മത, ജാതി, പ്രാദേശിക വികാരങ്ങളെ ഊതിക്കത്തിച്ച് അധികാരത്തിന്റെ അത്താഴം തയ്യാറാക്കുന്ന രാഷ്ട്രീയ കക്ഷികളെയാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ കക്ഷികള്‍ എന്നു വിളിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ലക്ഷണമൊത്ത വര്‍ഗ്ഗീയ കക്ഷികളാണ്. ഭാരത മഹാരാഷ്ട്രത്തെ മൂന്നു ഖണ്ഡങ്ങളായി വെട്ടിമുറിയ്ക്കുവാന്‍ കാരണമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതാടിസ്ഥാനത്തിലുള്ള നയങ്ങളായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിമുറിക്കുവാന്‍ എല്ലാ ഇന്ധനവും പകരുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണ് തങ്ങള്‍ എന്നു നടിച്ചുകൊണ്ട് ഇടത് വലതു രാഷ്ട്രീയ കക്ഷികളൊക്കെ സംഘടിത മത ജാതി പ്രാദേശിക വാദങ്ങള്‍ക്ക് കുട പിടിക്കുകയാണ് ചെയ്തു പോന്നിരുന്നത്. മുസ്ലീം സമൂഹത്തിലെ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന മുത്തലാഖ്, പര്‍ദ്ദ വിഷയങ്ങളിലൊക്കെ ആ മതത്തിലെ യാഥാസ്ഥിതിക പക്ഷത്തോടൊപ്പമായിരുന്നു പുരോഗമനവാദം പറയുന്ന ഇന്ത്യന്‍ ഇടതുപക്ഷവും കോണ്‍ഗ്രസുമൊക്കെ. മാനുഷിക നീതിയുടെ വിഷയങ്ങളില്‍ പോലും ഭാരത പ്രതിപക്ഷം പിന്‍തിരിപ്പന്‍ വര്‍ഗ്ഗീയ സമീപനങ്ങളാണ് എടുത്തു പോരുന്നത് എന്നതിന്റെ അവസാനത്തെ ദൃഷ്ടാന്തമാണ് പൗരത്വ ഭേദഗതി നിയമത്തോടുള്ള ഇവരുടെ സമീപനം.
പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമാണെന്നും ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം റദ്ദുചെയ്ത് അവരെ നാടുകടത്താനുള്ളതാണ് ഈ നിയമമെന്നും ഒക്കെയുള്ള നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരിപ്പിച്ച് മുസ്ലീം സംരക്ഷകര്‍ ചമയുവാന്‍ മാര്‍ക്‌സിസ്റ്റുകളും കോണ്‍ഗ്രസുകാരും മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏതുവിധേനയും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. ദശകങ്ങളായി ഭാരതത്തില്‍ എത്തി അഭയാര്‍ത്ഥികളായി കഴിയുന്ന ജനങ്ങളുടെ മാനുഷിക പ്രശ്‌നങ്ങളൊന്നും വലിയ മനുഷ്യാവകാശ വാദികളെന്നു വീമ്പിളക്കുന്ന കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ബാധകമല്ല. അതിനു കാരണം ഈ അഭയാര്‍ത്ഥികളില്‍ ഏറെയും ഹിന്ദുക്കളാണെന്നതാണ്. ഹിന്ദുക്കളെ മനുഷ്യരായി കണക്കാക്കേണ്ടതില്ല എന്ന കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നിലപാടിന് വളരെ പഴക്കമുണ്ട്. കാശ്മീരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇവര്‍ ഇരകള്‍ക്കൊപ്പമായിരുന്നില്ല, വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. കേരളത്തിലെ മാറാട് ഹിന്ദുക്കള്‍ വംശഹത്യക്കിരയായപ്പോഴും കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കക്ഷികള്‍ വേട്ടക്കാര്‍ക്കൊപ്പമായിരുന്നു.
1947 ല്‍ രാഷ്ട്രം വിഭജിക്കപ്പെട്ടത് മതത്തിന്റെ പേരിലായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഹിന്ദു ഭൂരിപക്ഷമായിരുന്ന ഭാരതത്തില്‍ തുടര്‍ന്ന മുസ്ലീങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും തുല്യതയും ലഭിച്ചപ്പോള്‍ പാക് ഭൂപ്രദേശത്തെ ഹിന്ദുക്കള്‍ നാലാംകിട പൗരന്മാരായി തരംതാഴ്ത്തപ്പെട്ട് പീഢനങ്ങള്‍ക്ക് വിധേയമായി കഴിയേണ്ടിവന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പാക്കധീനഭൂപ്രദേശത്തെ ഹിന്ദു ജനസംഖ്യ 23% ആയിരുന്നെങ്കില്‍ ഇന്നത് കേവലം 2.7% മാത്രമാണ്. പാകിസ്ഥാനിലെ മാത്രമവസ്ഥയല്ല ഇത്. ഒരിക്കല്‍ ഭാരതത്തിന്റെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.ഇവിടെ പെട്ടു പോയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതന്യൂനപക്ഷവിഭാഗങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. ഗത്യന്തരമില്ലാതെ അതിര്‍ത്തി താണ്ടി ഭാരതത്തിലെത്തി അനധികൃതമായി ഇവിടെ തങ്ങുന്ന ഈ ജനവിഭാഗങ്ങള്‍ എല്ലാം ഒരിക്കല്‍ ഭാരത പൗരന്‍മാരായിരുന്നവരോ, അവരുടെ പിന്‍മുറക്കാരോ ആണ്. ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് ഭാരത പൗരത്വം നല്‍കി അവരോട് നീതി ചെയ്യണമെന്ന വാദം 1950കള്‍ മുതല്‍ ഇവിടെ സജീവമാണ്. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഈ അഭയാര്‍ത്ഥികളുടെ പൗരത്വത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി പീഢിത ന്യൂനപക്ഷങ്ങള്‍ക്ക് ഭാരത പൗരത്വം നല്‍കുമെന്ന് 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഭാരതീയ ജനതാ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം അവര്‍ നടപ്പിലാക്കുമ്പോള്‍ ഇരകളോടൊപ്പം വേട്ടക്കാരെയും പരിഗണിക്കണമെന്ന അടിസ്ഥാനരഹിതമായ വാദവുമായി ഭാരത പ്രതിപക്ഷത്തിലെ ചില കക്ഷികള്‍ വന്നിരിക്കുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദമായ ചര്‍ച്ചക്കൊടുവില്‍ 2019 ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായതാണ്. അനധികൃത കുടിയേറ്റത്തെ ഭാവിയില്‍ തടയുക എന്നതും ഈ ബില്ലിന്റെ ഉദ്ദേശ്യമാണ്. അനധികൃത കുടിയേറ്റത്തിലൂടെ ഭാരതത്തെ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്ന ശക്തികള്‍ക്ക് നോട്ടുനിരോധനം പോലെ ആഘാതമേല്‍പ്പിച്ച ഒരു തീരുമാനമായിരുന്നു ഇത്. ഭാരതത്തെ ഏതുവിധേനയും ശിഥിലീകരിക്കാമെന്ന് ശത്രുരാജ്യങ്ങളില്‍ നിന്ന് കരാറെടുത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീം മതമൗലികവാദികളെ ഇളക്കിവിട്ട് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാകുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം തയ്യാറാക്കിയിരുന്നില്ല. കോവിഡും അനുബന്ധ പ്രശ്‌നങ്ങളുമാണ് കാലതാമസത്തിന് കാരണമായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പിച്ച് പറഞ്ഞിരുന്നതാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ബിജെപി അവരുടെ പ്രകടനപത്രികയിലെ അവസാന ഇനവും നടപ്പിലാക്കി ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കഴിവുകെട്ട പ്രതിപക്ഷം അസൂയ മൂത്ത് രാഷ്ട്രവിരുദ്ധ നിലപാടും വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രചരണങ്ങളുമായി അവരുടെ തന്നെ ചരമക്കുറിപ്പെഴുതുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്കു മാത്രമാണ്. കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് നീതി കൊടുക്കുക എന്നതാണ് ഈ നിയമം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.1955 ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് രൂപപ്പെടുത്തിയത് നെഹ്രുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. പിന്നീട് ഈ നിയമത്തില്‍ കാലാനുസൃതമായി ആറു ഭേദഗതികള്‍ കൊണ്ടുവന്നു. അന്നൊന്നുമില്ലാത്ത എതിര്‍പ്പ് ഇപ്പോള്‍ കുത്തിപ്പൊക്കാനും രാജ്യത്ത് മുസ്ലീം മതമൗലികവാദികളെ ഇളക്കിവിട്ട് വര്‍ഗ്ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനും ശ്രമിക്കുന്ന കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഭാരതീയര്‍ രാഷ്ട്രവിരുദ്ധ ശക്തികളെ പാഠം പഠിപ്പിച്ചിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.