രാവിലെ അഞ്ചുമണിക്കുതന്നെ ‘നേരം വെളുത്തു.’ ഞാനും ജയകുമാറും പാക്കിംഗ് തലേന്നു രാത്രി തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ട് ഗീതാഞ്ജലിയുടെ വിശാലമായ മുറ്റത്ത് നടക്കാനിറങ്ങി. ഭീമസേനന്‍ ദ്രൗപദിയ്ക്ക് കല്യാണസൗഗന്ധികം സമ്മാനിച്ചതുപോലെ എന്റെ പതിദേവന്‍ എനിക്കൊരു സ്വര്‍ണ്ണച്ചെമ്പകം പറിച്ചു തന്നു. ധാരാളം പവിഴമല്ലിച്ചെടികള്‍ പൂത്തുലഞ്ഞ് സൗരഭ്യം പരത്തുന്നുണ്ടായിരുന്നു. പൂക്കള്‍ കൊഴിഞ്ഞ് മഞ്ഞുകണങ്ങള്‍ വീണുകിടക്കുന്ന പുല്ലില്‍ പതിച്ചുകൊണ്ടിരുന്നു. ഈ പൂക്കളെല്ലാം ഒരാള്‍ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ”പൂജയ്ക്കുവേണ്ടിയാണ് ” അയാള്‍ പറഞ്ഞു.
ഏഴുമണിയ്ക്ക് ബസ്സുവന്നു. പ്രാചുവിന്റെ പനിയും സഹയാത്രികരുടെ ‘ഒഴിയ്ക്കലും’ മാറി. എല്ലാവരും പ്രസന്നവദനരായി പരസ്പരം സുപ്രഭാതം നേര്‍ന്നു.
ഞങ്ങള്‍ അര മണിക്കൂറിനകം ത്രിപുരയിലെ ബീര്‍ബിക്രം വിമാനത്താവളത്തിലെത്തി. മിക്കവാറും എല്ലാവരും വേഗം ചെക്ക് ഇന്‍ ചെയ്ത്, ഞങ്ങളുടെ ‘ഗേറ്റി’ലെത്തി കസേരകളില്‍ ഇരുന്നു. ഒരു അമ്മപ്പൂച്ച കുഞ്ഞുങ്ങളേയും കൂട്ടി കസേരകള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ സഹയാത്രികന്‍ മിസ്റ്റര്‍ എക്‌സ് സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ ഉടനെ കുഴഞ്ഞുവീണെന്നും, വേണുജിയും ഷിബുവും വീല്‍ചെയര്‍ സൗകര്യം വേണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും പറഞ്ഞു. അവര്‍ മിസ്റ്റര്‍ എക്‌സിനെ വീല്‍ചെയറിലിരുത്തി ഞങ്ങളിരിക്കുന്ന സീറ്റിന്റെ അടുത്തുകൊണ്ടുവന്നു. ”ഡോക്ടറേ, ഒന്നു നോക്കിക്കോണേ” എന്നു പറഞ്ഞു, വേണുജി.
മിസ്റ്റര്‍ എക്‌സിന് ഡയബെറ്റിസ്, പ്രഷര്‍ എന്നിവയും, കുറേ നാള്‍ മുന്‍പ് ബ്രെയ്ന്‍ ട്യൂമറും വന്നിരുന്നു. ഇപ്പോള്‍ ട്യൂമറിന്റെ പ്രശ്‌നമൊന്നുമില്ല. പ്രമേഹത്തിന് എന്തു ഗുളികയാണ് കഴിക്കുന്നതെന്നും, ഇന്നലെ കൃത്യ സമയത്ത് കൃത്യ ഡോസ് കഴിച്ചിരുന്നോ എന്നും ചോദിച്ചപ്പോള്‍ ”ഓര്‍മ്മയില്ല” എന്നായിരുന്നു മറുപടി. ”ഇത്രയും ആരോഗ്യപ്രശ്‌നങ്ങളുള്ള ഇയാളെ വീട്ടുകാര്‍ ഒറ്റയ്ക്ക് പറഞ്ഞയച്ചത് കഷ്ടായിപ്പോയി” എന്ന് ഞങ്ങളുടെ കൂടെയുള്ളവര്‍ അഭിപ്രായപ്പെട്ടു.
പ്രാചു എല്ലാവര്‍ക്കും ‘പാക്ക്ഡ് ബ്രേക്ക്ഫാസ്റ്റ്’ വിതരണം ചെയ്തു. വെജ് സാന്‍വിച്ച്, പൂവന്‍പഴം, ആപ്പിള്‍ ജ്യൂസ്, പുഴുങ്ങിയ മുട്ട എന്നിവയായിരുന്നു കാര്‍ട്ടണില്‍. മുട്ട കഴിക്കാത്തവര്‍ അതെന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഞാനവയെല്ലാം ഒരു കാര്‍ട്ടണിലാക്കി എയര്‍പോര്‍ട്ടിലെ വാഷ്‌റൂം വൃത്തിയാക്കുന്ന സ്റ്റാഫിനു കൊടുത്തു. അവര്‍ക്ക് അത്ഭുതവും സന്തോഷവും!
ഇന്‍ഡിഗോയുടെ എയര്‍ബസ് എ-72 എന്ന ചെറിയ ഫ്‌ളൈറ്റിലെ യാത്ര സുഖകരമായിരുന്നു. കരിനീലപ്പച്ച പുതച്ച മലകളും പുഴകളും വയലേലകളും ഗര്‍ത്തങ്ങളും വ്യക്തമായി കാണാവുന്ന തരത്തില്‍ താഴ്ന്നാണ് വിമാനം പറന്നിരുന്നത്. വെറും 35 മിനിറ്റുകൊണ്ട് ഞങ്ങള്‍ മിസോറാമിലെ ”ലെങ്ങ് പുയി” വിമാനത്താവളത്തിലെത്തി. ബ്രേക്ക്ഫാസ്റ്റ് കഴിച്ചതോടെ മിസ്റ്റര്‍ എക്‌സ് ഉഷറായി തനിയെ നടക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും സമാധാനമായി.
ഫ്‌ളൈറ്റില്‍ മലയാളി എന്നു തോന്നിക്കുന്ന ഒരാള്‍ ഞങ്ങളുടെ അടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വാമി ഉടനെ അയാളെ പരിചയപ്പെട്ടു. ശരിയാണ്, അദ്ദേഹം ചേര്‍ത്തലക്കാരന്‍ ഫാദര്‍ ജെയിംസ്; കഴിഞ്ഞ 28 വര്‍ഷമായി മണിപ്പൂരിലും മിസോറാമിലും ഡോണ്‍ ബോസ്‌കോയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.
മിസോറാമിന്റെ തലസ്ഥാനം ഐസോളിലാണ് (Aizawl) വിമാനത്താവളം. പുറത്തിറങ്ങുമ്പോള്‍ ആദ്യം കാണുന്നത് Thy Kingdom Come എന്നെഴുതിയ വലിയ കുരിശാണ്. കേരളത്തിലെ ഒരു ബസ്സ്റ്റാന്റിന്റെ വലിപ്പമേയുള്ളൂ വിമാനത്താവളത്തിന്.
ചായയും കടിയും വില്‍ക്കുന്ന സ്ത്രീകള്‍ പുകവലിക്കുന്നത് കൗതുകകരവും ഞെട്ടിക്കുന്നതുമായ കാഴ്ചയായിരുന്നു. ടാക്‌സി ഡ്രൈവര്‍മാരും മത്സരിച്ചു പുകവലിക്കുന്നതു കണ്ടു.
ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ഐസോള്‍ സിറ്റി ബസ്സ് എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ടാറ്റയുടെ സ്റ്റാര്‍ബസ് എന്നയിനം വാഹനം. സാധാരണ ലൈന്‍ ബസ്സ്. എസിയൊന്നുമില്ല (അവിടത്തെ നവംബര്‍ ക്ലൈമറ്റില്‍ എസിയുടെ ആവശ്യവുമില്ല).
ഞങ്ങള്‍ മിസോറാമിലെ സുവോളജിക്കല്‍ പാര്‍ക്കാണ് ആദ്യം സന്ദര്‍ശിക്കാന്‍ പോകുന്നതെന്ന് പ്രാചു അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രത്യേകത
ഇന്ത്യയില്‍ മൂന്നിടങ്ങളിലാണ് ‘ടേബിള്‍ ടോപ്പ്’ എന്നയിനം എയര്‍പോര്‍ട്ടുകളുള്ളത്. മിസോറാം, മംഗളൂരു, പിന്നെ ”മ്മ്‌ളെ കോയിക്കോടും.” നല്ല അനുഭവജ്ഞാനമുള്ള പൈലറ്റുമാര്‍ക്കേ ഇവിടെ സുരക്ഷിതമായി വിമാനം ഇറക്കാനാകൂ. എന്നിട്ടും കോഴിക്കോടും മംഗളൂരുവിലും വിമാനങ്ങള്‍ റണ്‍വേയും കഴിഞ്ഞ് പുറത്തേക്കു പോയി മൂക്കും കുത്തി വീണു. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ അത്യാഹിതത്തില്‍ മരണമടഞ്ഞ പൈലറ്റിന്റേയും സഹപൈലറ്റിന്റേയും എംബാമിങ്ങ് നിര്‍വ്വഹിക്കാനുള്ള യോഗം (നിയോഗം) എനിക്കും സഹപ്രവര്‍ത്തകര്‍ക്കുമായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം!
മിസോറാം സുവോളജിക്കല്‍ പാര്‍ക്ക്
സസ്യശ്യാമള കോമളമായ ഭൂവിഭാഗത്തിലൂടെയാണ് യാത്ര. ഇടുങ്ങിയ, വളഞ്ഞു പുളഞ്ഞുപോകുന്ന റോഡുകള്‍. ഞങ്ങളെല്ലവരും ശ്രദ്ധിക്കുകയും വളരെയധികം പ്രകീര്‍ത്തിക്കുകയും ചെയ്ത ഒരു വസ്തുത എന്താണെന്നോ? ട്രാഫിക്ക് നിയമങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നവരാണ് മിസോ ജനത. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് ധരിക്കുന്നു. അനാവശ്യമായി ഓവര്‍ടേക്കിംഗ്, കാത് പൊട്ടുന്നതരത്തിലുള്ള ഹോണടി, ട്രാഫിക്ക് ബ്ലോക്ക് എന്നിവ ഇല്ലേയില്ല. കേരളത്തിലെ ഡ്രൈവര്‍മാര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ നല്ല ശീലങ്ങള്‍.
പോകുന്ന വഴിക്ക് അതിമനോഹരമായൊരു പുഴ കണ്ടു. TLAWNG എന്നാണതിന്റെ പേര്. ത്‌ലോംഗ് എന്നാണ് ഉച്ചാരണമെന്നു തോന്നുന്നു. മിസോറാമിലെ നീളമേറിയ നദികളിലൊന്നാണിത്. നീളം 234 കീലോമീറ്റര്‍. പുഴയിലൂടെ രണ്ടറ്റവും കൂര്‍ത്ത കുഞ്ഞു തോണികളില്‍ ആളുകള്‍ മത്സ്യബന്ധനം നടത്തുന്നതു കണ്ടു. മേഘാലയയിലെ ഉംഗണ്‍ നദി കണ്ട ഓര്‍മ്മ വന്നു. പുഴയുടെ രണ്ടുവശങ്ങളിലും ഇടതൂര്‍ന്ന വനമാണ്. കാറ്റിലിളകിയാടുന്ന മുളങ്കൂട്ടങ്ങള്‍ കാണാനെന്തു ഭംഗി!
65 ഹെക്ടറില്‍ പരന്നു കിടക്കുന്ന ചെറിയയിനം സുവോളജിക്കല്‍ പാര്‍ക്കാണ് ഐസോളിലേത്. 1977ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. Sakawrtuichhun എന്നാണ് മിസോ ഭാഷയില്‍ ബോര്‍ഡു വച്ചിരിക്കുന്നത്. കച്ചാര്‍ ”ട്രോപ്പിക്കല്‍ സെമി എവര്‍ഗ്രീന്‍ ഫോറസ്റ്റി” ലാണ് ഈ ദീ. നിരപ്പായ സ്ഥലത്തല്ല ഇതിന്റെ കിടപ്പ്. കയറ്റങ്ങളും ഇറക്കങ്ങളും, വളവുകളും തിരിവുകളുമൊക്കെയായി നല്ലൊരു ട്രെക്കിംഗിനുള്ള ‘സ്‌കോപ്പ്’ ഉണ്ട്.
പ്രവേശന കവാടം കടന്നയുടനെ ഞങ്ങളെ എതിരേറ്റത് ഒരു നാടന്‍പൂച്ചയാണ്. അവന്‍ ആരെയും കൂസാതെ വെയിലുകായുകയാണ്. മരങ്ങള്‍ ഞങ്ങള്‍ക്കു കുടചൂടി. ശക്തിയായി വീശിക്കൊണ്ടിരിക്കുന്ന കാറ്റില്‍ ഇലകള്‍ മഴപോലെ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അതിന്റെ കിലുകിലാരവം കേട്ടുകൊണ്ട് ഞങ്ങള്‍ നടന്നു.
നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്ന സുന്ദരിപ്പക്ഷികളുടെ കൂടുകളാണ് ആദ്യം കണ്ടത്. നല്ല വായുസഞ്ചാരവും വിസ്താരവുമുള്ള കൂടുകള്‍. എങ്കിലും ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം’ തന്നെയല്ലേ? 640 ഇനം പക്ഷികളാണ് മിസോറാമിലെ കാട്ടിലുള്ളത്. അവയില്‍ ചിലത് സ്വതന്ത്രമായി കാട്ടുവൃക്ഷങ്ങള്‍ക്കിടയില്‍ പറന്നു നടക്കുന്നുണ്ടായിരുന്നു.
പലതരം കുരങ്ങന്മാര്‍, ഹിമാലയന്‍ കരിങ്കരടി, വേഴാമ്പലുകള്‍, തത്തകള്‍, കാട്ടുകോഴികള്‍ എന്നിവയെയൊക്കെ കണ്ട് നടന്ന് നടന്ന് ഞങ്ങള്‍ മുന്നേറി. പ്ലാവും പപ്പായയും കായ്ച്ചു നില്‍ക്കുന്നതു കണ്ടു. ധാരാളം വാഴക്കൂട്ടങ്ങളും കണ്ടു.
ഓമനത്തമുള്ള കുറേ മിസോക്കുട്ടികള്‍ തുള്ളിച്ചാടി നടക്കുന്നുണ്ടായിരുന്നു. ചിലര്‍ സന്തോഷത്തോടെ ഫോട്ടോയ്ക്കുവേണ്ടി പോസ് ചെയ്തു.
ഓസ്‌ട്രേലിയക്കാരന്‍ വാലബി (കംഗാരുവിനോട് സാമ്യമുള്ള ജന്തു) ഒരപൂര്‍വ്വ കാഴ്ചയായിരുന്നു.
റോയല്‍ ബംഗാള്‍ കടുവ ഉച്ചത്തില്‍ അലറിക്കൊണ്ട് നടക്കുന്നതു കണ്ട് ചെറിയ പേടി തോന്നി. കുട്ടികള്‍ അമ്മമാരുടെ വസ്ത്രത്തില്‍ അള്ളിപ്പിടിച്ചു. ചിലര്‍ അച്ഛന്റെ ചുമലില്‍ മുഖം അമര്‍ത്തി കണ്ണുകള്‍ ഇറുകെ അടച്ചു.
തൂവെള്ള നിറമുള്ള ഉടലും ചാരക്കളര്‍ കൊക്കുമുള്ള, തത്തയുടെ വലിപ്പവും രൂപവുമുള്ള ഒരു പക്ഷി, അതിനെ ബന്ധനസ്ഥനാക്കിയ ഇരുമ്പുവലയുടെ കണ്ണികള്‍ കൊക്കുകൊണ്ട് മുറിച്ച് സ്വതന്ത്രനാകാന്‍ വിഫലശ്രമം നടത്തുന്നത് കണ്ട് മനസ്സുവിങ്ങി. നടന്നു നടന്ന്, മലകയറി, ഞങ്ങള്‍ ‘റെപ്‌റ്റൈല്‍ സെക്ഷനി’ ലെത്തി (ആമ, പാമ്പുകള്‍ എന്നീ ഉരഗങ്ങള്‍).
രണ്ടു മണിക്കൂറിലധികം ഞങ്ങള്‍ ആ മൃഗശാലയില്‍ കറങ്ങി നടന്നു. ഏഴ് കിലോമീറ്ററിലധികം നടന്നു കഴിഞ്ഞുവെന്ന് ജയകുമാറിന്റെ സ്മാര്‍ട്ടായ വാച്ച് പറഞ്ഞു തന്നു. കുളിര്‍കാറ്റ് വീശിക്കൊണ്ടിരുന്നതുകൊണ്ട് ഒട്ടും ക്ഷീണം തോന്നിയില്ല.
ബസ്സില്‍ കയറി, ‘ഹോട്ടല്‍ റീജന്‍സി’ യെന്ന ‘ത്രീസ്റ്റാറി’ലെത്തി. ക്രിസ്മസ്ട്രീ കമനീയമായി അലങ്കരിച്ചുവച്ചിരിക്കുന്നു. വിശന്നു തളര്‍ന്ന ഞങ്ങള്‍ നേരെ റസ്റ്ററന്റിലേക്കു നടന്നു. വെജ് ഫ്രൈഡ് റൈസിന് നല്ലചൂടും രുചിയും.
ഭക്ഷണം കഴിച്ചതിനുശേഷമാണ് ഞങ്ങള്‍ ലഗേജുമായി മുറിയിലേക്കു പോയത്.
അഡ്വെഞ്ചര്‍ വിത്ത് അയ്യര്‍
”വേണൂ, വൈകീട്ടെന്താ പരിപാടി”? ”ഇന്ന് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല സ്വാമീ. വിശ്രമിക്കേണ്ടവര്‍ക്ക് മുറിയില്‍ വിശ്രമിക്കാം. വേണമെങ്കില്‍ സ്വാമി സരസ്വതിയമ്മയേയും കൂട്ടി ഈവ്‌നിംഗ് വാക്കിന് പൊയ്‌ക്കോ.”
സ്വാമിക്ക് മിസോറാമൊക്കെ ഒന്നു കാണണം. സ്വാമി ജയകുമാറിനെ കൂട്ടുപിടിച്ചു. ”ഡോക്ടറേ, നമുക്കൊരു ടാക്‌സി പിടിച്ച് ഇവിടെയൊക്കെ ഒന്നു കറങ്ങീട്ടുവരാം?” എന്നു സ്വാമി ചോദിച്ചപ്പോള്‍ ഞങ്ങളും റെഡി.
ടാക്‌സിക്കാരന്‍ കഴുത്തറുപ്പന്‍ റേറ്റ് പറഞ്ഞപ്പോള്‍ സ്വാമി ‘നോ’ എന്നു പറഞ്ഞു. പെട്ടെന്നാണതു സംഭവിച്ചത്. ഒരു കുട്ടിബസ്സ് ആളെ ഇറക്കാന്‍ തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ നിര്‍ത്തി.’ഡോക്‌ട്രേ, സരസ്വതീ, വാ’ എന്നും പറഞ്ഞ് സ്വാമി ബസ്സില്‍ കയറി. പിറകേ ഞങ്ങളും. പിന്നെ, സ്വാമി കണ്ടക്ടറോടു ചോദിച്ചു – ഇംഗ്ലീഷില്‍ – ഇത് ഫാക്ക്‌ലന്റ് പാര്‍ക്കിനടുത്തു കൂടിയാണോ പോകുന്നത് എന്ന്. ഈ ബസ്സ് ടൗണിലെ ബസ്റ്റാന്‍ഡ് വരെയെ പോവുകയുള്ളൂ എന്ന് അയാള്‍ പറഞ്ഞു. സ്വാമി അവിടെ വരെയ്ക്കുള്ള ടിക്കെറ്റടുത്തു.
ഞങ്ങള്‍ വളരെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ബസ്സില്‍ ഇനി നാലഞ്ചുപേരേ യാത്രക്കാരുള്ളൂ. മുഖത്ത് ചുളിവുകള്‍ വീണ ഒരു ആദിവാസി സ്ത്രീ. അവരുടെ കയ്യില്‍ ഒരു ഗിറ്റാറുമുണ്ടായിരുന്നു. രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍. സ്വാമി അവരെ പരിചയപ്പെട്ടു. രണ്ടുപേരും അരുണാചല്‍ പ്രദേശുകാരാണ്. മിസോറാമിലെ വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. അവര്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ ഞങ്ങളും ഇറങ്ങിയാല്‍ ഫാക്ക്‌ലന്റ് പാര്‍ക്കിലേക്ക് ടാക്‌സി അറേഞ്ച് ചെയ്തുതരാമെന്നു പറഞ്ഞു. സ്വാമിക്ക് സന്തോഷമായി. പന്ത്രണ്ടുവയസ്സുള്ള കുസൃതിപ്പയ്യനെപ്പോലെ സ്വാമി പുഞ്ചിരിപൊഴിച്ചുകൊണ്ട്, കാഴ്ചകള്‍ കണ്ട് അങ്ങനെ ഇരുന്നു.
സൂര്യന്‍ അസ്തമിച്ചു തുടങ്ങി. തണുപ്പിന്റെ കാഠിന്യവും ഏറിത്തുടങ്ങി. ഞങ്ങള്‍ ജാക്കറ്റ് അണിഞ്ഞിരുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.
റോഡിന്റെ ഒരുവശത്ത് കാടും പാറക്കെട്ടുകളുമാണ്. പാറകളില്‍ അള്ളിപ്പിടിച്ചു വളരുന്ന കാട്ടുചെടികളില്‍ പേരറിയാപ്പൂക്കള്‍. നൂറുകണക്കിന് മഞ്ഞപ്പൂക്കള്‍ കാണാനെന്തൊരു ചേല്! റോഡിന്റെ മറുവശത്ത് അഗാധ ഗര്‍ത്തം! നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മലകള്‍. മലകളുടെ വശങ്ങളില്‍ തീപ്പെട്ടിക്കൂടു പോലത്തെ വീടുകള്‍ അടുക്കടുക്കായി കാണാം. ഇരുട്ട് കൂടി വന്നതോടെ ഈ വീടുകളിലെ വൈദ്യുതി വിളക്കുകള്‍ മിഴി തുറന്നു. അതോടെ ഞങ്ങള്‍ക്ക് മുന്‍പില്‍ വേറൊരു ലോകം പ്രത്യക്ഷപ്പെട്ടു. ആകാശത്തു നിന്നും അസംഖ്യം നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് വിരുന്നുവന്നോ എന്നു സംശയം തോന്നി.
വെറ്റിനറി വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിയ സ്റ്റോപ്പില്‍ ഞങ്ങളും ഇറങ്ങി. അവര്‍ ഉടനെ ഞങ്ങള്‍ക്കൊരു മാരുതി ആള്‍ട്ടോ 800 ടാക്‌സി പിടിച്ചുതന്നു. ഏകദേശം എത്ര രൂപ കൊടുക്കേണ്ടി വരുമെന്നും പറഞ്ഞുതന്നു. എന്റെ ബാക്ക് പാക്കില്‍ നാല് ഓറഞ്ചുകളുണ്ടായിരുന്നു. ഞാനതു സ്‌നേഹപൂര്‍വ്വം അവര്‍ക്കു നല്‍കി.
ഞങ്ങള്‍ ടാക്‌സിയില്‍ ഫാക്ക്‌ലന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തി. സമയം അഞ്ചര. എട്ടുമണിവരെ പാര്‍ക്ക് തുറന്നിരിക്കുമെന്ന് ടിക്കറ്റ് കൗണ്ടറിലിരുന്ന പെണ്‍കുട്ടി പറഞ്ഞു.
ചെറിയൊരു പാര്‍ക്കായിരുന്നു അത്. നാലും അഞ്ചും വയസ്സുള്ള കുട്ടികളെയും കൊണ്ട് വന്നിരിക്കുകയാണ് മാതാപിതാക്കള്‍. ബാറ്ററിയിലോടുന്ന കുഞ്ഞുകാറുകളും ഊഞ്ഞാലുകളും കൊച്ചുറൈഡുകളും കുട്ടികള്‍ ആസ്വദിക്കുന്നതു കണ്ടു.
പാര്‍ക്കില്‍ എല്ലായിടത്തും ക്രിസ്മസ് ഡെക്കറേഷന്‍, ക്രിസ്മസ്ട്രീ, നക്ഷത്രങ്ങള്‍, കാന്‍ഡി, റെയ്ന്‍ഡിയറും വണ്ടിയും ഒക്കെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. പാര്‍ക്ക് ഒരഗാധ ഗര്‍ത്തത്തിന്റെ വക്കിലാണ്. അതിനപ്പുറം അടുത്ത മല. അവിടത്തെ വീടുകളിലെ വിളക്കുകള്‍ വജ്രങ്ങളെപ്പോലെ തിളങ്ങി. ഇതൊക്കെ കണ്ടു ആകാശത്തിരുന്നു പുഞ്ചിരി പൊഴിക്കുന്ന ചന്ദ്രക്കല.
പാര്‍ക്കില്‍ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനം നടത്തുന്ന യുവാക്കളേയും, ഫുട്‌ബോള്‍ കളിക്കുന്ന മുതിര്‍ന്നവരേയും കണ്ടു. രണ്ടു കോര്‍ട്ടുകള്‍ക്കുചുറ്റും നെറ്റ് കെട്ടിയിരിക്കുന്നതു കൊണ്ട് ബോള്‍ ദൂരേയ്ക്ക് തെറിച്ചുപോവുകയില്ല. പാര്‍ക്കില്‍ സ്വിമ്മിംഗ് പൂളുമുണ്ടായിരുന്നു.
രാത്രി 7.30ന് സത്‌സംഗ് ഉണ്ടായിരിക്കുമെന്ന് വേണുജി അറിയിച്ചിരുന്നു. ഞങ്ങള്‍ 7 മണിക്ക് പാര്‍ക്കില്‍ നിന്നും ടാക്‌സിയില്‍ ഹോട്ടലിലേക്ക് തിരിച്ചു.
സ്‌പെഷ്യല്‍ സത്‌സംഗ്
നാെളത്തോടെ ഞങ്ങളുടെ ടൂര്‍ അവസാനിക്കുകയാണ്. അതുകൊണ്ടാണ് വേണുജി ഇന്നുതന്നെ ഫൈനല്‍ സത്സംഗ് ഒരുക്കിയത്. ഹോട്ടലിലെ നാലാം നിലയിലോ മറ്റോ ഉള്ള ഹാളാണ്. അതിന്റെ ഒരു വശത്തുകൂടെ റോഡിലേക്കിറങ്ങാം. മലയുടെ ചെരിവില്‍ പണിതിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പല തട്ടുകളില്‍ നിന്നും പ്രവേശനം ഉണ്ടാകുന്നത് സ്വാഭാവികം.
ഈ യാത്രയില്‍ സഹകരിച്ച എല്ലാവരോടും വേണുജി നന്ദി പറഞ്ഞു. വടക്കു കിഴക്കേ ഇന്ത്യയില്‍ ടൂറിസം ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും, ടൂര്‍ സംഘടിപ്പിച്ചതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പ്രാചു പറഞ്ഞു. ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രാചു ഒരു ആസാമീസ് ഗാനം ആലപിച്ചു.
എല്ലാവരുടേയും പേരുകള്‍ കൃത്യമായി പറഞ്ഞതിന് എനിക്കും സ്വാമിക്കും ത്രിപുരസുന്ദരിയുടെ ചിത്രം സമ്മാനമായി കിട്ടി.
ചാറ്റുകുളം തിരുമേനി വേണുജിക്കും, ശ്രീദേവിക്കും കൊടുക്കാന്‍ പൊന്നാട കൊണ്ടുവന്നിരുന്നു. തിരുമേനിയും ടീച്ചറുമാണ് അവരെ പൊന്നാട അണിയിച്ചത്.
കൃഷ്ണന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ അച്ഛന്‍, പണ്ഡിതനായ ഏര്‍ക്കര ശങ്കരന്‍ സോമയാജിപ്പാടിനെപ്പറ്റി പറഞ്ഞു. അപ്ഫന്‍ രാമന്‍ ഏര്‍ക്കര, 1975-ല്‍ സോമയാഗ സമയത്തു നടന്നുവന്നിരുന്ന മൃഗബലി (ആട്) എന്നെന്നേക്കുമായി നിര്‍ത്തലാക്കി. രാമന്‍ ഏര്‍ക്കരയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റ് ‘വേദരത്‌നം’ പദവി നല്‍കി ആദരിക്കുകയുണ്ടായി.
ഡിന്നര്‍ സമയത്ത് മിസ്റ്റര്‍ എക്‌സിനെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍, ”അദ്ദേഹം ഇന്ന് എന്റെ റൂംമേറ്റാണ്; റൂമിലിരുന്ന് ആഹാരം കഴിച്ചോളാമെന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിശ്രമിക്കുകയാണ്” എന്ന് വേണുജി പറഞ്ഞു. രോട്ടി, ചോറ്, ഗോബിമഞ്ചൂരിയന്‍, മിക്‌സഡ് വെജ് കറി, തൈര് എന്നിവയായിരുന്നു വിഭവങ്ങള്‍.
കാളരാത്രി!
ഭക്ഷണം കഴിച്ചതിനുശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. ഹോട്ടലിന്റെ രണ്ടു നിലകളിലായിട്ടായിരുന്നു ഞങ്ങള്‍ക്ക് മുറികള്‍ കിട്ടിയത്.
ഞാനും ജയകുമാറും അമ്മയോടും സഹോദരങ്ങളോടും ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് വാതിലിലൊരു മുട്ട് കേട്ടത്. തുറന്നു നോക്കിയപ്പോള്‍ പരിഭ്രാന്തയായി നില്‍ക്കുന്ന ശ്രീദേവി – ”ഡോക്ടറെ, പെട്ടെന്ന് വേണുജിയുടെ മുറിയിലേക്കൊന്നു വരാമോ? മിസ്റ്റര്‍ എക്‌സിന് അപസ്മാരബാധപോലെ.” ജയകുമാര്‍ ഉടനെ ശ്രീദേവിയോടൊപ്പം പോയി. പത്തുമിനിറ്റുകഴിഞ്ഞ് ഞാനും പോയി. കട്ടിലിനു കുറുകേ അല്പ വസ്ത്രധാരിയായി അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുകയാണയാള്‍. പള്‍സ് വളരെ ദുര്‍ബലമാണെന്നും, ഉടനെ ഹോസ്പിറ്റലിലെത്തിക്കണമെന്നും ജയകുമാര്‍ പറഞ്ഞു. ശ്രീദേവി എങ്ങനെയോ അയാളുടെ ഭാര്യയുടെ നമ്പര്‍ സംഘടിപ്പിച്ച് സംസാരിക്കുകയാണ്.
അല്പസമയത്തിനകം ആംബുലന്‍സെത്തി. പക്ഷെ ഒരു പ്രശ്‌നം, ലിഫ്റ്റില്‍ സ്‌ട്രെച്ചര്‍ കയറ്റാന്‍ നിര്‍വ്വാഹമില്ല. ഒടുവില്‍ ആശുപത്രി ജീവനക്കാരും, ഹോട്ടല്‍ ജീവനക്കാരും വേണുജി, ശ്രീദേവി, ഷിബു എന്നിവരും കൂടി ആളെ മൂന്നാം നിലയില്‍ നിന്നും ചുമന്ന് താഴെ എത്തിച്ച് അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആ ഫ്‌ളോറിലുണ്ടായിരുന്ന ഞങ്ങളുടെ സഹയാത്രികരെല്ലാം ഭയചകിതരായി. നാരായണന്‍ നമ്പൂതിരി കൈകള്‍ കൂപ്പി പ്രാര്‍ത്ഥനാനിരതനായി.
ഞങ്ങളെല്ലാവരും മുറികളിലേക്കുപോയി. നിദ്രാവിഹീനമായ രാത്രി. കുറച്ചു കഴിഞ്ഞ് വേണുജിയുടെ മെസ്സേജ് വന്നു – ”ഹോസ്പിറ്റലിലെത്തിച്ചപ്പോള്‍ രോഗിയുടെ ബ്ലഡ് ഷുഗര്‍ വെറും 27എംജി! അവര്‍ ഉടനെ അടിയന്തര ശുശ്രൂഷ നല്‍കി. രോഗി കണ്ണുതുറക്കുകയും ചെയ്തു.” അതറിഞ്ഞപ്പോള്‍ വലിയ ആശ്വാസമായി. വെളുപ്പിന് 3 മണിയോടെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. വേണുജിയും കൂട്ടരും അയാളേയും കൂട്ടി ഹോട്ടലില്‍ മടങ്ങിയെത്തി. ഈ മെസ്സേജും കിട്ടിയതിനുശേഷമാണ് ഞങ്ങള്‍ ഉറങ്ങിയത്.
മിസോറാം – ചില വസ്തുതകള്‍
♠മിസോ- ആ സംസ്ഥാനത്തെ ജനങ്ങളെ പൊതുവെ വിളിക്കുന്ന പേര്.
♠ ദീ – തണുപ്പുള്ള, ഉയരമുള്ള പ്രദേശം
♠ ഞമാ ഘമിറ, മിസോറാം – മിസോകളുടെ നാട്
♠7 സുന്ദരികളില്‍ തെക്കേയറ്റത്തെ സുന്ദരി സംസ്ഥാനം.
♠ പൂര്‍ണ്ണമായും കരകളാല്‍ ചുറ്റപ്പെട്ട സംസ്ഥാനം (ലാന്റ് ലോക്ക്ഡ്) ത്രിപുര, അസം, മണിപ്പൂര്‍, ബംഗ്ലാദശ്, മ്യാന്‍മര്‍ എന്നിവ അയല്‍ സംസ്ഥാനങ്ങള്‍/രാജ്യങ്ങള്‍.
♠1987 ഫെബ്രുവരി 20ന് ഇന്ത്യയിലെ 23-ാമത്തെ സംസ്ഥാനമായി.
♠ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം (നമ്പര്‍ വണ്‍-സിക്കിം)
♠91% വനം!
♠ 95% ആദിവാസികള്‍.
♠87% ക്രിസ്തുമത വിശ്വാസികള്‍.
♠ തലസ്ഥാനം ഐസോള്‍
♠ 21 വന്‍ മലനിരകള്‍
♠ പ്രധാന വരുമാനം – മുള, മത്സ്യം (പുഴമീന്‍)
♠ ഭാഷ – മിസോ, ഇംഗ്ലീഷ്
♠ സാക്ഷരതയില്‍, ഇന്ത്യയില്‍ രണ്ടാംസ്ഥാനം – 92% (ഒന്നാംസ്ഥാനം – കേരളം)
♠എന്‍ഐടി, സോറാം മെഡിക്കല്‍ കോളേജ്, വെറ്റിനറി കോളേജ് എന്നിവ ഇവിടെയുണ്ട്.
♠പൂര്‍ണ്ണ മദ്യനിരോധനം.
♠ റെയില്‍ ഗതാഗതം പ്രധാനമായും ചരക്കുനീക്കത്തിന്.
♠വേറെ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്.