്കുകയാണ് മമത.
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചും മണിപ്പൂരില്‍ നടന്ന ഗോത്രകലാപത്തെക്കുറിച്ചും ഇന്നും നിറം പിടിപ്പിച്ച നുണകള്‍ പടച്ചു വിടുന്ന മലയാള മാധ്യമങ്ങളൊന്നും ബംഗാള്‍ കലാപം അറിഞ്ഞമട്ടില്ല. സുരക്ഷാകാരണങ്ങളാല്‍ ദില്ലിയില്‍ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയവിവേചനമായി ചിത്രീകരിച്ച മലയാള മാധ്യമങ്ങള്‍ ഹനുമദ് ജയന്തി ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നു എന്ന സത്യത്തെ മറച്ചുവയ്ക്കുന്നു. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മറ്റ് ചില രാജ്യവിരുദ്ധ ശക്തികളുമായി കൈകോര്‍ത്തുകൊണ്ട് രാജ്യത്ത് ആഭ്യന്തര കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളുടെ മതവിശ്വാസങ്ങളില്‍ കൈകടത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വഖഫ് സ്വത്തുകള്‍ തട്ടിയെടുക്കാന്‍ നിശ്ചയിച്ചിരിക്കുകയാണെന്നുമുള്ള വ്യാജ പ്രചാരണം പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്നത് വ്യക്തമായ ചില പദ്ധതികളോടെയാണ്. രാജ്യത്തെ ഏത് പൊതു സ്വത്തും സ്വകാര്യ സ്വത്തും തങ്ങളുടേതാക്കുവാന്‍ മുസ്ലീം സംഘടനകള്‍ക്ക് അവസരമൊരുക്കുന്ന പ്രാകൃത നിയമം ഇസ്ലാമിക രാജ്യങ്ങളില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഭാരതത്തിന്റെ ഭരണഘടനയ്ക്കും പരമോന്നത നീതിപീഠത്തിനും മേലെ നാളിതുവരെ വിരാജിച്ച വഖഫ് നിയമം കോണ്‍ഗ്രസ് ഭരണകാലത്തിന്റെ സംഭാവനയാണ്. ഭരണഘടനയുടെയും കോടതിയുടെയും പവിത്രതയെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് രാജ്യത്ത് വര്‍ഗ്ഗീയ ചേരിതിരിവും മുസ്ലീം ആധിപത്യവും ഉണ്ടാക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിന്റെ ഉപജ്ഞാതാക്കള്‍. ഭാരത ഭരണഘടനയും നിയമനിര്‍മ്മാണ സഭയും നീതിപീഠവും ഏത് മതനിയമങ്ങള്‍ക്കും മേലെയാവണമെന്ന തീരുമാനത്തില്‍ നിന്നാണ് വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് പാസ്സാക്കിയത്. ഇതിനെതിരെയുള്ള വര്‍ഗ്ഗീയ കലാപമാണ് ബംഗാളില്‍ നടക്കുന്നത്. കേരളത്തില്‍ വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് രാജ്യത്തിനെതിരെ മതമൗലികവാദികള്‍ യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ അവര്‍ക്ക് അനുകൂലമായ നിലപാടെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അവരുടെ രാജ്യ വിരുദ്ധത വ്യക്തമാക്കിയിരിക്കുകയാണ്. നവഖാലികളും മുര്‍ഷിദാബാദുകളും കേരളത്തില്‍ നിന്ന് ഏറെ അകലെയല്ലെന്ന സൂചനകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.