മെയ് 8
സ്വാമി ചിന്മയാനന്ദ ജയന്തി
പരമപൂജനീയ ഗുരുദേവ് ചിന്മയാനന്ദജി 1969 ജനുവരി 11ന് രാമകൃഷ്ണമിഷന്‍ സംഘടിപ്പിച്ച വിവേകാനന്ദജയന്തി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗത്തിനിടയില്‍ പറഞ്ഞു ”നാം നമ്മുടെ ചുറ്റും മതത്തിന്റെ സങ്കുചിതമായ ഒരു അതിര്‍വരമ്പ് സൃഷ്ടിച്ചു കഴിഞ്ഞിരുന്ന സമയത്താണ് സ്വാമിവിവേകാനന്ദന്‍ നമ്മുടെ ഇടയിലേക്ക് വരുന്നത്. മനുഷ്യനെ ഭഗവാന്റെ പ്രത്യക്ഷ രൂപമായിക്കണ്ട് സേവിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇങ്ങനെ അദ്ദേഹം അദ്വൈത സിദ്ധാന്തത്തെ പ്രത്യക്ഷവും പ്രായോഗികവുമായ തലത്തില്‍ പ്രതിഷ്ഠിച്ച് നവീനവും ഏറ്റവും ശ്രേഷ്ഠവുമായ നേട്ടം നമുക്ക് നല്‍കി. ആളുകള്‍ക്ക് സ്വാര്‍ത്ഥത ഉപേക്ഷിക്കാനുള്ള കഴിവുണ്ടാവണേ എന്ന അനുഗ്രഹമാണ് നമുക്ക് വേണ്ടി ഞാന്‍ സ്വാമിജിയോട് അപേക്ഷിക്കുന്നത്……”
സ്വാമി ചിന്മയാനന്ദജിയുടെ 108-ാമത് ജയന്തി നാം ആഘോഷിക്കുകയാണ്. സ്വാമിജിയെപ്പോലുള്ള അനേകം കര്‍മ്മയോഗികളുടെയും ഋഷി ശ്രേഷ്ഠന്മാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും പ്രാര്‍ത്ഥനകളുമാണ് ഭാരതത്തെ പുണ്യഭൂമിയായും തപോഭൂമിയായും ഇന്നും നിലനിര്‍ത്താന്‍ പര്യാപ്തമാക്കിയത്.
ചിന്മയമിഷന്റെ തുടക്കം
1916 മെയ് 8ന് വടക്കേ കുറുപ്പത്ത് കുട്ടന്‍ മേനോന്റെയും എറണാകുളം പൂതാംപള്ളി പാറക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച ബാലകൃഷ്ണന്‍ എന്ന ആ ബാലന്‍ പിന്നീട് എല്ലാവരെയും അദ്ഭുതസ്തബ്ധരാക്കിക്കൊണ്ട് സന്ന്യാസം സ്വീകരിച്ച് ചിന്മയാനന്ദനായി. മൂല്യം ചോര്‍ന്നുപോകാത്ത ഒരു പൗരാവലിയെ സൃഷ്ടിച്ച് രാജ്യത്തെ പരമവൈഭവത്തില്‍ എത്തിക്കാനായി അദ്ദേഹം രൂപപ്പെടുത്തിയ ഒന്നാണ് ചിന്മയാ മിഷന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപാട് ശിഷ്യഗണങ്ങളെ സൃഷ്ടിച്ച് മിഷന്റെ പ്രവര്‍ത്തനങ്ങളെ സജീവമാക്കി നേട്ടങ്ങള്‍ കൈവരിച്ചു. ഏതൊരു ദേശസ്‌നേഹിക്കും അഭിമാനം ഉണ്ടാക്കുന്ന ഒരു കര്‍മ്മമാണത്.
1953ല്‍ സ്വാമിജിയുടെ രണ്ടാമത്തെ ജ്ഞാനയജ്ഞം ശ്രവിച്ച മദിരാശിയിലെ ചില ശ്രോതാക്കള്‍ അവിടെ ഒരു സത്സംഗസമിതി രൂപീകരിച്ച് ശാസ്ത്ര ചര്‍ച്ചകള്‍ പതിവാക്കി. ക്രമേണ അതിനൊരു പേരിടണമെന്ന് അവര്‍ക്ക് തോന്നി. എല്ലാവര്‍ക്കും സ്വീകാര്യമായ ‘ചിന്മയ’ എന്ന പേര് അതിനു നല്‍കി. ഉത്തരകാശിയിലായിരുന്ന സ്വാമിജിയോട് അവര്‍ സമ്മതം ചോദിച്ചു. അദ്ദേഹത്തിന് അത്രക്ക് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം ഇങ്ങനെ അറിയിച്ചു ‘എന്റെ ജീവിതലക്ഷ്യം സ്ഥാപനവല്‍ക്കരണമല്ല, എനിക്ക് ഏറെ ഗുണം നല്‍കിയ നമ്മുടെ പൂര്‍വ്വ ഋഷി വര്യന്മാരുടെ സന്ദേശം നിങ്ങള്‍ക്ക് നല്‍കി അത് ഗുണകരമായ രീതിയില്‍ ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരുക എന്നതാണ്.’ പക്ഷേ ശിഷ്യന്മാര്‍ നിരാശരായില്ല. അവര്‍ ചോദിച്ചു ‘സ്വാമിജീ…. ചിന്മയ എന്നാല്‍ ജ്ഞാനം, അറിവ്, പ്രകാശം എന്നല്ലേ? അത് ഉണ്ടാകുവാനുള്ള ഒരു വേദി എന്തുകൊണ്ടും നല്ലതല്ലേ’. സ്വാമിജി തുടര്‍ന്ന് തടസ്സം ഒന്നും പറഞ്ഞില്ല. നല്ല കാര്യങ്ങള്‍ക്ക് യുഗപുരുഷന്മാര്‍ ഒരു കാലത്തും തടസ്സമാകാറില്ലല്ലോ. അങ്ങനെ 1953 ആഗസ്റ്റ് 8 ന് മദിരാശിയില്‍ ‘ചിന്മയ മിഷന്‍’ രൂപം കൊണ്ടു.
ഗീത, ഉപനിഷത്, പാരായണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികളോടെ മിഷന്‍ മുന്നോട്ടു പോയി. ഇത്തരം ചെറു ഭക്തജന സംഘങ്ങള്‍ക്ക് സ്വാമിജി ക്രമേണ വ്യക്തമായ പ്രവര്‍ത്തന പദ്ധതിയും ദിശാബോധവും നല്‍കി. അദ്ദേഹം ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധിച്ചും ഉപദേശിച്ചും തിരുത്തു വേണ്ടിടത്ത് തിരുത്തിയും അരുതാത്തവയെ ശക്തമായി വിലക്കിയും പ്രോത്സാഹിപ്പിക്കേണ്ടുന്നവയെ അത്യുത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചും മിഷന്റെ പ്രവര്‍ത്തനത്തില്‍ നെടുനായകത്വം വഹിച്ചു. വിശ്രമമില്ലാതെ കണ്ണഞ്ചിപ്പിക്കുന്ന ഊര്‍ജ്ജസ്വലതയോടെ സ്വാമിജി പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു.
ഏതു ദൈവീക ശക്തിയാണ് സ്വാമിജിക്ക് ശക്തിസ്രോതസ്സായത്? അനാദിയായ ഋഷി പരമ്പര തന്നെയെന്ന് നിസ്സംശയം പറയാം.
സ്വാമിജിയുടെ കര്‍മ്മയോഗം
സ്വാമി ചിന്മയാനന്ദയുടെ ജനനത്തെപ്പറ്റി അദ്ദേഹം തന്നെ രസകരമായി വിവരിച്ചിട്ടുണ്ട്. ‘സന്ന്യാസി സമൂഹം മുഴുവനും സാമാന്യ ജന ജീവിതങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ധൈര്യമില്ലാത്തവരും ഗര്‍വിഷ്ടരും സ്വാര്‍ത്ഥ മോഹികളുമായ അത്തരക്കാരെ താന്‍ തുറന്നുകാട്ടുമെന്നും അഹങ്കരിച്ചാണ് പത്രപ്രവര്‍ത്തകനായ പി.ബി.കെ മേനോന്‍ ഋഷികേശിലെത്തുന്നത്. ഋഷികേശിലേക്ക് എത്തിയ പി.ബാലകൃഷ്ണമേനോനെ ശിവാനന്ദ ആശ്രമത്തിലെ മഠാധിപതി സ്വാമി ശിവാനന്ദ ഹൃദ്യമായി സ്വീകരിക്കുക തന്നെ ചെയ്തു. 1947ല്‍ 30തിന്റെ നിറവില്‍ നില്‍ക്കുകയാണ് ബാലകൃഷ്ണ മേനോന്‍. പരിഷ്‌കൃത ലോകത്തിന്റെ പ്രതിനിധിയായ തന്നെ ആശ്രമ പരിസരത്ത് അധികനേരം തങ്ങാന്‍ പോലും സമ്മതിക്കില്ലെന്ന് കരുതിയാണ് അദ്ദേഹം അവിടെ ചെന്നത്. എന്നാല്‍ സ്വാമിശിവാനന്ദ പുഞ്ചിരി തൂകി പറഞ്ഞു. ‘എന്താണ് ധൃതി…..? കുറച്ചുനാള്‍ ഇവിടെ തങ്ങിയിട്ടു മടങ്ങാം’. ഈ വാക്കുകള്‍ അദ്ദേഹം ശിരസ്സാവഹിച്ചു. ആശ്രമവാസം പി.ബി.കെ. മേനോന്‍ എന്ന ബാലന്റെ ജീവിതമാകെ മാറ്റിമറിച്ചു എന്നത് ചരിത്രസത്യമാണ്. സന്ന്യാസിയായ ശിവാനന്ദ സ്വാമിയും ആശ്രമവാസികളും വിശ്രമം എന്തെന്ന് അറിയാതെ സഹജീവികളെയും പരിസരത്തെയും സേവിക്കുന്നത് കണ്ട് അദ്ദേഹം സ്വയം കീഴടങ്ങിയോ?
1949 ഫെബ്രുവരി 25 മഹാശിവരാത്രി നാള്‍ സില്‍ക്ക്ബാലന്‍ എന്ന പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച് ചിന്മയാനന്ദനായി. സ്വാമിജി പിന്നീടൊരിക്കല്‍ പറഞ്ഞു ‘ആ ശിവരാത്രിനാളില്‍ ഞാന്‍ ജനിച്ചു. അതിനുമുന്‍പ് എന്റെ ശരീരത്തിനും മനസ്സിനും ഉണ്ടായിരുന്ന ഭൂതകാലവുമായി എന്നില്‍ യാതൊരു ബന്ധവുമില്ല’. തുടര്‍ന്നുള്ള സ്വാമിജിയുടെ ജീവിതം ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നവയായിരുന്നല്ലോ. വിശ്രമവേളകളില്ലാത്ത അനേകം വര്‍ഷങ്ങള്‍… 24 മണിക്കൂറില്‍ പതിനാറുപതിനെട്ടു മണിക്കൂറെങ്കിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍!…… അതാവട്ടെ അടങ്ങാത്ത-ഒടുങ്ങാത്ത ത്രസിപ്പിക്കുന്ന ഊര്‍ജ്ജസ്വലതയോടെ.. തന്റെ മാസ്മരികമായ വാക്‌ധോരണിയാല്‍ സ്വതസിദ്ധമായ ധീരതയും അക്ഷോഭ്യതയും കൊണ്ട് നിറഞ്ഞത്.
ചിലപ്പോഴൊക്കെ ഫലിതമായി തോന്നാമെങ്കിലും ഗഹനങ്ങളായ ആശയങ്ങളെ ലളിതമായ സന്ദേശങ്ങള്‍ക്കൊണ്ടു സര്‍വ്വരെയും അനുസരിപ്പിക്കുന്ന ആ വാക്ക്‌ധോരണി… ലോകത്തെ ഒരു കൊടുംകാറ്റ് കണക്കെ കീഴടക്കി.
സ്വാമിജിയുടെ ആദ്യ യജ്ഞം- ഗുരുപ്രണാമം
സ്വാമിജിയുടെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന സ്വാമി തപോവനം ‘ചിന്മയാ’ എന്നതായിരുന്നു വാത്സല്യപൂര്‍വ്വം വിളിച്ചിരുന്നത്. വേദാന്ത പഠനതല്‍പരതയോടെ അദമ്യമായ മോഹവുമായി ഗുരുവിനെ സമീപിച്ച ചിന്മയനോട് സ്വാമി തപോവനം ഉത്തരകാശിയില്‍ വച്ച് സൂചിപ്പിച്ചു; ‘അടുത്തമാസമാകട്ടെ…ഗംഗോത്രിയില്‍ വെച്ചിട്ടാവാം നമ്മുടെ തുടക്കം’ എന്നു പറഞ്ഞു. തുടര്‍ന്നും ഉണ്ടായി ഗുരുവിന്റെ നിരവധി പരീക്ഷണങ്ങള്‍. ശിഷ്യനില്‍ ഉള്ള അഹംബോധം പാടെ നീക്കം ചെയ്യാനുള്ളതായിരുന്നു അവയോരോന്നും. നല്ല വെയിലുള്ള ഒരു ദിവസം ഗുരു ശിഷ്യനോട് പറഞ്ഞു: ‘ചിന്മയാ നമ്മുടെ കുടിലിനു മുന്നില്‍ നമുക്കൊരു പൂന്തോട്ടം ആവാമല്ലേ?’ പക്ഷേ സ്വാമിജീ… ഈ മലമുകളില്‍ വെള്ളം കിട്ടാനില്ലല്ലോ? ഗുരു ഉടനെ പറയുകയാണ് ‘എന്ത്! ഗംഗ ഹുങ്കാരത്തോടെ ഇതാ താഴെ ഒഴുകുന്നുണ്ടല്ലോ?. ഇതാ ബക്കറ്റ്. ധാരാളം വെള്ളം നിനക്ക് കൊണ്ടുവരാമല്ലോ, അതുകൊണ്ട് പൂന്തോട്ടം നന്നായി നനയ്ക്കാനും കഴിയും!’ ശിഷ്യന്‍ നോക്കുമ്പോള്‍ കാണുന്നത് വളഞ്ഞു പുളഞ്ഞ് കുത്തനെയുള്ള ഏതാണ്ട് അറുപതിലധികം ചവിട്ടുപടികളും ഗംഗയിലേക്ക് ഇറങ്ങുന്ന കടവും. ഗുരുവിന്റെ മുകളിലുള്ള തപോവന കുടീരവും. പക്ഷേ ശിഷ്യന്‍ പിന്മാറിയില്ല, വാക്കുപാലിച്ചു. കോരി കൊണ്ടുവന്ന വെള്ളം കൊണ്ട് പൂന്തോട്ടം ഉണ്ടാക്കി. ഗുരു പുഞ്ചിരി തൂകി. ഇത്തരം നിരവധി പരീക്ഷണങ്ങളെ അതിജീവിച്ചും അവയില്‍ എല്ലാം വിജയം വരിച്ചും തപോവനസ്വാമിയുടെ അരുമശിഷ്യനായി ചിന്മയാനന്ദന്‍!
ശിഷ്യനു താന്‍ സ്വായത്തമാക്കിയ വേദാന്തപാഠങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അതിയായ ആഗ്രഹമുണ്ടായി. അതിനായി യജ്ഞം നടത്താനുള്ള മോഹം ഗുരുവിനെ അറിയിച്ചു. ഗുരു ആദ്യം അനുവദിച്ചില്ലെങ്കിലും ഒടുവില്‍ ശിഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന് വഴങ്ങി. ആദ്യ ഗീതാജ്ഞാന യജ്ഞം 1951ല്‍ പൂനയില്‍ വച്ച് നടത്തി. സ്വാമിജി യജ്ഞത്തിനായി ഏറെ പേരെ ക്ഷണിക്കുകയും അറിയിക്കുകയും ചെയ്തു. പക്ഷേ പരിപാടി ആരംഭിച്ചപ്പോള്‍ വന്നത് വെറും 18 പേര്‍ മാത്രം. അവര്‍ ആദ്യ ശ്രോതാക്കളും യജ്ഞാര്‍ത്ഥികളുമായി. വലിയൊരു ജനാവലിയെ അഭിസംബോധന ചെയ്യും വിധത്തില്‍ ആവേശത്തോടെ സ്വാമിജി തന്റെ യജ്ഞം മുന്നോട്ടു കൊണ്ടുപോയി. സ്വര്‍ഗ്ഗതുല്യമായ അനുഭൂതിയാല്‍ സ്വാമിജിയുടെ പ്രഭാഷണത്തില്‍ ശ്രോതാക്കള്‍ മതിമറന്നു. അവരില്‍ ദിശാബോധം ഉണര്‍ന്നു. ദിവസങ്ങള്‍ കൊണ്ട് ശ്രോതാക്കള്‍ നൂറുകണക്കായി മാറി.
ആ ദിവ്യപുരുഷനായ പ്രിയശിഷ്യന്റെ പരിശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് ഗുരുവായ തപോവന സ്വാമികള്‍ക്ക് സംശയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുമോദന സന്ദേശം ശിഷ്യനെ തേടിയെത്തി. ആ സന്ദേശം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു. ‘…… അതുകൊണ്ട് നിരന്തരം ശ്രദ്ധയോടെ പരിശീലിക്കുക, ഭക്തി, നിസ്വാര്‍ത്ഥത, യോഗ എന്നിവയിലൂടെ സുദീര്‍ഘമായ ഉള്‍ക്കാഴ്ചയോടെ, ഒരുവന്‍ അവന്റെ ആന്തരിക വ്യക്തിത്വത്തെ ശുദ്ധീകരിക്കുകയും അച്ചടക്കത്തോടെ നിലനിര്‍ത്തുകയും ചെയ്താല്‍ പരമമായ സത്യത്തെ അടുത്തറിയാനാകും, അനുഭവിക്കാന്‍ കഴിയും. എല്ലാ പരിമിതികളെയും സാഹചര്യങ്ങളേയും ഗുണങ്ങളെയും ഭേദിച്ച് അവന്‍ ദൈവപദത്തില്‍ എത്തും…. ഈ ജന്മത്തില്‍ തന്നെ പൂര്‍ണതയുടെയും ഈശ്വരതയുടെയും അനശ്വരതയിലേക്ക് നിനക്ക് എത്തിച്ചേരാന്‍ കഴിയട്ടേ… ഋഷിവര്യന്മാര്‍ എല്ലാ അനുഗ്രഹാശിസ്സുകളും എല്ലായ്‌പ്പോഴും ചൊരിയട്ടെ…’
സ്വാമിജിയുടെ മനോഭാവം, സമീപനം
സ്വാമിജി നാളിതുവരെ ഉണ്ടായിരുന്ന സന്ന്യാസ -ബ്രഹ്‌മചാരി- ഗൃഹസ്ഥ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. മഞ്ഞ വസ്ത്രമണിഞ്ഞ ബ്രഹ്‌മചാരികള്‍ ഹിമാലയത്തിലെ സാന്ദീപനിയില്‍ നിന്നും പഠനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന നാളിലെ പ്രസംഗത്തില്‍ സ്വാമിജി ഇപ്രകാരം പറഞ്ഞു: ‘യൂണിഫോം നിങ്ങളെ ബ്രഹ്‌മചാരിയാക്കുന്നില്ല, ഇതൊരു വേലികെട്ട് മാത്രം. ഒരു മരം വളര്‍ന്നു വലുതായി അതില്‍ കായ്കളും പൂക്കളും ഉണ്ടാവണമെങ്കില്‍ അത് വളരുമ്പോള്‍ നാം വേലികെട്ടി സംരക്ഷിക്കും. അതിനര്‍ത്ഥം വേലികെട്ട് നമുക്ക് കായ്ഫലങ്ങള്‍ നല്‍കുമെന്നാണോ? അല്ല. ഈ വസ്ത്രം സമാജത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാനും സമാജത്തെ നിങ്ങളില്‍ നിന്നും സംരക്ഷിക്കാനുമാണ്…. നിങ്ങള്‍ പ്രകാശകന്മാരാണ്; പ്രചാരകന്മാരാകണമെങ്കില്‍ ആചാരം വേണം. അതിനാല്‍ നിത്യേന, നിയമ്യേന, സാധനകള്‍ അനുഷ്ഠിക്കുക’.
ബ്രഹ്‌മചാരികളെന്നാല്‍ ഗുരുവിന് വേണ്ടി ഭക്ഷണം യാചിച്ചു കൊണ്ടുവരുന്നവനാണെന്നും അത് കഴിഞ്ഞാല്‍ ഭുജിച്ച് വിശ്രമിക്കുന്നവനുമല്ല; ഇങ്ങനെയുള്ള മിഥ്യാധാരണകള്‍ ഹിന്ദുവിനെ നാശത്തിന്റെ പടുകുഴിയിലേക്കും അധ:സ്ഥിതിയിലേക്കും എത്തിച്ചു. നമ്മള്‍ ബ്രഹ്‌മചാരികള്‍ ഒരു കൂട്ടം പ്രവര്‍ത്തകരും പോരാളികളുമാണ്. ഹിന്ദു രക്ഷയും ഹിന്ദുവിന്റെ ഉന്നമനവും അതിലൂടെ ഭാരതാംബയുടെ തുടിക്കുന്ന ഹൃദയ കമലത്തില്‍ എത്തുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. നമ്മുടെ നാടിനായി ഇത്തരം കണ്ടെത്തലുകള്‍ക്കായി കഠിനമായി പരിശ്രമിക്കുക.’
ആദ്യ ഉപനിഷത് യജ്ഞം പൂനയില്‍ സംഘടിപ്പിച്ചപ്പോള്‍ എന്താണ് പ്രഭാഷണ വിഷയമെന്നന്വേഷിച്ച സംഘാടകരോട് അദ്ദേഹം പെട്ടെന്നു തന്നെ പറഞ്ഞു: LET US BE HINDUS” (നമുക്ക് ഹിന്ദുക്കളാവാം). അദ്ദേഹത്തിന്റെ ഭാഷ സരളമായിരുന്നു. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകളും ഉപമകളും പകരം വെക്കാനാകാത്ത മുഴങ്ങുന്ന ശബ്ദവും സ്വാമിജിയെ എവിടെയും സ്വീകാര്യനാക്കി.
ഇന്ന് 45ല്‍ അധികം രാജ്യങ്ങളിലായി 400ല്‍ അധികം ചിന്മയമിഷന്‍ കേന്ദ്രങ്ങള്‍, 400 ഓളം സന്ന്യാസിമാരും ബ്രഹ്‌മചാരികളുമടങ്ങുന്ന ആചാര്യന്മാരും, അനേകം ഗൃഹസ്ഥ ശിഷ്യന്മാരുമടങ്ങുന്ന വലിയൊരു കുടുംബമായി ചിന്മയ മിഷന്‍ മാറിക്കഴിഞ്ഞു.
സ്വാമിജിയുടെ 108-ാമത് ജന്മദിനം 2023 മെയ് 8 മുതല്‍ 2024 മെയ് 8 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ, ഇതിന്റെ സമാപന പരിപാടികള്‍ 2024 മെയ് 8 മുതല്‍ 12 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുകയാണ്.
1993 ആഗസ്റ്റ് 3 ന് സ്വാമിജിയുടെ മഹാസമാധിക്കു ശേഷവും അനേകം സന്ന്യാസി ശിഷ്യന്മാരിലൂടെയും ഗൃഹസ്ഥ ശിഷ്യന്മാരിലൂടെയും മഹത്തായ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തെയും മതഗ്രന്ഥങ്ങളെയും ശരിയായി പഠിക്കാത്തതു മൂലമുള്ള അജ്ഞതയാണ് മതപരിവര്‍ത്തനങ്ങളിലേക്കും, ആദ്ധ്യാത്മിക ചൂഷണങ്ങളിലേക്കും നമ്മെ നയിക്കുന്നത്.
ഇതിനുള്ള പരിഹാരം പരമാവധി എല്ലാ പ്രായക്കാര്‍ക്കും തത്ത്വങ്ങള്‍ അവര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായി അവതരിപ്പിക്കലാണ്. ഇതാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്മയാനന്ദ സ്വാമികള്‍ തുടങ്ങി വച്ചത്. ഇന്ന് അതിന്റെ പ്രസക്തി കൂടി വരികയാണ്.
സ്വാമിജിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ്. ഒരു രാജ്യത്തിന്റെ ഭൗതിക പുരോഗതി പോലെ തന്നെ സുപ്രധാനമാണ് ആദ്ധ്യാത്മിക പുരോഗതിയും എന്നു കണ്ടറിഞ്ഞ് അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തിയ ഋഷിവര്യനായിരുന്നു അഭിവന്ദ്യ ചിന്മയാനന്ദ!
ആ പാദാരവിന്ദങ്ങളില്‍ സാദര പ്രണാമം.
ചിന്മയ മിഷന്റെ വിശ്വരൂപം
സാന്ദീപനി സാധനാലയം:
ബ്രഹ്‌മചാരി പരിശീലന കേന്ദ്രം, ബിരുദധാരികളായ യുവജനങ്ങള്‍ക്ക് 2വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗജന്യ വേദാന്ത കോഴ്‌സ്. ഇന്ന് വിവിധ ഭാഷകളിലായ് എട്ടോളം സാന്ദീപനി ആശ്രമങ്ങള്‍ ചിന്മയ മിഷനു കീഴിലുണ്ട്.ചിന്മയ ബാല വിഹാര്‍
5 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് പുരാണ ഇതിഹാസങ്ങളെയും സനാധന ധര്‍മ്മത്തെയും പരിചയപ്പെടുത്തുന്ന വേദി.ചിന്മയ യുവകേന്ദ്ര
യുവജനങ്ങളുടെ കൂട്ടായ്മ.ചിന്മയ വാനപ്രസ്ഥ സംസ്ഥാന്‍
മുതിര്‍ന്ന പൗരന്മാരുടെ അറിവും കഴിവും സമൂഹത്തിന് പ്രയോജനപ്പെടുത്തുവാനുള്ള വേദി.ചിന്മയ സ്വരാഞ്ജലി
ചിന്മയ മിഷന്റെ, സംഗീത ഭജന സംഘം.
കൂടാതെ ശാസ്ത്ര ചര്‍ച്ചകള്‍ക്കായി സ്റ്റഡി ഗ്രൂപ്പുകള്‍, അമ്മമാര്‍ക്കായി ദേവീ ഗ്രൂപ്പ്, സ്റ്റഡിക്ലാസ്സുകള്‍ ഇവയും പ്രായഭേദമന്യേ മിഷന്‍ നടത്തിവരുന്നു.ചിന്മയ പ്രസിദ്ധീകരണങ്ങള്‍
ഉപനിഷദ്, ഭഗവദ് ഗീത, ശങ്കാരാചാര്യ കൃതികള്‍ ഇവയുടെ സരളമായ വ്യാഖ്യാനങ്ങളും, സനാതനസംസ്‌കാരത്തെ അധികരിച്ച് സ്വാമി ചിന്മയാനന്ദജിയും മറ്റ് ചിന്മയ മിഷന്‍ ആചാര്യന്മാരും എഴുതിയ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ചിന്മയ മിഷന്റെ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്.ജ്ഞാനയജ്ഞം
5 മുതല്‍ 7വരെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒന്നര മണിക്കൂര്‍ദൈര്‍ഘ്യമുള്ള പ്രഭാഷണപരമ്പര, ഭഗവദ് ഗീതയും ഉപനിഷത്തുക്കളും മറ്റു ഭക്തിഗ്രന്ഥങ്ങളും പ്രഭാഷണവിഷയമാകും.ചിന്മയ ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ്
ആയിരക്കണക്കിന് ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചിന്മയ മിഷന്റെ സേവന വിഭാഗം.ചിന്മയ അന്തര്‍ദേശീയ കേന്ദ്രം
ആദി ശങ്കരാചാര്യരുടെ മാതൃഗൃഹമായ എറണാകുളം ജില്ലയിലെ പിറവത്തിനടുത്തു പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
നൂറോളം ചിന്മയ വിദ്യാലയങ്ങള്‍, 7 കോളേജുകള്‍, കോയമ്പത്തൂര്‍ ശീര്‍വാണിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും പഠിപ്പിക്കുന്ന ഹരിഹര്‍ സ്‌ക്കൂളുകള്‍.
ചിന്മയ വിശ്വപീഠം എന്ന കേരളത്തിലെ ഏക ഡീംഡ് സര്‍വ്വകലാശാല. ഈ സ്ഥാപനങ്ങളില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നതോടൊപ്പം ഭാരതീയ സാംസ്‌ക്കാരിക മൂല്യങ്ങളുടെ പരിചയപ്പെടുത്തലും ഈ സ്ഥാപനങ്ങളുടെ പ്രത്യേകതയാണ്.
പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദജി 42 വര്‍ഷം ലോകം മുഴുവന്‍ ഓടി നടന്ന് ആധുനിക ദൃശ്യമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സഹായമില്ലാതെയാണ് ഇത്രയും വിപുലമായ സംവിധാനങ്ങള്‍ക്ക് വിത്തുപാകിയത്.
(ചിന്മയ മിഷന്‍ കോഴിക്കോട് മഠാധിപതിയാണ് ലേഖകന്‍)