”മൂലതോ ബ്രഹ്‌മരൂപായ, മധ്യതോ വിഷ്ണുരൂപിണേ,
അഗ്രതോ ശിവരൂപായ, വൃക്ഷരാജായ തേ നമഃ”
ത്രിമൂര്‍ത്തികള്‍ കുടികൊള്ളുന്ന ഇടം എന്ന പ്രാധാന്യം നമ്മുടെ പൗരാണിക സംസ്‌കൃതി ആല്‍മരത്തിന് കല്‍പ്പിച്ചു നല്‍കിയിരുന്നു. കേവലം ഒരു വൃക്ഷത്തിന് ഇത്രയും ദൈവികത്വം നല്‍കുമ്പോള്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയും ഭൂമിയുടെ ശ്വാസകോശവും വറ്റാത്ത നീരുറവകളുമുള്ള കാവുകളെ എത്ര മൂല്യവത്തായി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. പക്ഷേ കയ്യേറ്റങ്ങളും കാവ് നശീകരണവും കൈമുതലാക്കിയ ഇന്നത്തെ സമൂഹത്തിന് നമ്മുടെ പൈതൃക സംസ്‌കാരബോധം എവിടെയാണ് കൈമോശം വന്നത് എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കാവ് എന്ന വാക്കിന്റെ അര്‍ത്ഥം ബലിയിടുന്ന സ്ഥലം എന്നാണ്. എന്നാല്‍ പ്രത്യക്ഷ അര്‍ത്ഥത്തില്‍ ഒട്ടേറെ വന്‍മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്ന് വളരുന്ന നീരുറവയുള്ള ഒരു പ്രദേശത്തെ കാവ് എന്ന് വിവക്ഷിക്കപ്പെടുന്നു. പ്രകൃത്യാരാധനയില്‍ അടിയുറച്ച ഗോത്രസംസ്‌കാരത്തിന്റെ ബാക്കി പത്രങ്ങളാണ് ഇന്നുള്ള ഓരോ കാവും. ദേവീ ആരാധനയും നാഗാരാധനയും അനുഷ്ഠാന കലകളും ഇവിടെ സമ്മേളിക്കുന്നു. സ്വാര്‍ത്ഥ ചിന്തകളും കയ്യേറ്റവും നശീകരണ പ്രവണതയും കാവുകള്‍ക്ക് ഭീഷണിയുയര്‍ത്തുമ്പോള്‍ നാം സ്വയം ചരമഗീതം പാടുകയാണെന്നും കാലിനടിയിലെ അവസാന തരി മണലും ഒലപ്പിച്ചുകളയുകയാണെന്നും തിരിച്ചറിയുന്നില്ല. ഹാ കഷ്ടം!
നമ്മുടെ കൊച്ചുകേരളം എണ്ണിയാലൊടുങ്ങാത്തത്രയും ചെറുതും വലുതുമായ കാവുകളാല്‍ സമ്പന്നമാണ്. ഏറ്റവും കൂടുതല്‍ കാവുകള്‍ ഉള്ള ജില്ല ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് എന്നതൊരു സുഖമുള്ള അറിവാണ്. 1128 കാവുകള്‍ ആലപ്പുഴയില്‍ മാത്രമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്. (എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ കാവാണ് ഏറ്റവും വലിയ കാവ് എന്നൊരു ഭാഷ്യം പാഠപുസ്തകങ്ങളില്‍ കാണുന്നു). കാസര്‍കോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് കമ്മാടം കാവ് സ്ഥിതി ചെയ്യുന്നത്. തലക്കാവേരി വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് കേരളത്തിലെ ഏറ്റവും വലുതും ഗംഭീരവുമായ ഈ പുണ്യഭൂമിയുള്ളത്. കാസര്‍കോട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി നിലകൊള്ളുന്ന കമ്മാടം കാവ് നീലേശ്വരത്തുനിന്ന് 25 കി.മീ. കിഴക്കുമാറിയാണ് സ്ഥാനം. കര്‍ണ്ണാടകയിലെ കുടക് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ കൊടുമുടിയില്‍ നിന്ന് 30 കി.മീ. താഴെ മാത്രം അകലെയാണ് ഇത്.
മുമ്പ് 110 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടന്ന കമ്മാടം കാവ് ഇന്ന് 54.76 ഏക്കറായി ചുരുങ്ങിയതിന് കയ്യേറ്റവും വകുപ്പുകളുടെ ഭൂമി കൈമാറ്റവും കാരണമായിത്തീര്‍ന്നു എന്ന് പറയാതെ വയ്യ. ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കമ്മാടം കാവ്. ഇരുമുള്ള്, ഈട്ടി, പൈനാവ്, വെണ്‍തേക്ക്, കാട്ടുജാതി, ചോരപ്പാലി, കുറ്റിച്ചെടികള്‍, വള്ളിപ്പടര്‍പ്പുകള്‍, ഔഷധ സസ്യങ്ങള്‍, ഓര്‍ക്കിഡുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊണ്ട് ഇവിടം നിത്യഹരിത വനമായി വിരാജിക്കുന്നു. കുറുക്കന്‍, വേഴാമ്പല്‍, മോണ്‍സ്റ്റര്‍ പല്ലി, പാമ്പ്, വവ്വാല്‍, സിവെറ്റ്, മലയണ്ണാന്‍, ട്രീ നിംഫ് എന്ന അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍ എന്നിവ ഈ ആവാസ വ്യവസ്ഥയെ കൂടുതല്‍ അഴകുള്ളതാക്കുന്നു. കാവിനുള്ളില്‍ നിന്ന് അഞ്ചോളം ചെറിയ അരുവികള്‍ ഉത്ഭവിക്കുന്നുണ്ട്. അവ ഒന്നുചേര്‍ന്ന് ഒരു വലിയ തോടായി മാറി നാലഞ്ച് കിലോമീറ്റര്‍ ഒഴുകി കാര്യങ്കോട് പുഴയില്‍ ചേരുന്നു. വേനലിലും ഈ തോട് വറ്റാറില്ല എന്നത് തന്നെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായ ചോദ്യചിഹ്നമായി നില്‍ക്കുന്ന ഈ കാലത്തിന് കാവ് സംസ്‌കാരം നല്‍കുന്ന കൃത്യമായ മറുപടി.
അപൂര്‍വ്വമായ ‘മിറിസ്റ്റിക്ക ചതുപ്പ്’ കമ്മാടം കാവിന്റെ പ്രത്യേകതയാണ്. മിറിസ്റ്റിക്കേസി സസ്യകുടുംബത്തിലെ വിവിധ സസ്യങ്ങളാണ് ഈ ചതുപ്പിലുള്ളത്. ‘റ’ ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന വേരുകളിലൂടെ ശ്വസനപ്രക്രിയ നടത്തുന്നു എന്നതാണ് ഇത്തരം സസ്യങ്ങളുടെ പ്രത്യേകത. നീ റൂട്ട് ((knee root) എന്നാണ് ഈ വേരുകള്‍ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 100 മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തില്‍ കാണപ്പെടുന്ന, മണല്‍ കലര്‍ന്ന എക്കല്‍മണ്ണുള്ള ശുദ്ധജല ആവാസ മേഖലയാണ് മിറിസ്റ്റിക്ക ചതുപ്പ്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം ഇതുവരെ കണ്ടു വന്നിട്ടുള്ള ഈ ചതുപ്പ് 1960കളില്‍ കൊല്ലം ചെന്തുരുണി കുളത്തൂപ്പുഴ വനമേഖലയിലാണ് ആദ്യം കണ്ടെത്തിയത്. കമ്മാടം കാവിന്റെ പ്രാധാന്യമാണ് അവിടെയുള്ള മിറിസ്റ്റിക്ക ചതുപ്പിന്റെ സാന്നിധ്യം വിളിച്ചോതുന്നത്.
റവന്യൂ വകുപ്പിന് കീഴിലുള്ള വനമേഖലയാണ് കമ്മാടം കാവ്. കുറേ ഭൂമി കയ്യേറ്റക്കാരുടെ കയ്യിലായ സാഹചര്യത്തിലാണ് ക്ഷേത്രസഞ്ചാര ആവശ്യങ്ങള്‍ നിലനിര്‍ത്തി കാവ് വനം വകുപ്പിന് കൈമാറാന്‍ നിര്‍ദ്ദേശം വന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും നിരവധി തവണ കാവിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയുണ്ടായി. കാവ് പൂര്‍ണമായും വനം വകുപ്പിന് കൈമാറിയാല്‍ നശിക്കാതെ നിലനിര്‍ത്താനാകുമെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. കമ്മാടം കാവ് ഭഗവതിയുടെ ആരൂഢസ്ഥാനമായതിനാല്‍ ദേവസ്വത്തിന് ഈ ഭൂമി നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
വെള്ളരിക്കുണ്ട് മലയോര ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി കമ്മാടം കാവിലെ 14 ഏക്കര്‍ റവന്യൂ ഭൂമിയാണ് നല്‍കുക. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഭീമനടി വില്ലേജിലെ കമ്മാടം കാവ് ഭൂമി കേന്ദ്ര പരിസ്ഥിതി നിയമപ്രകാരം വനംവകുപ്പിന് പോക്കുവരവ് ചെയ്ത് ഉടമസ്ഥാവകാശം കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനം എടുക്കുകയായിരുന്നു. അന്നത്തെ ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് പേരടങ്ങുന്ന സര്‍വേ ടീം കാവ് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. മലയോര ഹൈവേയുടെ എടപ്പറമ്പ് – കോളിച്ചാല്‍ റീച്ച് നിര്‍മാണത്തിന് നല്‍കുന്ന ഭൂമിക്ക് പകരം 4.332 ഹെക്ടറും തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍ തൂരങ്കനിര്‍മാണത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം 1.438 ഹെക്ടറും കമ്മാടം കാവിലെ റവന്യൂ ഭൂമിയില്‍ നിന്നും വനം വകുപ്പിന് വിട്ടുനല്‍കാനുമായിരുന്നു തീരുമാനം. ഉടുപ്പി-കരതളം – വയനാട് 400കെവി വൈദ്യുതി ലൈനിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന വനഭൂമിക്ക് പകരവും കാവില്‍ നിന്ന് ഭൂമി നല്‍കുമെന്ന് പറയപ്പെടുന്നു. ആകെ 22.16 ഹെക്ടര്‍ (54.76 ഏക്കര്‍) വിസ്തൃതിയാണ് നിലവില്‍ കമ്മാടം കാവിനുള്ളത്. ഇതില്‍ 1.59 ഹെക്ടര്‍ (3.94 ഏക്കര്‍) സ്ഥലം ദേവസ്വത്തിന്റേതും ബാക്കി 20.57 ഹെക്ടര്‍ സഥലം റവന്യൂ വകുപ്പിന്റേയും കൈവശമാണ് ഉള്ളത്. 400 കെ.വി. ലൈനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ആവശ്യം വരുന്നതും സംസ്ഥാന മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ആവശ്യമായി വരുന്നതുമായ വനഭൂമിക്ക് കൂടി പകരം സ്ഥലം ഇവിടെ നിന്ന് കണക്കാക്കി കാലക്രമത്തില്‍ ഈ 20.57 ഹെക്ടറും വനംവകുപ്പിന് നല്‍കാനാണ് ധാരണയായിരുന്നത്.
കമ്മാടത്ത് ഇല്ലം, കമ്മാടം വലിയ കാവ്, കമ്മാടം താഴേക്കാവ്, കമ്മാടം കാലിച്ചാന്‍ കാവ് എന്നിവ ചേര്‍ന്നതാണ് കമ്മാടം ഭഗവതി ക്ഷേത്രം. ഇതില്‍ കമ്മാടത്ത് ഇല്ലമാണ് ക്ഷേത്രം. കമ്മാടം കാവാണ് ഭഗവതിയുടെ ആരൂഢം, താഴേക്കാവാകട്ടെ ക്ഷേത്ര രക്ഷകരായ ചാമുണ്ഢിയുടേയും ഗുളികന്റേയും ആസ്ഥാനമാണ്. കാലിച്ചാന്‍ കാവ്, കാലിച്ചാന്‍ ദൈവത്തിന്റെ സങ്കേതവും.
പ്രകൃതിയും വിശ്വാസവും ഇഴചേര്‍ന്ന കമ്മാടം കാവ് നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്, കാലഘട്ടത്തിന്റേയും. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, ബാധ്യതയും. കാതങ്ങള്‍ അകലെയിരുന്ന് ഒരു അമ്മൂമ്മ വിളിച്ചു പറയുന്നത് കേള്‍ക്കാതിരിക്കരുത്…. ”കാവ് തീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും.”