സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും ഒന്നാമതാണെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്ന കേരളത്തിനാകമാനം അപമാനം വരുത്തുന്ന വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. മലപ്പുറത്ത് ഗാര്‍ഹിക പ്രസവത്തിനിടെ യുവതി മരണപ്പെട്ട സംഭവം ഒറ്റപ്പെട്ടതോ അവഗണിക്കാവുന്നതോ അല്ല. അടുത്ത കാലത്തായി വീട്ടിലെ പ്രസവങ്ങളുടെ എണ്ണം മലപ്പുറത്ത് വന്‍തോതില്‍ വര്‍ധിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക ക്ഷേമത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്ന വിപത്തായി ഇത് മാറിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് വൈകിട്ടാണ് പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മയെന്ന മുപ്പത്തഞ്ചുകാരി മലപ്പുറം ചട്ടിപ്പറമ്പിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. വീട്ടില്‍ വെച്ച് നടത്തിയ അഞ്ചാമത്തെ പ്രസവത്തിനു ശേഷമുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു മരണം. മതപ്രഭാഷകനും ആത്മീയചികിത്സകനുമായ ഭര്‍ത്താവ് സിറാജുദ്ദീനാണ് ആശുപത്രിയില്‍ കൊണ്ടുപോകാതെ അസ്മയ്ക്ക് വീട്ടില്‍ പ്രസവിക്കാന്‍ സാഹചര്യമൊരുക്കിയതെന്നാണ് വിവരം. ഇതിനായി ഒരു വയറ്റാട്ടിയേയും ഏര്‍പ്പാടാക്കുകയായിരുന്നു. രക്തപ്രവാഹം നിലയ്ക്കാതെ മൂന്നുമണിക്കൂറോളം മരണവേദനയനുഭവിച്ചശേഷം രാത്രിയോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹത്തോടൊപ്പം നവജാതശിശുവിനെയും പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത്. ചോരയില്‍ കുളിച്ചു കിടന്ന കുഞ്ഞിനെ നേരേ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പത്തുമണിക്കൂറിലേറെ സമയം മുലപ്പാലോ, പ്രസവാനന്തര പരിചരണങ്ങളോ ലഭിക്കാതെ, ദേഹത്തെ ചോരപോലും തുടച്ചു മാറ്റപ്പെടാത്ത നിലയില്‍, നാലുമണിക്കൂറോളം യാത്ര ചെയ്ത ശേഷം നേരേ അത്യാഹിതവിഭാഗത്തിലേക്ക് ഈ ചോരക്കുഞ്ഞിനെ പ്രവേശിപ്പിക്കുകയായിരുന്നു.
അടുത്ത കാലത്തായി കേരളത്തില്‍ ഗാര്‍ഹിക പ്രസവങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതോടൊപ്പം പ്രസവ മരണങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. 2022 ആഗസ്റ്റില്‍ മലപ്പുറം തിരൂര്‍ വെങ്ങല്ലൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് ഒരു കുഞ്ഞ് മരണപ്പെട്ടിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പലതവണ വീട്ടിലെത്തി ഗാര്‍ഹിക പ്രസവത്തിനെതിരെ ബോധവത്കരണം നടത്തിയിരുന്നെങ്കിലും സിസേറിയന്‍ ഒഴിവാക്കാന്‍ വേണ്ടി വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നു. 2023 മെയില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ എഴുന്നൂറ്റിപ്പത്ത് പ്രസവങ്ങള്‍ നടന്നത് ആശുപത്രികള്‍ക്ക് പുറത്താണ്. 2020-21 ല്‍ ഇത് അഞ്ഞൂറ്റി അറുപതും 2019-20 വര്‍ഷത്തില്‍ എഴുന്നൂറ്റി നാല്പതും ആയിരുന്നു. കേരളത്തില്‍ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പ്രസവങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ ഇവിടെ നടക്കുന്ന മുഴുവന്‍ ഗാര്‍ഹിക പ്രസവങ്ങളും മലപ്പുറം ജില്ലക്കാരുടേതല്ല. മറ്റു ജില്ലകളില്‍ നിന്ന് മലപ്പുറത്തെത്തി പ്രസവം നടത്തി തിരിച്ചുപോകുന്ന ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ല ഗാര്‍ഹിക പ്രസവങ്ങളുടെ കേന്ദ്രമായി മാറുന്നതിന് പിന്നില്‍ സാമൂഹികമായ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണങ്ങളുമുണ്ട്. അന്യപുരുഷനെ ഔറത്ത് കാണിക്കാതിരിക്കേണ്ടത് തങ്ങളുടെ മതപരമായ കര്‍ത്തവ്യമാണെന്ന പൊതുബോധം മുസ്‌ലിം സ്ത്രീകളില്‍ ഊട്ടിയുറപ്പിക്കാന്‍ മതപണ്ഡിതന്മാരും അവരുടെ പ്രബോധനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട മുസ്ലിം പുരുഷന്മാരും വ്യാപകമായി ശ്രമം നടത്തുന്നു. പ്രസവ ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ അഭയം തേടുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്നത് ഈ മതബോധനത്തിന്റെ ഉഗ്രശാകസനകളാണ്. ആനകളും ആടുകളുമൊന്നും ആശുപത്രിയിലല്ല പ്രസവിക്കുന്നതെന്നും അതുകൊണ്ട് തന്നെ സ്ത്രീകള്‍ ആശുപത്രിയില്‍ പ്രസവിക്കേണ്ടതില്ലെന്നും ഉദ്‌ഘോഷിക്കുന്ന മതമൗലവിമാരുടെ പ്രസംഗങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുകയാണ്. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും മതവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ആശാസ്യകരമല്ല. പൊതുവിടങ്ങളില്‍ തട്ടമിടാത്തതിന്റെ പേരില്‍ പ്രമുഖരായ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഭാര്യമാര്‍ പോലും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുകയാണ്. അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ നോമ്പ് തെറ്റിച്ച് വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റസ്വി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ആരോഗ്യമുള്ളയാള്‍ നോമ്പ് ആചരിക്കാത്തത് അപരാധമാണെന്നും ഷമി ചെയ്തത് ശരിയത്ത് നിയമപ്രകാരം കുറ്റകരമാണെന്നും ആക്ഷേപമുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാം മതവിശ്വാസിയായ ഒരു പ്രമുഖ മലയാള നടനുവേണ്ടി മറ്റൊരു പ്രമുഖ നടന്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതിന്റെ പേരില്‍ ഇസ്ലാമിക വിശ്വാസിയായ നടന്‍ തൗബ ചെയ്യണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. മതശാഠ്യങ്ങളുടെ മറവില്‍ ഗാര്‍ഹിക പ്രസവങ്ങളുടെ തലസ്ഥാനമായി മാറുന്ന മലപ്പുറത്താണ് മുന്‍പ് പതിനഞ്ചു വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയെ പൊതുവേദിയില്‍ ഉപഹാരം വാങ്ങാന്‍ വന്നപ്പോള്‍ ഒരു മുസ്ലിം മതപണ്ഡിതന്‍ ആക്രോശിച്ച് ഇറക്കിവിട്ടത്. മലപ്പുറത്ത് നിലനില്‍ക്കുന്ന ഇത്തരം മതപരവും സാമൂഹികവുമായ അനീതികള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ ഭരണ പ്രതിപക്ഷക്കാര്‍ വിമര്‍ശിക്കുകയും വേട്ടയാടുകയുമാണ്.
സനാതനധര്‍മ്മത്തെ അശ്ലീലമെന്ന് അധിക്ഷേപിക്കുകയും അതിനെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മതരൂപമായി ചിത്രീകരിക്കുകയും ചെയ്യുന്ന മതപണ്ഡിതന്മാരും മതേതര രാഷ്ട്രീയക്കാരുമൊന്നും ഗാര്‍ഹിക പ്രസവങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന മതവിശ്വാസത്തിന്റെ പ്രാകൃത ശാസനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നില്ല. കുംഭമേളയില്‍ പങ്കെടുത്ത മലയാളികളുടെ എണ്ണം വര്‍ധിച്ചതിന്റെ പേരില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിരക്കിനെ പോലും ചോദ്യം ചെയ്ത മാദ്ധ്യമ വ്യാഖ്യാതാക്കളും,സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണപ്പുരയില്‍ ജാതി തിരഞ്ഞ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാരുമൊക്കെ ഗാര്‍ഹിക പ്രസവങ്ങള്‍ക്ക് ആഹ്വാനം മുഴക്കുന്ന മതഫത്വകള്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തന്നെ അപകടപ്പെടുത്തുന്ന ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരേണ്ടതുണ്ട്.