ഭാരതത്തില്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ദേശീയതാല്പര്യങ്ങള്‍ പലപ്പോഴായി ബലികഴിച്ചതിന്റെ ദുരന്തഫലങ്ങള്‍ രാഷ്ട്രം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈദേശിക ഭരണം ഭാരതത്തിന്റെ ആത്മാവിനും ആത്മാഭിമാനത്തിനുമേല്‍പ്പിച്ച ആഴമേറിയ ആഘാതങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തും അഭംഗുരം ആവര്‍ത്തിക്കപ്പെട്ടു. ‘ഭാരതത്തിലെ അവസാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി’ എന്ന വിശേഷണം കോണ്‍ഗ്രസുകാരനായ പ്രഥമ പ്രധാനമന്ത്രിക്ക് അലങ്കാരമാകുന്നതും അതുകൊണ്ട് തന്നെയാണ്. ഭാരതത്തിന്റെ പരമാധികാരത്തെയും പുരോഗതിയെയും പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ചതില്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതില്‍ കാലങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഗുരുതരമായ അലംഭാവമാണ് കാണിച്ചിട്ടുള്ളത്. ഭാരത വിഭജനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും കോണ്‍ഗ്രസിന് കൈകഴുകാനാവില്ല. ഭാരതത്തിന്റെ അഭിമാന ശിരസ്സായ കാശ്മീര്‍ ദീര്‍ഘകാലം രാജ്യത്തിന്റെ തീരാത്ത തലവേദനയായി തുടര്‍ന്നത് കോണ്‍ഗ്രസ്സിന്റെ നയരാഹിത്യം ഒന്നുകൊണ്ടു മാത്രമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ ദേശീയ മുഖ്യധാരയില്‍ നിന്ന് അകറ്റിയതും ശ്രീലങ്കന്‍ പ്രശ്‌നം വഷളാക്കിയതും സിഖ് വിഷയത്തിന് അപകടകരമായ ഭാവഭേദം സൃഷ്ടിച്ചതും കോണ്‍ഗ്രസാണ്. രാഷ്ട്രാതിര്‍ത്തികളില്‍ ചൈനയുടെ കടന്നുകയറ്റത്തെ അവഗണിച്ചതും ഭാരതത്തിനവകാശപ്പെട്ട യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ചൈനയ്ക്ക് സ്വര്‍ണ്ണത്താലത്തില്‍ വെച്ച് സമ്മാനിച്ചതും കോണ്‍ഗ്രസ്സിന്റെ സദ്ഗുണവൈകൃതമാണ്. കച്ചത്തീവ് ഭാരതത്തിന് നഷ്ടമാകാന്‍ കാരണമായത് കോണ്‍ഗ്രസ്സിന്റെയും ഇന്ദിരാഗാന്ധിയുടേയും നിലപാടുകളാണെന്ന് അടുത്തിടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം ഇത്തരത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും ഈ വിഷയം സജീവ ചര്‍ച്ചയാകാന്‍ കാരണമായി.
ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടയിലെ പാക്ക് കടലിടുക്കില്‍ (ജമഹസ ടൃേമശ)േ സ്ഥിതിചെയ്യുന്ന 285 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഒരു ചെറിയ തുരുത്താണ് കച്ചത്തീവ്. 17-ാം നൂറ്റാണ്ടുമുതല്‍ തമിഴ്‌നാട്ടിലെ രാമനാട് രാജാവിന്റെ അധീനതയിലായിരുന്ന ഈ ദ്വീപ് ബ്രിട്ടീഷ് അധിനിവേശ കാലത്ത് അവരുടെ ഭരണത്തിനു കീഴിലായി. 1921-ല്‍ കച്ചത്തീവ് ബ്രിട്ടീഷ് സിലോണിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1972 ല്‍ സിലോണ്‍ ശ്രീലങ്കയായി മാറിയപ്പോള്‍ സമുദ്രാതിര്‍ത്തികള്‍ മാറ്റിവരയ്ക്കാന്‍ ഭാരതവും ശ്രീലങ്കയും തീരുമാനിച്ചു. 1974-ല്‍ കച്ചത്തീവിനുമേല്‍ അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടെടുത്തു. ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു ഈ നീക്കം. അന്നത്തെ ‘ഇന്തോ-ശ്രീലങ്കന്‍ മാരിടൈം ഉടമ്പടി’ പ്രകാരം ഇരുരാജ്യങ്ങള്‍ക്കും കച്ചത്തീവിനെ മീന്‍പിടിത്തത്തിന് ഉപയോഗിക്കാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ മറവില്‍ 1976 ല്‍ കൊണ്ടുവന്ന അനുബന്ധ ഉടമ്പടിപ്രകാരം അവിടെ മീന്‍പിടിത്തത്തിന് വിലക്കുകള്‍ വന്നു. ഇതനുസരിച്ച് ഭാരതീയരായ മീന്‍പിടുത്തക്കാരെ ശ്രീലങ്ക തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായി. എക്കാലവും കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു വന്ന ദുര്‍ബലമായ വിദേശനയത്തിന്റെ അവശേഷിപ്പുകളിലൊന്നായി കച്ചത്തീവ് മാറുകയായിരുന്നു.
തമിഴ് രാഷ്ട്രീയത്തില്‍ എക്കാലവും കച്ചത്തീവ് നിര്‍ണായകമായ ഒരു വൈകാരിക വിഷയമായിരുന്നു. 1991-ല്‍ ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ കച്ചത്തീവ് വിഷയം വീണ്ടും സജീവ ചര്‍ച്ചയില്‍ വന്നിരുന്നു. അന്ന് കച്ചത്തീവിനെ വീണ്ടെടുക്കണമെന്നും അവിടെ തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താനുള്ള അവകാശം പുന:സ്ഥാപിക്കണമെന്നും തമിഴ്‌നാട് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കച്ചത്തീവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കാരാറുകള്‍ അസാധുവാക്കണമെന്ന് കാണിച്ച് ജയലളിത സുപ്രീം കോടതിയിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. 1983 മുതല്‍ 2009 വരെ കച്ചത്തീവിന്റെ പേരില്‍ ഇരുന്നൂറ്റമ്പതിലേറെ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6,184 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക പിടികൂടിയത്. 1,175 ബോട്ടുകള്‍ അവര്‍ പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും ക്രൂരമായ പീഡനമുറകള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു.
തമിഴ് ഭാഷയില്‍ കച്ചത്തീവ് എന്നാല്‍ ‘തരിശു ദ്വീപ്’ എന്നാണ് അര്‍ത്ഥം. എങ്കിലും ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ നയതന്ത്ര പ്രാധാന്യം വലുതാണ്. ഈ ചെറിയൊരു ദ്വീപിന് താന്‍ വലിയ പ്രാധാന്യം കാണുന്നില്ലെന്നും അതു ശ്രീലങ്കയ്ക്കു വിട്ടുകൊടുക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നുമായിരുന്നു ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വ്യക്തമാക്കിയത്. ‘തന്ത്രപ്രധാനമായ പ്രാധാന്യമര്‍ഹിക്കാത്ത പാറ’ എന്നാണ് ഒരിക്കല്‍ ഇന്ദിരാഗാന്ധി കച്ചത്തീവിനെ വിശേഷിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയോ നിയമസഭയുടെയോ പോലും അഭിപ്രായം തേടാതെയും പാര്‍ലമെന്റിന്റെ അനുവാദമില്ലാതെയുമാണ് ഭാരതത്തിന് പരമാധികാരമുണ്ടായിരുന്ന ഒരു ദ്വീപിനെ കോണ്‍ഗ്രസ് നിസ്സാരമായി കൈവിട്ടുകളഞ്ഞത്. ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഈ അധികാരക്കൈമാറ്റം കാരണമാകുമെന്ന് മുന്‍കൂട്ടിക്കാണാനുള്ള നയതന്ത്രദീര്‍ഘവീക്ഷണം ഇന്ദിരാഗാന്ധിക്കോ കോണ്‍ഗ്രസ്സിനോ ഒരിക്കലുമുണ്ടായിരുന്നില്ല. 2013 ലും കച്ചത്തീവ് ഒരിക്കലും ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. കച്ചത്തീവിനെ ഭാരതത്തിന് നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസ്സിനൊപ്പം ഡിഎംകെയ്ക്കും കൂട്ടുത്തരവാദിത്തമുണ്ട്.
രാജ്യത്ത് ഏഴ് പതിറ്റാണ്ടോളം ഭരണം നടത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരണരംഗത്ത് അക്ഷന്തവ്യമായ അപരാധങ്ങളാണ് ചെയ്തുകൂട്ടിയിട്ടുള്ളത്. ഭാരതത്തെ സംബന്ധിച്ച് വിദ്രോഹത്തിന്റെയും വിനാശത്തിന്റെയും നഷ്ടവര്‍ഷങ്ങളായിരുന്നു അവ. രാഷ്ട്രത്തോട് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ കാണിച്ച കൊടുംപാതകങ്ങള്‍ ഒന്നൊന്നായി നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ സദ്ഭരണത്തിലൂടെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം പോലും കോണ്‍ഗ്രസ്സിന്റെ നയവൈകല്യം വരുത്തിവെച്ച മാറാവ്യാധി പരിഹരിക്കാനുള്ള പ്രത്യൗഷധം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചത്തീവ് വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ബിജെപിയെ സംബന്ധിച്ച് ഇത് പൊടുന്നനെ പൊട്ടിമുളച്ച ഒരു പ്രശ്‌നമല്ലെന്നു സാരം. ചരിത്രത്തില്‍, കോണ്‍ഗ്രസ് ‘കൈ’വിട്ടുകളഞ്ഞത് ഒരു കച്ചത്തീവ് മാത്രമല്ല, മറിച്ച് അനേകം കച്ചത്തീവുകള്‍ തന്നെയാണ്. നെഹ്‌റുവിന്റെ ഉദാസീനത കാരണം തന്ത്രപ്രധാനമായ ഗ്വദര്‍ തുറമുഖം ഭാരതത്തിന് നഷ്ടമാവുകയും ചൈനയുടെ അധീനതയിലാവുകയും ചെയ്തത് ഒരു ഉദാഹരണം മാത്രം. രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭാരതത്തിന്റെ പ്രൗഢിയും പരമാധികാരവും വീണ്ടെടുക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പൗരധര്‍മ്മം വിനിയോഗിച്ചുകൊണ്ടുള്ള പിന്തുണയാണ് രാഷ്ട്രസ്‌നേഹികളില്‍ നിന്നുണ്ടാവേണ്ടത്.